ഡോ. വറുഗീസ് പുളിമരം
സ്റ്റാലിന്റെ സമകാലികനായ റഷ്യൻ സാഹിത്യകാരനായിരുന്നു മിഖായേൽ പ്രിഷ്വിൻ (1873-1954). കമ്യൂണിസ്റ്റ് ഭാവുകത്വത്തിന്റെ ഉദാത്ത മാതൃകയായിട്ടാണ് അദ്ദേഹത്തിന്റെ കൃതികളെ സോവ്യറ്റ് റഷ്യ കൊണ്ടാടിയത്. നോവലുകളും കഥകളും ബാലസാഹിത്യ കൃതികളുമൊക്കെ രചിച്ച അദ്ദേഹം റഷ്യൻ ഭൂപ്രകൃതിയുടെ അതീവസുന്ദരമായ വർണനകളും ഏറെ എഴുതി. 1905 മുതൽ 1954 വരെ പ്രിഷ്വിൻ എഴുതിയ ഡയറിക്കുറിപ്പുകൾ 120 നോട്ടുബുക്കുകളിലായി പരന്നുകിടക്കുന്നു. 1991 മുതൽ 2017 വരെ അവ റഷ്യൻ ഭാഷയിൽ 18 വാല്യങ്ങളായി അച്ചടിക്കപ്പെട്ടു. ആകെ 13,000 പേജുകൾ. അവയിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങൾ ചേർത്ത് നാലു വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന ജർമൻ പതിപ്പിന്റെ ഒന്നാം വാല്യം 2018ലും രണ്ടാം വാല്യം ഇക്കഴിഞ്ഞ മാസവും പുറത്തുവന്നു.
മോസ്കോയിൽനിന്ന് 400 കിലോമീറ്റർ കിഴക്കു മാറി കിടക്കുന്ന ക്രുഷ്ചോഷോവോ ഗ്രാമത്തിലാണ് പ്രിഷ്വിന്റെ ജനനം. ലാത്വിയയിലെ റീഗായിൽ പോളിടെക്നിക് പഠനം നടത്തി. വിദ്യാഭ്യാസം പൂർത്തിയാക്കിയത് ജർമനിയിലാണ്. കൃഷിവിദഗ്ധനും ലൈബ്രേറിയനും മ്യൂസിയം ക്യൂറേറ്ററും ഗ്രാമപള്ളിക്കൂടത്തിലെ അധ്യാപകനും പത്രപ്രവർത്തകനുമൊക്കെയായി പ്രവർത്തിച്ചു. 1905 മുതൽ സാഹിത്യരചനയിൽ സജീവമായി. ചെറുകഥാകൃത്തും നോവലിസ്റ്റുമായി അദ്ദേഹം പേരെടുത്തു. ഒപ്പം രാഷ്ട്രീയാവലോകനങ്ങളും ദാർശനിക കൃതികളും രചിച്ചു. റഷ്യൻ ആഭ്യന്തരയുദ്ധകാലത്ത് പ്രിഷ്വിൻ മോസ്കോയ്ക്കു സമീപമുള്ള ഒരു ഗ്രാമത്തിലേക്കു താമസം മാറ്റി.
സാർ ചക്രവർത്തിമാരുടെ ഏകാധിപത്യ ഭരണത്തെ പ്രിഷ്വിൻ വെറുത്തിരുന്നു. കമ്യൂണിസത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ കമ്യൂണിസ്റ്റ് ഭരണം റഷ്യയ്ക്ക് ചക്രവർത്തിയുടെ ഭരണത്തേക്കാൾ വലിയ ദുരന്തമാകുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഏകഛത്രാധിപത്യത്തിനു മുന്നിൽ വ്യക്തിയും സ്വാതന്ത്ര്യവുമൊക്കെ ഇല്ലാതാകുന്നത് അദ്ദേഹം നേരിൽ കണ്ടു. വിപ്ലവഭരണകൂടത്തിനെതിരേ ചെറുവിരലനക്കിയാൽ ഭീകരമായിരിക്കും ഭവിഷ്യത്തുകൾ. സ്വാതന്ത്ര്യവും സമത്വവും പാർട്ടി ഭാരവാഹികൾക്കു മാത്രം. സാധാരണക്കാരും പാവങ്ങളുമായ ജനസാമാന്യത്തിന്റെ വിശപ്പ് ലെനിന്റെയും സ്റ്റാലിന്റെയും വികലനയങ്ങളുടെ ഫലമായിരുന്നു. മാർക്കറ്റ് തകർന്നു. കരിഞ്ചന്ത വളർന്നു. സ്വകാര്യസ്വത്തവകാശം ഇല്ലാതായി. തുടർവിദ്യാഭ്യാസം ആവശ്യമുണ്ടെന്നു പാർട്ടി നേതൃത്വം കണ്ടെത്തിയവർ സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടു. കൊല്ലപ്പെട്ടു. അതുപോലെ വർഗസമരത്തിലെ തെറ്റായ വർഗങ്ങളിൽപ്പെട്ടവരും.
വിപ്ലവത്തിന്റെ മുഖം ആരും കണ്ടിട്ടില്ല എന്ന് പ്രിഷ്വിൻ എഴുതുന്നു. അതുകൊണ്ടുതന്നെ താൻ കണ്ട വിപ്ലവത്തിന്റെ യഥാർഥ മുഖം വാക്കുകളിലൂടെ ഭാവിതലമുറകൾക്കുവേണ്ടി വരച്ചിടാൻ അദ്ദേഹം തീരുമാനിച്ചു. പാർട്ടി അനുഭാവിയും ദേശീയവാദിയുമെന്നുള്ള മുഖാവരണത്തിനുള്ളിൽ സ്വാതന്ത്ര്യദാഹിയും ജനാധിപത്യവാദിയും ഉല്പതിഷ്ണുവുമായ മറ്റൊരു പ്രിഷ്വിൻ ജീവിക്കുന്നുണ്ട്. അതാണ് യഥാർഥത്തിലുള്ള താൻ. ആ വ്യക്തിയെ തൃപ്തിപ്പെടുത്തണം. സത്യസന്ധത പുലർത്തണം. ജീവിക്കാൻവേണ്ടി അണിഞ്ഞിട്ടുള്ള പൊയ്മുഖമാണ് കമ്യൂണിസ്റ്റ് അനുഭാവിയുടേത്. അതുകൊണ്ട് ഈ ജ്വലിക്കുന്ന സ്വാതന്ത്ര്യതൃഷ്ണ, അനീതി കാണുന്പോൾ സിരകളിൽ പടരുന്ന സമരാവേശം, കമ്യൂണിസ്റ്റ് അടിച്ചമർത്തലിന് എതിരേയുള്ള രോഷം അവയൊക്കെ ആവിഷ്കരിക്കാൻ ഡയറിക്കുറിപ്പുകളെ ആശ്രയിക്കുകയായിരുന്നു പ്രിഷ്വിൻ.
ഡയറിയിലെ “ഓരോ വരിക്കും 10 വർഷം വീതം വെടിയുണ്ടയേൽക്കണം’’ എന്ന് പ്രിഷ്വിൻ എഴുതി. 1930കളിലെ ശുദ്ധീകരണ പ്രക്രിയയിൽ പിടിക്കപ്പെടുന്നവർ പത്തുകൊല്ലത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെടുകയായിരുന്നു പതിവ്. ബന്ധുമിത്രാദികളിൽനിന്ന് അകറ്റുന്ന അവരെ പിന്നീട് കാണാനാകുകയില്ല. അവർ വെടിയേറ്റു മരിക്കുകയായിരുന്നു. അദ്ദേഹം എഴുതുന്നു; “എനിക്ക് എല്ലാം മനസിലാക്കണം, ഒന്നും മറക്കാൻ പാടില്ല, ഒന്നും ക്ഷമിക്കാൻ പാടില്ല.’’ കമ്യൂണിസ്റ്റ് വിപ്ലവം കഴിഞ്ഞയുടനെ അദ്ദേഹം എഴുതി: “നമ്മൾ അക്രമികളുടെ കൈകളിൽ അകപ്പെട്ടിരിക്കുകയാണ്. അവരാണ് കുറ്റവാളികളെന്നു നമുക്ക് കൈചൂണ്ടി പറയാമെങ്കിലും അതു ശരിയല്ലെന്നു നമുക്കറിയാം. കാരണം, നമ്മളെല്ലാം കുറ്റവാളികളാണ്. നമ്മൾ അശക്തരാണ്, ബന്ധനസ്ഥരുമാണ്.’’ സാഹോദര്യവും സമത്വവും പ്രഘോഷിച്ച ഒരു പ്രത്യയശാസ്ത്രം എങ്ങനെ മർദകയന്ത്രമായി മാറിയെന്ന് പ്രിഷ്വിൻ ആത്മഗതം ചെയ്യുകയാണ്. പാവപ്പെട്ടവർ സ്വന്തം ഭൂമിയിൽ കൃഷിചെയ്യുന്നതുകൊണ്ട് അയാൾ മുതലാളിയാകുമോ! സാധാരണക്കാരെപ്പോലും ഒറ്റുകാരും ചാരന്മാരുമാക്കി മാറ്റുന്നതിന്റെ ആവശ്യമെന്ത്?
ഇത്തരം അടിച്ചമർത്തലുകൾ സഹിക്കാവുന്നതിനും അപ്പുറമാണ്. 1920ൽ പ്രിഷ്വിൻ എഴുതുകയാണ്, “ഈ ശീതകാലത്ത് വിശപ്പും തണുപ്പുംകൊണ്ടു മരിക്കുമെന്നു ഞങ്ങൾ വിചാരിച്ചു. എന്നാൽ ധാന്യവും വിറകുമൊക്കെ വേണ്ടത്രയുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ. പക്ഷേ, ആത്മാവിന്റെ വിശപ്പും ദാഹവും അത്ര വലുതായതിനാൽ അവകൊണ്ടു ഞങ്ങൾ മരിക്കും.’’ ഭരണകൂടത്തെയും പാർട്ടിയെയും വിമർശിക്കുന്ന ഈ കുറിപ്പുകൾ ആരെങ്കിലും കണ്ടെത്തിയാൽ മരണമാണ് ഫലമെന്ന് അദ്ദേഹത്തിനറിയാം. സ്വഭാര്യയിൽനിന്നുപോലും ഡയറികൾ മറച്ചുവച്ച അദ്ദേഹം ആ ബുക്കുകൾ തോട്ടത്തിൽ കുഴിച്ചിട്ടു, കമ്യൂണിസം അസ്തമിക്കുന്പോൾ പുറത്തെടുക്കാനും സൂര്യവെളിച്ചം കാണിക്കാനും. അദ്ദേഹം ഈ രഹസ്യങ്ങൾ ഭരമേൽപ്പിച്ച രണ്ടാം ഭാര്യ അവ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി സംരക്ഷിച്ചു. തന്റെ ഏറ്റവും പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ മാസ്റ്റർപീസായി പ്രിഷ്വിൻ കരുതിയത് ഈ ഡയറിക്കുറിപ്പുകളാണ്.
1928ൽ ആരംഭിച്ച നവന്പർ പ്ലാനും പഞ്ചവത്സരപദ്ധതിയും ലക്ഷ്യംവച്ചത് പെട്ടെന്നുള്ള വ്യവസായവത്കരണവും വർധിച്ച കാർഷികോത്പാദനവുമാണ്. സ്വകാര്യ കൃഷിക്കു പകരം കൂട്ടുകൃഷി ഫാമുകൾ ആരംഭിച്ചെങ്കിലും അവ വിജയിച്ചില്ല. ദശലക്ഷങ്ങൾ പട്ടിണികൊണ്ടു മരിച്ചു. പാർട്ടി ശത്രുക്കളായി കണ്ട കുലാക്കുകളെ (ധനിക കർഷകർ) ഉന്മൂലനം ചെയ്തു. പാർട്ടി വിരുദ്ധമായവ എഴുതുന്നവർക്ക് ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്തതുകൊണ്ട് അവരും തുറുങ്കിലായി. വന്പിച്ച സാംസ്കാരിക വൈജാത്യങ്ങൾ നിലവിലിരുന്ന സോവ്യറ്റ് സാമ്രാജ്യത്തെ ഏകശിലാരൂപമായി വാർത്തെടുക്കാനുള്ള സ്റ്റാലിന്റെ പദ്ധതികളും അതിഭയങ്കരമായ ക്രൂരതയിലാണ് പര്യവസാനിച്ചത്. മതവും മതാചാരങ്ങളും സ്ഥാപനങ്ങളും പുരോഹിതരുമൊക്കെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ ആവശ്യമില്ലാത്തതുകൊണ്ട് പള്ളികളും ആശ്രമങ്ങളും കൊള്ളയടിക്കപ്പെട്ടു. പുരോഹിതരും സന്യാസിനി-സന്യാസികളും തുറുങ്കിലടയ്ക്കപ്പെട്ടു. അനേകം പേർ സൈബീരിയയിലെ കൊടുംതണുപ്പിൽ മരിച്ചുവീണു. തോക്കിനിരയായവർ വേറേ. അങ്ങനെ വിപ്ലവം അതിന്റെ ജയഘോഷയാത്രയുടെ തേര് ജന്മി-മുതലാളിത്ത-പൗരോഹിത്യ കൂട്ടുകെട്ടിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടകൊത്തളങ്ങളെ തകർത്തതായി വിശ്വസിക്കപ്പെട്ടു.
മോസ്കോയുടെ പ്രാന്തപ്രദേശത്തുള്ള സാറോർസ്ക് (ഇന്ന് സെർജിയെവ് പൊസ്താദ്) ഗ്രാമത്തിലായിരുന്നു പ്രിഷ്വിന്റെ താമസം. എഴുത്തിൽനിന്നുള്ള വരുമാനംകൊണ്ട് അദ്ദേഹം വീടുവച്ചു. നായാട്ടിനു പോകാൻ ഏതാനും വേട്ടപ്പട്ടികളെ വാങ്ങി; ഹോബിയായ ഫോട്ടോഗ്രഫിക്കുവേണ്ടി കാമറകളും. അദ്ദേഹത്തിന്റെ ചെറിയ പച്ചക്കറിത്തോട്ടത്തിൽ മൂന്നു ‘സോവ്യറ്റ് തോട്ടങ്ങൾ’ ഉണ്ടാക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു. അയൽക്കാരായ ബോൾഷെവിക്കുകൾ പ്രിഷ്വിന്റെ തോട്ടം കൈയേറുന്നതും നശിപ്പിക്കുന്നതും അദ്ദേഹത്തിനു നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
വിശന്നുവലഞ്ഞ ചെന്നായ്ക്കളെയും മെരുങ്ങാത്ത ഗോറില്ലയെയും പോലെയാണ് അവർ പെരുമാറിയതെന്ന് പ്രിഷ്വിൻ പറയുന്നു. സാറോർസ്കിലെ ത്രിത്വാശ്രമത്തിന്റെ മണിമാളികയിലെ മൂന്നു വലിയ മണികൾ കമ്യൂണിസ്റ്റുകാർ കൊണ്ടുപോയതിന്റെ വിവരണവും പ്രിഷ്വിൻ നൽകുന്നുണ്ട്. ആ ഓട്ടുമണികൾ ഉരുക്കി കൂട്ടുകൃഷി ഫാമിലേക്കു വേണ്ട യന്ത്രങ്ങളോ മനോഹരങ്ങളായ ലെനിൻ-സ്റ്റാലിൻ പ്രതിമകളോ ഉണ്ടാക്കിയേക്കാം എന്നദ്ദേഹം ആത്മഗതം ചെയ്യുന്നു. മതപാരന്പര്യങ്ങൾ തുടച്ചുനീക്കുന്നതിന്റെ ഭാഗമായി, തിരുശേഷിപ്പുകൾ ചുംബിക്കുന്നതു വിലക്കി. ശിക്ഷ ഒരുപക്ഷേ മരണംതന്നെയാകാം. വിശുദ്ധ ചിത്രങ്ങളും തിരുശേഷിപ്പുകളും നേരത്തേതന്നെ മ്യൂസിയങ്ങളിലേക്കു മാറ്റിയിരുന്നു. സെമിത്തേരിയിലെ സ്മാരകശിലകളുടെ സ്ഥാനം പൊതുവഴിയിലായി.
വിദ്യാഭ്യാസകാലത്ത് റീഗായിൽവച്ച് മാർക്സിസ്റ്റ് ആശയങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ പ്രിഷ്വിൻ ഒരുവർഷം തടവിൽ കിടന്നിട്ടുണ്ട്. എന്നാൽ വ്യക്തിസ്വാതന്ത്ര്യവും മഹത്വവും വിസ്മരിച്ചുകൊണ്ട് പുതിയൊരു രാഷ്ട്രീയ മതമായിത്തീർന്ന മാർക്സിസം മനുഷ്യരെ കുടുംബങ്ങളിൽനിന്നും സ്വന്തം ആത്മാവിൽനിന്നുതന്നെയും പറിച്ചുമാറ്റുന്നത് അദ്ദേഹത്തിനു മനസിലായില്ല.
അതുപോലെ പാവപ്പെട്ടവരോടു ചെയ്ത ക്രൂരതകൾക്കും ന്യായീകരണമില്ല. കൃഷിക്കാർ പശുക്കളെയെല്ലാം സർക്കാരിനു കൊടുക്കേണ്ടിയിരുന്നു. ഓരോ മൃഗത്തെയും കൊല്ലുന്നതിന് ഉദ്യോഗസ്ഥരുടെ അനുവാദവും വാങ്ങണം. അതുകൊണ്ട് സ്വന്തം വളർത്തുമൃഗങ്ങളെ ഉടമസ്ഥർതന്നെ ദയാരഹിതമായി കൊല്ലും, സർക്കാരിനു കൊടുക്കാൻ കഴിയാതെ.
റഷ്യൻ ഭരണകൂടം ഇതുവരെ അംഗീകരിക്കുകയോ പരിഹരിക്കുകയോ ചെയ്യാത്ത അനീതിയുടെ വിളംബരമാണ് പ്രിഷ്വിന്റെ രചനകൾ. അദ്ദേഹം പറയുന്നു, “തിന്മ ശിക്ഷിക്കപ്പെടാതെപോകുകയും രക്തസാക്ഷികളുടെ മൃതശരീരങ്ങളുടെമേൽ അവരെ മറന്നുകൊണ്ട് വിജയോന്മത്തമായ പുതിയ പതാകകൾ പാറിക്കളിക്കുകയും ചെയ്യും.’’ റഷ്യൻ വിപ്ലവത്തിന്റെ ചരിത്രപരവും സാഹിത്യപരവുമായ ആധികാരിക സ്രോതസാണ് പ്രിഷ്വിന്റെ ഡയറികൾ. വിപ്ലവത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന അദ്ദേഹം അതിന്റെ മനഃശാസ്ത്രപരമായ അവലോകനവും നടത്തുന്നുണ്ട്.
അധികാരവും അതിനോടുള്ള വിധേയത്വവും മനുഷ്യനെ എങ്ങനെ മാറ്റുകയും അവന്റെ മനുഷ്യത്വത്തെ എങ്ങനെ തല്ലിക്കെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ലോകചരിത്രത്തിലെതന്നെ സുപ്രധാനമായ ചില സംഭവപരന്പരകളുടെ ഈ വാങ്മയചിത്രം ലോകത്തിനു ലഭ്യമായതിനു പിന്നിൽ ഗോർബച്ചേവിന്റെ ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും വഹിച്ച പങ്ക് നിസ്തുലാണ്; ഒപ്പം പ്രിഷ്വിന്റെ ഇച്ഛാശക്തിയും.
ആരും കണ്ടിട്ടില്ലാത്ത വിപ്ലവത്തിന്റെ മുഖം
01:18 AM Sep 03, 2022 | Deepika.com