അവഗണനയുടെ നടുക്കടലിലാണ് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും. മാറിവരുന്ന സർക്കാരുകളും തദ്ദേശ സ്ഥാപന അധികാരികളും ഇവർക്കായി നൽകുന്ന വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ജലരേഖയായി മാറുകയാണ്. പദ്ധതികൾ പലതും ഇപ്പോഴും കടലാസിൽ ഒതുങ്ങുന്നു. മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. ഒന്നിനും പരിഹാരം കാണാതെ വരുമ്പോൾ ഇവർ പ്രതിഷേധത്തിന്റെ അലകടൽ ഉയർത്തിയാലും അധികൃതർ അതുപോലും കണ്ടില്ലന്നു നടിക്കുന്നതാണ് നാളിതുവരെയുള്ള അനുഭവം.
കടലിന്റെ മക്കളുടെ സങ്കടങ്ങൾ കേൾക്കാൻ ആരുമില്ലാത്ത സ്ഥിതി. നനഞ്ഞൊലിക്കുന്ന കൂരകളിൽ ചേർത്തുപിടിക്കുന്ന മക്കളുടെ ഭാവി എന്തെന്ന് ആശങ്കപ്പെടുന്നവരുടെ ദൈന്യതയുടെ മുഖഭാവങ്ങൾ മാത്രമേ തീരത്തെങ്ങും കാണാനുള്ളൂ. പ്രളയത്തിന്റെ വേളയിൽ രക്ഷാസൈന്യം എന്നു വിളിച്ച് പ്രശംസിച്ചവരൊക്കെ ഇവരെ മറന്നു. പ്രശംസയല്ല തങ്ങൾക്ക് അനുകൂലമായ നടപടികളും പ്രവൃത്തികളുമാണ് അസംഘടിതരായ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
തൊഴിലെടുക്കാനാവാത്ത സാഹചര്യം
മത്സ്യത്തിന്റെ ലഭ്യതക്കുറവു മൂലം പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുകയാണ് തൊഴിലാളി കുടുംബങ്ങൾ. ഇതു കൂടാതെ കാലാവസ്ഥാ വ്യതിയാനവും മനുഷ്യനിർമിതമായ നിരവധി പ്രശ്നങ്ങളും പ്രതികൂലമായി ബാധിക്കുന്നു. അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികളും ഇവരെ തകർക്കുന്ന ഘടകങ്ങളാണ്. മക്കളുടെ ഒട്ടിയ വയറും നിറകണ്ണുകളും കാണുമ്പോൾ ഏതു പ്രതികൂല സാഹചര്യത്തിലും കടലിൽ ഇറങ്ങാൻ അവർ നിർബന്ധിതരാകുന്നു. മത്സ്യസമ്പത്ത് സംരക്ഷികേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പലവിധ പഠനങ്ങളും നടക്കുന്നു. അതുമായി സഹകരിക്കുന്ന തൊഴിലാളി കുടുംബങ്ങളുടെ പട്ടിണി മാറ്റുന്നതിന് ഭരണകൂടങ്ങൾ പദ്ധതികൾ ഒന്നും നടപ്പാക്കുന്നുമില്ല.
ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന വിഷം കലർന്ന മത്സ്യത്തിന്റെ പേരിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്. മത്സ്യദൗർലഭ്യത്തിന്റെ ഇക്കാലത്ത് ഇത്തരം പ്രചാരണങ്ങൾ കാരണം തൊഴിലാളികൾക്കു മത്സ്യത്തിനു മാന്യമായ വില ലഭിക്കാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്. കുടുംബങ്ങളിൽ സഹായ വരുമാനം നേടിയിരുന്ന മത്സ്യവിൽപ്പനക്കാരായ സ്ത്രീകളുടെ കച്ചവടം നിലയ്ക്കുന്ന തരത്തിലേക്കു കാര്യങ്ങൾ എത്തിനിൽക്കുന്നു. അതിർത്തികളിൽ ശക്തമായ പരിശോധനനടത്തി വിഷം കലർന്ന മീനുകൾ കേരളത്തിൽ എത്താതിരിക്കാനുള്ള കർശന നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം. മത്സ്യവിൽപ്പന മേഖലയിലെ പുത്തൻ കുത്തകകളും തൊഴിലാളികളെ ദ്രോഹിക്കുകയാണ്.
അടിക്കടിയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ തങ്ങളുടെ അന്നംമുടക്കികളായി മാറുന്നു എന്നാണ് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. ഓഖി ദുരന്തത്തിനു ശേഷം ഇതു തുടർക്കഥയായി മാറിയിരിക്കുന്നു. ഗുജറാത്ത്, ശ്രീലങ്കൻ തീരങ്ങളിൽ നാല് ദിവസത്തിനു ശേഷം ഉണ്ടാകാൻ സാധ്യതയുള്ള ന്യൂനമർദത്തിന് ഇന്നേ മുന്നറിയിപ്പു നൽകി തൊഴിൽ തടയുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത് എന്നാണ് മത്സ്യത്തൊഴിലാളികളുടെ വിമർശനം.
അവിടങ്ങളിൽനിന്ന് 60-80 കിലോമീറ്റർ വേഗത്തിൽ ഉണ്ടാകുന്ന കാറ്റ് കേരളതീരം തൊട്ട് കടന്നുപോകാൻ പിന്നെയും നാലു ദിവസം കഴിയുമെങ്കിലും നാലു കിലോമീറ്റർ ദൂരത്തിൽ കടലിൽ പണിയെടുക്കാൻ തീരത്തുനിന്ന് അര മണിക്കൂർ പോലും വേണ്ടാത്ത എൻജിനും വള്ളവും കൈവശമുള്ളവരുടെ തൊഴിൽ ദീർഘമായി തടയുന്നതിലെ യുക്തി മനസിലാകുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. ഇതുമൂലം ഇൻഷ്വറൻസ് ആനുകൂല്യപോലും നിഷേധിക്കപ്പെടുമെന്നാണ് മത്സ്യത്തൊഴിലാളികൾ ഭയക്കുന്നത്. കാലാവസ്ഥാ മുന്നറിയിപ്പ് കാരണം കഴിഞ്ഞ ഒരു വർഷത്തിനിടെ 130തിലധികം ദിവസങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടു എന്നതു ചെറിയ കണക്കായി മാത്രം കാണാൻ കഴിയില്ലന്ന് കൊല്ലം കെഎൽസിഎ പ്രസിഡന്റ് അനിൽ ജോൺ പറഞ്ഞു. ഇതിനു പരിഹാരമായി സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായവും സൗജന്യ റേഷനും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീരശോഷണം
തീരദേശം നേരിടുന്ന അതീവഗുരുതര പ്രശ്നങ്ങളിൽ ഒന്നാണ് കടൽകയറ്റം. ഇതിന്റെ ദുരിതം സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും തീരദേശവാസികൾ അനുഭവിക്കുന്നുണ്ട്. അനധികൃത മണൽ ഖനനം, അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ എന്നിവ മൂലമുള്ള തീരശോഷണവുമുണ്ട്. കൊല്ലം പട്ടണത്തിന്റെ തീരഭാഗത്ത് തുറമുഖം സ്ഥാപിതമാകുമ്പോൾതന്നെ അവിടെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠന സംവിധാനങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മദ്രാസ് ഐഐടി അടക്കമുള്ള വിദഗ്ധ സംഘടനകൾ നിർദേശങ്ങളും നൽകിയിരുന്നു.
എന്നാൽ ഇവയൊക്കെ അവഗണിച്ച് ഹാർബർ നിർമാണവുമായി അധികൃതർ മുന്നോട്ടു പോയതിന്റെ ബുദ്ധിമുട്ടുകൾ കൊല്ലം മുണ്ടയ്ക്കൽ മുതൽ താന്നി വരെയുള്ള തീരദേശവാസികൾ അനുഭവിക്കുകയാണ്. ഈ മേഖലയിൽ തീരദേശ റോഡിനു പടിഞ്ഞാറുവശം സമൃദ്ധമായ കരഭാഗം പൂർണമായും കടൽ കവർന്നെടുത്തു. അവിടെ താമസിച്ചിരുന്നവർ തെരുവിലേക്കു വലിച്ചെറിയപ്പെട്ടു. ആയിരക്കണക്കിനു കുടുംബങ്ങൾക്ക് യാതൊരുവിധ നഷ്ടപരിഹാരവും അധികൃതർ നൽകിയില്ല.
തീരസംരക്ഷണത്തിനുവേണ്ടിയുള്ള മുറവിളിക്ക് അര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇതെല്ലാം സർക്കാരുകൾ അവഗണിക്കുകയായിരുന്നു. അതേസമയം താന്നിയിൽനിന്ന് തെക്കോട്ട് തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ വരെയുള്ള മനുഷ്യവാസമില്ലാത്ത പ്രദേശത്തെ തീരം ടൂറിസം മുന്നിൽക്കണ്ട് സർക്കാർ കോടികൾ ചെലവാക്കി സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. ഇതിനു പിന്നിൽ ചില നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും അവർ വിശ്വ സിക്കുന്നു.
ട്രോളിംഗ് നിരോധനം
നിരോധന കാലയളവിൽ ബോട്ടുകളെല്ലാം കട്ടപ്പുറത്താണ്. വള്ളത്തിലെ മീൻപിടിത്തത്തിനു തടസവുമില്ല. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് തൊഴിലാളികൾ വള്ളത്തിൽ പോയി മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇതിൽ ബോട്ടുകളിലെ തൊഴിലാളികളും ഉൾപ്പെടും. തമിഴ്നാട്ടിൽനിന്നുപോലും ദിവസവും തൊഴിലാളികൾ കൊല്ലത്തു വരുന്നുണ്ട്. ചില വള്ളക്കാർ നിരോധിക്കപ്പെട്ട ‘അടക്കം കൊല്ലി’ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നു. ഇവർ ഒരു പ്രദേശമാകെ അരിച്ചുപെറുക്കി വൻ കൊയ്ത്താണു നടത്തുന്നത്. ഇതിനു തടയിടാൻ അധികൃതർ താത്പര്യം കാണിക്കാറില്ല. നിരോധന കാലയളവ് ഇനിയും നീട്ടണമെന്നാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നിലപാട്.
നേരത്തേ 45 ദിവസമായിരുന്നു നിരോധനം. പിന്നീട് കേന്ദ്രസർക്കാർ ഇടപെട്ടാണ് 52 ദിവസമാക്കിയത്. ഇത് ഏറ്റവും കുറഞ്ഞത് 90 ദിവസമെങ്കിലും ആക്കണമെന്നാണ് ഫെഡറേഷന്റെ അഭിപ്രായം. മാത്രമല്ല, അതിനുശേഷം ശാസ്ത്രീയ പഠനം നടത്തി എന്തെങ്കിലും പ്രയോജനം ഇതുകൊണ്ട് ഉണ്ടോയെന്ന് മനസിലാക്കുകയും വേണം. പഠനം നടത്തുന്ന സംഘത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തണം. നിരോധനം മറികടന്ന് വിദേശ ബോട്ടുകൾ ആഴക്കടലിൽ ഇപ്പോഴും മത്സ്യബന്ധനം നടത്തുന്നതായി വിവരമുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ തൊഴിലാളികൾക്കു കഴിയുന്നില്ല. മറൈൻ എൻഫോഴ്സ്മെന്റ് പോലുള്ള ഏജൻസികൾ ഇക്കാര്യത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
തീരദേശ വികസനമെന്ന പേരിൽ നടപ്പാക്കുന്ന പല പദ്ധതികളും മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കടുത്ത ദുരിതമാണ് വരുത്തിവയ്ക്കുന്നത്. അതേക്കുറിച്ചു നാളെ.
അവഗണനയുടെ ആഴക്കടലിൽ
10:15 PM Jul 26, 2022 | Deepika.com