അടുത്തകാലത്ത് തലസ്ഥാന നഗരിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട രണ്ടു പത്രപ്രവർത്തകരാണ് സിറാജ് പത്രത്തിന്റെ തലസ്ഥാനത്തെ ലേഖകനായിരുന്ന കെ.എം. ബഷീറും, ഓൺലൈൻ മാധ്യമ പ്രവർത്തകനായിരുന്ന എസ്.വി. പ്രദീപും. 2019 ഓഗസ്റ്റ് നാലിന് പുലർച്ചെ ഒരുമണിക്ക് തലസ്ഥാനനഗരിയിലെ മ്യൂസിയം പോലീസ് സ്റ്റേഷനു സമീപത്തുണ്ടായ അപകടത്തിലാണ് കെ.എം. ബഷീർ എന്ന മുപ്പത്തഞ്ചുകാരൻ കൊല്ലപ്പെട്ടത്.
ഒരു വർഷത്തോളം കഴിഞ്ഞ് 2020 ഡിസംബർ 15ന് ഭാരത് ഓണ്ലൈൻ എന്ന യുട്യൂബ് ചാനലിലൂടെ സ്വതന്ത്ര പത്രപ്രവർത്തനം നടത്തിയിരുന്ന മാധ്യമപ്രവർത്തകൻ പ്രദീപ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. മീഡിയ വണ്ണിലും മനോരമയിലും കൈരളിയിലും ജയ്ഹിന്ദിലും ന്യൂസ് 18നിലും പ്രവർത്തിച്ചിട്ടുള്ള മാധ്യമ പ്രവർത്തകനായിരുന്നു പ്രദീപ്. ബഷീർ അപകടത്തിൽപ്പെട്ടത് പാതിരാത്രിയാണെങ്കിൽ പ്രദീപിന് അപകടം ഉണ്ടായത് ഉച്ചയ്ക്കാണ്. ബഷീർ യാത്ര ചെയ്തിരുന്ന സ്കൂട്ടറിൽ യുവ ഐഎഎസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന വാഹനം ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പ്രദീപ് യാത്ര ചെയ്തിരുന്ന സ്കുട്ടറിൽ കാരയ്ക്കമണ്ഡപത്തിനടുത്തുവച്ച് ഒരു ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ബഷീർ അപകടത്തിൽപ്പെട്ടിടത്ത് സിസിടിവികൾ ഉണ്ടായിരുന്നെങ്കിലും കണ്ണടച്ചു. പ്രദീപ് അപകടത്തിൽപ്പെട്ടിടത്ത് അവ ഉണ്ടായിരുന്നുമില്ല.
പ്രദീപിനെ ഇടിച്ച ട്രക്ക് നിർത്തുകപോലും ചെയ്യാതെ ഓടിച്ചുപോയി. ഇടിയേറ്റു വീണ പ്രദീപിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുംമുന്പേ മരിച്ചു. ബഷീർ മരിക്കാനിടയായ അപകടമുണ്ടാക്കിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ, ഏതു പ്രതിയെയുംപോലെ ശിക്ഷയിൽനിന്നു രക്ഷപ്പെടുന്നതിനുള്ള പഴുതുകൾ നോക്കി പ്രവർത്തിച്ചു. അജ്ഞാതനായ ട്രക്ക് ഡ്രൈവറെപ്പോലെ ആകരുതല്ലോ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ!
ബഷീറിന്റെ മരണത്തിലും പ്രദീപിന്റെ മരണത്തിലും പത്രപ്രവർത്തക സംഘടന പ്രതിഷേധിച്ചു. മുഖ്യമന്ത്രിയെ കണ്ടു പരാതി കൊടുത്തു. കേസന്വേഷിക്കുവാൻ സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. എന്നാൽ പ്രദീപിനെ ഇടിച്ചുവീഴ്ത്തിയ ട്രക്ക് കണ്ടുപിടിക്കാനായില്ല എന്നാണ് അറിവ്. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ സൃഹുത്തുക്കൾ പല സന്ദേഹങ്ങളും പോസ്റ്റ് ചെയ്യും. എല്ലാം നിലച്ച മട്ടായി. അഥവാ എന്തെങ്കിലും നടക്കുന്നതായി ആർക്കും ഒരു വിവരവും ഇല്ലാത്ത അവസ്ഥയിലായി. നാട്ടിൽ നടക്കുന്ന ഏതു സാധാരണ റോഡപകടവുംപോലെ അത് അവസാനിച്ച മട്ടാണ്. മാധ്യമ പ്രവർത്തനത്തിലൂടെ നാട്ടിൽ നടക്കുന്ന അനീതിയായ പല നടത്തകളും പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തകനായിരുന്നു പ്രദീപ്.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ധാരാളം ശത്രുക്കളും ഉണ്ടായിരുന്നു. കരുതിക്കൂട്ടി ആരോ നടത്തിയ കൊലപാതകമായിരുന്നൂ ആ അപകടമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾക്കെങ്കിലും സംശയമുണ്ടായിരുന്നു. എന്നിട്ടും മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി വല്ലാതെ വാദിക്കാറുള്ള ആരും കാര്യമായി എന്തെങ്കിലും ചെയ്തതായി അറിയില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്തെങ്കിലും സർക്കാർ സഹായം കിട്ടിയതായും അറിവില്ല.
ബഷീറിന്റെ കാര്യത്തിൽ ഉണ്ടായത് ആ സമീപനമല്ല. അദ്ദേഹം വിവാദങ്ങളുണ്ടാക്കിയ മാധ്യമപ്രവർത്തകനായിരുന്നില്ല. തീർത്തും സൗമ്യൻ. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സിറാജ് പത്രത്തിന്റെ താത്പര്യങ്ങൾക്കനുസരിച്ചു മാത്രം പ്രവർത്തിച്ചിരുന്നയാൾ. 1984ൽ എ.പി. സമസ്ത വിഭാഗം ആരംഭിച്ച പത്രത്തിന് ദുബായ്, ഒമാൻ, ഖത്തർ രാജ്യങ്ങളിലടക്കം ഏഴ് പതിപ്പുകളുണ്ട്. വലിയ പ്രചാരം. അപകടം അറിഞ്ഞ് ഓടിയെത്തിയ പത്രത്തിന്റെ മാനേജ്മെന്റ് പ്രവർത്തകർ അന്നു മുതൽ ഇന്നുവരെ ശക്തമായ നിലപാട് എടുത്ത് തങ്ങളുടെ പ്രവർത്തകനു വേണ്ടി നിലകൊള്ളുന്നതിന്റെ സവിശേഷ മാതൃക കാട്ടി. മുസ്ലിം സമുദായം ഈ അപകടത്തിന്റെ പേരിൽ സർക്കാരിനെയും വെങ്കിട്ടരാമനെയും ഇപ്പോഴും മുൾമുനയിൽ നിർത്തുന്നുണ്ട്. ഒടുവിൽ ആലപ്പുഴ കളക്ടറായി നിയമിക്കപ്പെട്ട വെങ്കിട്ടരാമനെ അതിശക്തമായ സമരത്തിലൂടെ മാറ്റാനും കഴിഞ്ഞു. എന്തേ പ്രദീപിന്റെ കാര്യത്തിൽ ഒന്നും സംഭവിക്കുന്നില്ല? ബഷീറിനു വേണ്ടി മാത്രം സമരത്തിനിറങ്ങുന്ന പ്രതിപക്ഷമോ മാധ്യമങ്ങളോ പ്രദീപിന്റെ കാര്യം മറന്ന മട്ടല്ലേ?
മദ്യപിച്ചു കാറോടിച്ച് അപകടമുണ്ടാക്കുന്നത് വളരെ ഹീനമായ പ്രവൃത്തിയാണ്. ഇത്തരത്തിലുള്ള ആദ്യത്തെ പ്രതിയല്ല വെങ്കിട്ടരാമൻ. പക്ഷേ ആദ്യത്തെ ഐഎഎസുകാരനാണ്. ആ സത്യം സംഭവത്തിന്റെ ഗൗരവം വല്ലാതെ കൂട്ടുന്നുണ്ട്. അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തതിനോടുതന്നെ അമർഷം ഉണ്ടായിരുന്നപ്പോൾ കളക്ടറായി നിയമിച്ചതു വലിയ വിവേകക്കുറവായി. ജമാഅത്ത് പ്രവർത്തകർ സർക്കാരിനെതിരേ ഉപയോഗിക്കാൻ കൂർപ്പിച്ചുവച്ച ആയുധമാണ് വെങ്കിട്ടരാമൻ എന്നു മനസിലാക്കാതെ ആ നിയമനം കൊടുത്തത് അവർക്കു സർക്കാരിനെ മുട്ടുകുത്തിക്കാൻ അവസരമായി. ഈ യുദ്ധത്തിലെ ഹ്യൂമൻ സ്റ്റോറിയുടെ കണ്ണീർച്ചാലുകൾ കണ്ട് ചില മാധ്യമങ്ങളും പ്രതിപക്ഷവും അവർക്കൊപ്പം കൂടി.
കളികളുടെ അണിയറച്ചരടുകൾ മനസിലാക്കാൻ ശ്രമിക്കാത്ത പൊതുസമൂഹത്തിലെ നല്ല പങ്കും വെങ്കിട്ടരാമനെതിരായി. കളിയുടെ അവസാനമായപ്പോഴേക്കും കൊല്ലപ്പെട്ട ഒരു പത്രക്കാരനുവേണ്ടിയുള്ള പോരാട്ടമല്ല ഈ സമരം എന്ന് പലർക്കും മനസിലായിത്തുടങ്ങി. അതിന്റെ പ്രതിഫലനങ്ങൾ സോഷ്യൽ മിഡിയയിൽ പ്രത്യക്ഷപ്പെട്ടും തുടങ്ങി. ആ വികാരം ശക്തമാകുന്നതിനുമുന്പ് രായ്ക്കു രാമാനം കളക്ടറെ മാറ്റി മുഖ്യമന്ത്രി സമരക്കാരുടെ പ്രിയതാരവുമായി. പക്ഷേ ഒന്നുണ്ട്, ഏതു കുറ്റവാളിക്കും നിയമം അനുശാസിക്കുന്ന ശിക്ഷ കൊടുക്കുന്നതല്ലേ നിയമവാഴ്ചയുള്ള രാജ്യത്തു നടക്കേണ്ടത്?
മുസ്ലിം വോട്ടുകൾ
ഭരണത്തുടർച്ച ലക്ഷ്യംവച്ച് രാഷ്ട്രീയ കരുക്കൾ നീക്കുന്ന പിണറായി സർക്കാർ കേരളത്തിലെ മുസ്ലിം വോട്ടുകൾ ഇടതുപക്ഷത്തെത്തിക്കുന്നതിനായി നടത്തുന്ന കൃത്യമായ രാഷ്ട്രീയനീക്കങ്ങളുടെ പ്രതിഫലനം ഈ തീരുമാനത്തിലും വായിച്ചെടുക്കാനാവും. ജനാധിപത്യമുന്നണിയിൽ ഉറച്ചുപോയ മുസ്ലിം ലീഗിനെ മൂലയ്ക്കിരുത്തി മുസ്ലിം സമുദായ സംഘടനകളെ കൂടെ നിർത്താൻ പിണറായി സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നതായി കാണാം. മുസ്ലിം സമുദായത്തിന്റെ താത്പര്യങ്ങൾ തങ്ങൾ സംരക്ഷിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തുന്ന നടിപടികൾ കൈക്കൊള്ളാൻ സിപിഎം നേതൃത്വം ബോധപൂർവം ശ്രമിക്കുന്നതിന്റെ അടയാളങ്ങൾ നിരവധിയുണ്ട്. അങ്ങനെ 2006ലെപ്പോലെ ലീഗ് കോട്ടകളെ കുലുക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. അന്ന് ലീഗ് വൻതോക്കുകളായ കുഞ്ഞാലിക്കുട്ടിയും ബഷീറും മുനീറും വരെ വീണതാണ്. 2011ൽ തിരിച്ചുവന്നു. പിന്നീട് മലപ്പുറവും ലീഗും വീണിട്ടില്ല. ഈ രാഷ്ട്രീയ സാഹചര്യത്തെ ഇല്ലാതാക്കുന്നതിനാണ് സിപിഎം ശ്രമം. ലീഗിനെ ഇടതുപക്ഷത്തേക്ക് ആത്മാർഥമായി ക്ഷണിക്കുന്നുണ്ട്. അതു സംഭവിച്ചില്ലെങ്കിൽ മുസ്ലിം സമൂഹത്തിലെ വലിയ വിഭാഗത്തെ കൂടെ എത്തിക്കുകയാണ് ഉദ്ദേശ്യം.
കേരളത്തിലെ മുസ്ലിംകളിൽ 90 ശതമാനവും സുന്നികളാണ്. മാധ്യമം പത്രത്തിനെതിരേ യുഎഇ രാഷ്ട്രത്തലവനു പരാതി കൊടുത്ത മുൻ മന്ത്രി കെ.ടി. ജലീൽ തനിനിറം പുറത്തുവിടുന്പോൾ തെളിയുന്നത് സുന്നി വികാരം ജ്വലിപ്പിക്കുവാൻ നടത്തുന്ന ബോധപൂർവമായ ശ്രമമാണ്. തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് ജലീൽ സോഷ്യൽ മിഡിയയിൽ ഇട്ട പോസ്റ്റ് പ്രകടിപ്പിക്കുന്നത് ആ ലക്ഷ്യമാണ്. കേരളത്തിലെ സമുന്നത സുന്നി നേതാവ് കുട്ടിഹസൻ ഹാജിയെ വിദേശ മണ്ണിൽ ജയിലിൽ അടപ്പിച്ച നിങ്ങളോട് ലോകാവസാനംവരെ ഒരു സുന്നി പ്രവർത്തകൻ പൊറുക്കുമെന്നു കരുതുന്നുണ്ടോ? സേട്ടു സാഹിബിനെ ലീഗിൽനിന്ന് അടർത്തിയെടുത്ത് അവസാനം വഴിയിൽ ഉപേക്ഷിച്ച നിങ്ങളോട് മുസ്ലിം ലീഗ് എങ്ങനെ ക്ഷമിക്കാനാണ് തുടങ്ങിയ ചോദ്യങ്ങളാണ് ആ പോസ്റ്റിലുണ്ടായിരുന്നത് എന്ന് ഓർക്കുക.
വഖഫ് നിയമനവും ജൻഡർ ഡ്രസും
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്കു വിടാനുള്ള സർക്കാർ നീക്കം പിണറായി ഉപേക്ഷിച്ചത് ഈ ദിശയിലുള്ള വലിയ നടപടിയായി. ഇതിനെതിരേ സമരം ചെയ്തവരിൽ സമസ്തയെ സർക്കാർ കൂടെ നിർത്തി. അവരുമായി ചർച്ച നടത്തി. ലീഗ് മാറ്റി നിർത്തപ്പെട്ടു. അതോടെ വഖഫ് സംരക്ഷണത്തിനായി ലീഗ് മുന്നിട്ടിറങ്ങി. അവർ ഉണ്ടാക്കിയ മുസ്ലിം ഐക്യത്തിൽപ്പെടാതെ സമസ്ത മാറി നിന്നു. വഖഫ് സമരത്തിനായി മോസ്കുകളിൽ വിശദീകരണപ്രസംഗം നടത്താനുള്ള തീരുമാനത്തെ അവർ അംഗീകരിച്ചില്ല. ലീഗ് കോഴിക്കോട്ട് കൂറ്റൻ വഖഫ് സംരക്ഷണ റാലി നടത്തി. എങ്കിലും കാന്തപുരം വിഭാഗത്തിനായി സർക്കാർ അംഗീകാരം.
സർക്കാർ വലിയ ആഘോഷത്തോടെ കൊണ്ടുവന്ന പരിഷ്കാരമായിരുന്നു ജൻഡർ ന്യൂട്രൽ ഡ്രസ്. വിദ്യാലയങ്ങളിലെ ആണ്കുട്ടികളും പെണ്കുട്ടികളും ഒന്നുപോലെ പാന്റ്സും ഷർട്ടും ധരിക്കുക എന്നതായിരുന്നു ആ നീക്കം. ലിംഗ സമത്വം പുരുഷവേഷം ധരിക്കുന്നതോ? എംഎസ്എഫ് പരിപാടിയിൽ പങ്കെടുത്ത് ലീഗ് നേതാവ് എം.കെ. മുനീർ ചോദിച്ചു. എന്തേ എല്ലാവരും പാന്റ് ധരിക്കണം എന്നു പറയുന്നു. പുരുഷന്മാർക്ക് സാരി ഉടുക്കരുതോ? പിണറായി സാരി ഉടക്കുമോ? അദ്ദേഹം പരിഹസിച്ചു. മുനീറിനു മറുപടി പറഞ്ഞത് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയാണ്. പാലക്കാട് കുറ്റനാട് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു; മുനീർ സമൂഹത്തെ 16-ാം നൂറ്റാണ്ടിലേക്കു നയിക്കുകയാണ്. മുനീറിന്റെ നിലപാടാണ് മുസ്ലിം സമൂഹത്തിനാകെ എന്ന് അന്നുതന്നെ സമസ്ത നേതാവ് വ്യക്തമാക്കി. സ്ത്രീയും പുരുഷനും എങ്ങനെ ഒന്നാകും. പുരുഷനു പ്രസവിക്കാനാകുമോ- അദ്ദേഹം ചോദിച്ചു.
സമസ്തയുടെ നിലപാട് വന്ന ഉടനെ മന്ത്രി വസ്ത്രകാര്യത്തിലെ വിപ്ലവം ഉപേക്ഷിച്ചു. പിറ്റേന്നു നടന്ന അധ്യാപക സംഘടനയുടെ യോഗത്തിൽ മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി, “ജൻഡർ വേഷം നിർബന്ധമില്ല’’. തലേന്നു മുനീറിനെതിരേ പറഞ്ഞതു വിഴുങ്ങി.
ആന്റണി രാജു രക്ഷപ്പെടുമോ?
നിയമപരമായ പഴുതുണ്ടാക്കി പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ വിദഗ്ധമായി കൈകാര്യം ചെയ്ത കേസിൽ അഭിഭാഷകനായിരുന്നതിനു പ്രതിയാക്കപ്പെട്ട മന്ത്രി ആന്റണി രാജുവിന്റെ രാജി അനിവാര്യമാക്കുവാൻ ചിലർ വല്ലാതെ യത്നിക്കുകയാണ്. എന്നാൽ ഹൈക്കോടതിയുടെ ഇടപെടലോടെ അതെല്ലാം വല്ലാതെ നിശ്ചലമായി. വെടിയുണ്ട വിഴുങ്ങി പ്രതിയെ രക്ഷിച്ച അഭിഭാഷകനെയൊക്കെ വാഴ്ത്തിപ്പാടുന്ന കേരളത്തിൽ ആന്റണി രാജുവിന്റെ അഭിഭാഷക തന്ത്രത്തിന് എന്തേ ഇത്രയും വിമർശനം എന്നു ചോദിക്കുന്നവരുണ്ട്.
തനിക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹർജി സ്വീകരിക്കുകയും കേസിന്റെ നടപടികൾ ഒരു മാസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്ത ഹൈക്കോടതി നടപടി മന്ത്രിക്കും സർക്കാരിനും വലിയ ആശ്വാസമായി. മന്ത്രിയുടെ വാദത്തിൽ കഴന്പുണ്ടെന്നാണല്ലോ ഹൈക്കോടതിയുടെ സമീപനം നല്കുന്ന സൂചന. ആന്റണി രാജുവിന്റെ ഹർജി അംഗീകരിച്ചു ഹൈക്കോടതി കേസ് റദ്ദാക്കിയാൽ അദ്ദേഹത്തിന്റെ ചോരയ്ക്കുവേണ്ടി കരഞ്ഞവർക്കു വലിയ സങ്കടമാകും.
അനന്തപുരി / ദ്വിജന്
ബഷീറും പ്രദീപും വെങ്കിട്ടരാമനും
12:39 AM Aug 07, 2022 | Deepika.com