“നിങ്ങൾക്കു സൗമ്യമായ രീതിയിൽ ലോകത്തെ ഇളക്കിമറിക്കാൻ കഴിയും”- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഈ വാക്കുകളിൽ ശക്തമായൊരു സന്ദേശമുണ്ട്. “മാർഗങ്ങൾ ശുദ്ധമായിരിക്കുന്നിടത്ത് ദൈവം തന്റെ അനുഗ്രഹങ്ങളാൽ സന്നിഹിതനാണ്. ഇവ ചേരുന്നിടത്ത് തോൽവി അസാധ്യമാണ്. ഒരു സത്യഗ്രഹി, സ്വതന്ത്രനായാലും തടവിലായാലും, അവൻ എപ്പോഴും വിജയിയാണ്. സത്യവും അഹിംസയും ഉപേക്ഷിച്ച് ആന്തരികശബ്ദത്തിനു ചെവികൊടുക്കുന്പോൾ മാത്രമാണ് ഒരുവൻ പരാജയപ്പെടുന്നത്. തോൽവി എന്നൊന്നുണ്ടെങ്കിൽ അതിനു കാരണം അവൻ മാത്രമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’’. 1930 മാർച്ച് 12ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽനിന്നു തുടങ്ങി 385 കിലോമീറ്റർ കാൽനടയായി തീരദേശ ഗ്രാമമായ ദണ്ഡിയിലേക്കു നടത്തിയ ബ്രിട്ടീഷുകാർക്കെതിരേയുള്ള പോരാട്ടയാത്രയുടെ തലേന്നു നടത്തിയ പ്രസംഗത്തിലാണ് ഗാന്ധിജി ഇക്കാര്യം പറഞ്ഞത്.
യാത്രകളുടെ രാഷ്ട്രീയം
ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചൊല്ലാൻ മഹാത്മാഗാന്ധി അവലംബിച്ച മാർഗമാണു കാൽനടയാത്ര. 1942ൽ ക്വിറ്റ് ഇന്ത്യ (ഭാരത് ചോരോ) പ്രസ്ഥാനത്തിന് മഹാത്മജി ആഹ്വാനം ചെയ്തിട്ട് 80 വർഷം കഴിയുന്പോഴാണ് ഇന്ത്യയെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പാർട്ടി "ഭാരത് ജോഡോ യാത്ര’ നടത്തുന്നത്. അടുത്ത ബുധനാഴ്ച തുടങ്ങുന്ന കന്യാകുമാരി മുതൽ കാഷ്മീർ വരെയുള്ള രാഹുലിന്റെ 3,500 കിലോമീറ്റർ കാൽനട യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കുമെന്നതിൽ സംശയിക്കേണ്ട.
ബിജെപിയെ കേന്ദ്രഭരണത്തിലെത്തിച്ചതിൽ മുഖ്യ പങ്കുവഹിച്ച എൽ.കെ. അഡ്വാനിയുടെ 1990ലെ രഥയാത്ര മുതൽ മുൻ പ്രധാനമന്ത്രി എസ്. ചന്ദ്രശേഖറിന്റെ 1983ലെ ഭാരതയാത്ര വരെ എത്രയെത്ര രാഷ്ട്രീയ യാത്രകൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. കാൽനട മാർച്ചിന്റെ മൊത്തത്തിലുള്ള ലക്ഷ്യങ്ങളെക്കുറിച്ചു ചന്ദ്രശേഖറിനു വലിയ വ്യക്തതയില്ലായിരുന്നു എന്നാണ് പ്രമുഖ പത്രപ്രവർത്തകനായ പി. രാജൻ എഴുതിയത്. 2011ൽ കോൽക്കത്തയിൽനിന്ന് ജമ്മു കാഷ്മീരിലെ ശ്രീനഗറിലേക്ക് ബിജെപി "ഏകതാ യാത്ര’ നടത്തിയിരുന്നു.
വിമാനത്തിലും ഹെലികോപ്റ്ററിലും കാറിലും ഇന്ത്യയാകെ ചുറ്റിനടന്നു പ്രചാരണം നയിക്കുന്ന നരേന്ദ്ര മോദി പക്ഷേ, കാൽനട യാത്രയ്ക്കു മെനക്കെടാറില്ല. കോവിഡ് മൂലം രണ്ടു വർഷക്കാലം യാത്രകൾ മുടങ്ങിയിട്ടുപോലും വിദേശയാത്രകളോടുള്ള മോദിയുടെ പ്രണയം വീണ്ടും തുടങ്ങിയിട്ടുണ്ട്.
ഊർജമായ ചിന്തൻ ശിബിരം
2014ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു ശേഷം മഹാരാഷ്ട്രയിലെ അമാരവതിയിൽ 15 കിലോമീറ്റർ കർഷകയാത്രയിൽ രാഹുൽ പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഏപ്രിൽ ആറു മുതൽ ജൂണ്‍ ഒന്നുവരെ കോണ്‍ഗ്രസ് ഗുജറാത്തിലെ ഗാന്ധി ആശ്രമത്തിൽനിന്ന് 1,000 കിലോമീറ്റർ ‘ആസാദി ഗൗരവ് യാത്ര’ നടത്തിയിരുന്നു. ഏപ്രിൽ 17 മുതൽ മേയ് 27 വരെ ബിഹാറിലെ ചംപാരനിൽനിന്നു തുടങ്ങി കോൽക്കത്തയിലെ ബലിയാഘട്ടയിലേക്ക് ‘ഗാന്ധിസന്ദേശ യാത്ര’യും കോണ്‍ഗ്രസ് നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുന്‍പായി കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാൾ, യുപി തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ഭരണ-പ്രതിപക്ഷ നേതാക്കൾ സംസ്ഥാന യാത്രകൾ നടത്തുക പതിവാണ്. വാഹനങ്ങളിലാണ് കൂടുതലുമെങ്കിലും ചിലതൊക്കെ കാൽനട യാത്രകളുമാകും.
കഴിഞ്ഞ മേയിൽ ഉദയ്പുരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഏറ്റവും അനിവാര്യവും അർഥവത്തുമായ തീരുമാനമാണിത്.
സർവധർമ സമഭാവന
ഒരു നൂറ്റാണ്ടിനിടെ ഇന്ത്യ കണ്ട ഏറ്റവും ദൈർഘ്യമേറിയ കാൽനട യാത്രയാണു രാഹുൽ ഗാന്ധിയും സഹയാത്രികരും നടത്തുന്നത്. പന്ത്രണ്ടു സംസ്ഥാനങ്ങൾ, 148 ദിവസം, 3,500 കിലോമീറ്ററുകൾ നീണ്ട യാത്ര. ഒരുമിച്ചു നടക്കുക, രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണു ‘ഭാരത് ജോഡോ യാത്ര’യുടെ (ഇന്ത്യയെ ഒന്നിപ്പിക്കുക- യുണൈറ്റിംഗ് ഇന്ത്യ) മുദ്രാവാക്യം. സർവധർമ സമഭാവന, നാനാത്വത്തിൽ ഏകത്വം എന്നതാണ് പ്രധാന ആശയം. ശബ്ദമില്ലാത്തവരെ കേൾക്കാനാകും രാഹുൽ ശ്രമിക്കുകയെന്നു സംഘടനാ ചുമലയുള്ള ദിഗ്വിജയ് സിംഗും ജയറാം രമേശും പറഞ്ഞു.
ദിവസവും രാവിലെ ഏഴിനു തുടങ്ങി പത്തു വരെയും വൈകുന്നേരങ്ങളിലുമാകും കാൽനട യാത്ര. ഹോട്ടലുകളില്ല രാഹുലിന്റെ താമസമെന്നതു ചെറിയ കാര്യമല്ല. പ്രത്യേകം തയാറാക്കിയ ശീതീകരിച്ച കാരവനിലാണ് രാഹുൽ താമസിക്കുക. മൈതാനങ്ങളിലാകും ഇത്തരത്തിൽ അഞ്ചു മാസത്തോളം രാഹുലിന്റെയും സഹയാത്രികരുടെയും അന്തിയുറക്കം. കാരവനിൽ ഭക്ഷണം തയാറാക്കുന്നതിനുള്ള സൗകര്യമുണ്ട്. വലിയ കണ്ടെയ്നറുകൾ രൂപമാറ്റം വരുത്തിയ വാഹനങ്ങളിലാണു സഹയാത്രികർ ഉറങ്ങുക.
എല്ലാ ദിവസവും ആറോ ഏഴോ കിലോമീറ്റർ നടക്കും. നഗരങ്ങളും ഗ്രാമങ്ങളും വീടുകളും കയറിയിറങ്ങിയാകും യാത്ര. എംപിമാരും എംഎൽഎമാരും പിസിസി നേതാക്കളും അടക്കമുള്ളവർ ഓരോ സംസ്ഥാനത്തും രാഹുലിനെ അനുഗമിക്കും. 34 വനിതകൾ ഉൾപ്പെടെ 117 പേർ രാഹുലിനോടൊപ്പം രാജ്യമൊട്ടാകെ ഉണ്ടാകും. പവൻ ഖേര, കനയ്യ കുമാർ, മുൻ പഞ്ചാബ് മന്ത്രി വിജയ് ഇന്ദർ സിംഗ്ല എന്നിവർ മുതൽ മലയാളികളായ ചാണ്ടി ഉമ്മൻ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബാ രാമചന്ദ്രൻ, കെ.ടി. ബെന്നി, വി. ഫാത്തിമ, എം.എ. സലാം, മഞ്ജുക്കുട്ടൻ, നബീൽ നൗഷാദ്, ഡി. ഗീതാകൃഷ്ണൻ എന്നിവരും 117 ഭാരത് യാത്രികരിലുണ്ട്. കോണ്‍ഗ്രസുകാർക്കു പുറമെ പൊതുജനങ്ങളെയും യാത്രയിൽ പങ്കാളികളാക്കുന്നുണ്ട്.
മോദി സർക്കാരിനെതിരേ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയടക്കം മോദി സർക്കാരിനെതിരേ ജനവികാരം ഉയർത്താനും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടാണു രാഹുലിന്റെ നീണ്ട കാൽനട യാത്ര. ഭയം, മതാന്ധത, മുൻവിധി എന്നിവയുടെ രാഷ്ട്രീയത്തിനും ജനങ്ങളുടെ ഉപജീവന നാശത്തിന്റെ സാന്പത്തിക ശാസ്ത്രത്തിനും വർധിച്ചുവരുന്ന അസമത്വങ്ങൾക്കും ബദൽ നൽകാനാണു യാത്ര ഉദ്ദേശിക്കുന്നതെന്നു നേതാക്കൾ പറഞ്ഞു. ജനവിരുദ്ധ, ദേശവിരുദ്ധ മോദി സർക്കാരിനെ താഴെയിറക്കുക എന്നതാണു ലക്ഷ്യം. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ഗുഢാലോചന പൊളിക്കുമെന്നും കോണ്‍ഗ്രസ് ആണയിടുന്നു.
രാജീവ് ഗാന്ധി 1991ൽ കൊല്ലപ്പെട്ട ശ്രീപെരുന്പത്തൂരിലെ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാകും രാഹുൽ കന്യാകുമാരിയിലെത്തുക. സോണിയയോടൊപ്പം വിദേശത്തു പോയ രാഹുൽ വിലക്കയറ്റത്തിനെതിരേ നാളെ ഡൽഹിയിൽ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയിൽ പ്രസംഗിക്കാൻ എത്തിയേക്കും. കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. അടുത്ത ശനിയാഴ്ച മുതൽ 19 ദിവസമാണു കേരളത്തിൽ രാഹുലിന്റെ യാത്ര. തുടർന്ന് 21 ദിവസം കർണാടകത്തിലും.
പ്രതിസന്ധിയിലെ വെളിച്ചം
കോണ്‍ഗ്രസ് പാർട്ടി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോഴാണ് രാഹുലിന്റെ ഭാരതയാത്ര. പാർട്ടിയിലും നേതൃത്വത്തിലും കാര്യങ്ങൾ അത്ര പന്തിയല്ല. കപിൽ സിബലിനു പിന്നാലെ മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കൂടി കോണ്‍ഗ്രസ് വിട്ടതോടെ സർവത്ര ആശയക്കുഴപ്പവും പ്രശ്നങ്ങളുമാണ്. രാഹുലിന്റെ പിൻസീറ്റ് ഡ്രൈവിംഗിനെതിരേ ജി-23 ഗ്രൂപ്പിലെ ശേഷിച്ചവരിൽ ചിലർ പരസ്യമായി രംഗത്തെത്തിയിട്ടുമുണ്ട്.
ഒക്ടോബർ 17ന് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുലിന്റെ ഭാരത യാത്രയ്ക്കിടയിലാണിത്. പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം പോലും ഏറ്റെടുക്കാതെ പാർട്ടിയെ തുടർന്നും രാഹുൽ നയിക്കുന്നു! ജനാധിപത്യ പാർട്ടിക്കു ചേർന്നതല്ല ഈ സമീപനം.
2019ലെ തെരഞ്ഞെടുപ്പു തോൽവിയെത്തുടർന്നു സ്ഥാനം ഒഴിഞ്ഞ രാഹുൽ ഇനിയെങ്കിലും കോണ്‍ഗ്രസ് പ്രസിഡന്റുപദവി ഏറ്റെടുത്ത് മുന്നിൽ നിന്നു നയിക്കുകയാണു വേണ്ടത്. പ്രിയങ്ക വദ്ര അധ്യക്ഷയാകുന്നതിനോടും രാഹുലിനു സമ്മതമല്ല. അസുഖബാധിതയായ സോണിയ ഗാന്ധിക്ക് ഏതായാലും തുടരാൻ കഴിയില്ല.
പതിറ്റാണ്ടുകൾക്കു ശേഷം ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ കോണ്‍ഗ്രസ് അധ്യക്ഷനാകാൻ കളമൊരുങ്ങി. ഭാവിയിൽ പാർട്ടിക്കു നല്ലതാണത്. പക്ഷേ, രാഹുലിന്റ വിശ്വസ്തനായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയോ മല്ലികാർജുൻ ഖാർഗെയെയോ പ്രസിഡന്റാക്കി റിമോട്ട് കണ്ട്രോൾ ഭരണം തുടർന്നാൽ അതാകും തെറ്റ്. രാഹുലിന്റെ നോമിനിക്കെതിരേ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ മുൻ കേന്ദ്രമന്ത്രി ശശി തരൂർ നിഷേധിച്ചിട്ടില്ല. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാത്തതിനെ ചൊല്ലി ആനന്ദ് ശർമയും മനീഷ് തിവാരിയും പരസ്യമായി രംഗത്തെത്തിയതും സൂചനയാണ്.
അവസരം തുലയ്ക്കരുതേ!
ജനകീയാടിത്തറ കൂട്ടാതെ കോണ്‍ഗ്രസിനു കരുത്ത് വീണ്ടെടുക്കാനാകില്ല. പാർട്ടിയെ താഴേത്തട്ടിൽ പുനഃസംഘടിപ്പിക്കുകയാണു പ്രധാനം. എല്ലാ സംസ്ഥാനങ്ങളിലും വിപുലമായ അംഗത്വവിതരണത്തിലൂടെ ശരിയായ രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. ഏറാൻമൂളികൾക്കു പദവികൾ വീതംവയ്ക്കുന്ന രീതി അവസാനിക്കണം. ഉപജാപകസംഘത്തിന്റെ ഭരണരീതി മാറ്റി, എല്ലാവരെയും വിശ്വാസത്തിലെടുത്ത് സുതാര്യ ജനാധിപത്യ രീതി നടപ്പാക്കിയാൽ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അകലെയാകില്ല. നേതാക്കളുടെ കൊഴിഞ്ഞുപോക്കു തടയാനും എല്ലാവരെയും കൂടെ നിർത്താനും കഴിയേണ്ടതുണ്ട്. കോണ്‍ഗ്രസ് സംസ്കാരമുള്ള പാർട്ടികളെയും നേതാക്കളെയും തിരികെ കൊണ്ടുവരുകയോ സഖ്യം ഉണ്ടാക്കുകയോ ചെയ്യേണ്ടതും അനിവാര്യതയാണ്. ജനകീയ പ്രശ്നങ്ങളുയർത്തി വർഗീയ ഭിന്നിപ്പിക്കലുകളെ പ്രതിരോധിക്കാനും പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കാനും വ്യക്തമായ കർമപദ്ധതി ഉണ്ടാകണം.
ബിജെപിക്കെതിരേ ദേശീയ ബദലാകാൻ ശേഷിയുള്ള പാർട്ടിയെന്ന നിലയിൽ ജനാധിപത്യ ഇന്ത്യയുടെ ആവശ്യമാണ് ശക്തമായ കോണ്‍ഗ്രസ്. കോണ്‍ഗ്രസിൽ വിശ്വസിക്കാൻ എല്ലാ വിഭാഗങ്ങൾക്കും കഴിയേണ്ടതുണ്ട്. അധികാരം മാത്രമല്ല രാഷ്ട്രീയം. അവസരം തുലയ്ക്കരുതെന്നേ പറയാനാകൂ.