2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ നവസങ്കല്പ ചിന്തന്‍ ശിബിരം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചു നടത്തിയ വിലയിരുത്തലുകള്‍ ഏറെ യഥാര്ഥ്യബോധമുള്ളതായിരുന്നു. ജനാധിപത്യമുന്നണിക്ക് ഇന്നത്തെ നിലയില്‍ കേരളത്തില്‍ അധികാരം തിരിച്ചുപിടിക്കാനുള്ള ശക്തിയോ ശേഷിയോ ഇപ്പോഴില്ലെന്ന ഏറ്റുപറച്ചിലാണ് ശിബിരം പ്രകടിപ്പിച്ച യാഥാര്‍ഥ്യബോധത്തിന്റെ അടയാളം. 2014ല്‍ ഡല്‍ഹിയില്‍ നരേന്ദ്ര മോദിയും 2016 ല്‍ കേരളത്തില്‍ പിണറായി വിജയനും അധികാരത്തിലെത്തിയപ്പോള്‍ 1978ൽ ഇന്ദിര തിരിച്ചെത്തിയതുപോലെ 2019ല്‍ ഡല്‍ഹിയിലും 2021 ല്‍ കേരളത്തിലും സ്വാഭാവികമായും തിരിച്ചുവരും എന്ന അടിസ്ഥാനമില്ലാത്ത ആത്മവിശ്വാസം എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ഉണ്ടായിരുന്നു.
ഭരണത്തില്‍ വരുമ്പോള്‍ തങ്ങളുടെ പദവികള്‍ ഉറപ്പാക്കുന്നതിനുള്ള കളികളാണ് കോണ്‍ഗ്രസിലെ മിക്കവാറും നേതാക്കള്‍ നടത്തിയത്. ഫലമോ? രണ്ടിടത്തും കോണ്‍ഗ്രസ് ദയനിയമായി തോറ്റു. അതോടെ അധികാരം മാത്രം നോക്കി പാര്‍ട്ടിയില്‍ നിന്ന പലരും പലയിടത്തേക്കും കുടിയേറി. കോണ്‍ഗ്രസില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നവരും മറ്റെങ്ങും പോകാനാകാത്തവരും മാത്രമായി ബാക്കി.
അവര്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പിനു സജ്ജമാക്കുന്നതിനു രാജസ്ഥാനിലെ ജയ്പുരില്‍ ദേശീയ തലത്തില്‍ ഒരു ചിന്തന്‍ ശിബിരം നടത്തി. എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും അധികാരം തിരിച്ചുപിടിക്കലാണ്. ഒരു നൂറ്റാണ്ടു പിന്നിട്ട കോണ്‍ഗ്രസ് കഴുകനെപ്പോലായിട്ടുണ്ട്. കണ്ടാല്‍ വലിയ കൊക്കും കൂർത്ത നഖങ്ങളും വലിയ ചിറകുമുണ്ട്. പക്ഷേ പറക്കാനാവുന്നില്ല.
യൗവനം നവീകരിക്കുന്ന കഴുകന്
കഴുകന് യുവത്വം പുനരാര്ജിക്കുന്നതിനെക്കുറിച്ച് മനോഹരമായ ഒരു കഥയുണ്ട്. തന്റെ ചുണ്ടിനും നഖങ്ങൾക്കും പഴയ മൂര്‍ച്ച ഇല്ലാതായെന്ന് തിരിച്ചറിയുന്ന കഴുകന് യുവത്വം പുനരാര്ജിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നു. ഒരുക്കങ്ങളാരംഭിക്കുന്നു. ഏറ്റവും ഉയരത്തിലുള്ള താവളം കണ്ടെത്തുകയാണ് ഒന്നാമത്തെ നടപടി. കൂടൊരുക്കിക്കഴിഞ്ഞാല് കഴുകന് ആത്മവിശുദ്ധീകരണം ആരംഭിക്കുന്നു. ഒരിക്കല്‍ ലോകത്തെ ഭയപ്പെടുത്തിയിരുന്ന തന്റെ രൂപംതന്നെ മാറ്റാനാണു നടപടികള്‍.
നഖങ്ങളും ചിറകുകളും ചുണ്ടും കളയുന്നതോടെ കഴുകന് കാലം ചാര്‍ത്തിയ എല്ലാ ആടയാഭരണങ്ങളും ഇല്ലാത്തവനായി മാറുന്നു. പിന്നീട് കൂട്ടില്‍ തപസാണ്. തൂവലുകള്‍ ഓരോന്നായി മുളയ്ക്കുന്നു. വിരലുകളില്‍ നഖവും പുത്തന്‍ ചുണ്ടും ഉണ്ടാകുന്നു. ഏതാനും മാസം കൊണ്ട് കഴുകന് പുതിയ കഴുകനായി മാറുന്നു. അവന് ചിറകടിച്ചു പറന്നുയരുന്നു. കൂടുതല്‍ ഉയരങ്ങളിലേക്ക് കൂടുതല്‍ കരുത്തോടെ കൂടുതല്‍ ശക്തരായ എതിരാളികളെ ഇരയാക്കുവാന്‍.
ഇതൊരു കഥയാണ്. ഇതില്‍ പക്ഷേ ചില പാഠങ്ങളുണ്ട്. ഒരു നൂറ്റാണ്ടു കഴിഞ്ഞ പാര്‍ട്ടിക്ക് ഒരു പുത്തന്‍ ലുക്ക് ഉണ്ടാവണം. അതിനു ശക്തമായ ആത്മപരിശോധന വേണം. ഇത്തരത്തിലുള്ള ഒരു രൂപാന്തരീകരണ പ്രക്രിയയ്ക്കുള്ള കാര്യമായ നിര്‍ദേശങ്ങളൊന്നും രണ്ടു ചിന്തന്‍ ശിബിരത്തിലും കാണാനുണ്ടായില്ല എന്നതാണ് വാസ്തവം. മാത്രവുമല്ല, അവിടെ എടുത്ത തീരുമാനങ്ങളില്‍ ചിലതെങ്കിലും അവയുടെ ചൂടാറുന്നതിനു മുമ്പുതന്നെ ലംഘിക്കപ്പെടുകയും ചെയ്തു. പാര്‍ട്ടി വിട്ടുപോകുന്നവരെ തടയാനും പുത്തന്‍ ആള്‍ക്കാരെ പാര്‍ട്ടിയോടും മുന്നണിയോടും ഒന്നിപ്പിക്കാനും സാധിച്ചാലേ അധികാരത്തില്‍ തിരിച്ചെത്താനാവു എന്ന തിരിച്ചറിവു തന്നെ നല്ല അടയാളമാണ്.
മുന്നണികള്‍ എന്തിന്?
കേരളത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നതിനുള്ള പ്രധാന തടസങ്ങളില്‍ ഒന്ന് ജനാധിപത്യമുന്നണിയുടെ ശേഷിക്കുറവാണെന്ന സത്യം പാര്‍ട്ടി തുറന്നു പറഞ്ഞു. മുന്നണിയിലെ ഘടകക്ഷികള്‍ ശക്തിപ്പെടണം. അവരുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ഇപ്പോള്‍ പാര്‍ട്ടി പരിപാടികളോ ജനകീയ പരിപാടികളോ ഒന്നും ഇല്ലാത്ത നില മാറണം. ഓരോ മണ്ഡലത്തിലും മുന്നണിയിലെ എല്ലാ പാര്‍ട്ടിക്കാരും ഒന്നിച്ചു നില്‍ക്കണം. അതിന് പാര്‍ട്ടികളും മുന്നണിയും ശക്തമാകണം. ഘടകകക്ഷികളെ ശക്തരാക്കി മുന്നണിയെ ബലപ്പെടുത്താന്‍ മറ്റു ഘടകകക്ഷികളും സഹായിക്കണം. പലപ്പോഴും ഒതുക്കാനും ഇല്ലാതാക്കാനുമാണ് ഇപ്പോഴത്തെ കളികള്‍. ജനം കൂടുവിട്ടു മാറുന്നെങ്കില്‍ എന്തുകൊണ്ട് എന്നു മനസിലാക്കണം.
അസംതൃപ്തര്‍
കോഴിക്കോട്ടെ ചിന്തന്‍ ശിബിരം മുന്നോട്ടു വച്ചതില്‍ കേരളത്തില്‍ ഏറെ ചര്‍ച്ചയായ നിര്‍ദേശങ്ങളില്‍ ഒന്ന് ഇടതുമുന്നണിയിലെ അസംതൃപ്തരെ വലതുമുന്നണിയില്‍ എത്തിക്കണമെന്നും വലതുമുന്നണി വിട്ടവരെ തിരിച്ചെത്തിക്കാന്‍ നോക്കണമെന്നുമുള്ളതായിരുന്നു. ഇടതുമുന്നണിയുടെ രണ്ടാം വരവിനു കാരണമായവരില്‍ പലരും ഇന്നു വല്ലാതെ അസംതൃപ്തരാകുന്നുണ്ട്. പ്രത്യേകിച്ചും ക്രൈസ്തവര്‍. ന്യൂനപക്ഷാവകാശങ്ങള്‍ വല്ലാത്ത അനുപാതത്തില്‍ വീതിച്ചിരുന്ന ഏര്‍പ്പാട് മാറിയതുകൊണ്ടു മാത്രം അവര്‍ക്ക് ജനാധിപത്യമുന്നണിയോട് ഉണ്ടായിരുന്ന പരിഭവം മാറുന്നില്ല.
പോലീസ് അടക്കമുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനശൈലിയില്‍ അനുഭവപ്പെടുന്ന പക്ഷഭേദങ്ങളെക്കുറിച്ചും അവര്‍ക്കു പരാതിയുണ്ട്. മതേതരത്വം എന്നു പറയുന്നതെല്ലാം ഒരു സമുദായത്തിനു മാത്രം വാരിക്കോരി കൊടുക്കുന്നു എന്ന സങ്കടം ഇപ്പോഴും ബാക്കിയാണ്. ചില പദവികളൊക്കെ വാശിപിടിച്ചു വാങ്ങിച്ചിട്ടും അതില്‍ ഉപവിഷ്ടരായവര്ക്ക് എന്തെങ്കിലും മാറ്റം വരുത്താന്‍ സാധിച്ചതിന്റെ അടയാളങ്ങളും ഇല്ല. ഇടതായാലും വലതായാലും എല്ലാം ഒരു പോലെ എന്നു കരുതുന്നിടത്ത് കാര്യങ്ങള്‍ എത്തുന്നതു സഹായിക്കുക വേറെ ശക്തികളെ ആവും.
കേരള കോണ്‍ഗ്രസ് മാണി
കേരള കോണ്‍ഗ്രസ് മാണിയെ തിരിച്ചു ജനാധിപത്യമുന്നണിയില്‍ കൊണ്ടുവരണം എന്ന നിര്‍ദേശം ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്നു. കെ.എം. മാണിയല്ല ജോസ് കെ. മാണി എന്നതും കെ. കരുണാകരനെയോ ഇന്ദിരാഗാന്ധിയെയോ പോലുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇന്നില്ലെന്നതും ഈ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനു വലിയ തടസമാവും. മാണികൂടി എത്തിയാല്‍ ജനാധിപത്യമുന്നണി കൂടുതല്‍ ശക്തമാകുമെന്നും കേരള കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നുമുള്ള ശിബിരത്തിന്റെ നിഗമനം തികച്ചും ശരിയാണ്.
പക്ഷേ അതിനര്‍ഥം അവര്‍ ഉടനെ ഇടതുമുന്നണി വിട്ടു വലത്തോട്ട് പോകുമെന്നോ അവരെ ഇടതുമുന്നണി സ്വന്തമാക്കിയതുപോലെ അത്ര എളുപ്പത്തില്‍ ജനാധിപത്യമുന്നണിയില്‍ പ്രവേശിപ്പിക്കാമെന്നോ അല്ല. അവര്‍ക്ക് ഇടതുമുന്നണിയില്‍ അവഗണനയുണ്ടെന്നതു സത്യമാണ്. അവര്‍ക്കു കിട്ടിയ ജലസേചനവകുപ്പില്‍ ഇടതു സംഘടനകള്‍ സമരകാഹളം മുഴക്കി. മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ അനുവദിച്ച കാര്യം അവരുടെ മന്ത്രി അറിഞ്ഞത് പത്രത്തിലൂടെയായിരുന്നു എന്നാണു കേള്‍വി. മുന്നാക്ക കമ്മീഷന്, പ്ലാനിംഗ് ബോര്‍ഡ് തുടങ്ങിയ സമിതികളില്‍ അവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല. എങ്കിലും ചിലതെല്ലാം കിട്ടുന്നുണ്ട്. അതില്‍ അവരുടെ നേതാക്കള്‍ ഇപ്പോള്‍ സംതൃപ്തരുമാണ്. അനുഭാവികള്‍ക്കിടയില്‍ പക്ഷേ കൂടുതല്‍ മുറുമുറുപ്പുണ്ട്.
കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് കൂട്ടുകെട്ടുകള്‍
1965-ല്‍ കോണ്‍ഗ്രസ് പിളര്‍ത്തി രൂപംകൊണ്ട കേരള കോണ്‍ഗ്രസ് ആ മാര്‍ച്ച് നാലിന് നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ ജയിച്ച് അദ്ഭുതം കാട്ടി. എന്നാല്‍ 1967 ആയപ്പോള്‍ അത് അഞ്ചായി. അന്ന് കോണ്‍ഗ്രസ് ഒമ്പതായും ചുരുങ്ങി.പരസ്പരം പോരടിച്ചുനിന്ന കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും പക്ഷേ 1969ല്‍ അച്യുതമേനോന്റെ മന്ത്രിസഭയ്ക്കു പിന്തുണ നല്കി ഒന്നിച്ചു. പക്ഷേ 1970 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ ചതിച്ചു പുറത്താക്കി.
1971 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസ് മുന്നണിയിലായി. ഇരുപതില്‍ മൂന്ന് സീറ്റ് അവർക്കു കിട്ടി. പക്ഷേ, പിന്നെയും കേരള കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്നു. സിപിഎമ്മുമായി മുന്നണിയാകുന്ന ലൈന്‍ വരെ എത്തി. പക്ഷേ അടിയന്തരാവസ്ഥയില്‍ ഇന്ദിര അവരെ ഐക്യമുന്നണിയിലാക്കി. അധികാരം കിട്ടിയതോടെ പാര്‍ട്ടി പിളര്‍ന്നു മാണി ഗ്രൂപ്പും ജോര്‍ജ് ഗ്രൂപ്പും ഉണ്ടായി. 1976 ഡിസംബര്‍ 11 ന് കെ.എം. ജോര്‍ജ് മരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പാര്‍ട്ടി ഒന്നാക്കി.
1977ലെ തെരഞ്ഞെടുപ്പില്‍ ലീഗിനേക്കാള്‍ അംഗങ്ങളുമായി ഐക്യമുന്നണിയിലെ മൂന്നാമത്തെ കക്ഷിയായി. വീണ്ടും പിളര്‍ന്നു. 1979 ജൂലൈ 15ന് ജോസഫും മാണിയുമായി. രണ്ടു മുന്നണിയിലായി. 1979ല്‍ മാണി ഇടതുമുന്നണിയിലായി. 1980 ഒക്ടോബറില്‍ ഇടതുമുന്നണി വിട്ട് മാണി വീണ്ടും വലത്തെത്തി. അന്ന് മാണിയെ ഇടതുമുന്നണി വിടാന്‍ നിര്ബന്ധിച്ചവര്ക്കൊന്നും ഇന്ന് ജോസിനെ അങ്ങനെ നിര്‍ബന്ധിക്കാനാവില്ല.
മുന്നണി വിടാതിരിക്കുവാനുള്ള എല്ലാ വഴികളും മാണിയുടെ കുട്ടികള്‍ നോക്കി. രമേശിനെയും ഉമ്മന്‍ ചാണ്ടിയെയും മാത്രമല്ല, മുരളീധരനെയും സതീശനെയും കണ്ട് കാര്യങ്ങള്‍ പറഞ്ഞതാണ്. പക്ഷേ ആര്‍ക്കും അവരെ മനസിലായില്ല. അല്ലെങ്കില്‍ വീണ്ടും ഒതുക്കാമെന്നു കരുതി. മാണിക്കു പഴയ ആളില്ലെന്ന് കാനം രാജേന്ദ്രനും പാര്‍ട്ടിയും ആവര്‍ത്തിച്ചു പറഞ്ഞിട്ടും പിണറായിയും കോടിയേരിയും തികച്ചും മാന്യമായി അവരെ സ്വീകരിച്ചു. ജോസും കൂട്ടരും അടങ്ങിയൊതുങ്ങി മുന്നണിയില്‍ കഴിയുന്നു.
മന്ത്രിമാരുടെ എണ്ണം ഒന്നായി. ഒരു വിപ്പു മന്ത്രിസ്ഥാനവും കിട്ടി. കെ -റെയില്‍ പോലുള്ള സര്‍ക്കാര്‍ പരിപാടികളിലും ചാവറയച്ചനോടു കാണിച്ച നിന്ദ പോലുള്ള സര്‍ക്കാര്‍ തീരുമാനങ്ങളിലും പച്ചവെളിച്ചം പോലുള്ള മുന്നേറ്റങ്ങളെ തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതിലും അവരുടെ അണികളില്‍ അമര്‍ഷം ഉണ്ടെന്നതു നേര്. അതെല്ലാം തങ്ങള്‍ക്കനുകൂലമാക്കാന്‍ ജോസില്‍ സമ്മര്‍ദം ചെലുത്താനാവുന്നവരില് സമ്മര്‍ദം ചെലുത്താന്‍ കോണ്‍ഗ്രസിനാവുമോ എന്ന് കണ്ടറിയണം. കിട്ടാത്ത മുന്തിരിക്കു വേണ്ടി ചാടി സമയം കളയുന്നതില്‍ നല്ലത് തങ്ങളുടെ മുറ്റത്തെ മുന്തിരിച്ചെടി കൂടുതല്‍ കായ്ക്കാന്‍ യത്നിക്കുന്നതാവും.
അനന്തപുരി / ദ്വിജന്
ഭരണം ഏറെ അകലെയാണ്
12:41 AM Jul 31, 2022 | Deepika.com