മാത്യു ആന്റണി/ സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 2
തിരുവിതാംകൂറിലെ സംയുക്ത രാഷ്ട്രീയസഭയുടെ "രാഷട്രീയ ഗുരു' എന്നാണ് ഐ.സി. ചാക്കോയെക്കുറിച്ച് അക്കമ്മ ചെറിയാൻ ആത്മകഥയായ "ജീവിതം ഒരു സമര’ത്തിൽ വിശേഷിപ്പിച്ചത്. പൗരസമത്വവാദ പ്രക്ഷോഭം വിജയംവരിച്ചപ്പോൾ ഇനി ജനങ്ങൾ ശ്രമിക്കേണ്ടത് ഉത്തരവാദഭരണത്തിനു വേണ്ടിയാണെന്ന് ഐ.സി. പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സർക്കാരുദ്യോഗം ഒരിക്കലും തന്റെ രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കുന്നതിനു തടസമായിരുന്നില്ല. തിരുവിതാംകൂർ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട സഞ്ചാരസ്വാതന്ത്ര്യ പ്രമേയം ദിവാൻ രാഘവയ്യയുടെ ഗവൺമെന്റ് പലതരം അടവുകൾ പ്രയോഗിച്ച് പരാജയപ്പെടുത്തിയപ്പോൾ ഐ.സി. പ്രകടിപ്പിച്ച അമർഷത്തെക്കുറിച്ച് എം.എം. വർക്കി ആത്മകഥയിൽ അനുസ്മരിക്കുന്നുണ്ട്(പേജ് 188).
തിരുവിതാംകൂറിലെ ക്രൈസ്തവ, മുസ്ലിം, ഈഴവ സമുദായങ്ങളുടെ ഐതിഹാസികമായൊരു പ്രക്ഷോഭത്തിന് "നിവർത്തനം' എന്ന പേരിട്ടത് ഭാഷാപണ്ഡിതൻ കൂടിയായ ഐ.സി. ചാക്കോ(1875-1966) ആണ്. 1933 ജനുവരി 25ന് ക്രൈസ്തവ, മുസ്ലിം, ഈഴവ സമുദായ പ്രതിനിധികൾ തിരുവനന്തപുരം എൽഎംഎസ് ഹാളിൽ ഇ.ജെ. ജോണിന്റെ അധ്യക്ഷതയിൽ യോഗം കൂടി പ്രസിദ്ധമായ "നിവർത്തന പ്രമേയം' പാസാക്കി. യോഗം പാസാക്കിയ പ്രമേയത്തിൽ ഇങ്ങനെ പറയുന്നു; “ക്രിസ്ത്യൻ, ഈഴവ, മുസ്ലിം സമുദായങ്ങളുടെ വിവിധ രാഷട്രീയ സംഘടനകളുടെ പ്രതിനിധികളും സമുദായാംഗങ്ങളും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി നിൽക്കുകയോ വോട്ടുചെയ്യുകയോ നാമനിർദേശം സ്വീകരിക്കുകയോ ചെയ്യുന്നതിൽനിന്നു മാറിനിൽക്കേണ്ടതാണ്. ബന്ധപ്പെട്ട സമുദായങ്ങൾക്ക് ജനസംഖ്യാനുപാതികമായി തെരഞ്ഞെടുപ്പിലൂടെ നിയമസഭയിൽ മതിയായ പ്രാതിനിധ്യം സർക്കാർ ഉറപ്പാക്കുന്നതുവരെ ആ നിലപാട് തുടരുകതന്നെ വേണം''.
ഭരണപരിഷ്കാരം വിഭാവനം ചെയ്യുന്ന നിയമസമിതികളിൽനിന്നു "വിട്ടകന്നു നിൽക്കുക' എന്നതായിയിരുന്നു പ്രമേയത്തിന്റെ അന്തഃസത്ത. എന്നാൽ സർ സി.പി. തന്റെ തുടരെത്തുടരെയുള്ള പരസ്യ പ്രസ്താവനകളിലൂടെ ഈ "വിട്ടകന്നു നിൽക്കൽ' നിസഹകരണം തന്നെയാണെന്നു പ്രചരിപ്പിക്കാൻ ശ്രമിച്ചുക്കൊണ്ടിരുന്നു. വ്യവസ്ഥാപിത ഗവൺമെന്റിനോടുള്ള നിയമവിരുദ്ധമായ തുറന്ന പോരിനെയാണ് നിസഹരണമെന്ന് വിവക്ഷിച്ചിരുന്നത്. അക്കാരണത്താൽ നിസഹകരണം എന്നു കേട്ടാൽ തന്നെ ചുവപ്പുകണ്ട കാളയെപ്പോലെ ഏതു ബ്രിട്ടീഷുകാരനും ക്രുദ്ധനാകുമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ മഹാത്മാഗാന്ധി നയിച്ച നിസഹകരണ പ്രസ്ഥാനത്തോട് നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്ന വൈസ്രോയിയെ ഇവിടത്തെ പ്രക്ഷോഭണത്തിനെതിരായി ചിന്തിക്കാൻ സർ സി.പിയുടെ തുടരത്തുടരെയുള്ള പ്രസ്താവനകൾ വഴിവയ്ക്കുമോ എന്നു സമരാനുകൂലികൾ ഭയപ്പെട്ടു. അവർ ഐ.സി. ചാക്കോയെ സമീപിച്ചു പ്രതിവിധി അന്വേഷിച്ചു. തിരുവിതാംകൂറിൽ നിസഹകരണമല്ലെന്നും തങ്ങൾക്കു ദോഷകരമായ ഒന്നിൽനിന്ന് ഒഴിഞ്ഞുനിൽക്കുക മാത്രമാണെന്നും രാജാവിനോടു തങ്ങൾക്കു മത്സരമില്ലെന്നുമുള്ള പ്രക്ഷോഭത്തിന്റെ കാരണം കൃത്യമായി ഗ്രഹിച്ച ഐ.സി, ആ പ്രസ്ഥാനത്തിനു "നിവർത്തനം' എന്നൊരു പുതിയ പദം സൃഷ്ടിച്ചു. അഖിലേന്ത്യാ നേതാവായ ബാരിസ്റ്റർ ജോർജ് ജോസഫ് തന്റെ കത്തുകളും പ്രസ്താവനകളും പ്രസംഗങ്ങളും വഴി ബ്രിട്ടനിലും തിരുവിതാംകൂറിനു പുറത്തും ഈ വാക്കും ആശയവും പ്രചരിപ്പിച്ചു.
സാമുവൽ ആറോണും (1894-1975) മലബാറിലെ സ്വാതന്ത്ര്യസമരവും
സാമുവൽ ആറോൺ കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ 1894 മാർച്ച് 13നു ജനിച്ചു. മലബാറിൽ നിസഹകരണ പ്രസ്ഥാനം നിലനിന്ന കാലത്ത് 1920ൽ കെ. മാധവൻ നായരുടെയും കെ. കേളപ്പന്റെയും സ്വാധീനത്തിൽ അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. വ്യവസായിയും കർഷകനുമായിരുന്നു സാമുവൽ ആറോൺ. വ്യവസായ സംരംഭങ്ങൾക്കൊപ്പം തന്നെ ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യസമരസേനാനി സി.എഫ്. ആൻഡ്രൂസ് അദ്ദേഹത്തെ പ്രചോദിപ്പിച്ചു. തിലക് സ്വരാജ് ഫണ്ടിലേക്കുള്ള ധനശേഖരണവുമായി സഹകരിക്കണമെന്ന് കോൺഗ്രസ് സാമുവൽ ആറോണിനോട് അഭ്യർഥിച്ചു. നല്ലൊരു തുക സമാഹരിക്കുവാൻ ആറോണിനു കഴിഞ്ഞു. ഈ പണക്കിഴി 1920 ഓഗസ്റ്റ് 19ന് ഗാന്ധിജിയുടെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തിനു കൈമാറി. ബ്രിട്ടീഷുകാർ കോൺഗ്രസ് നിരോധിച്ചപ്പോൾ മൗലാനാ മുഹമ്മദ് അലിയുടെയും മറ്റ് ദേശീയ നേതാക്കളുടെയും പ്രസംഗം അച്ചടിച്ച് മലബാറിൽ വിതരണം ചെയ്തത് സാമുവൽ ആറോൺ ആയിരുന്നു.
1928ലെ പയ്യന്നൂർ കോൺഗ്രസിന്റെ സംഘാടകരിൽ ഒരാളായ അദ്ദേഹം യോഗത്തിൽ ജവഹർലാൽ നെഹ്റുവിനും മറ്റ് ദേശീയ നേതാക്കൾക്കുംവേണ്ട സഹായങ്ങൾ നൽകി. പിന്നീട് കോഴിക്കോട്ടുനിന്നു പയ്യന്നൂരിലേക്കു നടന്ന ഉപ്പു മാർച്ചിന്റെ അവസാനംവരെ പണവും മറ്റ് സൗകര്യങ്ങളും ഒരുക്കി. കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായതിനാൽ ബ്രിട്ടീഷുകാർ അദ്ദേഹത്തിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അദ്ദേഹം രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടർന്നു. 1930 മേയിൽ കേരള പ്രവിശ്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണച്ചതിന്റെ പേരിൽ, ബ്രിട്ടീഷുകാർ അദ്ദേഹത്തെ കണ്ണൂരിൽനിന്നു പിടികൂടി വെല്ലൂർ ജയിലിലടച്ചു. അദ്ദേഹത്തിന്റെ വീടും സ്വത്തും കണ്ടുകെട്ടുകയും ചെയ്തു. 1931ൽ പ്രതിഷേധമാർച്ചിൽ പങ്കെടുത്തപ്പോൾ കോഴിക്കോട്ടുനിന്ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഭാര്യ ഗ്രേസി ആറോണും അറസ്റ്റിലാവുകയും ഇരുവരെയും ജയിലിലടയ്ക്കുകയും ചെയ്തു.
1931ൽ കണ്ണൂർ നഗരസഭാ ചെയർമാനായി സാമുവൽ ആറോൺ തെരഞ്ഞെടുക്കപ്പെട്ടു. 1932 മേയ് 15ന് അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ആറാം കേരള പ്രവിശ്യാ കോൺഗ്രസ് സമ്മേളനം കോഴിക്കോട്ടു നടന്നു. അക്കാലത്ത് കോൺഗ്രസ് സംഘടന നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. പോലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു. പക്ഷേ, പന്ത്രണ്ടു പ്രതിനിധികളുടെ പേരിൽ മാത്രമേ കേസെടുത്തുള്ളൂ.
സാമുവൽ ആറോണിന് ഒന്നര വർഷത്തെ തടവുശിക്ഷ വിധിച്ചു. ഇതിനെത്തുടർന്നു കണ്ണൂർ നഗരസഭാ ചെയർമാൻ പദവിയിൽനിന്നു നീക്കംചെയ്തു. 1934ൽ വെസ്റ്റ്കോസ്റ്റ് മണ്ഡലത്തിൽനിന്ന് അദ്ദേഹം സെൻട്രൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ അദ്ദേഹം ശക്തമായി പിന്തുണയ്ക്കുകയും സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളും മിതവാദികളുമായ നേതാക്കൾക്ക് എല്ലാ സഹായവും നൽകുകയും ചെയ്തു. 1975ൽ അദ്ദേഹം നിര്യാതനായി.
(തുടരും)
ഐ.സി. ചാക്കോ രാഷട്രീയഗുരു
11:52 PM Aug 05, 2022 | Deepika.com