കെ.ജി. സലി
രാജ്യത്തിന്റെ സാന്പത്തിക പുരോഗതിക്ക് വലിയ പങ്ക് വഹിക്കുന്നതാണ് റബറും അതിനോടു ബന്ധപ്പെട്ട മേഖലകളും. റബർ ഉത്പന്നങ്ങളുടെ ഉത്പാദനത്തിന്റെ ഏറ്റക്കുറച്ചിൽ കന്പോളവിലയേയും കാലാവസ്ഥയേയും ആശ്രയിച്ചിരിക്കും. അതിൽ കന്പോളവിലയാണ് പ്രധാന ഘടകം. കന്പോളവില ഉയരുന്പോൾ ഉത്പാദനവും വർധിക്കും. കേരളത്തിൽ ഏറ്റവും ഉയർന്ന കന്പോളവിലയും ഉത്പാദനവും നടന്നത് 2010-11 വർഷമാണ്. അന്ന് റബർ ഷീറ്റിന് 248 രൂപ റിക്കാർഡ് വിലയായിരുന്നു. വളഞ്ഞ വഴിയെ ടയറിന്റെ വില കുത്തനെ കൂട്ടാൻ വേണ്ടി ടയർ ലോബികളുടെ വഞ്ചനാതന്ത്രമായിരുന്നു ആ കൃത്രിമ വില. അവരുടെ ലക്ഷ്യം സാധിച്ചപ്പോൾ ആ മാർക്കറ്റിന് അല്പായുസേ ഉണ്ടായിരുന്നുള്ളു. അതിനുശേഷം ആ വില ഇന്നുവരെ ഉണ്ടായില്ല. കൂട്ടിയ ടയറിന്റെ വില കുറച്ചതുമില്ല. എന്തായാലും ആ വർഷം കർഷകരുടെയും മൊത്തം ജനങ്ങളുടെയും ഉത്സവകാലമായിരുന്നു. എവിടെയും പണപ്പെരുപ്പം, വാഹനപ്പെരുപ്പം. സന്തോഷത്തിന്റെയും ആഹ്ളാദത്തിന്റെയും വർഷം. ഇന്ത്യയിലെ വാഹന നിർമാതാക്കളുടെയും പോക്കറ്റ് വീർത്തു. അതിനുശേഷം വിലത്തകർച്ചയോടെ റബർ മേഖല തല കുന്പിട്ട് സദാ ബോധരഹിതമായി കഴിയുന്നു.
വില വളരെ കുറവ്
ഏതാനും വർഷങ്ങളായി റബർ ഉത്പാദനത്തിൽ വൻ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാക്കാവുന്നതാണ്. മൂന്നു വർഷമായി റബർ ഷീറ്റിന് ശരാശരി 160 രൂപ വിലയുണ്ട്. പക്ഷേ കാലഘട്ടത്തിനനുസരിച്ച് വില വളരെ കുറവാണ്. 250 രൂപയ്ക്കു മേൽ വില ലഭിച്ചെങ്കിൽ മാത്രമേ കർഷകർക്ക് അധ്വാനിക്കുന്നതിന്റെ ന്യായമായ ഗുണം ലഭിക്കുകയുള്ളൂ. വരുമാനത്തിൽ കുറവും ചെലവിൽ വർധനവും വന്നാൽ റബർ ഉത്പാദനത്തിൽ ഇടിവ് സംഭവിക്കും. ഒരു പാവപ്പെട്ട കർഷകൻ 10 കിലോഗ്രാം റബർഷീറ്റ് വിറ്റഴിക്കുന്പോൾ 1600 രൂപലഭിക്കും. പക്ഷേ ഒരു കിലോ അരി ജിഎസ്ടി സഹിതം 50 രൂപ. പെട്രോൾ 110 രൂപ. മരുന്നുകൾക്കും തീപിടിച്ച വിലയാണ്. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ശേഷിയില്ലാതെ കർഷകർ വിഷമിക്കുന്നു. അപ്പോൾ മേൽപ്പറഞ്ഞ 1600നു പുറമേ 1000 രൂപയുടെ അധികം കടബാധ്യത കർഷകൻ നേരിടേണ്ടി വരുന്നു.
അനേകം നാളുകളായി മാധ്യമങ്ങളിലൂടെ വരുന്ന കന്പോള വാരാന്ത്യ അവലോകനത്തിൽ പറയുന്നത് കൊച്ചി മാർക്കറ്റിൽ 200 മുതൽ 300 ടണ് വരെ റബറിന്റെ വ്യാപാരം നടന്നുവെന്നാണ്. 500 മുതൽ 2000 ടണ് വരെ കച്ചവടം ഉണ്ടായിരുന്നിടത്താണ് ഈ വൻ ഇടിവെന്ന് ഓർക്കണം. ടാപ്പിംഗ് തൊഴിലാളികളുടെ കുറവ് ഉത്പാദനത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. ജോലിസ്ഥിരത ഇല്ലാത്തതിനാലും കർഷകരുടെ താത്പര്യക്കുറവ് നിമിത്തവും വരുമാനം കൂടിയ പുതിയ തൊഴിലവസരങ്ങൾ തേടി അവർ ചിന്നിച്ചിതറിപ്പോയി. പല നാട്ടിലും ഈ കാരണത്താൽ ടാപ്പിംഗ് നിലച്ചുപോയി. ഇതിന്റെയെല്ലാം അടിസ്ഥാന കാരണം വിലക്കുറവു തന്നെ.
ഉത്പാദനം അതിദയനീയം
മുൻകാലം എല്ലാം മറക്കാം. എന്നാൽ 21-22 വർഷത്തെ ഉത്പാദനം അതിദയനീയമാണ്. കേരളത്തിൽ റബറിന്റെ കലവറയെന്ന് അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി ഉൾക്കൊള്ളുന്ന കോട്ടയം ജില്ലയിൽപോലും ഉത്പാദനത്തിൽ വൻ കുറവു സംഭവിച്ചു. ഗ്രാമീണതലത്തിൽ പോലും റബർ വ്യാപാരസ്ഥാപനങ്ങൾ ഏതാണ്ട് നിലച്ച മട്ടാണ്. ചിലർ മറ്റു വ്യാപാരങ്ങളിലേക്ക് മാറുന്പോൾ ചിലർ അടച്ചു പൂട്ടി സ്ഥലം കാലിയാക്കുന്നു. സന്പന്ന വ്യാപാരികൾ വിദേശവിനോദയാത്രയ്ക്ക് സമയം ചെലവാക്കുന്നു. മറ്റു ചിലർ കടതുറന്നുവച്ച് ഉറക്കം തൂങ്ങുന്നു. അതായത് നല്ല തിരക്കുള്ള കടകളിൽപോലും ഇപ്പോൾ ദിവസേന രണ്ടു പേർ ഉത്പന്നങ്ങളുമായി വന്നാൽ ഭാഗ്യം. ഇന്നുവരെ കാണാത്ത ഉത്പന്നക്കുറവ് ഈ വർഷം സംഭവിച്ചെന്നു സാരം. റബറിന്റെ സീസണിലും ഓഫ് സീസണിലും അനുഭവം ഒന്നുതന്നെ. ഒരു കാലത്ത് അനേകം പേർ ഈ വ്യാപാരത്തെ രണ്ടു കൈയും നീട്ടി സ്വീകരിച്ച് കടന്നു വന്നിരുന്നു. എന്നാൽ ഇപ്പോൾ പകുതിയോളം സ്ഥാപനങ്ങൾ വൻ സാന്പത്തിക തകർച്ചയോടുകൂടി നിലച്ചുപോയി. സുബോധമുള്ള ആരും തന്നെ ഇപ്പോൾ ഈ വ്യാപാരത്തിലേക്കു താത്പര്യപ്പെട്ടു കടന്നു വരുന്നില്ല. റബർ വ്യാപാരമെന്നത് ഒരു ഞെട്ടലോടെയാണ് കാണുന്നത്. ടയർ നിർമാതാക്കൾ കന്പോളവില ഉപയോഗിച്ച് ചൂതാടുന്നു. അപ്രതീക്ഷിതമായ കന്പോളവിലയിലെ നിരന്തര ചാഞ്ചാട്ടം കാരണം പല വ്യാപാരികളുടെയും ജീവിതം തകർന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ മെച്ചപ്പെട്ട ജോലി സന്പാദിച്ച് ഉയർന്ന വരുമാനം ഉള്ള കർഷക കുടുംബങ്ങളും റബറിനെ കൈവിട്ടു. നാട്ടിൽ ഉയർന്ന ശന്പളം പറ്റുന്ന ജോലിക്കാരായ കർഷകർക്കും റബറിനോട് താൽപര്യം കുറഞ്ഞു. 200ന് മേൽ ഉയർന്ന വില വന്നാൽ ഇക്കൂട്ടരും മാറി ചിന്തിക്കാൻ തുടങ്ങുമെന്ന് ഉറപ്പാണ്.
റബർ ന്യൂനപക്ഷ കൃഷിയോ?
മാനസികമായി തളർന്നു കഴിയുന്ന റബർ കർഷകർക്ക് ആശ്വാസം പകർന്നു കൊടുക്കേണ്ടത് കേന്ദ്രസർക്കാരും ടയർ മുതലാളികളുമാണ്. മോദി സർക്കാരിന് എന്തെങ്കിലും ചെയ്യാൻ താത്പര്യമുണ്ടെങ്കിൽതന്നെ അതിനു വിലങ്ങുതടിയായി നിൽക്കുന്ന ചില കുബുദ്ധികൾ കേരളത്തിൽ ഉണ്ട്. റബർ കേരളത്തിലെ ന്യൂനപക്ഷ കൃഷിയാണെന്നും അവർക്ക് എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകിയാൽ ഒരു രാഷ്ട്രീയ നേട്ടവും ഇല്ലെന്നാണ് ഇവർ കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ഇവരുടെ ഭാഷയിൽ റബർകൃഷിക്കു മതവും രാഷ്ട്രീയവും ഉണ്ടെന്ന് നമ്മൾ ധരിക്കണം. ഈ കൂട്ടർ ഏതു വിഡ്ഢി ലോകത്താണ് ജീവിക്കുന്നതെന്ന് മനസിലാകുന്നില്ല. കേരളത്തിൽ എല്ലാ ജാതി മതസ്ഥർക്കും റബർ കൃഷി ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. ഏറ്റക്കുറച്ചിലുകൾ കാണുമെന്നു മാത്രം. മധ്യതിരുവിതാംകൂർ കേന്ദ്രമായുള്ള ഒരു പ്രമുഖ ഹിന്ദു സമുദായ സംഘടനയ്ക്ക് മലബാറിൽ 1000 ഹെക്ടർ റബർ എസ്റ്റേറ്റ് ഇപ്പോഴും നിലവിലുണ്ട്. രാഷ്ട്രീയ നേട്ടം മാത്രം മുന്നിൽ കണ്ട് ഇന്ത്യയിലെ വളരെ സുപ്രധാന കൃഷിയെ നശിപ്പിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. റബറിന്റെ ജിഎസ്ടി വരുമാനമായി കേന്ദ്രസർക്കാരിന് ശതകോടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
റബർ ബോർഡിനെ വെറും റബർസ്റ്റാന്പാക്കി മാറ്റുന്നു. റബർ എന്തെന്നറിവില്ലാത്തവരെ ബോർഡിനെ ഭരിക്കാൻ ഏൽപ്പിക്കുന്നു. പതിറ്റാണ്ടുകളായി കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന റബർ ബോർഡിനെ വടക്കേ ഇന്ത്യയിലേക്കു മാറ്റാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ആഭ്യന്തര വിപണിയെ തകർക്കുന്ന രീതിയിൽ കോന്പൗണ്ട് റബർ വിദേശത്തുനിന്ന് യഥേഷ്ടം ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നു. റബർ മേഖലയെ തകർക്കുന്ന പിന്തിരിപ്പൻ നയമാണ് കേന്ദ്രസർക്കാർ ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
സർക്കാർ കണ്ണുതുറക്കണം
കർഷകർ, ടാപ്പിംഗ് തൊഴിലാളികൾ, റബർ ഡീലേഴ്സ്, റബറധിഷ്ഠിത ഉപകരണങ്ങൾ നിർമിച്ചു വിറ്റഴിക്കുന്ന ചെറുകിട കന്പനികൾ എന്നു വേണ്ട, റബറിനെ ആശ്രയിച്ച് ജീവിക്കുന്നവർ വളരെയേറെയാണ്. ഇങ്ങനെയുള്ളവരെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന നയം ഉപേക്ഷിച്ച് കേന്ദ്രസർക്കാർ അവരെ ജീവിക്കാൻ അനുവദിക്കണം.
ഇന്ത്യയിലെ ടയർ നിർമാതാക്കളും കേന്ദ്രസർക്കാരും തമ്മിൽ രഹസ്യ അജണ്ട ഉള്ളതായി അരിയാഹാരം കഴിക്കുന്ന ഏതൊരു മലയാളിക്കും മനസിലാക്കാവുന്നതാണ്. കാലഘട്ടത്തിനനുസരിച്ച് റബറിന് ന്യായമായ വില കൊടുക്കാതെ ടയർ മുതലാളിമാർ ഉറക്കം നടിക്കുന്നു. ഇന്ത്യയിലെ ടയർ കന്പനികൾ അമിതലാഭം കൊയ്ത് പള്ള വീർക്കുന്പോൾ താഴേ തട്ടിലുള്ള മനുഷ്യന്റെ ജീവിതദുരിതങ്ങൾ കാണാതെ കണ്ണടച്ച് ഇരുട്ടാക്കുന്നു.
റബർ കൃഷിയെ സംരക്ഷിക്കുന്ന കാര്യത്തിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സാമൂഹിക സംഘടനകൾക്കും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ഉയർന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ട്. ഗാട്ട്, ആസിയാൻ കരാറുകളിൽ ഒപ്പുവച്ചതു മുതലാണ് റബറിന്റെ അധോഗതി തുടങ്ങിയത്. ഈ കരാറിന്റെ അടിസ്ഥാനത്തിൽ വൻതോതിൽ വിദേശ റബർ ഇറക്കുമതി ചെയ്തു. അന്ന് റബറിനെ ഈ കരാരിൽ നിന്ന് ഒഴിവാക്കാമായിരുന്നു. മേൽപ്പറഞ്ഞ കരാറിന്റെ അപകടാവസ്ഥ ജനം മനസിലാക്കിയത് വർഷങ്ങൾക്കു ശേഷമാണ്. എൽഡിഎഫ് സർക്കാർ ഒരു സുപ്രധാന സഹായം കർഷകർക്ക് ചെയ്യേണ്ടതുണ്ട്. വിലസ്ഥിരത ഫണ്ടിന്റെ 170 രൂപ താങ്ങുവില 200 ആക്കി ഉയർത്തണം.
(28 വർഷമായി കോട്ടയം ജില്ലയിൽ റബർ വ്യാപാരിയാണ് ലേഖകൻ)
ടയർ ലോബി ചീർക്കുന്നു, കർഷകർ തളരുന്നു
10:17 PM Aug 01, 2022 | Deepika.com