കന്യാകുമാരി മുതൽ കാഷ്മീർ വരെയുള്ള മൂവായിരത്തി അഞ്ഞൂറോളം കിലോമീറ്റർ കാൽനടയായി പിന്നിട്ടു രാഹുൽ ഗാന്ധിയും സഹയാത്രികരും രാജ്യതലസ്ഥാനത്തു തിരിച്ചെത്തുമ്പോൾ ഒരു പുതുചരിത്രത്തിന്റെ പിറവിക്ക് അവിടെ തുടക്കമാകും. രാജ്യത്തിന്റെ തെക്കേയറ്റത്തു ത്രിവേണീ സംഗമഭൂമിയിൽനിന്ന് കാഷ്മീർ വരെ ഇന്ത്യയിൽ ഇന്നേവരെ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും നടത്താനായിട്ടില്ലാത്ത പദയാത്ര എന്ന മഹത്തായ മുന്നേറ്റത്തിലേക്കു ചുവടുവയ്ക്കുന്ന രാഹുൽഗാന്ധിക്കൊപ്പം രാജ്യത്തെ ജനലക്ഷങ്ങളും അണിചേരും.
‘മിലേ കദം, ജോഡോ വദൻ’, അഥവാ ‘ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം’ എന്നത് കേവലമൊരു മുദ്രാവാക്യമല്ല; ഇന്ത്യയുടെ ഹൃദയം തുടിക്കുന്നൊരു സന്ദേശംകൂടിയാണ്. ഈ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രാഹുൽ ഗാന്ധിയും സംഘവും കാൽനടയായി പിന്നിടുമ്പോൾ ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തിക്കൊണ്ടുള്ള മഹായാത്രകൂടിയാകും. നാടിനെ ഭിന്നിപ്പിക്കുന്ന, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം രക്തത്തിൽ അലിഞ്ഞുചേർന്ന, അടിമുടി ഈ രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർത്തുകളഞ്ഞ, ഭരണഘടനാമൂല്യങ്ങളെ കാറ്റിൽപ്പറത്തിയ മോദിഭരണകൂടത്തെ ജനങ്ങൾക്കു മുമ്പിൽ തുറന്നുകാണിക്കുകയാണ് ഈ യാത്രയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്.
തകർന്നടിയുന്ന സമ്പദ്വ്യവസ്ഥ
ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം (ജിഡിപി) ഉയർച്ചയിലേക്കു പോകുന്ന ഘട്ടത്തിലാണ് ഡോ. മൻമോഹൻ സിംഗ്എന്ന സാമ്പത്തിക വിദഗ്ധനിൽനിന്ന് നരേന്ദ്ര മോദി രാജ്യത്തിന്റെ അധികാരമേറ്റെടുക്കുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും മുതൽ ഇന്ത്യയുടെ സമ്പദ്ഘടനയുടെ നട്ടെല്ല് തകർക്കാൻ കഴിയാവുന്നതൊക്കെയും നരേന്ദ്ര മോദിയെന്ന ഭരണാധികാരി ചെയ്തുകഴിഞ്ഞു. ലോകബാങ്കിന്റെ മുൻ ചീഫ് ഇക്കോണമിസ്റ്റായ കൗശിക് ബസു ദിവസങ്ങൾക്കു മുമ്പു പറഞ്ഞതു കേൾക്കണം: “2016നു ശേഷം രാജ്യത്തെ നിക്ഷേപ ജിഡിപി അനുപാതം കുറഞ്ഞു. അത് രാജ്യത്തെ സൂക്ഷ്മ, ഇടത്തര വ്യാപാരങ്ങളെ ബാധിച്ചു. തൊഴിൽ സൃഷ്ടിയെ ബാധിച്ചതോടൊപ്പം അതു യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും വർധിപ്പിച്ചു.’’
ലോകബാങ്കിന്റെ കണക്കു പ്രകാരം 2004 മുതൽ 2014 വരെയുള്ള കാലത്തെ ശരാശരി വളർച്ച 7.58 ശതമാനമാണ്. അതായത്, രണ്ട് യുപിഎ സർക്കാരുകളുടെയും കാലമാണെന്ന് ഓർക്കുക. മൻമോഹൻ സിംഗ് സർക്കാർ നിലനിർത്തിയ സാമ്പത്തികവളർച്ചയുടെ ഉപഭോക്താവ് കൂടിയായിരുന്നു 2016വരെ നരേന്ദ്ര മോദിയും. എന്നാൽ മോദിയുടെ ഭരണവീഴ്ചകൾ ഫലത്തിലേക്കു വരാൻ തുടങ്ങിയതോടെ 2016 മുതൽ സാമ്പത്തിക മേഖല താഴേക്കു പതിച്ചു. നോട്ട് നിരോധനമായിരുന്നു ആരംഭം. ബാങ്കുകൾക്കു മുന്നിൽ വരിനിന്നു മരണപ്പെട്ടവരുടെ കണക്കുകൾ ഇന്നുവരെ ഔദ്യോഗികമായി സൂക്ഷിക്കാൻ പോലും സർക്കാരിനായിട്ടില്ലെന്നത് വിഷയത്തിന്റെ കാഠിന്യം ബോധ്യപ്പെടുത്തുന്നതാണ്. ഇതിനൊപ്പം ജിഎസ്ടി നടപ്പാക്കുന്നതിൽ വന്ന വീഴ്ചകൂടി നേരിട്ടതോടെ, 2016നു മുൻപ് കൈവരിച്ച നേട്ടത്തിലേക്ക് ഒരിക്കൽക്കൂടിയെത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ല. സാമ്പത്തികമായി തകർന്നുനിൽക്കുന്നൊരു ജനതയുടെ തലയിലേക്ക് അധികഭാരമായി വിലക്കയറ്റവും ഇന്ധനവിലയുടെ അസാധാരണമായ വർധനയുംകൂടി വന്നതോടെ ചരിത്രം കാണാത്തൊരു അപകടത്തിലേക്കാണ് ഇന്ത്യ പോകുന്നത്. രാജ്യത്തെ ജനതയുടെ ചുമലിൽ 26 ലക്ഷം കോടി രൂപയുടെ ഉയർന്ന നികുതിഭാരം അടിച്ചേൽപ്പിച്ച മോദിസർക്കാർ, സമ്പന്നരുടെ 10.86 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയതും ഓർക്കേണ്ടതുണ്ട്.
തൊഴിലില്ലാത്തൊരു ഇന്ത്യ
‘അടുത്ത 18 മാസത്തിനുള്ളിൽ 10 ലക്ഷം പേർക്ക് തൊഴിൽ’ എന്നായിരുന്നു ഈ വർഷം പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം. ഇതിനു മുൻപ് നടത്തിയ വാഗ്ദാനങ്ങളെയൊക്കെ മറന്നുകൊണ്ട് വീണ്ടുമൊരു പ്രഖ്യാപനത്തിനുകൂടി രാജ്യം കാതോർത്തപ്പോൾ ഓർക്കേണ്ടതായി ചിലതുണ്ട്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി അഥവാ സിഎംഐഇയുടെ കണക്കുപ്രകാരം ഈ വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കായ 8.3 ശതമാനമാണ് ഓഗസ്റ്റ് മുതൽ രാജ്യത്ത് നിലനിൽക്കുന്നത്.
നഗരമേഖലയിൽ ഇത് 9.6 ശതമാനവും ഗ്രാമങ്ങളിൽ 7.7 ശതമാനവുമായി. തൊഴിലുള്ളവരുടെ എന്നതിൽ 20 ലക്ഷത്തിന്റെ കുറവും കാണപ്പെട്ടു. തൊഴിൽനിരക്ക് 37.6 ശതമാനത്തിൽനിന്നും 37.3 ശതമാനമായി. ഇക്കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം ബിജെപി ഭരിക്കുന്ന ഹരിയാനയിലാണ് തൊഴിലില്ലായ്മ ഏറ്റവുമധികം. 37.3 ശതമാനം. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് തൊഴിലില്ലായ്മ ഏറ്റവും കുറവ്, 0.4 ശതമാനം.
ജനം തിരിച്ചറിഞ്ഞ നാളുകൾ
ഒരുവർഷത്തിലധികം നീണ്ടുനിന്ന സമരത്തിനൊടുവിൽ കർഷക കരിനിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നു. ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ജനകീയ സമരത്തിന്റെ ഗുണപരമായ ഫലം. ജനാഭിപ്രായങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, അടിമുടി കർഷകവിരുദ്ധമായ കരിനിയമങ്ങൾ നടപ്പിലാക്കാൻ തുനിഞ്ഞ ഭരണകൂടത്തിന്റെ അഹന്ത ട്രാക്ടറുകളിലും കലപ്പകളിലും തട്ടിത്തകരുന്ന കാഴ്ചയായിരുന്നു അത്. കാർഷിക മേഖലയുടെ ഉത്പാദന, വിപണന രംഗമൊന്നാകെ കൈയടക്കാൻ തുനിഞ്ഞ കോർപറേറ്റ് ഭീമന്മാർ വളർത്തുന്നൊരു ഭരണകൂടം ഞെട്ടിവിറച്ച ആ നാളുകൾ രാജ്യത്തെ ജനങ്ങൾക്കുള്ള തിരിച്ചറിവ് കൂടിയാണ്.
വിഭജനം തുടരുന്നു
ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം, ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയയാളുടെ രാഷ്ട്രീയപ്രസ്ഥാനവും പയറ്റുന്ന കാഴ്ച ഇന്ന് രാജ്യത്ത് സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം വന്നാൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന ചിന്തയെ അപ്പാടെ തകർത്തുകൊണ്ട് മറ്റൊരു പ്രശ്നവുമായി ബിജെപി രംഗപ്രവേശം ചെയ്തു. വാരാണസിയിൽ പള്ളിയും ക്ഷേത്രവും ഉണ്ട്. 400 വർഷമായി പള്ളി പ്രശ്നമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതു വിഷയമാക്കാൻ ശ്രമിക്കുകയാണ്. അയോധ്യയ്ക്കുശേഷം വാരാണസി പുതിയ പ്രശ്നമാക്കി ഉയർത്താൻ ബിജെപി നിരന്തരം ശ്രമിക്കുന്നു.
ഇതിനിടയിൽ താജ്മഹലും കുത്തബ് മിനാറും കൂടി ഉയർത്തി സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് വിവിധ ബിജെപി സർക്കാരുകൾ പല സംസ്ഥാനങ്ങളിൽക്കൂടി പയറ്റുന്നത്. ഒപ്പം, വസ്ത്രധാരണവും ഒരു വിഷയമാക്കി ഉയർത്തി ന്യൂനപക്ഷങ്ങളെ അസ്വസ്ഥരാക്കുകയെന്ന കൃത്യമായ പ്ലാൻ ഓഫ് ആക്ഷൻ ബിജെപി രാജ്യത്ത് നടപ്പാക്കുന്നു. ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ സമീപനം തുടരുക എന്നതിനൊപ്പം ഭിന്നിപ്പിച്ച് ഭരിക്കാനുള്ള അടവുനയവും ഇവിടെക്കാണാം. ഗോൾവാൾക്കർ മുതൽ, ഗോഡ്സെ വഴി സവർക്കറിലൂടെ മോഹൻ ഭാഗവതിലും മോദിയിലും വരെ കുടികൊള്ളുന്ന ആത്യന്തിക ലക്ഷ്യങ്ങളെ എത്തിപ്പിടിക്കുക എന്നതിനൊപ്പം, രാജ്യം വിറ്റുതുലയ്ക്കുന്ന, കോർപറേറ്റ് ഭീമന്മാരെ ഊട്ടിയുറക്കുന്ന കാഴ്ചകളിൽനിന്ന് ജനങ്ങളുടെ കണ്ണുകളെ മൂടിക്കെട്ടാമെന്ന ഗൂഢലക്ഷ്യവും ഇവിടെയുണ്ട്.
ദേശീയപതാകയെ തള്ളിപ്പറഞ്ഞവർ
75 വർഷക്കാലത്തിനിടയിൽ രണ്ട് ഭരണാധികാരികൾ ഒഴികെ മറ്റാരും മാറിമാറി ഇന്ത്യയുടെ ഭരണഘടനയെയും അതിന്റെ മതേതര സ്വഭാവത്തെയും ചോദ്യംചെയ്തിരുന്നില്ല. വാജ്പേയിയുടെ ശ്രമം തുടക്കത്തിലേ പരാജയപ്പെട്ടെങ്കിൽ 2014 മുതൽ അതങ്ങനെയായിരുന്നില്ല. ഒരു സ്വതന്ത്ര പരമാധികാര മതേതര റിപ്പബ്ലിക്കായി ഇന്ത്യയെ അംഗീകരിക്കാൻ എല്ലാക്കാലവും മടിയുണ്ടായിരുന്ന ആർഎസ്എസ്, ഇന്ത്യയുടെ അന്തസത്തയെ മുറിവേൽപ്പിക്കാൻ ലഭിച്ച അവസരമായി 2014ലെ തെരഞ്ഞെടുപ്പുവിജയത്തെ കണ്ടു. ഭരണഘടന മുതൽ ഇന്ത്യയുടെ ദേശീയ പതാകയെപ്പോലും അംഗീകരിക്കാൻ തയാറാകാതിരുന്ന യഥാർഥ ആർഎസ്എസിനെ ഉള്ളിൽപ്പേറിയാണ് നരേന്ദ്ര മോദിയുടെ ബിജെപി രാജ്യം ഭരിക്കുന്നത്. “വ്യത്യസ്ത പാശ്ചാത്യരാജ്യങ്ങളുടെ ഭരണഘടനകളിൽനിന്നുമുള്ള വ്യത്യസ്ത ഖണ്ഡികകൾ തുന്നിച്ചേര്ത്തുണ്ടാക്കിയ കുഴപ്പം പിടിച്ചതും ഭിന്നജാതീയവുമായ ഭരണഘടനയാണു നമ്മുടേത്. നമുക്കു സ്വന്തമെന്നു വിളിക്കാവുന്ന യാതൊന്നും അതിലില്ല.” എന്ന് ആർഎസ്എസിന്റെ വിചാരധാരയിൽ അവരുടെ താത്വികാചാര്യനായ എം.എസ്. ഗോൾവാൾക്കർ ഇങ്ങനെ എഴുതിവച്ചത് ചരിത്രരേഖകളിൽതെളിഞ്ഞുതന്നെ കിടപ്പുണ്ട്.
ഇങ്ങനെ ഇന്ത്യയുടെ ഭരണഘടനയെ അടിമുടി തള്ളിപ്പറഞ്ഞവരെ ആരാധനാമൂർത്തികളായും താത്വികാചാര്യന്മാരായും മനസിലും ഹൃദയത്തിലും സൂക്ഷിച്ച്, അവരുടെ ആഗ്രഹപൂർത്തീകരണത്തിനുവേണ്ടി പ്രവർത്തിക്കുന്നൊരു ഭരണകൂടമാണ് നരേന്ദ്ര മോദിയുടേതെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്. ഭരണഘടനയിൽ തീരുന്ന ദേശദ്രോഹമല്ല ആർഎസ്എസിന്റെ ജീനുകളിൽ പടർന്നുകിടക്കുന്നത്. 2002 ജനുവരി 26നാണ് ആർഎസ്എസ് ഇന്ത്യയുടെ ദേശീയപതാകയെ അംഗീകരിച്ചുകൊണ്ട് അവരുടെ ആസ്ഥാനത്ത് ദേശീയപതാക ഉയർത്തിയത്, സ്വാതന്ത്ര്യം ലഭിച്ചതിന് 55 വർഷങ്ങൾക്കിപ്പുറം!
സംഘപരിവാർ സംഘടനകളാലും ഭരണകൂടത്താലും നിരന്തരം ആക്രമിക്കപ്പെടുന്ന രാഹുൽ ഗാന്ധിയെന്ന നേരിന്റെ രാഷ്ട്രീയത്തിലൂടെ, കോൺഗ്രസ് എന്ന മഹത്തരമായ പ്രസ്ഥാനത്തിലൂടെ, ഇന്ത്യൻ ജനത രാജ്യത്തിന്റെ പൊതുശത്രുവിനെ തിരിച്ചറിയും. സമീപകാലത്തു കർഷകരുടെ മുന്നിൽ മുട്ടുമടക്കേണ്ടി വന്നവർക്ക്, ഇന്ത്യ എന്ന വികാരത്തിനി മുന്നിൽ പരാജയം അനുഭവിക്കേണ്ടിവരും.