നാളികേര ഉത്പാദനത്തിൽ ലോകത്ത് ഒന്നാംസ്ഥാനം ഇന്ത്യക്കാണ്. ഉത്പാദനക്ഷമതയിൽ രണ്ടാമതും കൃഷി വിസ്തൃതിയുടെ കാര്യത്തിൽ മൂന്നാമതുമാണ്. പ്രതിവർഷ ഉത്പാദനം 22,167 ദശലക്ഷം നാളികേരവും. മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണമേഖലയിൽ മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുന്പോൾ ഇന്ത്യ വളരെ പിന്നിലാണ്. ഈ മേഖലയിൽ ഇനി ഏറെദൂരം നമുക്കു മുന്നേറാനുണ്ട്. നാളികേര മേഖലയിൽനിന്ന് 2021-22 വർഷത്തെ മൊത്തം കയറ്റുമതി വരുമാനം ഏകദേശം 7,200 കോടി രൂപയാണ്. ശ്ലാഘനീയമായ നേട്ടമാണിത്.
തേങ്ങയുടെ വിലയല്ല; തെങ്ങിൽനിന്നുള്ള വരുമാനമാണു പ്രധാനം. കേരളത്തിൽ നാളികേരാധിഷ്ഠിത വ്യവസായങ്ങൾ അധികമില്ല. ഇവയുണ്ടായാൽ മാത്രമേ തേങ്ങയ്ക്കു കൂടുതൽ വില ലഭിക്കൂ. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ പത്തു ശതമാനം മാത്രമാണ് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ ഉപയോഗപ്പെടുത്തുന്നത്. ഇതു നാല്പതു ശതമാനമായി ഉയർത്താൻ നമുക്കു കഴിയണം. വൈവിധ്യമാർന്ന മൂല്യവർധിത ഉത്പന്നങ്ങളുടെ നീണ്ട നിര തീർച്ചയായും നാളിേകര കൃഷിയെ ലാഭകരമാക്കും. വെളിച്ചെണ്ണയെ മാത്രം ആശ്രയിക്കുന്ന ഇന്നത്തെ രീതി മാറണം. വെളിച്ചെണ്ണയുടെ വിലയിടിഞ്ഞാലും മറ്റ് ഉത്പന്നങ്ങൾക്കു മുന്തിയ വില കിട്ടും. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ താങ്ങുവിലയെ ആശ്രയിക്കേണ്ട അവസ്ഥയുമുണ്ടാവില്ല.
അമേരിക്കയിൽ തെങ്ങില്ല
അമേരിക്കയിൽ തെങ്ങില്ല. മറ്റു രാജ്യങ്ങളിൽനിന്നു തേങ്ങ ഇറക്കുമതി ചെയ്താണ് അവർ അവരുടെ ആവശ്യം നിറവേറ്റുന്നത്. അവിടത്തെ ഒരു സ്വകാര്യകന്പനിയായ സോ ഡെലീഷ്യസ് തേങ്ങാപ്പാലിൽനിന്നു മാത്രം 65 വ്യത്യസ്ത മൂല്യവർധിത ഉത്പന്നങ്ങളാണു നിർമിച്ച് വിപണിയിലിറക്കിയത്. വെളിച്ചെണ്ണയിൽ വർധിച്ച തോതിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ്, മോണോ ലോറിൻ, സോഡിയം ലോറയിൽ സൾഫേറ്റ്, കാപ്രിക് ആസിഡ്, ഫാറ്റി ആൽക്കഹോൾ, ഗ്ലിസൈഡറുകൾ തുടങ്ങിയവ 99 ശതമാനം പരിശുദ്ധിയിൽ വേർതിരിച്ചെടുത്ത് ലോകകന്പോളത്തിൽ വിപണനം നടത്തുന്നുണ്ട്. ഇതൊക്കെ നമുക്കും കഴിയണം. മൂല്യവർധനയ്ക്കായി നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിച്ചേ മതിയാകൂ. സ്വകാര്യമേഖലയ്ക്ക് ഇതിൽ വലിയൊരു പങ്ക് വഹിക്കാനുണ്ട്.
ഇന്ത്യക്കു നാളികേരോത്പാദനത്തിൽ ലോകത്ത് മുഖ്യസ്ഥാനമാണുള്ളതെങ്കിലും മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണിയിൽ രണ്ടു ശതമാനം മാത്രമാണുള്ളത്. വെളിച്ചെണ്ണ കയറ്റുമതിയിലൂടെ മാത്രം ഫിലിപ്പീൻസിന് ഒരു വർഷം ലഭിക്കുന്നത് ഒരു ബില്യൺ ഡോളറാണ്. തെങ്ങ് കല്പവൃക്ഷംതന്നെ. ഈ വൃക്ഷത്തിന്റെ മുഴുവൻ ഭാഗങ്ങളും സാന്പത്തികമായി പ്രയോജനപ്പെടുത്താൻ കഴിയും. ഒരംശംപോലും പാഴാക്കാനില്ല. തെങ്ങിന്റെ ഓരോ ഭാഗത്തിന്റെയും വൈവിധ്യമാർന്ന ഉപയോഗം ഓരോ ദിവസം കഴിയുന്തോറും വർധിച്ചുവരികയാണ്. തെങ്ങിന്റെ അനന്തസാധ്യതകളാണ് നാം പൂർണമായി ഉപയോഗപ്പെടുത്തേണ്ടത്.
കേരളം പിന്നിൽ
ഒരുകാലത്ത് വെളിച്ചെണ്ണ എന്നു പറഞ്ഞാൽപ്പോലും ഹൃദ്രോഗം ഉണ്ടാകുമെന്ന കുപ്രചാരണം നടത്തിയ അമേരിക്കൻ ഡോക്ടർമാരാണ് ഇന്ന് വെളിച്ചെണ്ണയുടെ പ്രചാരകരായി മാറിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി വെർജിൻ കോക്കനട്ട് ഓയിലിന്റെ അമേരിക്കയിലെ ഇറക്കുമതി വർധന 600 ശതമാനമാണ്.
നാളികേരോത്്പാദനത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുന്പോൾ കേരളം ഏറെ പിന്നിലാണ്. ഒരു ഹെക്ടറിൽനിന്ന് മഹാരാഷ്ട്ര 17,485, ആന്ധ്ര 13,969, തമിഴ്നാട് 12,280 എന്നിങ്ങനെ തേങ്ങ ഉത്പാദിപ്പിക്കുന്പോൾ കേരളത്തിന്റെ സംഭാവന 9,175 തേങ്ങ മാത്രമാണ്. 2018-19ലെ കണക്കനുസരിച്ച് കേരളത്തിൽ ഏതാണ്ട് ഏഴര ലക്ഷം ഹെക്ടർ സ്ഥലത്തു തെങ്ങുകൃഷിയുണ്ട്. ഇന്ത്യയിൽ പതിനേഴ് സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രധാന വിളയാണ് തെങ്ങ്. കല്പവൃക്ഷമായ തെങ്ങ് കഴിഞ്ഞ മൂവായിരം വർഷമായി ഇന്ത്യൻ മണ്ണിൽ നട്ടുവളർത്തിവരുന്നു. ലോക നാളികേരവിപണിയിൽ ഇന്ത്യയുടെ വിഹിതം 31 ശതമാനമാണ്.
തെങ്ങുകൃഷി ക്ഷയിക്കുന്നു
നാളികേരത്തിന്റെ നാട് എന്നാണ് കേരളം അറിയപ്പെടുന്നത്. പക്ഷേ, കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്ത് തെങ്ങുകൃഷി ക്ഷയിച്ചുവരികയാണ്. നിരവധി രോഗങ്ങൾ കേരളത്തിലെ തെങ്ങുകളെ സാരമായി ബാധിക്കുന്നുണ്ട്. തെങ്ങിന്റെ ടിഷ്യു കൾച്ചർ സാങ്കേതികവിദ്യ ഇനിയും വികസിപ്പിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. കേരഗവേഷണ സ്ഥാപനങ്ങൾ മുന്തിയ പ്രാധാന്യം നൽകേണ്ടത് തെങ്ങിന്റെ ടിഷ്യു കൾച്ചർ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായിരിക്കണം. ഇതിലൂടെ രോഗപ്രതിരോധ ശേഷിയുള്ളതും മികച്ച മാതൃഗുണമുള്ളതുമായ തൈകൾ വൻതോതിൽ ലഭ്യമാക്കാനാവും. നാളികേര ഉത്പാദന രാജ്യങ്ങൾ ഇന്ന് ലോക നാളികേരദിനം ആചരിക്കുന്നു. ശോഭനമായ ഭാവിക്കും ജീവിതത്തിനുംവേണ്ടി നാളികേരക്കൃഷി എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇത് 24-ാമത്തെ ലോക നാളികേര ദിനമാണ്. കേരളത്തെ സംബന്ധിച്ച് ഈ ദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ട്. കേരവൃക്ഷങ്ങളുടെ സ്വന്തം നാടാണു കേരളം. സംസ്ഥാനം രൂപംകൊണ്ട 1956ൽ മൊത്തം 450 ലക്ഷം ഹെക്ടർ സ്ഥലത്ത് തെങ്ങുകൃഷി ഉണ്ടായിരുന്നു. നമ്മുടെ പൂർവികർ തെങ്ങു വച്ചുപിടിപ്പിക്കുന്നതിന് പ്രകടിപ്പിച്ച ശുഷ്കാന്തി ഇന്നില്ല.
കേരളീയരുടെ നിത്യജീവിതവുമായി ഇഴപിരിയാനാവാത്തവിധം ബന്ധമുള്ള കാർഷികവിളയാണ് തെങ്ങ്. തെങ്ങ് ജീവന്റെ വൃക്ഷമാണ്. നാടിന്റെ നന്മയുടെ പ്രതീകമായ തെങ്ങിനെ സ്നേഹിക്കാനും വൈവിധ്യമാർന്ന നാളികേര ഉത്പന്നങ്ങൾ ഭക്ഷണത്തിൽ ശീലമാക്കാനും എല്ലാവർക്കും പ്രചോദനമാകട്ടെ ഈ ദിനാചരണം.