റബര്‍വിപണി വന്‍ പ്രതിസന്ധിയില്‍ വീണ്ടും തകര്‍ന്നടിയുന്നു. വിലയിടിവ് താത്്കാലികം മാത്രമെന്നുള്ള റബര്‍ ബോര്‍ഡ് ഉന്നതരുടെ സ്ഥിരം പല്ലവി വീണ്ടും വിശ്വസിക്കുന്ന മണ്ടന്മാരല്ല റബര്‍ കര്‍ഷകര്‍. ഉത്പാദനം കുറയുന്നുവെന്ന് നിരന്തരം വിലപിക്കുന്നവരും, കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നിലവിലുള്ള റബര്‍ ആക്ടിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഉത്തരവാദിത്വമുള്ളവരും കര്‍ഷകനെ കുരുതികൊടുത്ത് റബര്‍ വ്യവസായികളുടെ മാത്രം സംരക്ഷകരായി അവതരിക്കുന്നത് കണ്ണുതുറന്നു കാണുവാന്‍ കേരളത്തിലെ കര്ഷകര്ക്കിന്നാവുന്നു.
വിലത്തകര്‍ച്ചയ്ക്കു കാരണം
സ്വാഭാവിക റബറിന്റെയും കോമ്പൗണ്ട് റബറിന്റെയും അനിയന്ത്രിത ഇറക്കുമതിയാണ് വിലത്തകര്‍ച്ചയ്ക്ക് മുഖ്യഘടകം. അതേസമയം, രാജ്യാന്തര മാര്‍ക്കറ്റിലെ, പ്രത്യേകിച്ച് ആസിയാന്‍ രാജ്യങ്ങളിലെ ആഭ്യന്തരവിപണി വിലയിടിവും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. വിലത്തകര്‍ച്ച വ്യവസായികളുടെ സംഘടിതനീക്കത്തിന്റെ പ്രത്യാഘാതമായും വ്യാഖ്യാനിക്കാം. ആസിയാന്‍ രാജ്യങ്ങള്‍ക്ക് ബദലായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രകൃതിദത്ത റബറിന്റെ ഉത്പാദനം വര്‍ധിച്ചതും രാജ്യാന്തരവിപണിയെ ഇന്ന് സ്വാധീനിക്കുന്നു. ഇവയൊക്കെ കേരളത്തിന്റെ ആഭ്യന്തര റബര്വിപണിയെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണെങ്കിലും മഴമൂലം ടാപ്പിംഗ് തടസപ്പെട്ടിട്ടും, അപ്രതീക്ഷിത ഇലപൊഴിച്ചില്‍ മൂലവും ഉത്പാദനത്തില്‍ വന്‍കുറവ് വന്നിട്ടും വിപണിവില കുറയുന്നതിന്റെ പിന്നില്‍ വ്യവസായികളുടെ സംഘടിതനീക്കം തന്നെയാണ്.
കോമ്പൗണ്ട് റബര്‍ കുതിക്കുന്നു
കാര്‍ബണ്‍ അടങ്ങിയ കോമ്പൗണ്ട് റബറിന്റെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി കണക്കുകള്‍ക്ക് ഇനിയും വ്യക്തത വന്നിട്ടില്ല. ജൂലൈയിൽ 30,000 ടണ്‍ ഇറക്കുമതി ചെയ്തുവെന്ന വാര്‍ത്തകള്‍ വ്യാപകമായിരുന്നു. സ്വാഭാവികമായും ഓഗസ്റ്റിലും ഇതു തുടരാം. 10 ശതമാനമെന്ന കുറഞ്ഞ ഇറക്കുമതിച്ചുങ്കം മാത്രമാണ് കോമ്പൗണ്ട് റബറിനുള്ളത്. ഇത് വ്യവസായികള്‍ക്ക് ഏറെ ആകര്‍ഷകമാണ്. കൂടാതെ രാജ്യാന്തരവിപണിയില്‍ സ്വാഭാവിക റബറിനേക്കാള്‍ വിലക്കുറവുമുണ്ട്. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ഈ രീതിയില്‍ ഇനിയും കുതിച്ചുയര്‍ന്നാല്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ഒരിക്കലും ഒരു തിരിച്ചുവരവ് വരുംനാളുകളിലൊന്നും പ്രതീക്ഷിക്കാനാവില്ല.
ആസിയാന്റെ മുന്നിൽ ആഫ്രിക്ക
ഇക്കാലമത്രയും നാം കേട്ടിരുന്നത് ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ തുടങ്ങി വിവിധ ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള റബര്‍ ഇറക്കുമതിയാണ്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് പ്രത്യേകിച്ച് ഐവറി കോസ്റ്റില്‍നിന്നുള്ള റബര്‍ ഇറക്കുമതി കുതിക്കുന്നുവെന്നതാണ്. വ്യാവസായികാടിസ്ഥാനത്തില്‍ പ്രകൃതിദത്ത റബര്‍ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന നാലാമത്തെ രാജ്യമായി ഐവറി കോസ്റ്റ് മാറിയിരിക്കുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം ചില മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള റബര്‍ ഇറക്കുമതിയുടെ 28 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നാണ്.
ഐവറി കോസ്റ്റ് മാത്രമല്ല ഘാന, നൈജീരിയ, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളും വന്‍ റബറുത്പാദന രാജ്യങ്ങളായി മാറുമ്പോള്‍ കുറഞ്ഞ ചെലവില്‍ ബ്ലോക്ക് റബര്‍ സുലഭമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ആഗോളവിപണിയില്‍ ഉത്പാദന വര്‍ധന സൃഷ്ടിക്കുന്ന വിലയിടിവ് വ്യവസായികള്‍ക്ക് നേട്ടമാകുകയും ചെയ്യും. ഇവിടങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് ഇപ്പോഴുള്ള ചെറിയ പ്രതിസന്ധി കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും സുരക്ഷിതത്വവും മാത്രമാണ്.
ലാറ്റക്സും ഷീറ്റുറബറും
ഷീറ്റ് റബറിനോടൊപ്പം ലാറ്റക്സിനും വിലയിടിഞ്ഞു. ലാറ്റക്സിന്റെ ഇറക്കുമതിച്ചുങ്കം 70 ശതമാനമായിട്ടുപോലും സംഘടിത വ്യവസായലോബിയുടെ ആഭ്യന്തരവിപണി തകര്‍ക്കുന്ന നീക്കത്തിന് റബര്‍ ബോര്‍ഡും സര്‍ക്കാര്‍ സംവിധാനങ്ങളും പച്ചക്കൊടി കാട്ടുന്നു. ലാറ്റക്സിന്റെ ഇറക്കുമതിച്ചുങ്കം ഭാവിയില്‍ വെട്ടിക്കുറച്ച് പൂജ്യത്തിലെത്തിക്കുവാന് റബര്‍ ബോര്‍ഡ് ശ്രമിക്കുന്നതിന്റെ പിന്നാമ്പുറം ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിനു മുന്നോടിയായി 2022 ജൂണ്‍മാസം കൊച്ചിയില്‍ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ വിളിച്ചുചേര്‍ത്ത മീറ്റിംഗില്‍ കണ്ടതാണ്.
കോവിഡനന്തരകാലത്ത് ഗ്ലൗസ് നിര്‍മാണം പ്രതിസന്ധിയിലാകുമെന്നുറപ്പാണ്. അതിന്റെ പ്രത്യാഘാതം ലാറ്റക്സ് വിപണിയിലുമുണ്ടാകും. ഷീറ്റ് റബറില്‍ നിന്ന് ലാറ്റക്സിലേയ്ക്ക് കര്‍ഷകര്‍ മാറിയതിന്റെ പിന്നില്‍ ഉത്പാദനചെലവ് മുഖ്യഘടകമാണ്. വന്‍കിട വ്യാപാരികള്‍ കര്‍ഷകര്‍ ഷീറ്റ് റബറിലേക്ക് മടങ്ങിവരണമെന്ന് മുറവിളി കൂട്ടുന്നുണ്ടെങ്കിലും അതത്ര പ്രായോഗികമാകണമെന്നില്ല. വന്‍കിട വ്യാപാരികളുടെ കര്ഷകസ്നേഹത്തിനു പിന്നില്‍ കര്‍ഷകന്റെ സംരക്ഷണമല്ല, സ്വന്തം വ്യാപാരനിലനില്പാണ് മുഖ്യമെന്ന് അനുഭവജ്ഞാനമുള്ള കര്‍ഷകര്‍ക്കറിയാം.
റബര്‍ കമ്പനി രക്ഷിക്കുമോ?
സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ കമ്പനി വെള്ളൂരില്‍ സജീവമാകുകയാണ്. 2017 മേയില്‍ പ്രഖ്യാപിച്ച സിയാല്‍ മോഡല്‍ റബര്‍ കമ്പനി ഏറെ രൂപമാറ്റങ്ങള്ക്കുശേഷം 2023 മേയില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്കുന്ന സൂചന.
ഒന്നുറപ്പിക്കാം, റബര്‍ കമ്പനി വന്നതുകൊണ്ട് സ്വാഭാവിക റബറിന്റെ ആഭ്യന്തരവിലയില്‍ യാതൊരു ഉയര്‍ച്ചയും സൃഷ്ടിക്കപ്പെടില്ല. അതു സാധിക്കണമെങ്കില്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത ഒരുകിലോഗ്രാം റബറിന് 250 രൂപ അടിസ്ഥാനവിലയില്‍ കര്‍ഷകരില്‍നിന്ന് ചെറുകിട വ്യാപാരികളോ ആര്പിഎസുകളോ വഴി സര്‍ക്കാര്‍ റബര്‍ സംഭരിക്കണം.
റബര്‍ മീറ്റിൽ എന്തു നേടി?
റബര്‍ മേഖലയുടെ സംരക്ഷണവും റബര്‍ വ്യവസായത്തിന്റെ രാജ്യാന്തര സാധ്യതകളും ഉയര്‍ത്തിക്കാട്ടി 2022 ജൂലൈയില്‍ കൊച്ചിയില്‍ നടത്തിയ റബര്‍ മീറ്റ് കര്ഷകന് നേട്ടമുണ്ടാക്കില്ലെന്ന് ദീപികയില്‍ കുറിച്ചത് അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന വിലത്തകര്‍ച്ച. കര്‍ഷകനുവേണ്ടി ഒറ്റപ്പെട്ട പങ്കുവയ്ക്കലുകള്‍ മാത്രമായിരുന്നു റബര്‍ മീറ്റില്‍ കേട്ടത്. അടിസ്ഥാനഘടകമായ ചെറുകിട കര്‍ഷകനെ അവഗണിച്ചും പുറന്തള്ളിയും കോര്‍പറേറ്റുകളുടെ കൈകളിലേക്ക് റബര്‍ കൃഷിയും വഴിമാറുന്ന പ്രക്രിയയ്ക്ക് ആക്കമുണ്ടാക്കുകയാണ് റബര്‍ മീറ്റിലൂടെ റബര്‍ ബോര്‍ഡും വ്യവസായികളും സാധിച്ചെടുത്തത്. കേരളത്തില്‍നിന്ന് റബര്‍ പറിച്ചുമാറ്റി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതിയ ഇടങ്ങളില്‍ വ്യാപകമാക്കുമ്പോള്‍ സ്വാഭാവികമായും ഉത്പാദനം വര്‍ധിക്കും. റബര്‍വിപണി ഒന്നടങ്കം വ്യവസായികളുടെ കൈപ്പിടിയിലൊതുങ്ങും.
റബറിന്റെ ആഭ്യന്തരവിപണിയിലെ വിലയിടിവ് 180 രൂപയില്‍നിന്നുള്ള 148 രൂപയിലെത്തിയത് തുടരുമെന്നുറപ്പാണ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മഴ മാറിനിന്നാല്‍ ഉത്പാദനം കൂടാം. വിലയിടിച്ച് ആഭ്യന്തരവിപണിയില്‍ നിന്ന് റബര്വാങ്ങാന് സ്വാഭാവികമായുള്ള ശ്രമങ്ങള്‍ വ്യവസായികളില്നിന്നുണ്ടാകും.
250 രൂപ പ്രഖ്യാപനം എവിടെ?
സംസ്ഥാന ഭരണമുന്നണി 2021ലെ പൊതുതെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ ഉയര്‍ത്തിക്കാട്ടിയത് റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കി ഉയര്‍ത്തുമെന്നാണ്. അധികാരത്തിലേറി ഒന്നരവര്‍ഷം പിന്നിടുമ്പോഴും നടപടിക്രമങ്ങളിലേക്ക് കടന്നിട്ടില്ല.
170 രൂപ അടിസ്ഥാനവിലയായി നിശ്ചയിച്ചിട്ടുണ്ടെങ്കില്പോലും വിലസ്ഥിരതാപദ്ധതി നിലവില്‍ അടച്ചുപൂട്ടിയ മട്ടാണ്. റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്കീം പദ്ധതിയുടെ വെബ്സൈറ്റ് ഇതുവരെയും തുറന്നിട്ടില്ല. ബില്ല് സമര്‍പ്പിക്കാന്‍ കഴിയാതെ വരുന്നുവെന്നു മാത്രമല്ല, മുന്‍കാലങ്ങളില്‍ സമര്‍പ്പിച്ച ബില്ലുകളിന്മേലുള്ള തുകയിലെ കുടിശികയും തുടരുന്നു. സാമൂഹ്യസുരക്ഷാ പദ്ധതിയില്‍പ്പെടുത്തി കര്ഷകപെന്ഷന് ലഭിച്ചുകൊണ്ടിരുന്ന റബര്‍ കര്‍ഷകരെ പുറത്താക്കിയ ക്രൂരതയും കര്ഷകന് ഇരുട്ടടിയേകുന്നു.
വ്യവസായികള്‍ പാട്ടത്തിന്
ററബര് മേഖലയിലെ ടാപ്പിംഗ് തൊഴിലാളികളെ സംരക്ഷിക്കാനെന്ന പേരില്‍ വ്യവസായികള്‍ റബര്‍ത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് ഉത്്പാദനം നടത്തുവാനുള്ള പദ്ധതിക്കും കേരളത്തില്‍ ആരംഭം കുറിച്ചിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ നല്ലതെന്നു പെട്ടെന്ന് തോന്നുമായിരിക്കാം. പക്ഷേ കാലക്രമേണ കേരളത്തിലെ റബര്‍ കൃഷിയും വ്യവസായിയുടെ കൈകളിലേക്ക് മാറും. കോട്ടയം ജില്ലയില്‍ തൊഴിലാളികളും സ്ഥലമുടമകളും കമ്പനി ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള വിശദീകരണ സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്.
ടാപ്പിംഗ് മുടങ്ങിക്കിടക്കുന്ന സ്ഥലങ്ങള്‍ നിശ്ചിത തുക സമ്മതിച്ച് നിശ്ചിത കാലാവധിയിലേക്ക് തൊഴിലാളികളുടെ സംരക്ഷണത്തിനെന്ന ഓമനപ്പേരില്‍ വ്യവസായികള്‍ നിയന്ത്രണത്തിലാക്കുന്നു. പൂര്‍വികരില്‍നിന്ന് പരമ്പരാഗതമായി ലഭിച്ച റബര്ത്തോട്ടങ്ങളില്നിന്ന് വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മക്കള്‍ക്ക് ഈ പദ്ധതിയിലൂടെ നേട്ടമുണ്ടാകുമെങ്കിലും കാലക്രമേണ തോട്ടങ്ങള്‍ കമ്പനികളേറ്റെടുക്കുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടാം. റബര്‍ ഉത്പാദനപ്രക്രിയയില്‍ വ്യവസായികളും കേരളത്തില്‍ കരുത്താര്‍ജിക്കുമ്പോള്‍ ചെറുകിട റബര്‍ കര്‍ഷകരുടെ നിലനില്‍പ്പു ചോദ്യംചെയ്യപ്പെടുമെന്നുറപ്പാണ്.
മാറ്റങ്ങള്‍ക്കു തയാറാവുക
മുന്‍കാലങ്ങളില്‍ കേരളം എന്ന സംസ്ഥാന പരിധിക്കുള്ളില്‍ നിന്നുകൊണ്ട് റബര്‍ കൃഷിയെ കണ്ടിരുന്ന മലയാളി ഇനിയെങ്കിലും മാറി ചിന്തിക്കുക. റബര്‍ ബോര്‍ഡിന്റെ കണക്കുകളും പദ്ധതികളും ഇന്ത്യയെന്ന വിശാലമായ കാഴ്ചപ്പാടിലാണ്. കൂടാതെ രാജ്യാന്തരവിപണിയിലെ ചലനങ്ങളും ഇറക്കുമതിയിലെ അനന്തസാധ്യതകളും മനസിലാക്കി വേണം റബറിന്റെ ഭാവിയെക്കുറിച്ച് കര്‍ഷകര്‍ സ്വപ്നം കാണുവാന്‍. സംഘടിതശക്തി ചോര്‍ന്നുപോയ കര്ഷകന് വാട്ട്സാപ്പുകളിലൂടെ പരസ്പരം പരദൂഷണം നടത്താനും പഴിചാരാനുമല്ലാതെ സംസാരിക്കാന്‍ ഈയവസ്ഥയില്‍ സാധിക്കില്ലെന്നുറപ്പാണ്. 9റബര്‍ കര്ഷകപ്രസ്ഥാനങ്ങളുടെപോലും കരുത്തു ചോര്‍ന്നുതുടങ്ങി. കര്‍ഷകരുടെ രാഷ്ട്രീയ അടിമത്തവും മറ്റൊരു പ്രധാന കാരണമാണ്. ബഫര്‍ സോണ്‍, വന്യമൃഗശല്യം തുടങ്ങി ജീവനും ജീവിതത്തിനും ഉയരുന്ന വെല്ലുവിളികളും അതിരൂക്ഷമായിരിക്കുന്നു. ഇതുകൂടാതെ കാലാവസ്ഥാ വ്യതിയാനം വരുത്തിയിരിക്കുന്ന ഇലപൊഴിച്ചിലും പട്ടമരപ്പും പുതിയ തരം റബര്രോഗങ്ങളും ടാപ്പിംഗ് ചെലവുകളും വിലത്തകര്‍ച്ചയോടൊപ്പം റബര്‍കൃഷി ആദായകരമല്ലാതാക്കിയിരിക്കുമ്പോള് വിളമാറ്റകൃഷിയെക്കുറിച്ചും ഗൗരവമായി കര്‍ഷകര്‍ ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു.