സോനു തോമസ്
മഹാരാഷ്ട്രയ്ക്കുശേഷം ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാകുകയാണു ബിഹാറും നിതീഷ് കുമാറും. പ്രതിപക്ഷ പാർട്ടികളെ ഉപേക്ഷിച്ച് നിതീഷ് ബിജെപിക്കൊപ്പം കൂടിയപ്പോൾ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയിൽ ബിജെപി ബന്ധം ഉപേക്ഷിച്ച് എൻസിപിക്കും കോണ്ഗ്രസിനും ഒപ്പം ചേരുകയായിരുന്നു. ഒടുവിൽ ആ ബന്ധം നിതീഷ്കുമാർ അവസാനിപ്പിച്ചു. ബിഹാറിൽ ഭരണകക്ഷികളായ ബിജെപിയും ജനതാദളും(യുണൈറ്റഡ്) തമ്മിലുള്ള ബന്ധം പുകഞ്ഞുപുകഞ്ഞ് പൊട്ടിത്തെറിയിൽ കലാശിച്ചിരിക്കുന്നു. നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരുമിച്ച് ഗവർണറെ കണ്ട് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പന്തിപ്പോൾ ഗവർണറുടെ കോർട്ടിലാണ്.
അതിജീവന രാഷ്ട്രീയക്കാരൻ
അതിജീവന രാഷ്ട്രീയത്തിന്റെ വക്താവായാണു നിതീഷ് അറിയപ്പെടുന്നത്. ലാലുപ്രസാദ് യാദവും നിതീഷ് കുമാറും പഠനകാലത്ത് രാഷ്ട്രീയത്തിൽ ഒന്നിച്ചായിരുന്നു. ‘ബഡാ ഭായ്’എന്നാണു ലാലുവിനെ നിതീഷ് വിളിച്ചിരുന്നത്. 1990ൽ ലാലുവിനെ ബിഹാർ മുഖ്യമന്ത്രിയാക്കുന്നതിലും നിതീഷ് നിർണായക പങ്ക് വഹിച്ചിരുന്നു. പക്ഷേ, ആ ബന്ധം അധികനാൾ മുന്നോട്ടുപോയില്ല. ജനതാ ദൾ പല കഷണങ്ങളായി. പാർട്ടിയിൽ ലാലുവിന്റെ എതിരാളിയായി നിതീഷ് മാറി.
1994ൽ ജോർജ് ഫെർണാണ്ടസുമായി ചേർന്ന് നിതീഷ് കുമാർ സമതാ പാർട്ടി രൂപവത്കരിച്ചു. 1998ൽ അടൽബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലം നിതീഷിന്റെ നല്ലസമയമായിരുന്നു. വാജ്പേയി-എൽ.കെ. അഡ്വാനി കൂട്ടുകെട്ടിൽ നിതീഷ് വളർന്നു. പലതവണ കേന്ദ്രമന്ത്രി സഭയിൽ അംഗം. 2005ൽ ബിഹാറിൽ ലാലുയുഗത്തിന് അന്ത്യമായി. നിതീഷ് കുമാർ മുഖ്യമന്ത്രിയായി. പിന്നീടിങ്ങോട്ട് ഒരു ചെറിയ ഇടവേള ഒഴിച്ചാൽ ബിഹാർ മുഖ്യമന്ത്രിപദത്തിൽ നിതീഷ് കുമാർ മാത്രമാണുണ്ടായിരുന്നത്. നിതീഷിനെ വല്യേട്ടനായി അംഗീകരിച്ച് ബിജെപി ഉപമുഖ്യമന്ത്രിപദത്തിൽ തൃപ്തിപ്പെട്ടു. 2010ൽ ജെഡി യു-ബിജെപി സഖ്യം വൻ വിജയം നേടി. എന്നാൽ 2013ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിചെയർമാനായി നരേന്ദ്ര മോദി എത്തിയതോടെ നിതീഷിന് അതൃപ്തിയായി.
മോദിയിൽ തുടങ്ങിയ അതൃപ്തി
2013ൽ നരേന്ദ്ര മോദിയെ എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതൽ നിതീഷ് കുമാർ അതൃപ്തിയിലായിരുന്നു. 2014ൽ എൻഡിഎ വിട്ട് ഒറ്റയ്ക്കു മത്സരിച്ച നിതീഷ് കുമാറിനു ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയതു വെറും രണ്ടു സീറ്റ്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ദളിത് നേതാവായ ജീതന് റാം മാൻജിയെ മുഖ്യമന്ത്രിയാക്കി. ഏതാനും മാസം കഴിഞ്ഞപ്പോൾ മാൻജിയെ മാറ്റി വീണ്ടും മുഖ്യമന്ത്രിയായി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ ആർജെഡിയുമായും കോണ്ഗ്രസുമായും മഹാസഖ്യമുണ്ടാക്കി. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ മഹാസഖ്യം അധികാരത്തിലെത്തി. നിതീഷ് മുഖ്യമന്ത്രിയായപ്പോൾ ലാലു പ്രസാദിന്റെ മകൻ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി. കോൺഗ്രസും മന്ത്രിസഭയിൽ ചേർന്നു. എന്നാൽ, ആ മധുവിധുകാലത്തിന് അല്പായുസായിരുന്നു. 2017ൽ തേജസ്വി യാദവിനെതിരായ റെയിൽവേ അഴിമതി ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ആർജെഡിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയും ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു-എൽജെപി സഖ്യം 40ൽ 39 സീറ്റും പിടിച്ച് മിന്നും വിജയം നേടി. എന്നാൽ, 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി- ജെഡിയു സഖ്യത്തിന് കഷ്ടിച്ചാണ് അധികാരത്തിലെത്താനായത്.
മുഖ്യമന്ത്രിയായെങ്കിലും നിതീഷ്കുമാറിനും പാർട്ടിക്കും തെരഞ്ഞെടുപ്പ് വലിയ ക്ഷീണം ചെയ്തു. ബിജെപിയെക്കാളും കുറഞ്ഞ സീറ്റാണ് ജെഡിയുവിന് ലഭിച്ചത്. സംസ്ഥാന ഭരണത്തിനു പതിറ്റാണ്ടായി നേതൃത്വം നൽകിയിട്ടും 45 സീറ്റുകളിൽ മാത്രമാണ് നിതീഷിന്റെ ജെഡി യുവിനു വിജയിക്കാനായത്. ബിജെപിയാകട്ടെ 77 സീറ്റുകൾ നേടി കരുത്തു കാട്ടി. നിതീഷിനെതിരേ അമിത് ഷാ ചരടുവലി നടത്തുന്നുണ്ടെന്ന ജെഡി യു നേതാക്കളുടെ ആരോപണം ശരിവയ്ക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള നീക്കങ്ങൾ. ഔദാര്യം പോലെ നിതീഷ് കുമാറിനെ ബിജെപി മുഖ്യമന്ത്രിയാക്കി. നിതീഷ് പ്രതീക്ഷിച്ചവരെ ബിജെപി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. അമിത് ഷായ്ക്കു വ്യക്തമായ സ്വാധീനമുള്ള ചില നേതാക്കളാണ് ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ആയി എത്തിയത്. കൂട്ടുകച്ചവടം നടത്തുന്പോഴും കൂട്ടുകക്ഷികളെ ബിജെപി ഒരിക്കലും വളരാൻ അനുവദിക്കാറില്ലെന്നുള്ള പരമമായ സത്യം.
നിതീഷിന്റെ അസാന്നിധ്യം
അടുത്തിടെ നിതീഷിന്റെ ചില സുപ്രധാന വിട്ടുനിൽക്കലിലൂടെയാണു ബിജെപി- ജെഡി യു ബന്ധത്തിലെ വിള്ളലുകൾ ശക്തമായത്. ദ്രൗപദി മുർമുവിനെ പിന്താങ്ങുകയും വോട്ടു ചെയ്യുകയും ചെയ്ത നിതീഷ് പക്ഷേ അവർ അധികാരമേൽക്കുന്ന ചടങ്ങിൽനിന്നു വിട്ടുനിന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തില്ല. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽനിന്നും വിട്ടുനിന്നു.
കോവിഡ് അനന്തര ബുദ്ധിമുട്ടുകളാണു വിട്ടുനിൽക്കാൻ കാരണമെന്നാണു മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ വിശദീകരിക്കുന്നത്. എന്നാൽ, ഇതേ ദിവസങ്ങളിൽ സംസ്ഥാനത്തെ പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. നേരത്തേ കോവിഡ് വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിലും സ്വാതന്ത്ര്യദിനാഘോഷത്തെപ്പറ്റി ചർച്ച ചെയ്യാൻ അമിത്ഷാ വിളിച്ച യോഗത്തിലും നിതീഷ് പങ്കെടുത്തിരുന്നില്ല. സർക്കാറിനെ നിരന്തരം വിമർശിക്കുന്ന സ്പീക്കറെ മാറ്റണമെന്നും രണ്ടു കേന്ദ്രമന്ത്രിസ്ഥാനം വേണമെന്നുമുള്ള നിതീഷ് കുമാറിന്റെ ആവശ്യവും ബിജെപി നേരത്തേ തള്ളിയിരുന്നു. ബിജെപി മുന്നോട്ട വച്ച ‘മികച്ച നിയമസഭാ സമാജികൻ’ എന്ന വിഷയത്തിൽ ജെഡി യു പങ്കെടുക്കാത്തതിനെ തുടർന്ന് സ്പീക്കർക്കു സഭ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. അഗ്നിപഥ്, ജാതി സെൻസസ് തുടങ്ങിയ വിഷയങ്ങളിലും ബിജെപിയും ജെഡി യുവും രണ്ടുതട്ടിലാണ്.
ഭയം, ഓപ്പറേഷൻ താമര
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറയെ അട്ടിമറിച്ചതിനു സമാനമായ നീക്കമാണു ബിജെപി ബിഹാറിലും നടത്താൻ ശ്രമിച്ചതെന്നാണു ജെഡി യു നേതാക്കൾ ആരോപിക്കുന്നത്. ഉദ്ധവ് താക്കറെയെ ഞെട്ടിച്ചുകൊണ്ട് ഏക്നാഥ് ഷിൻഡെയെ അടർത്തിയാണു ബിജെപി അധികാരം തിരിച്ചുപിടിച്ചത്. അതേ അനുഭവം തനിക്കും ഉണ്ടാകുമെന്ന സൂചന നിതീഷിനും ലഭിച്ചിരുന്നുവെന്നു വേണം ഇപ്പോഴത്തെ നീക്കങ്ങളിൽനിന്ന് അനുമാനിക്കാൻ. പ്രാദേശിക പാർട്ടികൾ അതിജീവിക്കില്ലെന്ന് അടുത്തിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നടത്തിയ പരാമർശവും അട്ടിമറി ശ്രമത്തിനു തെളിവായി ജെഡി യു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ജെഡി യുവിന്റെ ചില എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
കോണ്ഗ്രസ്, ആർജെഡി കക്ഷികളിൽനിന്നുകൂടി ഏതാനും പേരെ പുറത്തെത്തിക്കാൻ നീക്കം നടക്കുന്നുവെന്നാണു വിവരം. നേരത്തേ പാർട്ടി അധ്യക്ഷനായിരുന്ന ആർ.സി.പി. സിംഗിനു രാജ്യസഭാംഗത്വം പുതുക്കി നൽകാതെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പാർട്ടി പുറത്തെത്തിച്ചിരുന്നു. അഴിമതിയുടെ കാര്യത്തിൽ വിശദീകരണം ചോദിച്ചതോടെ ആർ.സി.പി. സിംഗ് ശനിയാഴ്ച പാർട്ടി വിട്ടു. നിതീഷ് പ്രധാനമന്ത്രിയാകാനുള്ള നീക്കങ്ങൾ നടത്തുകയാണെന്നും ഏഴു ജന്മങ്ങളിൽ പോലും അദ്ദേഹത്തിന് ആ സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ദിവസം ആർ.സി.പി. സിംഗ് പ്രഖ്യാപിക്കുകയും ചെയ്തു. ആർ.സി.പി. സിംഗിനെ ഉപയോഗിച്ച് ജെഡി യുവിനെ പിളർത്താൻ ബിജെപി ശ്രമം നടത്തിയതായുള്ള ആരോപണങ്ങൾക്കിടയിലായിരുന്നു ഈ തുറന്നുപറച്ചിൽ.
വീണ്ടും ബഡാ ഭായിക്കൊപ്പം നിതീഷ്
10:09 PM Aug 09, 2022 | Deepika.com