എന്താണ് വിഴിഞ്ഞത്തു സംഭവിക്കുന്നത്? തീരദേശവാസികളോടു സർക്കാർ കാട്ടിയ ഉത്തരവാദിത്വലംഘനത്തിന്റെ ഫലമാണതെന്നു തറപ്പിച്ചു പറയാൻ കഴിയും. കാരണം, ഇപ്പോൾ നടക്കുന്ന സമരത്തിന്റെ പ്രതിഷേധവും അതിന്റെ ജ്വാലയുമൊന്നും പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതല്ല. തുറമുഖം സംസ്ഥാനത്തിനും രാജ്യത്തിനും ആവശ്യമാണെന്നും വൻ നേട്ടമാണെന്നുമുള്ള നിഗമനങ്ങൾ പ്രാഥമികമായി ശരിയാണ്. അത് സാന്പത്തികവളർച്ചയുടെ കവാടംതന്നെയാണ്. പക്ഷേ തമിഴ്നാട്ടിലെ കുളച്ചലിൽ നിർമിക്കുന്ന തുറമുഖത്തോടും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിൽ ഇടംപിടിച്ച് കൊളംബോ തുറമുഖത്തോടും മത്സരിച്ചു വേണം വിഴിഞ്ഞത്തിനു നേട്ടമുണ്ടാക്കാൻ.
തീരദേശത്തെ ജനങ്ങളോടുള്ള വഞ്ചനയുടെ തുടക്കം തുറമുഖത്തെ സംബന്ധിച്ച മുൻകൂർ പഠനത്തിലാണ്. പഠനറിപ്പോർട്ട് തുറമുഖനിർമാണത്തിന് അനുകൂലമായിരുന്നു. തുറമുഖം തീരദേശത്തെയോ അവിടത്തെ ജനങ്ങളെയോ മത്സ്യത്തൊഴിലാളികളെയോ കാര്യമായി ബാധിക്കില്ല എന്നാണ് പഠനഫലം എന്ന മട്ടിൽ സംസ്ഥാന സർക്കാർ അടക്കം ബന്ധപ്പെട്ടവരെല്ലാം തീരദേശവാസികളെ ധരിപ്പിച്ചത്. എന്നുമാത്രമല്ല ഒരു വേള, മത്സ്യത്തൊഴിലാളികൾക്കും മറ്റും നഷ്ടങ്ങളുണ്ടായാൽ അതു പരിഹരിക്കും എന്ന ഉറപ്പും സർക്കാർ നൽകി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പുനരധിവാസത്തിനായി പ്രഖ്യാപിച്ചത് 475 കോടി രൂപയുടെ പദ്ധതിയാണ്. പക്ഷേ, ആ പദ്ധതി എവിടെയെന്നതിന് ഉത്തരമില്ല. തുറമുഖനിർമാണം തീരദേശവാസികളെ ബാധിക്കില്ലെന്ന അറിയിപ്പും അതിനെ ശരിവച്ച് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പും ഇത്രയും കാലം തീരദേശവാസികൾ വിശ്വസിച്ചു. അതുകൊണ്ടു തന്നെ നിർമാണം തുടങ്ങിയ ഘട്ടത്തിലൊന്നും അവരുടെ എതിർപ്പുണ്ടായില്ല.
പഠനത്തിലെ കണ്ടെത്തൽ എന്ന പേരിൽ പോർട്ട് നിർമാതാക്കൾ പറഞ്ഞ കാര്യങ്ങളോ സർക്കാർ നൽകിയ ഉറപ്പോ നിലനിൽക്കുന്നില്ലെന്നു തീരദേശത്തെ, പ്രത്യേകിച്ച് വലിയതുറയിലെ ജനങ്ങൾ അനുഭവത്തിൽനിന്നു മനസിലാക്കി. കര കടലിൽ താണുപോകുന്നതും വീടുകൾ നിന്ന നിലയിൽ തകർന്ന് ഇല്ലാതാകുന്നതും അവർ നേരിട്ടു കണ്ടു. അവർ വ്യാപരിച്ച മണ്ണും അവരുടെ പട്ടയഭൂമിയും തുറമുഖത്തിനുള്ള ഇടം നിറയ്ക്കാൻ എടുത്തുമാറ്റപ്പെട്ടു. അതോടെയാണ് അവർക്ക് പ്രതിഷേധിക്കാതെ നിവൃത്തിയില്ലെന്നായതും സമരരംഗത്തെത്തിയതും.
പഠനം നടത്തിയവർ പറഞ്ഞതിൽനിന്നു വ്യത്യസ്തമായി മുന്നൂറിലേറെ ഏക്കർ തീരം കടലിലാണ്ടു. നിരവധി വീടുകൾ തകർന്നു. മത്സ്യത്തൊഴിലാളികളുടെ പതിവ് മീൻപിടിത്തമേഖല അവർക്ക് അപ്രാപ്യമായി, മീൻ പിടിക്കാൻ ദൂരക്കടലിൽ പോകണമെന്നുവന്നു. അതുമൂലം ഇന്ധനച്ചെലവ് വർധിച്ചു. കൂനിന്മേൽ കുരുവെന്നപോലെ മണ്ണെണ്ണ സബ്സിഡി സർക്കാർ എടുത്തുകളഞ്ഞു.
തുറമുഖനിർമാണം വഴി തീരശോഷണം ഉണ്ടായിട്ടില്ലെന്നും സമരം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. തീരദേശക്കാർ നേരിട്ടനുഭവിച്ച അവരുടെ ദുരിതം വിളിച്ചുപറയുന്പോൾ അതു കള്ളമാണെന്ന് സർക്കാർ പറയുന്ന അവസ്ഥ ചിന്തിച്ച് നോക്കണം. ഒരേസമയം അധിക്ഷേപിക്കുകയും തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നതുപോലുള്ള അവസ്ഥയായി മത്സ്യത്തൊഴിലാളികൾക്കിത് അനുഭവപ്പെട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ. സർക്കാരിന്റെ ഈ നിലപാട് തീരദേശത്തെ ജനങ്ങൾക്കു നൽകുന്നത് ആശ്വാസമല്ല, ആത്മവിശ്വാസവുമല്ല; പുറന്തള്ളപ്പെടുന്നു എന്ന ഭയാശങ്കയാണ്. അവരുടെ ആശങ്കയും സങ്കടവും ബോധിപ്പിക്കാനുള്ള ഇടമാണ് സർക്കാർ. അതു കേട്ട് പരിഹാരമുണ്ടാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.
സമരത്തിന്റെ തുടക്കം
2015 മുതൽ വിഴിഞ്ഞം അദാനി തുറമുഖത്തിനെതിരേ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സമരമുഖത്തുണ്ടായിരുന്നു. ഫെഡറേഷൻ പറഞ്ഞിരുന്ന ആശങ്കകൾ ശരിയാകുന്ന വിധത്തിൽ തീരശോഷണം ഉണ്ടാകുകയും നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു തീരം വിട്ടുപോകേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ 2021 ൽ ഇക്കൂട്ടർ പ്രതിഷേധപരിപാടികൾ ആരംഭിക്കുകയും 2022 ജൂണ് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുകയും ചെയ്തു. ഇക്കാലത്ത് വ്യത്യസ്തങ്ങളായ നിരവധി സമരങ്ങൾ നടന്നുകൊണ്ടിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറാൾ ജൂലൈ 26ന് സമരപ്പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സമരം കൂടുതൽ മാധ്യമശ്രദ്ധ ആകർഷിച്ചത്.
കേരളത്തിലെ വിവിധ ജില്ലകളിലെ തീരശോഷണം സംബന്ധിച്ച് 2010ൽ നാഷണൽ സെന്റർ ഫോർ സസ്റ്റയിനബിൾ കോസ്റ്റൽ മാനേജ്മെന്റ് നടത്തിയ പഠനത്തിൽ, തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ തീരശോഷണം നടക്കുന്നതെന്ന് പറയുന്നു. വിഴിഞ്ഞത്തുനിന്ന് ഒമ്പതു കിലോമീറ്റർ വടക്കുഭാഗത്തുള്ള പൂന്തുറയിൽ 1970ൽ കടൽഭിത്തി നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും 1976ൽ അനിയന്ത്രിതമായ തീരശോഷണം ഉണ്ടായതുമൂലം തീരവും വീടുകളും ഇല്ലാതായെന്നും ഈ റിപ്പോർട്ടിലുണ്ട്. 1973-2011 കാലയളവിൽ വിഴിഞ്ഞം പദ്ധതി പ്രദേശത്തിന്റെ വടക്കു ഭാഗത്ത് 50-200 മീറ്റർവരെ തീരശോഷണവും തെക്കു ഭാഗത്ത് 100-200 മീറ്റർവരെ തീരംവയ്ക്കലും ഉണ്ടായിട്ടുള്ളതായി പറയുന്നുണ്ട്. ഈ പ്രതിഭാസം ഉണ്ടായത് 1969ലെ വിഴിഞ്ഞം ഹാർബർ നിർമിച്ചതിന് ശേഷം 1973 മുതലാണ്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് ആദ്യം നിയമിച്ച ഏഷ്യൻ കണ്സൾട്ടന്റ്സ് സമർപ്പിച്ച പഠന റിപ്പോർട്ടിൽ വിഴിഞ്ഞം പദ്ധതി നടപ്പിലായാൽ തീരശോഷണം സംഭവിക്കും എന്നുണ്ടായിരുന്നു.
സാന്പത്തികവശം
പദ്ധതിയുടെ അടങ്കൽ തുക 7,425 കോടി. ഇതിൽ തുറമുഖ നിർമാണ തുകയായ 4,080 കോടിയിൽ അദാനി മുടക്കുന്നത് 2,454 കോടിയും കേരളം മുടക്കുന്നത് 1,635 കോടിയുമാണ്. കേരളം എന്തുകൊണ്ട് ഇത്രയും തുക മുടക്കുന്നു എന്ന് അന്വേഷിച്ചാൽ അത് വിജിപി (വയബിലിറ്റി ഗ്യാപ് ഫണ്ട് ) ആയിട്ടാണു മുടക്കുന്നത്. പദ്ധതി ആരെങ്കിലും ഏറ്റെടുത്തു നടത്തുന്നതിന് കടൽത്തീരവും ചേർന്നു കിടക്കുന്ന ഏക്കർ കണക്കിന് ഭൂമിയും പണം ഉൾപ്പെടെയുള്ള ഔദാര്യങ്ങളും ചെയ്തുകൊടുക്കണം. അല്ലെങ്കിൽ ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത് തങ്ങൾക്ക് നഷ്ടമായിരിക്കും എന്നാണ് അദാനിയുടെ പക്ഷം. ഇതിന്റെ അർഥം പദ്ധതിയുടെ ആലോചനാസമയത്തുതന്നെ പദ്ധതി പൂർത്തിയാവുന്പോൾ നഷ്ടമായിരിക്കും എന്നു ബോധ്യമുണ്ടായിരുന്നു. അതിനാലാണല്ലോ വിജിപി പ്രകാരം കേരളം 1,635 കോടി മുടക്കാൻ തീരുമാനിച്ചത്. മൊത്തം ചെലവിൽ കേരളം മുടക്കുന്ന 1635 കോടി കൂടാതെ ഹാർബറിനും പുലിമുട്ട് നിർമാണത്തിനുമായി 1,463 കോടിയും അനുബന്ധ വികസനത്തിനായി 1,973 കോടിയും ഉൾപ്പെടെ 5,071 കോടി കേരളം ചെലവഴിക്കുന്പോൾ അദാനി ചെലവാക്കുന്നത് 2,454 കോടി. ഇത്രയും പണം മുടക്കുന്ന കേരളത്തിനു ലഭിക്കുന്ന തുക കൂടി പരിശോധിക്കാം. പദ്ധതി പൂർത്തിയാക്കി ബിസിനസ് തുടങ്ങുന്ന ദിവസം മുതൽ 15 വർഷത്തേക്ക് ലാഭം മുഴുവൻ അദാനിക്ക്. അതുകഴിഞ്ഞ് ലാഭത്തിന്റെ ഒരു ശതമാനം കേരളത്തിന്. ഓരോ വർഷവും ഒരുശതമാനം വീതം കൂട്ടും. പരമാവധി 40 ശതമാനം മാത്രമേ കിട്ടൂ. ഇതിൽനിന്നു കേന്ദ്രം കേരളത്തിന് കടമായി തരുന്ന 817 കോടി മടക്കികൊടുക്കുകയും വേണം. 40 വർഷത്തേക്കു കൊടുക്കുന്ന തുറമുഖം 20 വർഷം കൂടി നീട്ടി ചോദിക്കാൻ അദാനിക്ക് അവകാശവുമുണ്ട്.
മാനദണ്ഡങ്ങൾ പാലിക്കാതെ ഇളവുകൾ കൊടുത്തുകൊണ്ടു പോകുന്ന ഈ പദ്ധതിയുമായി എന്തിനു മുന്പോട്ടുപോകുന്നു എന്ന് ഓഡിറ്റ് നടത്തിയ സിഎജി ചോദിച്ചുകഴിഞ്ഞു. കേരളം ചെലവഴിക്കാൻ പോകുന്ന പണത്തേക്കാൾ, വരവു കുറവായിരിക്കും എന്ന സിഎജിയുടെ കണ്ടെത്തലുകൾ ഗൗരവമായി എടുക്കേണ്ടതല്ലേ?
വിഴിഞ്ഞം മദർ പോർട്ട് ആയതിനാൽ ഇതിനകത്ത് ജോലി സാധ്യത ആയിരത്തിൽ താഴെ മാത്രമായിരിക്കും എന്നാണ് അറിയുന്നത്. വിഴിഞ്ഞത്തെ 5,040 കുടുംബങ്ങളുടെ ഉപജീവന മാർഗം ഇല്ലാതാക്കിയിട്ട് ആയിരം പേർക്ക് ജോലി ലഭിക്കുന്ന പദ്ധതി എന്തുനേട്ടമാണ് വിഴിഞ്ഞത്തിനു നൽകുക എന്ന സമരക്കാരുടെ ചോദ്യത്തിനു മറുപടിയുണ്ടോ?
ചരിത്രം അറിയണം
ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനമാർഗവും വാസസ്ഥലങ്ങളും നഷ്ടപ്പെടുന്നതിനെതിരേ നടത്തുന്ന വലിയ പ്രതിഷേധംപോലും മുൻകൂട്ടി തയാറാക്കിയതാണെന്നും വിദേശ പണം പറ്റിയുള്ളതാണെന്നും മറ്റും പ്രചരിപ്പിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. അറുപതുകളിൽ തുന്പ, കടലിനോടു ചേർന്നു കിടക്കുന്ന മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മത്സ്യബന്ധനഗ്രാമമായിരുന്നു. എന്നാൽ, രാജ്യത്തെ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് തുന്പ ഒരു സ്വപ്ന ഭൂമിയായിരുന്നു. ഭൂമിയുടെ കാന്തിക മധ്യരേഖ ഇവിടെകൂടി കടന്നുപോകുന്നു എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പ്രത്യേകത. 1960ലാണ് ഈ സ്വപ്നഭൂമി തങ്ങൾക്ക് ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി തരണമെന്നഭ്യർഥിച്ച് വിക്രം സാരാഭായ് അന്നത്തെ തിരുവനന്തപുരം ബിഷപ് ഡോ. പീറ്റർ ബർണാഡ് പെരേരയെ കാണുന്നത്. രണ്ടാമതൊരാലോചന പോലുമില്ലാതെയാണ് സെന്റ് മേരീസ് മഗ്ദലന ദേവാലയവും അത് സ്ഥിതിചെയ്തിരുന്ന 61 ഏക്കറും കൈമാറാമെന്ന് ബിഷപ് സമ്മതിച്ചത്. ഒപ്പം, തുന്പയിൽ താമസിച്ചിരുന്ന 183 കുടുംബങ്ങളുടെ വീടും സ്ഥലവും പള്ളിത്തുറ സ്കൂളിന്റെ വക 3.39 ഹെക്ടർ ഭൂമിയും ഉൾപ്പടെ 89.32 ഹെക്ടർ ഭൂമിയാണ് സർക്കാരിനു വിട്ടുകൊടുത്തത്. ബിഷപ്സ് ഹൗസിലെ ബിഷപ്പിന്റെ മുറി ഡോ. അബ്ദുൾ കലാം എന്ന യുവശാസ്ത്രജ്ഞന്റെ ഡിസൈൻ ആൻഡ് ഡ്രോയിംഗ് ഓഫീസായിരുന്നു. പള്ളി മന്ദിരം ഇന്ന് ബഹിരാകാശ മ്യൂസിയമാണ്.
പള്ളിത്തുറയിൽ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ കാട്ടിയ ആവേശം പകരം ഭൂമി കൊടുക്കേണ്ട സമയത്ത് കാട്ടിയില്ലെന്നു മാത്രമല്ല നിയമത്തിന്റെ നൂലാമാലകളിൽ പാവങ്ങളെ കുരുക്കിയിടുകയും ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിച്ചെങ്കിലും പട്ടയം നൽകാൻ വർഷങ്ങൾ വൈകി. പുനരധിവാസ ഭൂമിയിൽ സ്ഥാപിക്കപ്പെട്ട സെന്റ് മേരീസ് മഗ്ദലന പള്ളിക്കും ഹയർസെക്കൻഡറി സ്കൂളിനും സ്ഥലം പതിച്ചു നൽകിയത് സമീപകാലത്താണ്. ഇതേപോലെ ഇന്നു രാജ്യത്തിന്റെ അഭിമാനമായി മാറിയിട്ടുള്ള കൊച്ചിൻ കപ്പൽ നിർമാണ ശാലയ്ക്കായി 1960ൽ കൊച്ചി തേവര വെണ്ടുരുത്തി പാലത്തിന് സമീപം നൂറ് ഏക്കർ ഭൂമി ഏറ്റെടുത്തപ്പോഴും ഏറ്റവും പ്രധാന സംഭാവന നൽകിയത് കൊച്ചി രൂപതയാണ്. അതിനായി മുൻകൈ എടുത്തതാകട്ടെ കൊച്ചി, തിരുക്കൊച്ചി , കേരള നിയമസഭകളിൽ അംഗവും സ്പീക്കറുമായിരുന്നിട്ടുള്ള ലത്തീൻ സഭയുടെ അല്മായ നേതാവ് കൂടിയായിരുന്ന അലക്സാണ്ടർ പറന്പിത്തറയായിരുന്നു.
ഭദ്രജീവിതം അവകാശം
""വിഴിഞ്ഞം തുറമുഖം വേണം, വികസനം വേണം'' എന്നു വാദിച്ച് ജീവന്മരണ സമരത്തിൽപ്പെട്ടുപോയവരെ വിമർശിക്കുന്നവരും സർക്കാരും ഓർമിക്കേണ്ട ഒന്നുണ്ട്. എല്ലാവർക്കും വേണ്ടി വീടും തൊഴിലും സർവതും ഇട്ടെറിഞ്ഞു പോകേണ്ടിവരുന്നവർക്ക് എല്ലാവരുടെയും ചെലവിൽത്തന്നെ മുൻകൂറായി ഭദ്രജീവിതം ഒരുക്കിക്കൊടുക്കണം. പാർപ്പിടം കിട്ടുമെന്ന ഉറപ്പ് പോരാ പാർപ്പിടം തന്നെ വേണം. കാരണം വിശ്വസിച്ച് നേരത്തെ നിശബ്ദമായതിന്റെ ഫലമാണ് തങ്ങൾ നേരിടുന്ന വഞ്ചനയെന്നാണ് അവരുടെ പക്ഷം. മൂലന്പള്ളിക്കാരുടെ അനുഭവമായിരിക്കാം അവരെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
ഇത് ചെയ്ത് കൊടുക്കാതെ സമരത്തെയും സമരക്കാർക്ക് നേതൃത്വം നൽകുന്നവരെയും ആക്ഷേപിച്ചതുകൊണ്ടോ സമുദായം പറഞ്ഞാ മറ്റേതെങ്കിലും വിധത്തിലോ മുദ്രകുത്തിയതുകൊണ്ടോ വിഴിഞ്ഞം സമരത്തിൽ ആളുന്ന പ്രശ്നങ്ങൾ അടങ്ങില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി വരുന്നതിനെ കണ്ണുംപൂട്ടി എതിർത്തവരല്ല തീരദേശജനത. 2015ൽ വിഴിഞ്ഞത്ത് തുറമുഖ നിർമാണം ആരംഭിച്ച ശേഷം തദ്ദേശവാസികളായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അനുഭവിക്കേണ്ടിവന്ന ഗുരുതരമായ സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങളാണ് അവരെ സമരം ചെയ്യാൻ നിർബന്ധിതരാക്കിയത്. പൈലിംഗും ഡ്രഡ്ജിംഗും മൂലമുള്ള നിർമാണ പ്രവർത്തനങ്ങൾ മണ്ണൊലിപ്പ് കൂടുതലുള്ള വിഴിഞ്ഞം തീരത്തെ മണ്ണ് വലിയ തോതിൽ കടലെടുത്തു പോകാൻ കാരണമായി. പുലിമുട്ടുകൾ തിരയിളക്കം വർധിപ്പിച്ചതുമൂലം ചിലഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് വള്ളം കയറ്റിവയ്ക്കാൻ സാധിക്കാത്ത വിധം മണൽത്തിട്ട രൂപപ്പെട്ടു. 2015നു ശേഷം നിർമാണ പ്രവർത്തനങ്ങൾ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ നൂറുകണക്കിനു വീടുകളാണു തകർത്തത്. നിരവധി പേർ അഭയാർഥികളായി സ്കൂൾ വരാന്തകളിലും ഗോഡൗണുകളിലും ജീവിക്കുമ്പോൾ, ഉപജീവനമാർഗം അടയുന്പോൾ വിഴിഞ്ഞത്തെ തീരദേശവാസികൾ തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനായി സമരം ചെയുകയല്ലാതെ മറ്റെന്താണു വഴി?