കൃഷിയും അനുബന്ധ മേഖലകളുമാണ് ഇന്നും ഇന്ത്യയുടെ ഏറ്റവും വലിയ ജീവനോപാധി. ഗ്രാമീണമേഖലയിലെ 70 ശതമാനം പേരും പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് ജീവിതം പോറ്റുന്നത്. രാജ്യത്തെ മൊത്തം കര്‍ഷകരുടെ 82 ശതമാനം പേരും ചെറുകിട, ഇടത്തരം, നാമമാത്ര കൃഷിക്കാരാണ്. ഏറ്റവുമധികം പ്രതിസന്ധിയും കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിക്കുന്നത് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്. കര്‍ഷകര്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണ്, നശിപ്പിക്കുന്നവരല്ല. കേരളത്തിന്റെ ആകെ വിസ്തീര്‍ണത്തിന്റെ 29.75 ശതമാനം വനമാണെന്ന് നമുക്കറിയാം.
എന്നാല്‍, തങ്ങളുടെ കൃഷിയിടങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച് കാര്‍ഷിക വനവത്കരണത്തിലൂടെ കേരളത്തെ ഹരിതാഭമാക്കുന്നത് കര്‍ഷകരാണെന്ന സത്യം ആരും കാണുന്നില്ല. കര്‍ഷകരാരും വനം നശിപ്പിക്കുന്നവരല്ല. മറിച്ച്, വനം സൃഷ്ടിക്കുന്നവരാണ്. ഒരു മരം വെട്ടിയാല്‍ രണ്ടു മരമെങ്കിലും നടാത്ത കര്‍ഷകരില്ല. വനം സംരക്ഷിക്കേണ്ടതു ഭൂമിയെന്ന നമ്മുടെ ഗൃഹത്തിന്റെ, നമ്മുടെ വീടിന്റെ സംരക്ഷണത്തിന് ആവശ്യമാണെന്നും നമ്മുടെ സഹോദരങ്ങള്‍ക്ക് ജീവവായു നല്‍കാനുള്ള ഉത്തരവാദിത്വം നമ്മുടേതാണെന്നും തിരിച്ചറിവുള്ളവരാണ് കര്‍ഷകര്‍.
ലോകത്തിനു മുഴുവന്‍ ജീവവായു നല്കുവാനുള്ള ഉത്തരവാദിത്വം കര്ഷകന്റേതാണെന്നുള്ള ഉത്തമബോധ്യം കര്‍ഷകര്‍ക്കുണ്ട്. ആയതിനാല്‍ വനഭൂമിക്കല്ല, കൃഷിഭൂമിക്കാണ് ബഫര്‍ സോണ്‍ വേണ്ടത്.
കർഷകർക്കും വേണം, സംരക്ഷണം
സാധാരണ മനുഷ്യന്റെ ജീവനേക്കാള്‍ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും വിശിഷ്ട, അതിവിശിഷ്ട വ്യക്തികളുടെയുമൊക്കെ ജീവന് പ്രാധാന്യമുള്ളതിനാലാണല്ലോ പോലീസ് സംരക്ഷണവും കമാന്‍ഡോ സംരക്ഷണവുമുള്‍പ്പെടെ നല്‍കുന്നത്. അങ്ങനെയെങ്കില്‍ വന്യജീവികളേക്കാള്‍ പ്രാധാന്യമുള്ളവരല്ലേ മനുഷ്യര്‍. കാട്ടുമൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ബഫര്‍ സോണിന്റെ പേരുപറഞ്ഞ് സ്വന്തം ഭൂമിയില്‍നിന്ന് ഇറക്കിവിടാന്‍ കാണിക്കുന്ന വ്യഗ്രത കണ്ടാല്‍ കാട്ടുമൃഗങ്ങളേക്കാള്‍ എത്രയോ വിലകുറഞ്ഞവരായാണ് സര്‍ക്കാര്‍ നമ്മെ കാണുന്നതെന്ന് ചിന്തിച്ചുപോകും. വന്യജീവികളെയും ക്ഷുദ്രജീവികളെയും സംരക്ഷിക്കാന്‍ കാണിക്കുന്ന ഉത്സാഹമെങ്കിലും മനുഷ്യരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കേണ്ടതല്ലേ?
അതുപോലെതന്നെ നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട മന്ദിരങ്ങള്‍ക്കും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ക്കും പ്രത്യേക സംരക്ഷണം ഒരുക്കുന്നതില്‍ ഗവണ്മെന്റ് ശ്രദ്ധിക്കാറുണ്ട്. ഈ സ്ഥലങ്ങളും വ്യക്തികളും രാജ്യത്തിന്റെയും സമൂഹത്തിന്റെയും അമൂല്യസമ്പത്താണ്. ആയതിനാല്‍ അവ സംരക്ഷിക്കപ്പെടേണ്ടതുമാണ്. അതുകൊണ്ടാണ് നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ പൊതുജനം നടത്തുന്ന സമരങ്ങളെ സര്‍ക്കാര്‍ പ്രസ്തുത മന്ദിരങ്ങളില്‍നിന്നും നൂറോ ഇരുന്നൂറോ അഞ്ഞൂറോ മീറ്റര്‍ അകലെവച്ച് ബാരിക്കേഡുകളും ജലപീരങ്കികളും കണ്ണീര്‍വാതകവും തോക്കുകളും ഉപയോഗിച്ച് തടയുന്നതും പ്രതിരോധിക്കുന്നതും. ഈ പ്രതിരോധത്തെ ആരെങ്കിലും അതിലംഘിച്ച് അകത്തു കടന്നാല്‍ അവരെ അറസ്റ്റ് ചെയ്യുകയോ ആവശ്യമെങ്കില്‍ അവര്‍ക്കു നേരേ വെടിയുതിര്‍ക്കുകയോ ചെയ്യും. സമരാവേശത്താല്‍ പാഞ്ഞടുക്കുന്ന ജനസമൂഹത്തിന് ആക്രമണശക്തിയുണ്ടെന്നുള്ള അനുമാനത്തിലാണ് നിയമപാലകര്‍ ഈ നടപടിയെടുക്കുന്നത്. അങ്ങനെയെങ്കില്‍ ആക്രമണസ്വഭാവം സ്ഥായീഭാവമായുള്ള കാട്ടുമൃഗങ്ങളില്‍നിന്നും ഹിംസ്രജന്തുക്കളില്‍നിന്നും ഈ കര്‍ഷകരും അവരുടെ ഭൂമിയും സംരക്ഷിക്കപ്പെടേണ്ടതല്ലേ? അതു വനാതിര്‍ത്തിയില്‍നിന്ന് കൃഷിയിടത്തിലേക്ക് ഇറക്കിവച്ച് ബഫര്‍ സോണ്‍ സൃഷ്ടിച്ചല്ല, മറിച്ച് കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍നിന്ന് വനത്തിനുള്ളിലേക്ക് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ബഫര്‍ സോണ്‍ സൃഷ്ടിച്ചാണ് സംരക്ഷിക്കേണ്ടത്.
മാനുഷികമോ മൃഗീയമോ?
അന്യംനിന്നു പോകുന്ന പലതിനെയും തപ്പിയെടുക്കാനും അതു നിലനിര്‍ത്താനും വെമ്പല്‍കൊള്ളുന്നവരാണ് മനുഷ്യരായ നാം. പ്രകൃതിക്കോ സമൂഹത്തിനോ ഗുണകരമല്ലാത്തതിന്റെപോലും വംശനാശമുണ്ടാകാതിരിക്കാന് ശ്രദ്ധിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. വനാതിര്‍ത്തിയില്‍ താമസിക്കുന്ന സ്വന്തം സഹോദരങ്ങളും അണികളുമായ മനുഷ്യരെ സംരക്ഷിക്കുന്നതിനു പകരം, വനത്തിനും വന്യജീവിക്കും ക്ഷുദ്രജീവിക്കും അമിതസംരക്ഷണം നല്കാന് ചിലര്‍ കാണിക്കുന്ന വ്യഗ്രത കണ്ടാല്‍ അവരുടെ തീരുമാനങ്ങള്‍ മാനുഷികമാണോ മൃഗീയമാണോ എന്നു ചിന്തിക്കേണ്ടിവരും. അവരുടെ മനോഭാവം മാന്യമാണോ വന്യമാണോ എന്നു തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ ആരെയാണ് തിരുത്തേണ്ടത്? ആരെയാണ് ബോധവത്കരിക്കേണ്ടത്?
വനം സംരക്ഷിക്കേണ്ടെന്നോ വനസമ്പത്ത് സംരക്ഷിക്കേണ്ടെന്നോ കാട്ടുമൃഗങ്ങളെ സംരക്ഷിക്കേണ്ടെന്നോ കര്‍ഷകര്‍ പറയുന്നില്ല. എന്നാല്‍, കര്‍ഷകര്‍ സ്വന്തം അധ്വാനംകൊണ്ട് സ്വരുക്കൂട്ടിയ കൃഷിയിടത്തില്‍ അഭിമാനത്തോടുകൂടി അധ്വാനിക്കാനും ജീവിക്കാനുമുള്ള അവകാശം കര്‍ഷകര്‍ക്കുണ്ട്. അതിനുള്ള സാഹചര്യം സൃഷ്ടിച്ചു നല്‍കാനുള്ള കടമ അധികാരികള്‍ക്കുമുണ്ട്.
വനത്തിന്റെ ഒരിഞ്ച് ഭൂമിപോലും കര്‍ഷകനു വേണ്ട. എന്നാല്‍, കര്‍ഷകരെ ഉപദ്രവിക്കാത്ത വിധം ഈ വന്യമൃഗങ്ങളെ കാടിനുള്ളില്‍ത്തന്നെ വളര്‍ത്താനുള്ള ഉത്തരവാദിത്വം ഗവണ്മെന്റിനും ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റിനുമുണ്ട്. അതിനാല്‍ കര്‍ഷകന്റെ കൃഷിയിടത്തില്‍നിന്ന് ഒരിഞ്ചു ഭൂമിപോലും എടുക്കാതെ വനത്തില്‍ത്തന്നെ ബഫര്‍ സോണ്‍ സൃഷ്ടിക്കുകയും വന്യമൃഗങ്ങളെ അവിടെ നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്തുകൊണ്ട് കര്‍ഷകന്റെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം.