ഡോ. ജോസ് പാറക്കടവിൽ
സ്വാതന്ത്ര്യദിനത്തിൽ മഹാത്മാഗാന്ധിയോടൊപ്പം പല ദേശീയ നേതാക്കളെയും നാം അനുസ്മരിക്കാറുണ്ട്. എന്നാൽ, ആഗാഖാൻ കൊട്ടാരത്തിൽ ഗാന്ധിജിയോടൊപ്പം തടവിൽ കഴിയുന്പോൾ അന്തരിച്ച മഹാദേവ് ദേശായിയെ എത്രപേർ ഓർക്കാറുണ്ട്? സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം കൊണ്ടാടുന്പോൾ മഹാത്മാഗാന്ധിയുടെ വലംകൈ എന്നു വിശേഷിപ്പിക്കാവുന്ന മഹാദേവ് ദേശായിയുടെ 80-ാം ചരമദിനംകൂടി ആചരിക്കേണ്ടതുണ്ട്. ഗാന്ധിജിയുടെ സെക്രട്ടറി, ടൈപ്പിസ്റ്റ്, പരിഭാഷകൻ, ദൂതുവാഹകൻ, ഉപദേശകൻ എന്നീ നിലകളിൽ സഹായിക്കുകയും നിഴൽപോലെ പിന്തുടരുകയും ചെയ്ത മഹാദേവ് ദേശായിയുടെ കുറിപ്പുകൾ ഇല്ലായിരുന്നെങ്കിൽ നമുക്കിന്ന് ഗാന്ധിജിയെക്കുറിച്ചുള്ള അറിവുകൾ എത്രയോ അപൂർണമാകുമായിരുന്നു.
ഗാന്ധിജിയുടെ ലേഖനങ്ങൾ, അദ്ദേഹത്തിന് പലരിൽനിന്നും ലഭിച്ച കത്തുകൾ, ഗാന്ധിജി അയച്ച മറുപടിയുടെ പകർപ്പുകൾ, പ്രസംഗ സംഗ്രഹങ്ങൾ, പ്രസംഗങ്ങളുടെ പത്രറിപ്പോർട്ടുകൾ എന്നിങ്ങനെ മഹത്തായ ആ ജീവിതത്തിന്റെ ഉള്ളറകളിലേക്കു വെളിച്ചംവീശുന്ന ആയിരക്കണക്കിനു രേഖകൾ മഹാദേവ് ദേശായി സൂക്ഷിച്ചുവച്ചിരുന്നതാണ് പിൽക്കാലത്ത് ഗാന്ധിജിയുടെ തെരഞ്ഞെടുത്ത കൃതികൾ എന്ന നൂറ്റിപ്പത്തു വാല്യങ്ങളുള്ള ഗ്രന്ഥസമുച്ചയത്തിന്റെ പൂർത്തീകരണത്തിനു സഹായകമായത്. ഈ ഒരൊറ്റ കാര്യംകൊണ്ടുതന്നെ മഹാദേവ് ദേശായിയെ നാം മഹാപുരുഷനായി കരുതേണ്ടതാണ്.
ഗാന്ധിജിയുടെ അടുത്തേക്ക്
1917 ഓഗസ്റ്റ് 31ന് ഗാന്ധിജി ആവശ്യപ്പെട്ടതനുസരിച്ച് മഹാദേവ് ദേശായി സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “കഴിഞ്ഞ രണ്ടുവർഷമായി ഞാൻ തേടിക്കൊണ്ടിരുന്ന ആളെ താങ്കളിൽ കണ്ടെത്തിയിരിക്കുന്നു” എന്നാണ്. എന്റെ ഇംഗിതങ്ങൾ തിരിച്ചറിയുന്ന, മടുത്തുപോകാത്ത പ്രയത്നശീലമുള്ള, വിശ്വസ്തനും സത്യസന്ധനുമായ ഒരാളെയാണ് എന്നോടൊപ്പം പ്രവർത്തിക്കാൻ ഞാൻ തെരഞ്ഞിരുന്നത്.
താങ്കൾ അതിനു തികച്ചും യോഗ്യനാണ് എന്ന് എനിക്കു മനസിലായി. ഗാന്ധിജിയുടെ ഭാഷണം ഇങ്ങനെ നീണ്ടപ്പോൾ മഹാദേവ് അല്പം ലജ്ജയോടെയും തികഞ്ഞ സങ്കോചത്തോടെയും ഇടയ്ക്കുകയറി പറഞ്ഞു, “പക്ഷേ, ഞാൻ എന്റെ പ്രവർത്തനങ്ങളൊന്നും അങ്ങയുടെ മുന്പിൽ ഇതുവരെ പ്രദർശിപ്പിച്ചിട്ടില്ലല്ലോ.’’ അതിനു ഗാന്ധിജിയുടെ മറുപടി, “അതു നിങ്ങൾക്കെങ്ങനെ അറിയാം? എനിക്ക് ആളുകളെ മനസിലാക്കാൻ അല്പം സമയം മതി’’ എന്നായിരുന്നു.
ഏതായാലും അന്നുതന്നെ ഗാന്ധിജിയോടൊപ്പം ചേരാൻ മഹാദേവ് തീരുമാനിച്ചെങ്കിലും ഗാന്ധിജി ആറുമാസത്തെ സാവകാശം നൽകി. മറ്റൊരു നിയോഗവും അതോടൊപ്പമുണ്ടായിരുന്നു. “മടങ്ങിവരുന്പോൾ സഹകരണ പ്രസ്ഥാനത്തെപ്പറ്റി നല്ലവണ്ണം പഠിച്ചു വരണം. നമുക്ക് ആ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുണ്ട്.’’
അത് മഹത്തായ ഒരു കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു. ഗാന്ധിജിക്കുവേണ്ടി അനേകവിഷയങ്ങളെപ്പറ്റി പഠിച്ചു കുറിപ്പുകൾ തയാറാക്കിക്കൊടുക്കുക മഹാദേവിന്റെ ജീവിതത്തിലെ വലിയൊരു നിയോഗമായി മാറി. ഇങ്ങനെ തയാറാക്കിയ കുറിപ്പുകളുടെ വിഷയവൈവിധ്യം പിന്നീട് ചരിത്രഗവേഷകർക്കു പഠനവിഷയമായിട്ടുണ്ട്. അന്താരാഷ്ട്ര സംഭവവികാസങ്ങളെപ്പറ്റിയും വിവിധ രാഷ്ട്രീയ തത്വശാസ്ത്രങ്ങളെക്കുറിച്ചും ഗാന്ധിജിക്ക് യഥാസമയം വിവരങ്ങൾ നൽകിയിരുന്നത് മഹാദേവ് ദേശായിയാണ്. സ്വാതന്ത്ര്യസമരത്തിന്റെ ബൗദ്ധികപ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു മഹാദേവ് എന്ന് അഭിപ്രായമുള്ള ചരിത്രകാരന്മാരുണ്ട്.
വഴികാട്ടി
വിപുലമായ വായനയിലൂടെ വർത്തമാന യാഥാർഥ്യങ്ങൾ മനസിലാക്കികൊണ്ടിരിക്കുന്പോൾത്തന്നെ ഗാന്ധിജിയുടെ ടൈപ്പിസ്റ്റ്, സെക്രട്ടറി എന്നീ ചുമതലകളിൽ യാതൊരു വീഴ്ചയും വരാൻ മഹാദേവ് അനുവദിച്ചില്ല. ഗാന്ധിജിക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, പ്രോഗ്രാമുകൾ നിശ്ചയിക്കുക, സന്ദർശകരെ നിയന്ത്രിക്കുക ഇക്കാര്യങ്ങളെല്ലാം ക്രമം തെറ്റാതെ ചെയ്തതിനു പുറമേ പുലർച്ചെ മുതലുള്ള ഗാന്ധിജിയുടെ ദിനചര്യകൾ മാത്രമല്ല, അദ്ദേഹം ചെയ്യുന്നതും പറയുന്നതും എല്ലാം വിട്ടുപോകാതെ ഡയറിക്കുറിപ്പായി എഴുതി സൂക്ഷിക്കുകയും ചെയ്തു, ദേശായ്. പിൽക്കാലത്ത് മഹാത്മാവിനെ പഠിക്കാൻ ശ്രമിച്ചവർക്ക് അതെല്ലാം വഴികാട്ടിയായി.
കൃത്യാന്തര ബഹുലതകൾക്കിടയിലും ഓരോ ദിവസവും നിശ്ചിതസമയം നൂൽനൂൽപിനായി മാറ്റിവച്ചിരുന്നു, ദേശായ്. അത് ചർക്കയുടെയും ഖാദിയുടെയും മഹത്വം അദ്ദേഹം മനസിലാക്കിയതുകൊണ്ടാണെന്നും തന്നോടുള്ള വിധേയത്വത്തിന്റെ ഭാഗമല്ലെന്നും ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു.
ഈശ്വരഭക്തി
മഹാദേവിന്റെ സ്വഭാവവൈശിഷ്ട്യങ്ങളെല്ലാം ഗാന്ധിജി വ്യക്തമായി മനസിലാക്കിയിരുന്നു. എന്നാൽ, എടുത്തുപറഞ്ഞ സവിശേഷത ഈശ്വരഭക്തിയത്രേ. മഹാദേവ് ധനത്തിനോ സ്വത്തിനോ പ്രാധാന്യം കല്പിച്ചിരുന്നില്ല. അനേക വിഷയങ്ങളിൽ അഗാധപാണ്ഡിത്യം ഉണ്ടായിരുന്നെങ്കിലും അതിനേക്കാൾ പ്രധാനമായി കരുതിയത് ഈശ്വരോപാസനയെയാണ്. തന്റെയടുത്ത് എത്തുന്നതിനു മുന്പുതന്നെ മഹാദേവ് ഉറച്ച ഈശ്വരവിശ്വാസിയായിരുന്നു എന്നും തന്റെ അന്തേവാസിയും അനുചരനും ആയശേഷവും മഹാദേവിന് പ്രധാനം ഈശ്വരോപാസന ആയിരുന്നുവെന്നും മഹാദേവിന്റെ ഒന്നാം ചരമവാർഷികത്തിൽ ഗാന്ധിജി അനുസ്മരിക്കുകയുണ്ടായി.
ൊഭക്തനും ആദർശവാദിയും സ്വപ്നോപജീവിയും ആയിരുന്നതോടൊപ്പം യാഥാർഥ്യബോധത്തിന്റെ ഉറപ്പുള്ള മണ്ണിൽ കാലൂന്നിയാണ് മഹാദേവ് ജീവിച്ചിരുന്നതെന്നും ഗാന്ധിജി അനുസ്മരിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് ബ്രിട്ടീഷുകാർ ഗാന്ധിജിയെ പൂനയിലെ ആഗാഖാൻ കൊട്ടാരത്തിൽ തടവിലാക്കിയപ്പോൾ മഹാദേവ് ദേശായിയെയും അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. അവിടെവച്ചാണ് 1942 ഓഗസ്റ്റ് 15-ന് ഹൃദയസ്തംഭനം മൂലം മഹാദേവ് അന്തരിക്കുന്നത്.
അദ്ദേഹം ജയിലിലേക്കു കൊണ്ടുവന്ന സ്യൂട്ട്കേസ് അടുത്ത ദിവസം ഗാന്ധിജിയുടെ സാന്നിധ്യത്തിൽ തുറന്നപ്പോൾ കുറച്ചു വസ്ത്രങ്ങളും ഏതാനും പുസ്തകങ്ങളുമാണു കണ്ടത്. പുസ്തകങ്ങളുടെ കൂട്ടത്തിൽ ബ്രിട്ടീഷുകാരി അഗതാ ഹാരിസൺ സമ്മാനിച്ച ബൈബിളും ഉണ്ടായിരുന്നു. ഗാന്ധിജിയുടെ ജീവിതരേഖകൾ പകർത്തി ഭാവിതലമുറയ്ക്കു കൈമാറിയ, ഗാന്ധിജിയുടെ അപരവ്യക്തിത്വമായി മാറിയ മഹാദേവിന്റെ വിയോഗം ഗാന്ധിജിക്ക് വലിയ ആഘാതമായി. പിന്നീട് അഞ്ചുവർഷംകൂടി ജീവിച്ച ഗാന്ധിജി അവസാനകാലത്തും മഹാദേവിനെ സ്നേഹപൂർവം കടപ്പാടുകളോടെ അനുസ്മരിച്ചിരുന്നു.
ഗാന്ധിജി ആവശ്യപ്പെട്ടതനുസരിച്ച് മഹാദേവ് ദേശായി സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു “ഞാൻ തേടിക്കൊണ്ടിരുന്ന ആൾ”
11:44 PM Aug 10, 2022 | Deepika.com