കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ബഫർസോണ് നിശ്ചയിക്കണമെന്ന ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി മറികടക്കാൻ സംസ്ഥാന സർക്കാരിന് വ്യക്തമായ അധികാരം നിലനിൽക്കുന്നു. കേരളത്തിലെ മതികെട്ടാൻചോല ഒഴികെ എല്ലാ ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും പ്രവർത്തിക്കുന്നത് താത്കാലിക അനുമതി നൽകുന്ന കരടു വിജ്ഞാപനം വഴിമാത്രമാണ്. അതിനാൽത്തന്നെഅവയൊക്കെ താത്കാലിക വന്യജീവി സങ്കേതങ്ങൾ മാത്രമാണ്. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 26എ പ്രകാരമുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചാലെ വന്യജീവി സങ്കേതങ്ങൾക്കു നിയമ പരിരക്ഷ കിട്ടൂ. കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്ക് അതില്ല എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ബഫർസോണ് കരടുവിജ്ഞാപനം പുറപ്പെടുവിക്കുന്നതും അന്തിമ തീരുമാനം എടുക്കുന്നതും കേന്ദ്രസർക്കാരാണെങ്കിൽ വന്യജീവി സങ്കേതങ്ങൾ സ്ഥാപിക്കുന്നതും അവയുടെ വിസ്തൃതി അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതും സംസ്ഥാന സർക്കാരാണ്. വന്യജീവി നിയമത്തിലെ 18-ാം വകുപ്പുപ്രകാരം സംസ്ഥാന സർക്കാരിനാണ് വന്യജീവി സങ്കേതങ്ങൾ രൂപീകരിക്കാനുള്ള അധികാരവും ഉത്തരവാദിത്വവും. വന്യജീവി സംരക്ഷണ നിയമം വകുപ്പ് 21 പ്രകാരം ജില്ലാ കളക്ടർ വന്യജീവി സങ്കേതങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ നിർദിഷ്ട വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള വില്ലേജുകളിലും പഞ്ചായത്തുകളിലും ദിനപത്രങ്ങളിലും പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും ഇതു സംബന്ധിച്ച ആക്ഷേപങ്ങൾ പരിഗണിക്കുകയും ചെയ്യണം. 19, 22 വകുപ്പുകൾ പ്രകാരം ജില്ലാ കളക്ടർക്കാണ് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം. വന്യജീവി സംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വകുപ്പുകൾ അനുവദിച്ചാണ് നഷ്ടപരിഹാരം നൽകേണ്ടത്.
സംസ്ഥാനത്തിന് അധികാരമുണ്ട്
1991 ഒക്ടോബർ രണ്ടിനു നടത്തിയ നിയമഭേദഗതിയിലൂടെ വന്യജീവി സംരക്ഷണ നിയമത്തിൽ കൂട്ടിച്ചേർത്ത 26എ വകുപ്പ് പ്രകാരം വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ട്. ഈ നിയമം ഇപ്പോഴും നിലനിൽക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ പശ്ചിമഘട്ട മലയോര മേഖലകളിൽ താത്കാലിക സംവിധാനത്തിൽ പ്രവർത്തിക്കുന്ന ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും അതിർത്തികൾ നിലവിലുള്ള വന അതിർത്തികളിൽ നിന്ന് 10 കിലോ മീറ്റർ ഉള്ളിലേക്കു പുതുക്കി നിശ്ചയിക്കാൻ ഇപ്പോഴും സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. നിയമം അനുവദിക്കുന്ന ഈ അധികാരങ്ങളുടെ പിൻബലത്തിലും കേരളത്തിലെ വന്യജീവി കേന്ദ്രങ്ങളുടെ നിലവിലുള്ള വിസ്തീർണത്തിന്റെയും അതിലെ മൃഗങ്ങളുടെ കണക്കുകളുടെയും പിൻബലത്തിലും സംസ്ഥാന നിയമസഭയുടെ അടിയന്തരയോഗം ചേർന്ന് വന്യജീവി സങ്കേതങ്ങളെ നിലവിലെ വനാതിർത്തിക്ക് 10 കിലോമീറ്റർ അകത്തേക്കു മാറ്റി അതിർത്തി പുനഃസ്ഥാപിക്കാനാകും. ജനപ്രതിനിധികൾക്ക് അതിനുള്ള താത്പര്യം വേണം എന്നു മാത്രം. ഈ വിഷയങ്ങളൊക്കെ ഗൗരവമായി പഠിക്കാൻ രാഷ്ട്രീയ നേതാക്കളോ പശ്ചിമഘട്ട മലയോര മേഖലയിൽ നിന്നുള്ള എംഎൽഎമാരോ താത്പര്യം കാട്ടുന്നില്ല എന്നതാണ് യാഥാർഥ്യം.
ആവശ്യത്തിലധികം വനം
കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കുമായി ഏകദേശം 3,300 ചതുരശ്ര കിലോമീറ്റർ നിബിഡ വനമാണ് നിലവിൽ അതിരുതിരിച്ച് മാറ്റിയിട്ടിരിക്കുന്നത്. ഏകദേശം 8.10 ലക്ഷം ഏക്കർ. സർക്കാർ കണക്കിൽ കേരളത്തിലെ സർക്കാർ വനം 9,400 ചതുരശ്ര കിലോമീറ്ററാണ്. അങ്ങനെ വരുന്പോൾ സംസ്ഥാനത്തെ ആകെ വനത്തിന്റെ 35 ശതമാനം കേരളത്തിലെ വന്യജീവികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. കേരളത്തിൽ 35 ശതമാനം വനം മതിയാകാഞ്ഞിട്ടാണല്ലോ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും വികസിക്കാനായി റവന്യു ഭൂമിയിൽപ്പെടുന്ന കർഷകരുടെ കൃഷിയിടങ്ങളിലേക്ക് വനം വളർത്തണമെന്ന ‘ദുരാഗ്രഹം’ ചില കർഷക സ്നേഹികളായ ഭരണാധികാരികളുടെ മനസ്സിൽ സ്വപ്നങ്ങളായി നിറയുന്നത്.
കേരളത്തിലെ വനത്തിന്റെ 35% കൊടുത്തിട്ടും പോരാ, വന്യജീവികളെ വളർത്താൻ ഇനിയും സ്ഥലം വേണം. അതും കർഷകരുടെ കൃഷി ഭൂമി തന്നെയാകണമെന്ന ചില മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നിലപാട് മൃഗങ്ങളെ വളർത്താനല്ല എന്നു വ്യക്തം. കാരണം നിലവിലുള്ള വന്യജീവിസങ്കേതങ്ങളിൽ തന്നെ ആവശ്യത്തിനു മിച്ചം മൃഗ വളർച്ചയുണ്ട്. മൃഗങ്ങൾക്ക് ആവശ്യമുള്ളതിന്റെ നൂറിരട്ടി വനവും നീക്കി വച്ചിട്ടുണ്ട്. അതറിയണമെങ്കിൽ 1993 മുതലുള്ള വന്യജീവികളുടെ വളർച്ചയുടെ കണക്കെടുക്കണം. അതും സംസ്ഥാന വനംവന്യജീവി വകുപ്പിന്റെ കണക്കുകളിൽ നിന്നുതന്നെ. ലഭ്യമായ വിവരങ്ങൾ പ്രകാരം 1993, 1997, 2002, 2011 എന്നീ വർഷങ്ങളിലാണ് സംസ്ഥാന വനം വകുപ്പ് വന്യമൃഗങ്ങളെ സംബന്ധിച്ച കണക്കെടുപ്പ് നടത്തിയത്. ഈ കണക്കുകളിൽ നിന്നും ഒരു കാര്യം കൂടി വ്യക്തമാകുന്നു. നിലവിലെ വനം വന്യജീവി സങ്കേതങ്ങളിൽ തന്നെ വന്യജീവികൾ പെറ്റുപെരുകുകയാണ്. അവയ്ക്കുവേണ്ടി ഇനിയും കൃഷിഭൂമി വനമാക്കേണ്ടതില്ല.
സംസ്ഥാന സർക്കാരിന് ജൂൺ മൂന്നിലെ സുപ്രീംകോടതിയുടെ ബഫർ സോണ് വിധിയിൽ ഒരാഴ്ചക്കുള്ളിൽത്തന്നെ വിശദമായ മറുപടി നൽകാമായിരുന്നു. എന്നാൽ എല്ലാം വനംവകുപ്പിനെ ഏൽപ്പിച്ച് സർക്കാർ കാഴ്ചക്കാരാകുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ എത്രമാത്രം നിഷ്പക്ഷത പുലർത്തുമെന്ന് കണ്ടറിയണം. സർക്കാർ ഈ വിഷയത്തിൽ കർഷകർക്കൊപ്പമാണ് എന്നു പറഞ്ഞതുകൊണ്ടായില്ല. നിലവിൽ കാര്യങ്ങൾ ശരിയായ ദിശയിലാണെന്നു കരുതാനുമാവില്ല. കർഷകരുടെ വേദന അറിയുന്ന മന്ത്രിമാരെങ്കിലും ഈ വിഷയത്തിൽ മൗനം വെടിയണം.