“പെണ്കുട്ടികളുടെ മാതാപിതാക്കൾ ജാഗ്രത പാലിക്കുക..! കേരളത്തിലെ പല ബസ് സ്റ്റാൻഡുകളിലും നിങ്ങളുടെ മക്കളെ വലയിലാക്കാൻ ലഹരിമാഫിയകൾ കാത്തുനിൽക്കുന്നു. നിങ്ങൾ നിങ്ങളുടെ മക്കൾ ബസ് കയറുന്ന സ്ഥലം ഇടയ്ക്കിടെ സന്ദർശിക്കുക. അവരറിയാതെ ഫോളോ ചെയ്യുക. ലഹരി മാഫിയ പ്രണയം നടിച്ച് നിങ്ങളുടെ മക്കളെ വശത്താക്കും. മിഠായിരൂപത്തിലുള്ളതൊക്കെ നല്കിയാകും കുട്ടികളെ ആകർഷിക്കുക. അതുകൊണ്ട്, ഓരോ രക്ഷിതാവും മക്കളുടെ സ്കൂൾ പോക്കുവരവുകൾ ശ്രദ്ധിക്കുക. നിരീക്ഷിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുക. കുട്ടികളെയാണു ലഹരി മാഫിയ ലക്ഷ്യമിടുന്നത്!’’പാലാ മെത്രാനല്ല, പോലീസാ പറയുന്നേ....! പ്രൊട്ടക്ഷൻ ടീം ജനമൈത്രി പോലീസിന്റേതാണ് ഈ വിജ്ഞാപനം!
പോലീസിനു മുന്പിൽ അലമുറയിട്ടു കാറുന്ന അക്ഷയ എന്ന യുവതിയുടെ ഭീതിപ്പെടുത്തുന്ന ചിത്രം മനസിൽനിന്നു മായുന്നില്ല! യൂനസ് എന്ന യുവാവുമൊത്താണ് അക്ഷയ പിടിയിലാകുന്നത്. അഞ്ചുലക്ഷത്തിലധികം വില വരുന്ന എംഡിഎംഎ എന്ന മയക്കുമരുന്ന് ഇവരുടെ കൈയിൽനിന്നു പിടിച്ചെടുത്തു. ഇരുവരും മയക്കുമരുന്നിന് അടിമകളാണെന്നു മാത്രമല്ല, അതിന്റെ വിതരണക്കാരുമാണ്. തൊടുപുഴയിലെ ഒരു ലോഡ്ജിൽനിന്നാണ് ഇവരെ പിടികൂടിയത്. ചുറ്റുപാടുമുള്ള സ്കൂളുകളിലും കോളജുകളിലുമാണു ഇവർ ഇതു വിതരണം ചെയ്തിരുന്നത്.
എല്ലാം കൈവിട്ടുപോയിരിക്കുന്നു
ഒരു ഹയർ സെക്കൻഡറി അധ്യാപികയുടെ വിലാപം ശ്രദ്ധിക്കാം: “ഒരു പത്തുകൊല്ലം മുന്പുവരെ 60 കുട്ടികളുള്ള ഒരു ക്ലാസിൽ എട്ടോ പത്തോ കുട്ടികളാണു വഴിതെറ്റിപ്പോയിരുന്നത്. അവരെ ഓരോരോ രീതിയിൽ നേർവഴി തിരിച്ചുവിടാൻ കഴിഞ്ഞിരുന്നു. ഇന്ന് വഴി തെറ്റിയവരുടെ എണ്ണം ഭീതിപ്പെടുത്തുന്നവിധം വർധിച്ചിരിക്കുന്നു. ഈ വാർത്ത പുറത്തുവിട്ട അന്നു സംഭവിച്ച കാര്യം അവർ പറയുന്നു: അന്ന് അഡ്മിഷൻ തിരക്കിലായിരുന്നു. എക്സൈസ് ഓഫീസിൽനിന്നു രണ്ടു ജീപ്പുകൾ വന്നുനിന്നു! അതിൽ ഒൻപത് കുട്ടികൾ! എല്ലാവരും ഹയർ സെക്കൻഡറി വിദ്യാർഥികൾ! ഒരു കടയിൽനിന്നു കൈയോടെ പിടികൂടിയതാണ്. മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് മഫ്റ്റിയിൽ സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥരാണ് അവരെ പിടികൂടിയത്. രണ്ടു വർഷമായി മയക്കുമരുന്നിനടിമപ്പെട്ട കുട്ടികളാണ് അവർ. ഏഴാം ക്ലാസ് മുതൽ ഉപയോഗിച്ചുതുടങ്ങിയ കുട്ടിയും അക്കൂട്ടത്തിലുണ്ടായിരുന്നു. വളരെ പണിപ്പെട്ടാണ് അവരെ അവരുടെ രക്ഷാകർത്താക്കളെ ഏല്പിച്ചുവിട്ടത്...!”
അവർ തുടരുന്നു: “അഡ്മിഷൻ ക്ലോസ് ചെയ്തു പിരിയാൻ തുടങ്ങിയപ്പോൾ ഒരു പോലീസുവണ്ടിയിൽ ഒരു പെണ്കുട്ടിയുമായി പോലീസ് എത്തിയിരിക്കുന്നു! ഒരു വീട്ടിൽ അനാശാസ്യത്തിലേർപ്പെട്ട പെണ്കുട്ടി! നാല് പൂവാലന്മാരും പിടിയിലായിരുന്നു. ആ പെണ്കുട്ടി 19 കുട്ടികളുടെ പട്ടിക നിരത്തി!” കൂട്ടുകൂടി കൂട്ടംകൂട്ടമായി നീങ്ങുന്ന ഞെട്ടിക്കുന്ന വാർത്ത! നിഗൂഢസംഘങ്ങൾ ഈ മാഫിയയ്ക്ക് പിന്തുണയുമായി ഉണ്ടെന്നുള്ളതാണ് ഏറ്റം ഭയാനകമായ കാര്യം. രാഷ്ട്രീയ പാർട്ടികൾ പോലും ഇതിൽ കണ്ണികളാകുന്നുണ്ടെന്ന സംശയം പ്രബലപ്പെട്ടുവരുന്നു.
മാഫിയാസംഘങ്ങൾ മുഖ്യമായും ലക്ഷ്യം വയ്ക്കുന്നതു കുട്ടികളെയാണ്, പ്രത്യേകിച്ച് കൗമാരക്കാരെ (ടീനേജേഴ്സ്). പക്വമായ തീരുമാനമെടുക്കാൻ മാത്രം അവരുടെ ബുദ്ധിക്കോ മനസിനോ വികാസം വന്നിട്ടില്ല. എന്തും പരീക്ഷിക്കാൻ ഇവർ തയാറാകും. പിയർ ഗ്രൂപ്പിന്റെ സ്വാധീനം ഏറ്റവും കൂടുതലുള്ള കാലഘട്ടമാണു കൗമാരപ്രായം. തങ്ങൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ടെന്നും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞ് അവർ ധൈര്യപ്പെടുത്തും. ഈ പ്രലോഭനത്തിൽ കുട്ടികൾ വീണുപോകും. ഇക്കാര്യത്തിൽ ആണ്-പെണ് വ്യത്യാസമില്ല. ഒരിക്കൽ പരീക്ഷിച്ചാൽ അടിമയായിപ്പോകും എന്നതാണ് അനുഭവം. ഇതാദ്യം ഉപയോഗിക്കുന്പോൾ ഒരു പ്രത്യേക അനുഭൂതിയുണ്ടാകും. സ്വർഗീയാനുഭൂതി എന്നൊക്കെയാണ് ഇതിനെ വിശേഷിപ്പിക്കുക. നോർമൽ സ്റ്റേജിൽനിന്ന് ഉയരുന്ന ഒരു അവസ്ഥാവിശേഷം! ഈ അനുഭവം വീണ്ടും ഉപയോഗിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നു. അവസാനം ഇതില്ലാതെ പറ്റാത്ത അവസ്ഥയിലാവും!
കോവിഡിനേക്കാൾ ഭീകരം
കോവിഡ് മഹാമാരിയേക്കാൾ ഭീകരമാണ് ഇന്നു വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന ഈ വിപത്ത്. അധ്യാപികയുടെ വിലാപത്തിൽനിന്നു വ്യക്തമാണ്, അധ്യാപകരുടെ ഇന്നത്തെ നിസഹായാവസ്ഥ. പാഠ്യപദ്ധതിയിൽ പാർട്ടി താത്പര്യങ്ങൾക്ക് ഉൗന്നൽ കൊടുക്കാൻ ഭരണ-പ്രതിപക്ഷങ്ങൾ മത്സരിക്കുന്നു. സാമൂഹിക-സാംസ്കാരിക നായകർ എന്നവകാശപ്പെടുന്നവർ ഒന്നുകിൽ മൗനം പാലിക്കുന്നു. അല്ലെങ്കിൽ ഏതെങ്കിലും ഒരു പാർട്ടിയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ വക്താക്കളായി മാറുന്നു. തലമുറ നശിക്കുന്നതു കണ്ട് അവരെ രക്ഷിക്കാൻ ആരും ഇല്ലാത്ത സ്ഥിതിവിശേഷം!
മാതാപിതാക്കൾ ഓർക്കുക, മക്കൾ നിങ്ങളുടേതാണ്. നിങ്ങളുടെ മക്കളെ രക്ഷിക്കാൻ നിങ്ങൾക്കേ സാധിക്കൂ. അധ്യാപകർക്കു സന്മനസുണ്ടെങ്കിൽ ഒരു പരിധിവരെ സഹായിക്കാൻ കഴിഞ്ഞേക്കും. എങ്കിലും, ആത്യന്തികമായി ഉത്തരവാദിത്വം മാതാപിതാക്കളുടേതാണ്. കൗമാരത്തിലെത്തിയ കുട്ടികളെ രക്ഷിക്കാമെന്നു കരുതേണ്ട. അവർ പിടിവിട്ടു പോയിക്കഴിഞ്ഞിരിക്കും. ചെറുപ്രായത്തിൽത്തന്നെ, വീട്ടിൽത്തന്നെ തുടങ്ങണം നിരീക്ഷണവും തിരുത്തലുകളും. കുട്ടികളുടെ ഇഷ്ടം നോക്കി അവരെ തൃപ്തിപ്പെടുത്താനല്ല, അവരുടെ നന്മയെ ഉദ്ദേശിച്ചാണു പ്രവർത്തിക്കേണ്ടത്.
അരുതുകളും അതിരുകളും വീട്ടിലുണ്ടാകണം, ചിട്ടയും നിഷ്ഠയും ഉണ്ടാകണം. ഒന്നേയുള്ളൂ എന്നു കരുതി ഇഷ്ടം മാത്രം നോക്കാൻ പോയാൽ മക്കളെ നിങ്ങൾക്കു നഷ്ടമാകും എന്നോർത്തുകൊള്ളുക. ഹൈടെക് സൗകര്യമുള്ള പള്ളിക്കൂടത്തിൽ ചേർത്തതുകൊണ്ടോ ഇഷ്ടംപോലെ പണം ചെലവഴിച്ചതുകൊണ്ടോ ഒരു പ്രയോജനവും ഉണ്ടാവില്ല എന്നോർക്കണം. ഈശ്വരചിന്തയും മൂല്യബോധവും കുരുന്നിലേ നല്കണം. മാർഗനിർദ്ദേശം മാത്രം പോരാ, മാതൃകയുണ്ടാവണം. മാർഗനിർദേശങ്ങളും മാതൃകയുമുണ്ടാകുന്പോൾ കുട്ടികൾ അതു സ്വീകരിക്കും; അനുകരിക്കും.