മലയാളികൾ പൊതുവേ ആയുർദൈർഘ്യത്തിൽ മുൻപന്തിയിലാണെന്നും ആരോഗ്യ കാര്യങ്ങളിലും ശുചിത്വത്തിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണെന്നും ഒരു ധാരണ വച്ചുപുലർത്തുന്നുണ്ട്. എന്നാൽ, 2020ലെ ജനന- മരണ കണക്കുകൾ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗികവകുപ്പ് പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ജീവിതശൈലീ രോഗങ്ങളും മറ്റു ചില രോഗങ്ങളുമാണ് മലയാളികളുടെ മരണത്തിന്റെ പ്രധാന കാരണങ്ങൾ എന്ന് മനസിലാവും. 2020ൽ കേരള ജനസംഖ്യയിൽനിന്ന് 2.51 ലക്ഷം പേർ മരണത്തിലൂടെ വേർപിരിഞ്ഞു. അതിൽ 55.12 ശതമാനം പുരുഷൻമാരും 44.88 ശതമാനം സ്ത്രീകളും ആയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് മരണനിരക്ക് 7.77 ൽ നിന്ന് 7.17 ആയി കുറയുകയുണ്ടായി. അതായത് 0.60ന്റെ കുറവ്. മരണനിരക്ക് കുറഞ്ഞുവെങ്കിലും മരണത്തിന് കാരണമാകുന്ന ചില പ്രത്യേക രോഗങ്ങൾ വർധിച്ചിരിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
1. ഹൃദയ സംബന്ധമായ അസുഖങ്ങൾ
മലയാളിയുടെ മരണത്തിൽ 2020ൽ ഏറ്റവുമധികം കാരണമായത് ഹൃദയസംബന്ധമായ അസുഖങ്ങളായിരുന്നു. 70 വയസിനു മുകളിൽ പ്രായമായ 32,042 പേരാണ് ഇങ്ങനെ മരണപ്പെട്ടത്. 15 വയസിന് താഴെ പ്രായമുള്ള 400 കുട്ടികളും മരിച്ചു. 25-34 പ്രായപരിധിയിലുള്ള 586 പേരും 35 - 44 പ്രായപരിധിയിലുള്ള 1977 പേരും 45-54 പരിധിയിലുള്ള 6337 പേരും ഹൃദയസംബന്ധമായ അസുഖം മൂലമാണു മരണപ്പെട്ടത്. ഇങ്ങനെ മരിച്ചവരിൽ 2,213 പുരുഷന്മാരും 13 സ്ത്രീകളും പുകവലി മൂലമുള്ള ഹൃദയരോഗികൾ ആയിരുന്നു. 217 സ്ത്രീകൾ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരായിരുന്നു. പുകയിലയും പുകവലിയും ഹൃദയരോഗങ്ങൾക്ക് ഒരളവുവരെ ആക്കം കൂട്ടുകയും മരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
2. ആസ്ത്മ
2020ലെ മരണക്കണക്കിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്നതു ആസ്ത്മയും അനുബന്ധ രോഗങ്ങളുമാണ്. മരണപ്പെട്ടവരിൽ 75 ശതമാനവും 70 വയസിന് മുകളിൽ പ്രായമുള്ളവരായിരുന്നു. ഗ്രാമപ്രദേശത്ത് നഗരവാസികളേക്കാൾ കൂടുതൽ ആസ്ത്മ രോഗികൾ ഉണ്ടായിരുന്നു. ഗ്രാമപ്രദേശത്ത് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ആസ്ത്മ ബാധിച്ചു മരിച്ചത്. 15 വയസിൽ താഴെയുള്ള 102 കുട്ടികളും ആസ്മ ബാധിച്ച് മരിച്ചു. ആസ്ത്മ ബാധിച്ച് മരിച്ചവരിൽ പുകവലിക്കുന്ന 867 സ്ത്രീകളും, 766 പുരുഷന്മാരും ഉണ്ടായിരുന്നു എന്നതും പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടുന്ന കാര്യമാണ്.
3. അർബുദം
മരണകാരണത്തിൽ മൂന്നാം സ്ഥാനത്ത് അർബുദം ആയിരുന്നു. നഗരവാസികളേക്കാൾ രണ്ടര ഇരട്ടിയിലധികം ആയിരുന്നു ഗ്രാമീണരായ അർബുദ രോഗികളുടെ എണ്ണം. 55-70 വയസ് പ്രായമുള്ള 1233 പുരുഷന്മാരാണ് പുകവലി മൂലം അർബുദ രോഗികളായി മരിച്ചത്. പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ചിരുന്ന 232 പേരും മരണപ്പെട്ടു. 55ന് മുകളിൽ പ്രായമുള്ളവരാണ് പുകവലി മൂലം അർബുദബാധിതരായി 2020ൽ മരിച്ചത്. ചില പ്രദേശങ്ങളിൽ അർബുദരോഗികളുടെ എണ്ണം കൂടുന്നതായും കാണുന്നു.
4. പക്ഷാഘാതം
പക്ഷാഘാതം മൂലം 2020ൽ 5642 പേരാണ് കേരളത്തിൽ മരണപ്പെട്ടത്. ഗ്രാമപ്രദേശത്താണ് കൂടുതൽ മരണമുണ്ടായത്. യഥാസമയം പക്ഷാഘാതം തിരിച്ചറിയാനാവാതെ പോകുന്നതും ചികിത്സ കിട്ടാതെ വരുന്നതുമാണ് മരണനിരക്ക് കൂട്ടുന്നത്. ആകെയുള്ള മരണത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും 70 വയസ് കഴിഞ്ഞവരിലാണ് സംഭവിക്കുന്നത്.15 വയസിൽ താഴെയുള്ള ഏഴ് കുട്ടികളും പക്ഷാഘാതത്തെ തുടർന്ന് 2020ൽ മരണപ്പെട്ടു.
5. ആത്മഹത്യ
സ്വയം ജീവൻ ഒടുക്കുന്ന കാര്യത്തിൽ കേരളത്തിലെ പുരുഷന്മാർ സ്ത്രീകളേക്കാൾ നാലിരട്ടി മുന്നിലാണ്. ഇക്കൂട്ടരിൽ കൂടുതലും 45-65 പ്രായപരിധിയിൽ ഉൾപ്പെട്ടവരായിരുന്നു. 70 വയസിന് മുകളിലുള്ള 468 പുരുഷന്മാരും 186 സ്ത്രീകളുമാണ് 2020ൽ സ്വയം ജീവൻ അവസാനിപ്പിച്ചത്.15 വയസിന് താഴെയുള്ള 64 കുട്ടികളും നമ്മുടെ നാട്ടിൽ ജീവനൊടുക്കി എന്നത് പൊതുസമൂഹത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
6. കരൾ രോഗം
കരൾ രോഗബാധിതരായ 3888 പേരാണ് മരണപ്പെട്ടത്. സ്ത്രീകളുടെ എണ്ണത്തിന്റെ ഇരട്ടിയാണ് ഇതുമൂലം മരിച്ച പുരുഷന്മാരുടെ എണ്ണം.
7. റോഡപകടം
2020ൽ റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർ 18,45 പേർ ആയിരുന്നു. 15 - 24 വരെ പ്രായപരിധിൽപ്പെട്ട 295 പേരും, 25 - 34ൽ 306 പേരും 35 - 44 ൽ 259 പേരും 45 - 54 ൽ 313 പേരും 55 - 64 ൽ 298 പേരും ജീവൻ നഷ്ടപ്പെട്ടവരിൽപ്പെടുന്നു.
8. പ്രമേഹം, രക്തസമ്മർദം
നഗരത്തിലും ഗ്രാമത്തിലും പ്രമേഹബാധിതരായി മരിച്ചവരിൽ സ്ത്രീകളുടെ എണ്ണമാണ് കൂടുതൽ. പ്രമേഹബാധിതരായി മരിച്ചവരിൽ ഭൂരിപക്ഷവും 65 വയസിന് മുകളിലുള്ളവർ ആയിരുന്നു. രക്തസമ്മർദം മൂലം മരണമടഞ്ഞതിൽ പുരുഷൻമാരേക്കാൾ എണ്ണത്തിൽ സ്ത്രീകളാണ് മുന്നിൽ. 15 വയസിൽ താഴെയുള്ള 10 കുട്ടികളും ഈ കാലയളവിൽ രക്തസമ്മർദം മൂലം മരണമടഞ്ഞു.
9. ന്യുമോണിയ, മഞ്ഞപ്പിത്തം, ക്ഷയം
ന്യുമോണിയ കൂടുതലും നഗരവാസികളുടെ ഇടയിലായിരുന്നപ്പോൾ മഞ്ഞപ്പിത്തം ഗ്രാമവാസികളിലായിരുന്നു കൂടുതൽ മരണം വരുത്തിയത്. ന്യുമോണിയയും മഞ്ഞപ്പിത്തവും 70 വയസ് കഴിഞ്ഞവരെയാണ് കൂടുതൽ ബാധിച്ചത്. ഇവ രണ്ടും സ്ത്രീകളേക്കാൾ അധികം പുരുഷന്മാരേയാണ് ബാധിച്ചത്. അൾസർ ബാധിച്ച് മരിച്ച 250 പേരിൽ 159 പേരും പുരുഷന്മാരായിരുന്നു. പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവുമായിരുന്നു ക്ഷയരോഗ മരണത്തിന്റെ പ്രധാന കാരണം.
ഹൃദയരോഗങ്ങൾ, അർബുദം, ആസ്ത്മ, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്ക് ചെറുതല്ലാത്ത ഒരു പങ്ക് പുകവലിക്കും പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, മദ്യപാനം എന്നിവയ്ക്കുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ പ്രസിദ്ധീകരിച്ച 2020ലെ ജനന- മരണ രജിഷ്ട്രേഷന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിന്റെ കണക്ക് പ്രകാരം 2020ൽ നടന്ന മരണങ്ങൾക്ക് പ്രധാന കാരണമായി കണ്ടെത്തിയവയുടെ വിവരങ്ങൾ മാത്രമാണിത്. മറ്റു തരത്തിലുള്ള മരണങ്ങളും കൂടിച്ചേരുമ്പോൾ ഗ്രാമപ്രദേശത്ത് 85,797 പേരും നഗരത്തിൽ 1,65,186 പേരും മരിച്ചു. കേരളത്തിലെ ആകെ മരണം 2020ൽ 2,50,983 ആയിരുന്നു. മരണം ഒരു യാഥാർഥ്യമാണെന്ന് അംഗീകരിക്കുമ്പോഴും ആത്മഹത്യകളുടെയും ഹൃദ്രോഗമരണങ്ങളുടെയും എണ്ണം പേടിപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമല്ലേ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.