നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ തകർക്കുന്ന ഗുരുതരമായ ആരോപണങ്ങളോ അപവാദങ്ങളോ പ്രവർത്തനങ്ങളോ നേരിടേണ്ടിവരുമ്പോൾ അധികാരികൾ മന്ദഗതിയിലാകുന്നു എന്നതാണ് രാജ്യത്തു കാണുന്നത്.
രാജ്യത്തുടനീളം അങ്ങനെയാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ള നേതാക്കൾ സത്യത്തെ ആഴത്തിൽ കുഴിച്ചിടാൻ സാങ്കൽപ്പിക വിവരങ്ങളുമായോ രസകരമായ കെട്ടുകഥകളുമായോ രംഗത്തു വരുന്നു. ഇന്ത്യൻ മൂല്യവ്യവസ്ഥയ്ക്കോ സംസ്കാരത്തിനോ ഭീഷണിയായേക്കാവുന്ന അസ്വാസ്ഥ്യജനകമായ തീരുമാനങ്ങളോ പ്രവർത്തനങ്ങളോ പദ്ധതികളോ എന്തുമാകട്ടെ, സത്യം വെളിപ്പെടുത്താൻ മാധ്യമ വിമർശനങ്ങളോ പ്രതിപക്ഷ നേതാക്കളുടെ രോഷപ്രകടനങ്ങളോ കണക്കിലെടുക്കുന്നില്ല. ഈ നിഷേധാത്മക മനോഭാവം രാജ്യത്തുടനീളം വളരുന്നു എന്നതാണ് ഭയപ്പെടുത്തുന്ന യാഥാർഥ്യം.
ഇസ്രയേൽ ആസ്ഥാനമായുള്ള ചാരസോഫ്റ്റ്വേറായ പെഗാസസ് പൗരന്മാരുടെ ഫോണിൽ പ്രയോഗിച്ചതിനെക്കുറിച്ചുള്ള സത്യം കണ്ടെത്താൻ സുപ്രീംകോടതി രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടാണ് ഏറ്റവും പുതിയത്. പ്രമുഖ മാധ്യമപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവരുടെ ഫോണുകളിൽ ഇത്തരമൊരു സോഫ്റ്റ്വേർ ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമം ഏതാണെന്ന് ആർക്കുമറിയില്ല. അത്തരം പ്രധാനപ്പെട്ട വ്യക്തികളുടെ ഫോണുകളിൽ ഇത്തരം ആയുധം ഉപയോഗിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ പിതാക്കന്മാർ വിഭാവനം ചെയ്യുന്ന ജനാധിപത്യത്തെയും രാജ്യത്തിന്റെ പ്രവർത്തനത്തെയും തകർക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യും.
ചാര സോഫ്റ്റ്വേർ
പെഗാസസ് ആണോ എന്നു വ്യക്തമല്ലെങ്കിലും 29ൽ അഞ്ച് ഉപകരണങ്ങളിൽ ചാരസോഫ്റ്റ്വേർ കണ്ടെത്തിയെന്നതാണ് ആശങ്കാജനകമായ കാര്യം. പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ച് അനധികൃത നിരീക്ഷണം നടത്തിയെന്ന ആരോപണം അന്വേഷിക്കുന്ന സമിതി സീൽ ചെയ്ത കവറിൽ സമർപ്പിച്ച റിപ്പോർട്ട് രേഖപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ അന്വേഷണസമിതിയുമായി സഹകരിച്ചില്ല എന്നാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഓഗസ്റ്റ് അവസാനവാരം വാക്കാൽ പറഞ്ഞത്. കോടതിയുടെ മുമ്പാകെ എടുത്ത അതേ നിലപാടാണ് സർക്കാർ അന്വേഷണ സമിതിക്കു മുമ്പാകെയും സ്വീകരിച്ചത്. ചാര സോഫ്റ്റ്വേർ വാങ്ങിയതാണോ അല്ലയോ എന്ന് വ്യക്തമായി പറയാൻ വിസമ്മതിച്ചു. സാങ്കേതിക സമിതിക്കു മുമ്പിൽ സമർപ്പിക്കപ്പെട്ട 29 ഉപകരണങ്ങളിൽ അഞ്ചെണ്ണത്തിലും ചാര സോഫ്റ്റ്വേർ കണ്ടെത്തിയതായും ബെഞ്ച് ചൂണ്ടിക്കാട്ടി. ചാര സോഫ്റ്റ്വേർ യഥാർഥത്തിൽ പെഗാസസ് ആയിരുന്നോ എന്നു വ്യക്തമല്ല. ഫോൺ നൽകിയ അംഗങ്ങൾ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിൽ സുപ്രീംകോടതി വിമുഖത പ്രകടിപ്പിച്ചു. പ്രസിദ്ധീകരണയോഗ്യമായ റിപ്പോർട്ട് ലഭ്യമാക്കാമോ എന്നു കോടതി പരിഗണിക്കും.
ഒരു പ്രധാന ആശ്വാസമുണ്ട്, പൗരന്മാരുടെ സംരക്ഷണം, ഭാവി പ്രവർത്തനങ്ങൾ, ഉത്തരവാദിത്വം, സ്വകാര്യതാ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിയമ ഭേദഗതി, പരാതികൾ പരിഹരിക്കാനുള്ള സംവിധാനം തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തി സമിതിയുടെ മേൽനോട്ട ജഡ്ജി ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ സമർപ്പിച്ച റിപ്പോർട്ട് കോടതി പരസ്യപ്പെടുത്തും എന്നതാണത്. ഡാറ്റ സംരക്ഷണത്തിന് ഇന്ത്യയിൽ ഇപ്പോഴുമില്ലാത്ത സമഗ്രമായ ഒരു നിയമത്തിന് അനുയോജ്യമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് ഇത് ഉപയോഗപ്രദമാകും. ശക്തമായ ഒരു ഡാറ്റാ നിയമത്തിന്റെ അഭാവത്തിൽ ഇവിടെ ഇരകൾക്ക് എന്തു നിയമപരമായ സംരക്ഷണമോ സഹായമോ ആണ് അവശേഷിക്കുന്നത് എന്നതാണുകാര്യം? പ്രമുഖ പ്രതിപക്ഷ നേതാക്കളും പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ മുന്നൂറോളം ഇന്ത്യക്കാരെ പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചതായി സംശയിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നിരുന്നാലും, വെറും 29 മൊബൈൽ ഉപകരണങ്ങളേ പരിശോധിച്ചുള്ളൂവെന്നാണ് പാനൽ റിപ്പോർട്ടിൽ പരാമർശിക്കുന്നത്! പെഗാസസ് സർക്കാർ അംഗീകൃത ഏജൻസികൾക്കു മാത്രമാണ് വിതരണം ചെയ്തതെന്ന് ഇസ്രയേലിലെ അധികാരികൾ പറയുകയും ചെയ്യുന്നു!
പിന്നാലെ പല രാജ്യങ്ങളും
നേതാക്കളിലും മറ്റുള്ളവരിലും പെഗാസസ് ഉപയോഗം തിരിച്ചറിഞ്ഞ പല രാജ്യങ്ങളിലെയും സർക്കാർ അന്വേഷണം ആരംഭിച്ചു എന്നതാണ് മറ്റൊരു പ്രധാന വസ്തുത. ഫ്രാൻസും അൾജീരിയയും മാത്രമല്ല, ഇസ്രയേൽ പോലും അവരുടെ രാജ്യങ്ങളിലെ പെഗാസസ് ഉപയോഗത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ജർമനി, ഹംഗറി, തായ്ലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ പെഗാസസ് ഉപയോഗിക്കുന്നതായി സമ്മതിച്ചു. എന്തുകൊണ്ടാണ് ഇന്ത്യൻ സർക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കാത്തത്? ‘ദേശീയ സുരക്ഷ’യുടെ പേരിൽ ഉത്തരവാദിത്വത്തിൽനിന്ന് രക്ഷപ്പെട്ടതാണോ? രാജ്യസുരക്ഷയുടെ പേരിൽ എക്കാലത്തുമുള്ള ഒഴിവുകഴിവിന് സുപ്രീംകോടതി സർക്കാരിനെ ശാസിച്ചത് മറക്കരുത്.
പെഗാസസ് നുഴഞ്ഞുകയറ്റ കേസിൽ കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച വാദങ്ങളോട് അന്നത്തെ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പ്രതികരിച്ചപ്പോൾ, വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനുള്ള കോടതിയുടെ ആവർത്തിച്ചുള്ള ഉപദേശം മേത്ത നിരസിച്ചിരുന്നു. “ചില വസ്തുതകൾ വെളിപ്പെടുത്തുന്നത് ദേശീയ സുരക്ഷയെയും രാജ്യത്തിന്റെ പ്രതിരോധത്തെയും ബാധിച്ചേക്കാം” എന്ന അവ്യക്തമായ വാദങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. മേത്തയുടെ വിമുഖത കണ്ട് സുപ്രീംകോടതിക്കു വിവരങ്ങൾ നൽകാതിരിക്കാൻ കേന്ദ്രസർക്കാരിനു കഴിയുമോ എന്ന് ബെഞ്ച് സ്വയം ചോദിക്കുന്നതും കണ്ടു!
നിസഹകരണം
വിഷയം അങ്ങേയറ്റം ആശങ്കാജനകമാണ്. പെഗാസസ് പോലുള്ള വിഷയത്തിൽ സുപ്രീം കോടതി നിയോഗിച്ച സമിതിയുമായി നിസഹകരിക്കാൻ അധികാരികൾക്കു കഴിയുമോ. അത്തരം വിവരങ്ങൾ സുപ്രീംകോടതിക്കു നൽകാതിരിക്കാനാകുമോ? അതും, ഇന്ത്യൻ ഭരണഘടനയുടെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ആരോപിക്കപ്പെടുന്ന ഒരു വിഷയത്തിൽ. പല നേതാക്കളും പത്രപ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണരും പ്രഫഷണലുകളും അസന്തുഷ്ടരും ഈ സാഹചര്യത്തെ വിമർശിക്കുന്നവരുമാണ്.
സത്യത്തെ നിഷേധിക്കുന്നതും നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്നതും പല സംസ്ഥാനങ്ങളിലും ഒരു ശീലമായി മാറിയിരിക്കുന്നു എന്നതാണ് മറ്റൊരു സങ്കടകരമായ വശം. സർക്കാർ ജോലികളിലേക്കുള്ള നിയമനങ്ങളിൽപ്പോലും ഭരണകക്ഷിക്ക് നിയമവിരുദ്ധമായി പ്രവർത്തിക്കാം. പല സംസ്ഥാനങ്ങളിലും സർക്കാർ ജീവനക്കാരിലെ ഒരു വിഭാഗവും അക്കാദമിക് വിദഗ്ധരും മറ്റും ഭരണകക്ഷിക്കാരോ മുൻ ഭരണകക്ഷിയിൽ പെട്ടവരോ ആണ്. അവരിൽ പലരും സിആർപിസി, ഐപിസി വ്യവസ്ഥകളിൽനിന്ന് രക്ഷപ്പെടുക പോലും ചെയ്യുന്നു. ഇത് ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ കേസുകളിൽ, സത്യം അറിഞ്ഞാലും നിയമവിരുദ്ധമായ നടപടികൾ തുടരുന്നു.
എന്നാൽ, പെഗാസസ് കേസ് പോലുള്ള വിഷയം വളരെ ഗൗരവമുള്ളതാണ്. ഭരണഘടനയുടെ വ്യവസ്ഥകൾ ലംഘിച്ചു പ്രവർത്തിക്കാൻ ഏതെങ്കിലും സർക്കാരിനു കഴിയുമോ? നമ്മുടേതുപോലുള്ള ഒരു ഭരണഘടനയ്ക്കു കീഴിൽ സ്വാതന്ത്ര്യവും സമത്വവും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുന്നതിൽ വീഴ്ചവരുത്താൻ സർക്കാരിനു കഴിയുമോ? എല്ലാവരും പ്രതിജ്ഞാബദ്ധരായ ഒരു സ്വതന്ത്ര സമൂഹത്തെ ഉയർത്തിപ്പിടിക്കാൻ ഇത് സഹായിക്കുമോ? അതോ, അടഞ്ഞ സമൂഹത്തിലേക്ക് നയിക്കുമോ? തീർച്ചയായും ഇവ ആശങ്കകൾ മാത്രമാണ്. സർക്കാരിന് ഒരു തെറ്റു പറ്റിയാൽ കെട്ടുകഥകളുടെയും അസത്യങ്ങളുടെയും കൂമ്പാരത്തിനുള്ളിൽ സത്യം മൂടിവയ്ക്കുന്നതിനേക്കാൾ, തെറ്റു സമ്മതിക്കുകയും യാഥാർഥ്യം അംഗീകരിക്കുകയും സത്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ലത്. സത്യത്തിനു വിലകല്പിക്കാത്ത ദുരവസ്ഥ വളർന്നുവരുന്നത് ഒരു സ്വതന്ത്ര സമൂഹത്തിനും ആരോഗ്യകരമായ ലക്ഷണമല്ല.