ജോണ്സണ് വേങ്ങത്തടം
ഓണ്‍ലൈൻ റമ്മികളിയെന്ന ചൂതാട്ടം അപകടകരമായ രീതിയിൽ വീണ്ടും സമൂഹത്തിൽ പിടിമുറുക്കുകയാണ്. പണം നഷ്ടപ്പെട്ട് അപമാനിതരായി യുവതീയുവാക്കൾ ആത്മഹത്യയിൽ അഭയം തേടുന്പോഴും ഓണ്‍ലൈൻ റമ്മിയെ സ്തുതിക്കാനും പ്രോത്സാഹിപ്പിക്കാനും കായികതാരങ്ങൾ മുതൽ സിനിമാ താരങ്ങൾ വരെ രംഗത്തിറങ്ങുന്നു. ഓണ്‍ലൈൻ റമ്മിയിൽ ലക്ഷങ്ങൾ കടമായ ഇരുപതോളം പേരാണ് കേരളത്തിൽ ഇതിനകം ആത്മഹത്യ ചെയ്തത്. കോവിഡ് കാലത്ത് മറ്റെല്ലാ സ്ഥാപനങ്ങളും പൂട്ടിക്കിടന്നപ്പോഴും ചൂതുകളി നടത്തിപ്പുകാർ ഓണ്‍ലൈനിലൂടെ കോടികൾ വാരി. നവമാധ്യമങ്ങളിൽ വരെ വൻ പരസ്യങ്ങളുമായി റമ്മി ടീമുകൾ ആളെപ്പിടിക്കാൻ തുടങ്ങി.
ഇപ്പോൾ സമ്മാനത്തുക 10 കോടി രൂപ വരെ ഉയർത്തിയും ആകർഷക ഓഫറുകൾ പ്രഖ്യാപിച്ചുമാണ് ആളുകളെ ആകർഷിക്കുന്നത്. പുതിയ കളിക്കാരെ കൊണ്ടുവരുന്നവർക്കും സമ്മാനം നൽകുന്നു. കോവിഡ് അടച്ചുപൂട്ടൽ കാലത്ത് ഇത്തരം കന്പനികൾ 18 ശതമാനം സാന്പത്തിക വളർച്ചയും കളിക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനയും ഉണ്ടാക്കി.
ആദ്യമൊക്കെ പണം നൽകി വലയിലാക്കിയതിനുശേഷം വലിയ തുകകളുടെ കളി തുടരുന്പോൾ തുടർച്ചയായി പണം നഷ്ടപ്പെടുന്നതാണ് കണ്ടുവരുന്നത്. സ്വന്തം അക്കൗണ്ടിൽ പണം തീർന്നാൽ അമ്മയുടെയും അച്ഛന്റെയും അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ അതിൽനിന്നു ചൂതുകളി കന്പനികൾ പണം പിൻവലിച്ചുകൊള്ളും. ഇതൊന്നുമില്ലാതെ ഓണ്‍ലൈനിലൂടെ ഇങ്ങോട്ടു പണം കളിക്കാനായി തരുന്നവരുമുണ്ട്. ഓരോ തവണ പണം നഷ്ടമാവുന്പോഴും അടുത്ത തവണ തിരിച്ചുപിടിക്കാമെന്ന വാശിയിലാണ് കളിക്കുന്നത്.
സമ്മാനം അടിക്കുന്പോൾ പണം ഉടനെ ലഭിച്ചില്ലെങ്കിലും തോറ്റാൽ അക്കൗണ്ടിൽനിന്ന് അപ്പോൾത്തന്നെ പോകും. ചെറുപ്പക്കാരാണ് റമ്മി കളിക്കാരിൽ കൂടുതലും. ഓണ്‍ലൈൻ റമ്മി കളിയിലൂടെ മാനസികാരോഗ്യവും ജീവിതകാലയളവിലെ മുഴുവൻ സന്പാദ്യവും നഷ്ടപ്പെട്ടവർ അനവധിയാണ്; മരണം വരിച്ചവരും ധാരാളം.
രഹസ്യകളി
ചൂതുകളിഭ്രമം പലരും രഹസ്യമാക്കി വച്ചിരിക്കുന്നതിനാൽ പലരുടെയും ആത്മഹത്യയ്ക്കു ശേഷമാവും ബന്ധുക്കളും സുഹൃത്തുക്കളും ഇതൊക്കെ അറിയുക. നിലവിലുള്ള നിയമം അനുസരിച്ച് ഇതു നിരോധിക്കാൻ കഴിയില്ല. ഇതിനെ സംബന്ധിച്ചു വേണ്ടരീതിയിൽ പഠിക്കാതെ 2021 ഫെബ്രുവരിയിൽ സർക്കാർ ഓണ്‍ലൈൻ റമ്മി നിരോധിച്ചിരുന്നു. ഇതിനെതിരേ ഓണ്‍ലൈൻ കന്പനികൾ ഹൈക്കോടതിയെ സമീപിച്ചു. റമ്മി ഗെയിം ഓഫ് സ്കിൽ ആണെന്നും ഗെയിം ഓഫ് ചാൻസ് അല്ലെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.
നിരോധനം നീങ്ങി ഒരുമാസം കൊണ്ട് 10 പുതിയ കന്പനികളാണ് മലയാളികളെ ലക്ഷ്യമിട്ട് വലവിരിച്ചത്. കേരള ഗെയിമിംഗ് നിയമം 14-ാം വകുപ്പനുസരിച്ച് ഓണ്‍ലൈൻ റമ്മി ഗെയിം ഒഫ് സ്കിൽ ആയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈൻ ചൂതാട്ട കന്പനികളെ സഹായിക്കാനാണോ ഇങ്ങനെ ചെയ്തതെന്നും സംശയിക്കാം.
ആപ്ലിക്കേഷൻ ഓണ്‍ലൈൻ റമ്മിയിൽ പലപ്പോഴും മനുഷ്യരല്ല എതിർഭാഗത്ത് കളിക്കുന്നതെന്നാണു വിദഗ്ധർ പറയുന്നത്. ആദ്യഘട്ടത്തിലെ കളിയുടെ രീതി കണ്ടെത്തിക്കഴിഞ്ഞാലുടൻ എതിർഭാഗത്ത് നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളുമായിരിക്കും കളി നിയന്ത്രിക്കുന്നത്. ഓണ്‍ലൈൻ റമ്മി കളിയുടെ നിരോധനം നീങ്ങിയ പശ്ചാത്തലത്തിൽ ഇതിന് അടിമപ്പെട്ടുപോകുന്നവരെ ബോധവത്കരണത്തിലൂടെ പിന്തിരിപ്പിക്കാൻ ശ്രമിക്കുക മാത്രമേ പോംവഴിയുള്ളൂ എന്നാണ് വിദഗ്ധർ പറയുന്നത്.
സെലിബ്രിറ്റികൾ അറിയണം
പണത്തിനുവേണ്ടി പൊതുജനത്തെ വഞ്ചിക്കുന്നതിൽ അറിഞ്ഞോ അറിയാതെയോ സെലിബ്രിറ്റികൾ നിന്നുകൊടുക്കുന്നുണ്ട്. എന്നാൽ, ആത്മഹത്യകൾ കൂടുന്പോൾ, പൊതുജനം ഉണരുന്പോൾ പറ്റിയ തെറ്റുകൾ തിരുത്താൻ സെലിബ്രിറ്റികൾ തയാറാകണം.
ഓണ്‍ലൈൻ റമ്മി പരസ്യങ്ങളിൽ പ്രമുഖ ചലച്ചിത്ര താരങ്ങളും ഗായകരും വരുന്നതിനെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കാനാകില്ല. സാമൂഹ്യവിരുദ്ധ പരസ്യങ്ങളിൽ ആദരണീയരായ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്നുണ്ട്. എന്നാൽ ഓണ്‍ലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ചതു നടൻ ലാൽ മാത്രമാണ്.
കോവിഡ് സമയത്ത് സാന്പത്തിക പ്രശ്നം വന്നപ്പോൾ അഭിനയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും അദ്ദേഹം പറഞ്ഞതു മറ്റുള്ളവർക്കു മാതൃകയാക്കാവുന്നതാണ്. അതേസമയം ആത്മഹത്യകൾ വർധിക്കുകയും വിവിധ കോണുകളിൽനിന്നു വിമർശനമുയരുകയും ചെയ്തതോടെ, റമ്മി പരസ്യത്തിൽ അഭിനയിച്ച കൊച്ചിയിലെ മത്സ്യത്തൊഴിലാളി ഓണ്‍ലൈൻ റമ്മി കളിച്ച് കാശുകാരനായിട്ടില്ലെന്നും ആരും കളിക്കരുതെന്നും പരസ്യമായി പറഞ്ഞ് രംഗത്തുവന്നിട്ടുണ്ട്.
ഓണ്‍ലൈൻ ബ്ലേഡ്
ഇനി ചീട്ടുകളിച്ച് മുടിയുന്നവർക്കു പണം നൽകാൻ ഓണ്‍ലൈൻ ആപ്പുകളുമുണ്ട്. ഇതു ശരിക്കും ഒരു ആപ്പുതന്നെയാണെന്ന് അറിയുന്പോഴെക്കും കാര്യങ്ങൾ കൈവിട്ടിരിക്കും. ബാങ്കിൽ പോയി കാത്തുനിൽക്കുകയോ മറ്റു നടപടികളുടെ നൂലാമാലകളോ ഇല്ലാതെ പണം വായ്പയായി കിട്ടുന്ന തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ യുവാക്കളെ കുഴിയിൽ ചാടിച്ച സംഭവങ്ങൾ അടുത്തിടെ നിരവധിയുണ്ടായി. ഇവ വഴി വലിയ തുകയുടെ വായ്പവരെ ലഭിക്കും. എന്നാൽ, തിരിച്ചടവിൽ സാധാരണ വായ്പയുടെ പലിശയുടെ മൂന്നും നാലും ഇരട്ടിയാണ് കൊടുക്കേണ്ടത്. നിശ്ചിത കാലാവധിക്കുള്ളിൽ ലോണ്‍ അടയ്ക്കാൻ കഴിയാതെ വരുന്പോൾ വീണ്ടും മറ്റു ലോണ്‍ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു വീണ്ടും ലോണ്‍ എടുക്കാൻ പ്രേരിപ്പിക്കും. അതിൽനിന്നു ലഭിക്കുന്ന പണംകൊണ്ട്, പഴയ ലോണ്‍ ക്ലോസ് ചെയ്യാം. പക്ഷേ അതിന് ആദ്യത്തേതിനാക്കാൾ കൊള്ളപ്പലിശയാവും. ഇങ്ങനെ കുറഞ്ഞ സമയംകൊണ്ട് ലോണ്‍ എടുത്തവരെ ഭീമമായ കടക്കണിയിലേക്കു തള്ളിയിടും.
നിരോധനത്തിന് തടസങ്ങൾ
ഓണ്‍ലൈൻ റമ്മിയൊന്നു നിരോധിക്കാൻ കോടികൾ കൊയ്യുന്ന കന്പനികൾ സമ്മതിക്കില്ല. മൂന്നു കോടിയിലധികം കളിക്കാർക്കും മുഴുവൻ സമയ ഗെയിമുകൾക്കും ഒപ്പം ദിവസത്തിൽ ഏത് സമയത്തും ഏറ്റവും മികച്ച കളിക്കാർക്കൊപ്പം റമ്മി കളിക്കമെന്നാണ് പ്രലോഭനം. 1960ലെ ഗെയിമിംഗ് ആക്ട് പ്രകാരം പണംവച്ചുള്ള വാതുവയ്പ്പും കളികളും ചൂതാട്ടത്തിന്റെ പട്ടികയിലാക്കി നിരോധിച്ചിട്ടുണ്ട്. എന്നാൽ ഓണ്‍ലൈൻ റമ്മികളി ഭാഗ്യപരീക്ഷണമല്ലെന്നും വൈദഗ്ധ്യം വേണ്ട കളിയാണെന്നുമാണ് കന്പനികളുടെ വാദം.
നിയമ ഭേദഗതി വേണം
പണംകൊണ്ടുള്ള ഓണ്‍ലൈൻ റമ്മി നിരോധിക്കാൻ വീണ്ടും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഓണ്‍ലൈൻ റമ്മി സർക്കാർ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കന്പനികൾ ചോദ്യം ചെയ്തതോടെ നിരോധനം ഹൈക്കോടതി റദ്ദാക്കി. എന്നാൽ ഓണ്‍ലൈൻ റമ്മിയിലൂടെ ലക്ഷങ്ങൾ നഷ്ടമായവരിൽ ചിലർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിനുളള നിയമഭേദഗതിക്കു സർക്കാർ ശ്രമിക്കുന്നത്.
1960ലെ കേരള ഗെയിമിംഗ് ആക്ടിലെ സെക്ഷൻ മൂന്നിൽ ഭേദഗതി വരുത്താനാണു സർക്കാർ നീക്കം. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നൽകിയ ശിപാർശ ആഭ്യന്തര വകുപ്പ് നിയമ വകുപ്പിനു കൈമാറി. കേരള ഗെയിമിംഗ് നിയമം 14-ാം വകുപ്പനുസരിച്ച് "ഗെയിം ഓഫ് സ്കിൽ’ ആയാൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ സാധിക്കില്ല. ഈ വകുപ്പിൽ റമ്മിയും ഉൾപ്പെടുന്നുണ്ട്. 14 (എ) ഭേദഗതി ചെയ്തു പണംവച്ചുള്ള റമ്മി കളി നിയന്ത്രിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശിപാർശ. പണംവച്ചുള്ള കളി ആയതിനാൽ ഭാഗ്യപരീക്ഷണത്തിന്റെ (ഗെയിം ഓഫ് ചാൻസ്) പരിധിയിൽ വരുമെന്ന ഭേദഗതിയാണു കൊണ്ടുവരിക. ഇതൊരു മരണക്കളിയാണെന്നു ഇനിയും ബോധ്യമാകാത്തതു ജനത്തിനു മാത്രമാണ്. പെട്ടെന്നു പണം സന്പാദിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ഈ മരണക്കളിയിൽ വീണു കഴിഞ്ഞു. പലരുടെയും ജീവൻ വെടിയുന്പോൾ മാത്രമാണ് സംഭവം അറിയുന്നത്. ഇതിനിടയിൽ പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നു ബോധവത്കരണം ഉണ്ടായാൽ മാത്രമേ ഈ മരണക്കളി അവസാനിക്കുകയുള്ളൂ.
മരണക്കളിയാകുന്ന ഓണ്‍ലൈൻ റമ്മി
02:27 AM Jul 30, 2022 | Deepika.com