അനന്തപുരി /ദ്വിജന്
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം കൊണ്ടാടുന്ന ഭാരതത്തിൽ പൂർവികർ ആത്മത്യാഗം നടത്തി നേടിയെടുത്ത ഐക്യവും അഖണ്ഡതയും സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കപ്പെടും എന്ന പ്രത്യാശ പുനർജനിക്കുന്നതിന്റെ നല്ല അടയാളങ്ങളാണ് പ്രകാശിക്കുന്നത്.
വികസനത്തിന്റെ മുഖംമൂടി അണിയുന്പോഴും വർഗിയകാർഡ് മാത്രം കളിച്ച് ഭരണഘടന സംവിധാനങ്ങളെ ശരിക്കും പ്രയോജനപ്പെടുത്തി അധികാരം ഉറപ്പിച്ചിരുന്നവർക്കെതിരേ ഒരു പുതിയ മുന്നേറ്റം ഉണ്ടാവുന്നു എന്നതിന്റെ സൂചന പാട്നയിൽനിന്നുയരുന്നു എന്നതാണ് ഈ ശുഭസൂചനകളിൽ ഒന്നാമത്തേത്. ബിജെപിക്കെതിരേ പാട്നയിൽ രൂപംകൊണ്ട പുതിയ മഹാസഖ്യം പ്രത്യാശ പകരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു മാറി ചിന്തിക്കാൻ പ്രേരണ നല്കാവുന്ന ഒരു സഖ്യം രൂപംകൊള്ളുന്നു.
സ്വന്തം നേട്ടങ്ങൾക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത നിതീഷ് കുമാറിനെ മുൻനിർത്തിയാണ് ഐക്യം എന്നത് പ്രത്യാശയിലും കരിനിഴൽ വീഴ്ത്തുന്നുണ്ട്. പക്ഷേ തേജസ്വി യാദവിനെയും എം.കെ. സ്റ്റാലിനെയും പോലെ യാഥാർഥ്യബോധമുള്ള യുവനേതാക്കളുടെ ഉദയം ബിജെപിക്കെതിരായി കോണ്ഗ്രസിനെ മാനിച്ചുകൊണ്ടുള്ള ദേശിയ മുന്നണി എന്ന സ്വപ്നത്തിലേക്കുള്ള ദൂരം വല്ലാതെ കുറയ്ക്കുന്നുണ്ട്. പാട്നയിൽ ഒന്നിച്ചുകൂടി അധികാരം പിടിച്ച പ്രതിപക്ഷ കക്ഷികൾക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഈ ബന്ധം നിലനിർത്താനാവുമെങ്കിൽ അനായാസവിജയം എന്ന ഭരണകക്ഷിയുടെ അഹങ്കാരം ഇല്ലാതാകും. പക്ഷേ, ബിജെപിയും മോദിയും അമിത്ഷായും വെറുതെ ഇരിക്കില്ല. 2024നു മുന്പ് മഹാസഖ്യത്തെ പിളർത്താനും പെരുവഴിയിലാക്കാനും അവർ എല്ലാ തന്ത്രവും പയറ്റും.
ഇഡിയും കിഫ്ബിയും
കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കിഫ്ബിയെക്കുറിച്ചുള്ള ഇഡി അന്വേഷണം വല്ലാത്ത മാനം കൈവരിക്കുമോ എന്ന ഭീതി ശക്തമായിത്തുടങ്ങി. പൊതുവിപണിയിൽനിന്നു കോടികൾ കടമെടുത്ത് സർക്കാരിനു വായ്പ കൊടുക്കുന്ന സ്ഥാപനമാണ് കിഫ്ബി. സർക്കാരിനു കിട്ടുന്ന നികുതിപ്പണം കൃത്യമായി തിരിച്ചടവായി കൊടുക്കുന്നുണ്ട്. എന്നാൽ, കിഫ്ബിയുടെ കണക്കുകളൊന്നും ഏജിയുടെ ഓഡിറ്റിനു വിധേയമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്പ് ഇഡി കുരുക്കുകൾ മുറുക്കിയതാണ്. തോമസ് ഐസക്കിനെ ചോദ്യംചെയ്യാൻ ഇഡി വിളിച്ചുകഴിഞ്ഞു. നാളെ ആരെയൊക്കെയാവും വിളിക്കാനിരിക്കുക എന്ന സംശയം ഉള്ളതുകൊണ്ടുകൂടിയാവണം ഐസക് ചോദ്യംചെയ്യലിന് ഹാജരാകാൻ സാധിക്കില്ല എന്ന് മറുപടി കൊടുത്തിരിക്കുകയാണ്.
കിഫ്ബി രേഖകൾ ഒന്നും തന്റെ കൈവശമില്ലെന്നും അതെല്ലാം കിഫ്ബിയുടെ ഓഫീസിലാണെന്നും അദ്ദേഹം ഇഡിയെ അറിയിച്ചിട്ടുണ്ട്. അതിനർഥം കിഫ്ബിയുടെ സിഇഒ ഡോ. കെ.എം. ഏബ്രഹാമിനെ ചോദ്യം ചെയ്യാൻ ഐസക്ക് നിർദേശിക്കുന്നു എന്നല്ലേ. ഐസക്കാകട്ടെ സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഐസക്കിനെ രക്ഷിച്ചാൽ ഇഡി സുപ്രീംകോടതിയിൽ പോകും. ഏതായാലും കുരുക്കുകൾ മുറുകുന്നതിന്റെ സൂചനയാണു കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അന്വേഷണം എത്തുമെന്ന് ഏതാണ്ട് തീർച്ചയായിട്ടുണ്ട്. കിഫ്ബി സിഇഒ ഏബ്രഹാം ഇപ്പോൾ അവിടെ പ്രിൻസിപ്പൽ സെക്രട്ടറിയാണല്ലോ? ലാവ്ലിൻ പോലെ കേന്ദ്ര ഏജൻസികൾ എല്ലാം ചീറ്റിച്ചുകളയുമോ, അതോ ബോംബുകൾ പൊട്ടാൻ ഇടയാക്കുമോ എന്നാണറിയേണ്ടത്.
ഗവർണറും തലവേദനകളും
കേരള സർക്കാർ പുറപ്പെടുവിച്ച 11 ഓർഡിനൻസുകൾ പുതുക്കിയിറക്കാൻ ഗവർണർ വിസമ്മതിച്ചത് നല്ല മാതൃകയല്ലേ? ഈ ഓർഡിനൻസുകളിൽ ഒരെണ്ണം ഏഴാം തവണയും മറ്റൊന്ന് ആറാം തവണയും വേറൊന്ന് അഞ്ചാം തവണയുമാണ് പുതുക്കാൻ എത്തിക്കുന്നത്. ഒറ്റ ഓർഡിനൻസു പോലും പുതിയതല്ല. ഇതിനെച്ചൊല്ലി ഗവർണറുമായി പോരാട്ടത്തിനു മുതിരാതെ നിയമസഭയുടെ പ്രത്യേക സമ്മേളനം അടിയന്തരമായി വിളിച്ചുകൂട്ടി ഓർഡിനൻസുകൾ നിയമമാക്കുന്നതിന് പിണറായി സർക്കാർ കാണിച്ച വിവേകം പ്രശംസനീയമാണ്.
ഏതു സർക്കാരിനും അടിയന്തര സാഹചര്യങ്ങളിൽ നിയമനിർമാണം നടത്തുന്നതിന് ഭരണഘടന അനുശാസിക്കുന്ന വകുപ്പാണ് ഓർഡിനൻസ്. ഓർഡിനൻസിലൂടെ കൊണ്ടുവരുന്ന നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസാക്കി ഗവർണറുടെ അംഗീകാരത്തോടെ നിയമമാക്കണം എന്നാണ് ചട്ടം. എന്നാൽ, നിയമനിർമാണ സഭകളെ മറികടക്കുന്നതിനുള്ള ബുദ്ധിപരമായ നീക്കമായി ഓർഡിനൻസുകളെ സർക്കാരുകൾ ഉപയോഗിച്ചുതുടങ്ങിയപ്പോൾ കോടതികൾ ഇടപെട്ട ചരിത്രവമുണ്ട്. ഗവർണറെ ചാൻലർസ്ഥാനത്തുനിന്നു നീക്കുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവരുമെന്നു പറഞ്ഞെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഉടനെ പുറത്തെടുക്കാൻ ഇടയില്ല.
സിപിഐക്ക് ഉടക്ക്
ഗവർണറുടെ തീരുമാനങ്ങൾ പിണറായി സർക്കാരിനും മുന്നണിക്കും ചില തലവേദനകൾ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും ലോകായുക്ത ഓർഡിനൻസിനെതിരേ മുന്നണിയിലെ പ്രമുഖ ഘടകക്ഷിയായ സിപിഐയിൽ ശക്തമായ എതിർപ്പാണ്. സിപിഐയുടെ എതിർപ്പ് ആശയപരവും വികാരപരവുമാണ്. അഴിമതിക്കാരനെന്ന് ലോകായുക്ത കണ്ടെത്തുന്ന വ്യക്തിയെ രക്ഷിക്കാൻ എന്തിന് സർക്കാരിന് അധികാരം വേണം?
നായനാർ സർക്കാർ കൊണ്ടുവന്ന ഈ നിയമം അന്ന് പൈലറ്റ് ചെയ്ത് സിപിഐയിലെ ഇ. ചന്ദശേഖരൻ നായരായിരുന്നു. ഇത് റദ്ദാക്കുന്നതിനെതിരേ സിപിഐയുടെ സമിതികളിൽ വലിയ വിമർശനം ഉയർന്നിരുന്നു. മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് അറിയിക്കാതിരുന്നതിന് മന്ത്രിമാരെയും കുറ്റപ്പെടുത്തി. ഓർഡിനൻസ് പുനഃപ്രസിദ്ധീകരിക്കാൻ തീരുമാനിച്ച യോഗത്തിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയ സിപിഐ മന്ത്രിമാരോട്, ബില്ലാകുന്പോൾ സംസാരിക്കാം എന്നുപറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നു.
മഹിഷാസുരന്റെ വരം
മഹിഷാസുരനു കൊടുത്ത വരം പോലാകുമോ ലോകായുക്ത നിയമഭേദഗതി റദ്ദാക്കപ്പെട്ട സംഭവം എന്നു നിരീക്ഷിക്കുന്നവരുണ്ട്. പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ അവർ വഹിക്കുന്ന പദവിക്കു യോഗ്യരല്ലെന്ന് വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരം നൽകുന്ന നിയമമാണിത്. ഓർഡിനൻസിലൂടെ കൊണ്ടുവന്ന ഭേദഗതി ലോകായുക്തയുടെ വിധിയിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് അധികാരം കൊടുത്തിരുന്നു.
ദുരിതാശ്വാസ നിധിയുടെ ഉപയോഗം സംബന്ധിച്ച മുഖ്യമന്ത്രി പിണറായിക്കെതിരായ അഴിമതിക്കേസുകൾ ലോകായുക്ത വിധിക്കായി മാറ്റിയിട്ടുണ്ട്. ദുരിതാശ്വാസനിധിയിൽനിന്നു ചെങ്ങന്നൂർ എംഎൽഎ കെ.കെ. രാമചന്ദ്രൻനായരുടെ കുടുംബത്തെ സഹായിച്ചതും ഉഴവൂർ വിജയന്റെ കുടുംബത്തെ സഹായിച്ചതും കോടിയേരി ബാലകൃഷ്ണന്റെ അകന്പടിവാഹനമിടിച്ചു മരിച്ച പോലീസുകാരന്റെ കുടുംബത്തെ സഹായിച്ചതും ചട്ടം ലംഘിച്ചാണെന്നും ഇവ അഴിമതിയാണെന്നുമാണ് പരാതികൾ.
കാനത്തിന് തലവേദന
കാനത്തിന്റെ തട്ടകമായ കോട്ടയത്ത് സിപിഐ ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പിൽ കാനത്തിന്റെ നോമിനി തോറ്റത് അട്ടിമറിനീക്കത്തിലൂടെയായിരുന്നു. കാനത്തിന്റെ ആശീർവാദത്തോടെ ജില്ലാ എക്സിക്യൂട്ടീവ് നിർദേശിച്ച വി.കെ. സന്തോഷ് കുമാറിനെ തോൽപ്പിച്ച്, കെ.ഇ. ഇസ്മായിൽ നിർദേശിച്ച അഡ്വ. വി.ബി. ബിനു ജില്ലാ സെക്രട്ടറിയായി. ഏകകണ്ഠമായ തെരഞ്ഞെടുപ്പിനു വഴിയൊരുക്കിയ വേളയിലാണ് സംസ്ഥാന കൗണ്സിൽ അംഗമായ കെ. ഇ. ഇസ്മായിൽ ബിനുവിന്റെ പേര് നിർദേശിച്ചത്.
വോട്ടെടുപ്പിനു നിൽക്കാതെ ബിനു പിന്മാറുമെന്ന് കരുതിയവരെ അന്പരപ്പിച്ചുകൊണ്ട് അദ്ദേഹം മത്സരിച്ചു. ജില്ലാ പ്രതിനിധികളായ 55 പേരിൽ 51 പേർക്കായിരുന്നു വോട്ടവകാശം. ഒരാൾ വോട്ട് ചെയ്തില്ല. എട്ട് വോട്ടിന് ബിനു ജയിച്ചു. ഇത് കാനത്തിനെതിരേ അണിയറയിൽ നടക്കുന്ന പടയൊരുക്കത്തിന്റെ സൂചനയാണ്. ഇന്നത്തെ നിലയിൽ കാനത്തിനാണ് മേൽക്കൈ. പക്ഷേ, ഇസ്മയിൽ പക്ഷത്തിനനുകൂലമാണ് കാറ്റ് എന്നു കണ്ടാൽ, അങ്ങോട്ട് വലിയ ഒഴുക്കുണ്ടാവും.
കോട്ടയം ജില്ലാ യോഗത്തിൽ കാനത്തിനെതിരേ വലിയ വിമർശനങ്ങൾ ഉണ്ടായതായാണ് വാർത്ത. സിപിഐ പിണറായി വിജയന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയായെന്നും പിണറായിയുടെ വണ്മാൻ ഷോയ്ക്ക് കുടപിടിക്കുന്നത് പാർട്ടിക്കു നാശമാകുമെന്നും പ്രതിനിധികൾ ആക്ഷേപിച്ചതായാണ് വാർത്ത. കോട്ടയം ജില്ലയിൽ കേരള കോണ്ഗ്രസ് മുന്നണിയിൽ വന്നതിൽ വലിയ വിമർശനമുണ്ടായി. ജില്ലയിൽ കേരള കോണ്ഗ്രസിനേക്കാൾ വലിയ പാർട്ടി സിപിഐയാണെന്നും അതിനനുസരിച്ചുള്ള പരിഗണനയില്ലെന്നും വിമർശനം ഉയർന്നു.
സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ മന്ത്രിമാർ അറിയാതെ സിപിഎം ഇടപെടുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം തന്നെ ഉദാഹരണമായി. എല്ലാ വകുപ്പുകളിലും കരാർ നിയമനങ്ങളിലും സിപിഎമ്മുകാരെ തിരുകിക്കയറ്റുന്നു. ആനി രാജയ്ക്കെതിരേ എം.എം. മണി പറഞ്ഞ വാക്കുകളോട് സംസ്ഥാന സെക്രട്ടറി സ്വീകരിച്ച സമീപനം ശരിയായില്ല തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്.
ശുഭസൂചനകളുമായി അമൃതോത്സവം
11:07 PM Aug 13, 2022 | Deepika.com