കർഷകരും കാർഷികമേഖലയും സമ്പന്നമാക്കിയ നമ്മുടെ നാട്ടിൽ പക്ഷേ കർഷകർക്കെതിരേയാണ് നിയമങ്ങളും നിരീക്ഷണങ്ങളുമേറെയും. കൊടുത്താൽ ഒന്നിനും വിലയില്ല. എന്നാൽ അതേ ഉത്പന്നം വാങ്ങാൻ ചെന്നാലോ തീവിലയും! പ്രസംഗമെല്ലാം കർഷകസുരക്ഷയെക്കുറിച്ചാണ്; പ്രവൃത്തികളെല്ലാം കർഷകരുടെ നാശത്തിനുള്ളതും.
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലുള്ള സ്ഥലനിരീക്ഷണവും തദ്വാരായുള്ള പ്രവർത്തനങ്ങളും ദ്രോഹമല്ലേ? പരന്പരാഗത കൃഷിയിടങ്ങളിൽനിന്നും താമസസ്ഥലത്തുനിന്നുമൊക്കെ മാറി പാവം കർഷകർ എവിടെപ്പോകും?
കൃഷി മുഖ്യതൊഴിലും വരുമാനമാർഗവുമാകുന്ന കേരള സംസ്ഥാനം പോലുള്ള പ്രദേശത്തിന് ബഫർ സോണുകൾക്ക് പ്രസക്തിയുണ്ടോ? പരിസ്ഥിതിയെ തകർക്കുന്ന ഖനനവും പുഴ കെട്ടിയെടുക്കലും കാട്ടരുവികളെ തടഞ്ഞുനിർത്തലും പുറന്പോക്കു ചൂഷണവുമൊക്കെ പാവം കർഷകരാണോ ചെയ്തുകൂട്ടുന്നത്? പ്രകൃതിയെപ്പോഴും മനുഷ്യർക്കു സഹായി മാത്രമാണ്. ഈ സഹായം മനുഷ്യർക്കായി ഉപയോഗപ്പെടുത്താനാണു ശ്രമിക്കേണ്ടത്. ഏതെങ്കിലും ചില്ലുമേടയിലിരുന്ന് സോണുകൾ കെട്ടിത്തിരിച്ചാൽ പരിസ്ഥിതി സംരക്ഷിക്കപ്പെടുമോ? കർഷകരെ ഒരിടത്തും ജീവിക്കാനനുവദിക്കാത്ത അധികാരനയം വിചിന്തനത്തിനു വിധേയമാക്കേണ്ടതല്ലേ?
അനിമൽ സോണുകളും ബഫർ സോണുകളും വികസന സോണുകളും വിനോദസഞ്ചാര സോണുകളും പരിസ്ഥിതിലോല പ്രദേശങ്ങളുമൊക്കെ മാറ്റിയിട്ടിട്ട് പാവം അസംഘടിത കർഷകവിഭാഗത്തിന് കൃഷിചെയ്യാനും ജീവിക്കാനും ഇടമുണ്ടാകുമോ? ഒരു കൃഷിയും ലാഭമുള്ളതല്ല; കാർഷികവൃത്തികൊണ്ട് കുടുംബം പോറ്റാനുമാകില്ല. രക്ഷാകർത്താവ് കൃഷിക്കാരനാണെന്നു പറഞ്ഞാൽ അടുത്ത തലമുറയ്ക്ക് എവിടെയാണ് ഒരു സേഫ് സോൺ ലഭിക്കുക? കാർഷികമേഖലയിൽനിന്നുള്ള വരുമാനംകൊണ്ട് കർഷകരുടെ മക്കളെ പ്ലേ സ്കൂളിൽ വിട്ട് പഠിപ്പിക്കാനാകുമോ? കർഷകരുടെ മക്കൾ നല്ല വിദ്യാഭ്യാസം പൂർത്തിയാക്കുന്പോഴേക്കും രക്ഷിതാക്കൾ ഡെത്ത് സോണിലെത്തുന്ന നാളുകളാണിന്ന്!
ഏതുവിധേനയും കാർഷികമേഖല പരാജയത്തിന്റെ സോണിലൂടെയാണ് സഞ്ചരിക്കുന്നത്. ഏതു നിയമവും സാധൂകരിച്ചെടുക്കുന്നതു കർഷകരുടെ വിയർപ്പിനു മുകളിൽനിന്നുകൊണ്ടാണ്. സകലത്തിനും വില കൂടുന്പോഴും കർഷകരുടെ റേഞ്ച് കുറയുകയാണ്. ഡിജിറ്റൽ യുഗം ശക്തിപ്രാപിക്കുകയും ഫൈവ് ജിയും സിക്സ് ജിയും സെവൻ ജിയുമൊക്കെയായി ജനറേഷൻ അടിക്കടി അദ്ഭുതപ്പെടുന്നതിലേക്കു വളർത്തുന്ന തിരക്കിലാണു ശാസ്ത്രം. അപ്പോഴും വിശന്നുവലയുന്നവരുടെ കുടലെരിയുന്നതിന് ഒരു ശാശ്വതപരിഹാരം കർഷകരും കൃഷിയും മാത്രമാണെന്നറിയുക. ഡിജിറ്റൽ യുഗത്തെ സാമാന്യയുഗംകൊണ്ട് തീറ്റിപ്പോറ്റുന്നതു കർഷകരാണെന്ന അടിസ്ഥാനശാസ്ത്രം ചില്ലുമേടയിലിരുന്ന് സോണുകൾ പ്രഖ്യാപിക്കുന്നവർ സ്മരിക്കുന്നതു നല്ലതാണ്.
ദാരിദ്ര്യം ഡിജിറ്റൈസ് ചെയ്യുന്നതിലെ തിരക്കിൽ, അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുനടക്കുവാൻഅത്യന്താധുനികവാഹനം വാങ്ങുന്ന തിരക്കിൽ പട്ടിണിക്കാരെ ആരറിയാൻ? വാഹനത്തിന്റെ വാതിൽ സ്വയം തുറക്കാൻപോലും നമ്മുടെ ജനാധിപത്യത്തിന്റെ വിനയം സമ്മതിക്കുന്നില്ലത്രെ. അതിനും വേണം ഒരുപക്ഷേ ഡിഒ (ഡോർ ഓപ്പണർ) എന്ന ഓമനപ്പേരിൽ ഒരാൾ. ഇത്ര തിരക്കിൽ നമ്മുടെ ജനാധിപത്യം ഓടുന്പോഴും നാടിന്റെ മുഖ്യധാരയിലാകേണ്ട കർഷകർ സകല ചിന്തകളുടെയും പുറംപോക്കിലാണെന്നതു വിരോധാഭാസം തന്നെ.
കാർഷികരംഗം പരാജയമാണെന്നു ഭാവിതലമുറ കണ്ടെത്തുന്നതിനു പിന്നാലെ അന്യദേശത്തേക്കുള്ള കുടിയേറ്റത്തിലാണ് യുവതയുടെ മനസത്രയും. പി.ആർ ഉള്ളിടത്തുനിന്നും പി.ആർ ഇല്ലാത്തിടത്തേക്കുള്ള നാളെയുടെ മക്കളുടെ പ്രയാണം ഏതു സോണിൽപ്പെടുത്തും? മാറുന്ന കേരളം മറയുന്ന കേരളമാകുമോ? ബുദ്ധിയും കഴിവും പ്രാവീണ്യവും പ്രായോഗികതയുമുള്ള നാളെയുടെ മക്കൾ നാട്ടിലില്ലാതാകുന്പോൾ നാടിന്റെ കർമശേഷി സീറോ സോണിലെത്തുമെന്നറിയണം. വാർധക്യത്തിന്റെ ഗദ്ഗദത്താൽ കേരളം കേഴുന്ന കാലം സമീപത്താണെന്നറിഞ്ഞ്, കാർഷിക കേരളത്തിന്റെ പ്രാധാന്യത്തെ ജാഗ്രതയോടെ വീണ്ടെടുക്കണം. കൃഷി അദ്ഭുതം വിളയുന്നതും തലമുറകൾക്കു സംതൃപ്തിയോടെ ജീവിക്കാനുതകുന്നതുമാണെന്നതിലേക്കു നിയമങ്ങളും നിർദേശങ്ങളും പ്രോത്സാഹനങ്ങളുമുണ്ടാകണം.
പരമാവധി വൈവിധ്യമാർന്ന ആധുനിക കൃഷിരീതികൾ ആധുനിക തലമുറ വളർത്തിയെടുത്ത് നാടിന്റെ ഊർജമാകട്ടെ. ആനിമൽ സോണുകൾ ഹ്യൂമൻ സോണുകളെ കീഴടക്കാൻ അനുവദിച്ചുകൂടാ. മൃഗങ്ങൾക്കു കാടും മനുഷ്യർക്കു നാടും സുരക്ഷിതമായിട്ടുണ്ടാകണം. കർഷകരെന്നും ഒരു സേഫ് സോണിലായിരിക്കണം. കാർഷികമേഖലയുടെ വളർച്ചയും സുരക്ഷയും പുരോഗതിയും നാടിനെ ഡിജിറ്റൽ ആക്കും തീർച്ച. മേൽക്കൂരയില്ലാത്ത വീടിന് സ്വർണം വിരിച്ച തറ വികസനമാകുമോ? ആദ്യംതന്നെ അടിസ്ഥാനസൗകര്യ വികസനത്തിൽ ഡിജിറ്റൽ കണ്ണ് ശ്രദ്ധയൂന്നണം. മനുഷ്യക്ഷേമം മഹാവികസനമെന്നു തിരിച്ചറിയുക!
ടോം ജോസ് തഴുവംകുന്ന്
കർഷകരെന്നും ഡെത്ത് സോണിലാണോ?
01:28 AM Jul 25, 2022 | Deepika.com