ടി. ദേവപ്രസാദ്
(മുതിർന്ന മാധ്യമ പ്രവർത്തകൻ)
സ്വാതന്ത്ര്യ സമരഭടനും ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംഘടനയുടെ ആദ്യ പ്രസിഡന്റുമായിരുന്ന എം.സി. എന്നറിയപ്പെട്ടിരുന്ന മണികൊണ്ട ചലപ്പതിറാവു സ്വതന്ത്ര്യ സമര പോരാട്ടകാലത്തെ മാധ്യമപ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞ "കുരിശുയുദ്ധം നടത്തുന്ന ഒരു പത്രാധിപരുടെ സത്വത്തിന്റെ പരന്നുകിടക്കുന്ന നിഴലായിരുന്നു അക്കാലത്ത് ഭാരതത്തിലെ പത്രപ്രവർത്തനം’ എന്ന നിരക്ഷണം എത്രയോ അന്വർഥമാക്കിയ മാധ്യമമായിരുന്നു ദിപിക.
വിദേശാധിപത്യത്തിൽനിന്നു മോചിക്കപ്പെട്ടു സ്വയംഭരണം നേടുന്നതിനായി ഭാരതത്തിലെ ഒരു ജനപദം മാർത്തോമ്മാ ക്രിസ്ത്യാനികൾ നടത്തിക്കൊണ്ടിരുന്ന പോരാട്ടത്തിന്റെ യാഗശാലയിൽനിന്നുമായിരുന്നു നസ്രാണി ദീപികയുടെ പിറവി. നിധിരിക്കൽ മാണിക്കത്തനാർ തുടക്കം കുറിച്ച പത്രത്തിന്റെ സിരകളിൽ എന്നും ഓടിക്കൊണ്ടിരുന്നത് സ്വാതന്ത്ര്യദാഹമായിരുന്നു.
പത്ര പ്രവർത്തനത്തെക്കുറിച്ചുള്ള തിയറികളിൽ ജോസഫ് പുലിറ്റ്സറുടെ സംഭാവനയായി കരുതുന്ന സാമൂഹിക പ്രതിബദ്ധതാ തിയറി രൂപം കൊള്ളുന്നതിനും ഏതാണ്ട് ഒരു നൂറ്റാണ്ടു മുന്പ് നിധീരിക്കൽ കത്തനാർ സ്ഥാപിച്ച പത്രത്തിന്റെ പ്രഖ്യാപിത നയമായിരുന്നു നാട്ടിൽ നടക്കുന്ന അനാചാരങ്ങളും ദുഷ്കൃതിയായ നടത്തകളും സാധുജന പീഡകളും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുക എന്നത്. ദീപികയുടെ ആദ്യത്തെ മുഖപ്രസംഗത്തിൽ തന്നെ അതു വ്യക്തവുമായിരുന്നു.
ദീപിക പിറന്ന വർഷംതന്നെ തിരുവിതാംകൂറിലെ മലയാളി മെമ്മോറിയൽ എന്ന മഹാപ്രക്ഷാേഭത്തിനു ദീപികയും മാണിക്കത്തനാറും നേതൃത്വം കൊടുത്തു. സർക്കാർ ഉദ്യോഗം പരദേശ ബ്രാഹ്മണർക്കു മാത്രം നല്കുന്നതിനെതിരേ ദീപിക 1887 സെപറ്റംബർ 15ന് മുഖപ്രസംഗം എഴുതി. തുടർന്ന് നാലു മുഖപ്രസംഗങ്ങളും എഴുതി.
ശ്രീമൂലം പ്രതിനിധിസഭയുടെ ന്യൂനതകൾ ചൂണ്ടിക്കാണിക്കാൻ ധൈര്യം കാണിച്ച ഏക പത്രമായിരുന്നു ദീപിക. 1893 മാർച്ച് ഒന്നിലെ ലക്കത്തിൽ പത്രത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി. 1904 ഏപ്രിൽ 27ന് ദീപിക ഇത്തിരി കൂടി കടത്തിപ്പറഞ്ഞു. ദിവാൻജിയുടെ തോന്ന്യാസ ഭരണം പാടില്ല.
മാണിക്കത്തനാർക്കൊപ്പവും 1904ൽ അദ്ദേഹം കാലം ചെയ്ത ശേഷവും പോരട്ടവഴികളിൽ ശക്തമായ നേതൃത്വം കൊടുത്ത നേതാവായിരുന്നു ദീപികയുടെ സ്ഥാപക പിതാവായ പാറയിൽ അവിരാ വർക്കി തരകൻ. ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ തരകൻ നേതൃസ്ഥാനം വഹിച്ചു. ദിവാൻ ഭരണത്തിലെ അഴിമതികൾ പുറത്തു കൊണ്ടുവന്നതിനു നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ദീപികയുടെ മുഖപ്രസംഗകരിൽ ഒരാളായിരുന്നു.
ക്രൈസ്തവ സമുദായത്തിനുവേണ്ടി ഉദ്യോഗം നഷ്ടപ്പെടുത്തിയും തൂലിക ചലിപ്പിച്ച മഹനായിരുന്നു സി. അന്തപ്പായി. നിവർത്തന പ്രസ്ഥാനത്തിന്റെ മുൻനിര പോരാളിയായിരുന്നു എം.എം. വർക്കി. സ്വാതന്ത്ര്യ സമരത്തിനായി അദ്ദേഹം സ്ഥാപിച്ച കേരളദാസൻ പത്രം സി.പി. അടച്ചു പൂട്ടിച്ചതിനെത്തുടർന്നാണ് അദ്ദേഹം ദീപികയിൽ ചേർന്നത്.
കുപ്രസിദ്ധനായിരുന്ന ദിവാൻ സി.പി. രാമസ്വാമി അയ്യർക്കെതിരേ പടനയിച്ചതിനു സി.പിയുടെ പോലീസ് അറസ്റ്റ് ചെയ്ത ഫാ. ഷാബോർ, പരൗരസമത്വവാദം, നിവർത്തനപ്രക്ഷോഭണം തുടങ്ങിയ സമരങ്ങളുടെ മുന്നണി പോരാളിയായിരുന്ന എൽ.സി. ഐസക്, നിവർത്തന പ്രസ്ഥാനത്തിന്റെ നായകനായ എൻ.വി. ജോസഫ്, സി.പി. വധശ്രമക്കേസിൽ പ്രതിയാക്കപ്പെട്ട ദീപികയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.സി. തോമസ് തുടങ്ങിയവരെല്ലാം ഈ പോരാട്ട വഴകളിലെ തിളങ്ങുന്ന ദിപങ്ങളാണ്.
നെഞ്ചുറപ്പുള്ള അക്ഷരപ്പോരാളികൾ
12:50 AM Aug 15, 2022 | Deepika.com