അതാണു ധൈര്യം! കേരളത്തിലെ ഒരു മാധ്യമത്തെ ഇല്ലാതാക്കാൻ കേരളത്തിലെ ഒരു മന്ത്രി ഒരു വിദേശരാജ്യത്തലവനു കത്തെഴുതി. ആ രാജ്യത്തിന്റെ കോണ്സൽ ജനറലുമായി വിദേശകാര്യ വകുപ്പറിയാതെ അടച്ചിട്ട മുറിയിലിരുന്നു ദീർഘനേരം സ്വകാര്യ ചർച്ചകൾ നടത്തി. എന്താ തൂക്കിക്കൊല്ലുമോ? ഒന്നാം പിണറായി സർക്കാരിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ ചോദ്യം കലക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു നടന്ന സ്വർണക്കള്ളക്കടത്തു കേസിൽ പ്രതിയായ സ്വപന സുരേഷ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ ഉള്ളടക്കത്തോടു പ്രതികരിച്ചു ജലീൽ നടത്തിയ കുറ്റസമ്മതവും ചോദിച്ച ചോദ്യവുമാണിത്.
നിശ്ചയമായും ഇന്ത്യയിൽ തൂക്കിക്കൊല്ലാൻ മാത്രം ശിക്ഷയുള്ള ഒരു കുറ്റമാവില്ല അത്.
പക്ഷേ, അതിൽ രാജ്യദ്രോഹം ഇല്ലേ എന്നാണു സ്വപ്ന ചോദിക്കുന്നത്. ഭാരതത്തിലെ പൗരന്മാർക്കെതിരേ, അവരുടെ കുറ്റം എന്തുമാകട്ടെ, നടപടി എടുക്കാൻ ഒരു സംസ്ഥാനമന്ത്രി ഒരു വിദേശഭരണാധികാരിയോട് ആവശ്യപ്പെടുന്നത് രാജ്യദ്രോഹമല്ലേ എന്നാണ് അവരുടെ ചോദ്യം. ഒരു പത്രം നിരോധിക്കാൻ ആവശ്യപ്പെടുന്നത് പത്രസ്വാതന്ത്ര്യത്തിലുള്ള കൈകടത്തൽ എന്നതിലും അപ്പുറം ഒരുതരം സാന്പത്തിക ഉപരോധത്തിനുള്ള പ്രേരണ കൂടി അല്ലേ? സ്വപ്ന ഉന്നയിക്കുന്ന ചോദ്യത്തിൽ കഴന്പുണ്ട് എന്ന് ആർക്കാണു സംശയം. ബിജെപി വക്താവ് നുപൂർ ശർമയ്ക്കെതിരേ മുസ്ലിം രാജ്യങ്ങളിൽ ഉണ്ടായ പ്രതികരണംകൂടി കൂട്ടിവായിക്കണം. ഒരു പത്രപ്രവർത്തകനാണ് ആ വിവാദം വിദേശത്ത് കുത്തിപ്പൊക്കിയത്. അദ്ദേഹത്തിന് ഒന്പതു കേസുകളിൽ സുപ്രീംകോടതി ജാമ്യം കൊടുത്തിരിക്കുകയാണ്.
ഏതാനും ദിവസം മുന്പ് മുഖ്യമന്ത്രിക്കെതിരേ ബിരിയാണി ചെന്പിനെക്കുറിച്ചും വിദേശ ഭരണാധികാരിയേയും പത്നിയേയും വിദേശകാര്യവകുപ്പ് അറിയാതെ പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കൊണ്ടുവന്നതിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യക്കു സമ്മാനം കൊടുക്കാൻ നോക്കിയതിനെക്കുറിച്ചും എല്ലാം സ്വപ്ന പറഞ്ഞപ്പോൾ നുപൂർ ശർമയുടെ പ്രതികരണംകൊണ്ട് വഷളായിരിക്കുന്ന ബന്ധത്തെ ഇത്തരം ആക്ഷേപങ്ങൾ കൂടുതൽ വഷളാക്കുമെന്നായിരുന്നു ജലീലിന്റെ സങ്കടം. അന്നു മുഖ്യമന്ത്രിയേക്കാൾ ബിരിയാണിയോടു താത്പര്യം തനിക്കാണെന്നു പറഞ്ഞു കുറ്റം സ്വയം ഏൽക്കാനും ജലീൽ നോക്കിയിരുന്നു.
കർശനനടപടി എടുക്കണം എന്നാവശ്യപ്പെട്ട് ജലീൽ കത്തയച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വക പത്രത്തിനെതിരേയായിരുന്നു എന്നുകൂടി കൂട്ടിവായിക്കണം. അവരുടെ ചാനൽ ദേശ ദ്രോഹ പരിപാടികൾ സംപ്രേഷണം ചെയ്യുന്നു എന്നാക്ഷേപിച്ച് കേന്ദ്രം നടപടിയെടുത്തപ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന 400 ജീവനക്കാരുടെ കദനകഥകൾ പറഞ്ഞു സമരം നടത്തിയവർ എന്തേ ജലീലിന്റെ ഈ അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കെതിരേ ഒന്നും പറയുന്നില്ല.
യുഎഇയുടെ താത്പര്യം സംരക്ഷിക്കാൻ എന്ന പേരിൽ ഇന്ത്യൻ പൗരന്മാർക്കെതിരേ യുഎഇ ഭരണാധികാരിക്കു നേരിട്ടു കത്തയച്ചത് ദേശവിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവും ജനങ്ങളോടുള്ള വിശ്വാസ വഞ്ചനയുമല്ലേ എന്ന ചോദ്യം പ്രസക്തമാണ്. സ്വപ്ന അറിയാതെയും ഇത്തരം കത്തുകൾ ജലീൽ എഴുതിയിട്ടുണ്ടോ എന്നതും അവയുടെ ഉള്ളടക്കം എന്തെന്നും അന്വേഷിക്കേണ്ടതില്ലേ. ഇക്കാര്യങ്ങളിൽ സത്യം പുറത്തുവരും എന്ന വിദേശകാര്യമന്ത്രി ജയശങ്കറിന്റെ പ്രസ്താവന ആരുടെയൊക്കെയോ ചങ്കിടിപ്പു കൂട്ടുന്നുണ്ട്.
ഖുറാനും ഈന്തപ്പഴവും
സ്വപ്ന പരാമർശിച്ച കത്തിന്റെ കാര്യം സമ്മതിക്കുകയും കോണ്സൽ ജനറലുമായി രഹസ്യ കൂടിക്കാഴ്ചകൾ നടന്നിരുന്നു എന്ന് ഏതാണ്ടു സമ്മതിക്കുകയും ചെയ്തതിലൂടെ പണ്ട് ജലീൽ നടത്തിയതായി ഉയർന്ന പല ഇടപാടുകളും അത്ര നിഷ്കളങ്കമായിരുന്നോ എന്ന സംശയം ശക്തമായി. ആ കോണ്സൽ ജനറലിന്റെ വകയായി കസ്റ്റംസ് പരിശോധന ഇല്ലാതെ എത്തിയ നൂറുകണക്കിന് പാർസലുകൾ ഖുറാനും ഈന്തപ്പഴവും എല്ലാമാണെന്നു പറഞ്ഞ് കേരള സർക്കാരിന്റെ വാഹനത്തിൽ, വാഹനത്തിന്റെ ജിപിആർഎസ് പോലും ഓഫാക്കി വളരെ രഹസ്യമായി കൊണ്ടുപോയതിന്റെ പിന്നിൽ എന്തായിരുന്നിരിക്കണം എന്നതിൽ മാത്രമല്ല, അദ്ദേഹം രക്ഷപ്പെടാൻ മറയാക്കി നോക്കിയ മുസ്ലിം വികാരംപോലും സ്വന്തം കാര്യങ്ങൾക്കുള്ള മൂടുപടമായിരുന്നില്ലേ എന്ന ചിന്തയും ശക്തമാകുന്നുണ്ട്. അന്ന് അദ്ദേഹം ചോദിച്ചത് ഖുറാൻ വിതരണം ചെയ്യാൻ നിരോധനമുള്ള നാടാണോ ഭാരതം എന്നായിരുന്നു.
അന്ന് അദ്ദേഹത്തിനെതിരേ പരാതിയുമായി വന്ന യൂത്ത്ലിഗുകാർ ചോദിച്ചത് ഖുറാൻ കയറ്റിഅയക്കുന്ന കേരളത്തിലേക്ക് ഖുറാൻ ഇറക്കുമതി ചെയ്യുന്നു എന്നു പറയുന്നതു സമുദായത്തെ അപമാനിക്കാൻ അല്ലേ എന്നായിരുന്നു. ഖുറാന്റെ മറവിൽ വേറെ പലതുമാണ് കൊണ്ടുവന്നിരുന്നതെന്നും അവർ ആരോപിച്ചിരുന്നു. ജലീൽ കൊണ്ടുവന്ന ഖുറാന്റെ പല കെട്ടുകളും വിതരണം ചെയ്യാതെ കാണപ്പെടുകയും ചെയ്തിരുന്നു. അപ്പോൾ യൂത്ത്ലീഗ്കാരു പറഞ്ഞതാണു സത്യം എന്നല്ലേ വരുന്നത്. തനിക്കെതിരേ വന്ന എല്ലാ ആരോപണവും കഴന്പില്ലാത്തതായി കേന്ദ്ര ഏജൻസികൾ കണ്ടെത്തി എന്നാണു ജലീൽ അവകാശപ്പെട്ടിരുന്നത്.
എൻഐഎ ശത്രുപക്ഷത്തോ?
ജലീലിനെ അടക്കം കുറ്റവിമുക്തരാക്കിയെന്നു കരുതുന്ന എൻഐഎക്കെതിരേ സ്വപ്ന ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നത്. അതിലെ ഉദ്യോഗസ്ഥരെ ശിവശങ്കർ വല്ലാതെ സ്വാധീനിച്ചതായാണ് അവരുടെ ആക്ഷേപം. ശിവശങ്കർ തനിക്കു സമ്മാനമായി തന്ന ഐ ഫോണ് എൻഐഎ പിടിച്ചെടുത്തെന്നും മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരേയുള്ള തെളിവുകൾ അതിലാണ് ഉള്ളതെന്നും സ്വപ്ന വളരെക്കാലമായി പറയുന്നതാണ്. ആ ഫോണിനെക്കുറിച്ച് എൻഐഎ ഇപ്പോൾ ഒന്നും പറയുന്നില്ല എന്നും സ്വപ്ന പറയുന്നു. ഈ വെളിപ്പെടുത്തൽ അഥവാ ആരോപണം എൻഐഎ ശിവശങ്കറുമായി ഒത്തുകളിക്കുകയായിരുന്നോ എന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തിൽ എൻഐഎയുടെ അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണു വന്നത് എന്നും പറയുന്നുണ്ട്.
സ്വപ്ന ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തോട് ഒപ്പം സമർപ്പിച്ച തെളിവുകൾ ജലീലിന് നിഷേധിക്കാനാവാതെ വന്നതോടെയാണ് ഇപ്പോൾ അദ്ദേഹം പ്രതിരോധത്തിലായത്. അദ്ദേഹം വിദേശഭരണാധികാരിക്കയച്ച കത്തിന്റെ വാട്സ്ആപ്പ് കോപ്പിയും സ്വപ്ന ഹാജരാക്കിയിരുന്നു. കത്തു തന്റേതല്ലെന്നു പറയാമായിരുന്നെങ്കിലും ജലീൽ ഇക്കുറി കത്തയച്ചു എന്നു സമ്മതിച്ചിരിക്കുകയാണ്. മുസ്ലിം തീവ്രവാദികൾ മറ്റു സമുദായക്കാരെ മാത്രമല്ല സ്വന്തം സമുദായത്തിലെ എതിരാളികളെയും നിഗ്രഹിക്കുന്നതിനെക്കുറിച്ചു മുസ്ലിം രാജ്യങ്ങളിൽനിന്നു വരുന്ന കഥകൾ പോലെയായി ഈ സംഭവം. ജമാഅത്തെ ഇസ്ലാമികളുടെ പത്രത്തിനെതിരായി പരാതി കൊടുത്ത ജലീൽ അവരുടെ ചാനൽ പൂട്ടിക്കാൻ മോദിക്കും ഇത്തരം വല്ല കടലാസും കൊടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതു നല്ലതാണ്.
ജലീലിനെ കുറ്റക്കാരനായി കണ്ടാൽ പിന്നെ അങ്ങനെ കണ്ടെത്തിയവർക്കെതിരേ ആവും അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും. വല്ലാത്ത പകയോടെ എത്ര ഹീനമായ ആരോപണവും ഉന്നയിക്കുകയും ചെയ്യും. അദ്ദേഹത്തിനെതിരേ വിധിച്ച ലോകായുക്തക്കെതിരേ നടത്തുന്ന ആരോപണങ്ങൾ കാണുന്നതല്ലേ.
സന്ദേശങ്ങൾ ബാക്കി
മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ ആ ഫോണിലായിരുന്നു എന്നു സ്വപ്ന പറഞ്ഞിരുന്നത് അപ്പാടേ വിശ്വസിക്കാനാവാത്തതിന്റെ സൂചനയാണ് അവർ ഹൈക്കോടതിയിൽ ഹാജരാക്കിയ വാട്സാപ്പ് സന്ദേശം. ഗൂഢാലോചനക്കേസിൽ അവർക്കു രക്ഷപ്പെടുന്നതിനു വളരെ അത്യാവശ്യമൊന്നും അല്ലാത്ത ഈ സന്ദേശം ഹൈക്കോടതിയിൽ ഹാജരാക്കിയതിലൂടെ തന്റെ കൈയിൽ ഇനിയും ഇത്തരം തെളിവുകൾ ഉണ്ട് എന്ന സന്ദേശം ബന്ധപ്പെട്ടവർക്കെല്ലാം കൊടുക്കുകയായിരുന്നില്ലേ അവർ? എൻഐഎ പിടിച്ചെടുത്തു കൊണ്ടുപോയതും ഇപ്പോൾ കാണാനില്ലാത്തതുമായ ഫോണിലെ വിവരങ്ങൾ ഐക്ലൗഡിൽനിന്നു ശേഖരിക്കാൻ ശ്രമം തുടങ്ങിയതായും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. പുത്തനങ്കം കുറിക്കുന്നതിനു മുന്പ് ഈ തെളിവുകളെല്ലാം സമാഹരിച്ചിട്ടില്ലെന്ന് ആരു കണ്ടു.
കോടതി ഇടപെടൽ
കഴിഞ്ഞദിവസമുണ്ടായ കോടതിയുടെ ഇടപെടലുകൾ പ്രത്യാശ പകരുന്നവയായി. വിമാനത്തിലെ വധശ്രമത്തിന് ഇടതുമുന്നണി കണ്വീനർ ഇ.പി. ജയരാജനെതിരേ പോലീസിന് വധശ്രമത്തിനു കേസെടുക്കേണ്ടിവന്നത് കോടതി കാരണമാണ്. ഒരു കാരണവശാലും കേസെടുക്കില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ ശഠിച്ച സംഭവമായിരുന്നു അത്. പോലീസ് വലിയ തിടുക്കം കാണിച്ച് അറസ്റ്റ് ചെയ്ത മുൻ എംഎൽഎമാരായ ശബരീനാഥനും പി.സി. ജോർജിനും കോടതി അന്നുതന്നെ ജാമ്യം കൊടുത്തു പുറത്തുവിട്ടതും സർക്കാരിനു വലിയ അടിയായി. വിവാദ നായിക സ്വപ്ന സുരേഷിന്റെ അഭിഭാഷകനെതിരേ എടുത്ത കേസിൽ അദ്ദേഹത്തിനു മുൻകൂർ ജാമ്യം കിട്ടി. ഏറ്റവും ഒടുവിൽ വിവാദമായ സ്വർണക്കടത്തു കേസ് ബംഗളൂരുവിലേക്കു മാറ്റാൻ ഇഡി സുപ്രീംകോടതിയെ സമീപിച്ചതും വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്.
ചരിത്രംകുറിച്ച റൂളിംഗ്
തികച്ചും അപ്രതീക്ഷിതമായിരുന്നു കേരളനിയമസഭാ സ്പീക്കർ എം.ബി. രാജേഷിന്റെ റൂളിംഗ്. സിപിഎമ്മിന്റെ കണ്ണിലെ കരടായ കെ.കെ. രമയെക്കുറിച്ച് സിപിഎം നേതാവ് എം.എം. മണി നിയമസഭയിൽ പറഞ്ഞത് വലിയ വിവാദമായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചാനലിലെ ന്യായീകരണ തൊഴിലാളികളും എല്ലാം കൈയും മെയ്യും മറന്നു ന്യായീകരിക്കുകയായിരുന്നു.
പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ഇടതുമുന്നണിയിലെ ഘടകകക്ഷികളാരും വാ തുറന്നില്ല. അതിനുള്ള ധൈര്യമോ വിവരമോ ഇല്ലായിരിക്കും. സിപിഐയുടെ ദേശീയ നേതാവ് ആനി രാജ വാ തുറന്നെങ്കിലും കാനം മിണ്ടിയില്ല. ന്യായീകരിച്ചുമില്ല. ആനി രാജയ്ക്കെതിരേയും മണി പ്രതികരിച്ചു. സിപിഎമ്മിനെതിരേ ദേശീയതലത്തിൽ ആക്ഷേപം ഉയർത്തിയ സംഭവമായി മണിയുടെ പരാമർശം. ഈ പശ്ചാത്തലത്തിലാണ് ജൂലൈ 20ന് സ്പീക്കർ രാജേഷ് ആ പരമാർശങ്ങളെ അപലപിച്ചുകൊണ്ടു സഭയിൽ റൂളിംഗ് നല്കിയതും തന്റെ വാക്കുകളെ നിയമസഭയ്ക്കകത്തും പുറത്തും പലവട്ടം ന്യായീകരിച്ച മണിതന്നെ പരാമർശം പിൻവലിച്ചതും. ‘തിരുവായക്ക് എതിർവാ’ അനുവദിക്കാത്ത പിണറായിയെപോലെ ഒരു മുഖ്യമന്ത്രിയുടെ വാക്കുകൾ തള്ളിപ്പറയാൻ സ്പീക്കർ കാണിച്ച ധൈര്യം ഭാരതത്തിലെ പൊതുജീവിതത്തിന് അഭിമാനകരമായി. ഇത്തരം ഒരു തിരുത്തലിനു കേന്ദ്ര നേതൃത്വം കർശനമായി ആവശ്യപ്പെട്ടിരിക്കണം എന്നാണു കരുതപ്പെടുന്നത്.
പ്രതിച്ഛായ മോശമാക്കുന്ന സംഭവങ്ങൾ
രണ്ടാം പിണറായി സർക്കാരിന്റെ പ്രതിച്ഛായ അനുദിനം മോശമാവുകയാണ്. പിടിപ്പുകേടിന്റെയും വീഴ്ചകളുടെയും കഥകൾ ഓരോന്നായി പുറത്തുവരുന്നു. നാലു ലക്ഷം പേരെ ബാധിക്കുന്ന ബഫർ സോണ് വിഷയത്തിൽ മന്ത്രിസഭ കൈക്കൊണ്ട മണ്ടൻ തീരുമാനത്തിനു വേറെ ആരെ പഴിക്കാനാവും. തീരുമാനം റദ്ദാക്കേണ്ട ഗതികേടിലായി മന്ത്രിസഭ.
കേരളത്തിലെ നവോത്ഥാന നായകരുടെ ഗണത്തിൽനിന്നു ചാവറയച്ചനെ നീക്കിയതു മാത്രമല്ല, ക്രൈസ്തവ ബസിലിക്കയായിരുന്ന ഹാഗിയ സോഫിയയെ പരാമർശിച്ചുള്ള പാഠപുസ്തകഭാഗംവരെ ക്രൈസ്തവരെ വേദനിപ്പിക്കുന്നതായി. അതിനു രൂപംകൊടുത്ത സമിതിയിലുണ്ടായിരുന്നവരുടെ പേരുകൾ കാണുന്പോഴാണ് എത്ര ആസൂത്രിതമായാണു ചിലർ കാര്യങ്ങൾ നടത്തുന്നത് എന്നു തിരിച്ചറിയുക. ക്രൈസ്തവർ എന്തെങ്കിലും പറഞ്ഞാൽ ഇസ്ലാമോഫോബിയ ആയി ചിത്രീകരിക്കുകയും ചെയ്യുന്നു. ഈ വിഷയം നിയമസഭയിൽ പറയാൻ പി.ജെ. ജോസഫ് മാത്രം.
സജി ചെറിയാനെ തുടർന്ന് ആന്റണി രാജുവിനും രാജിവയ്ക്കേണ്ടി വരുമോ എന്ന ഭീതി അന്തരീക്ഷത്തിൽ സജീവമാകുന്നുണ്ട്. ജൂണിയർ അഭിഭാഷകനായിരിക്കെ കാണിച്ച ഒരു പ്രഫഷണൽ തന്ത്രമാണ് ആന്റണി രാജുവിനെ വെള്ളംകുടിപ്പിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ഉണ്ടാകുന്ന തീരുമാനത്തിൽ രാജു കുറ്റക്കാരനെന്നു കണ്ടാൽ അദ്ദേഹത്തിന്റെ ചോരയ്ക്കു വേണ്ടി മുറവിളി ഉയരും എന്നു തീർച്ച. ഗണേശന് മന്ത്രിസഭയിൽ എത്താനാവുമോ ആവോ. അവിടെ കുടുംബ വഴക്കുകൾ തടയിടുന്നുണ്ട്.
അനന്തപുരി /ദ്വിജൻ
കത്തെഴുതി... തൂക്കിക്കൊല്ലുമോ?
12:36 AM Jul 24, 2022 | Deepika.com