സ്വർണക്കടത്ത് കേസിൽ പ്രതിയായ വനിതയ്ക്ക് ഇപ്പോൾ സകല സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന പ്രസ്ഥാനത്തിന് സംഘപരിവാർ ബന്ധങ്ങളാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസ് സംബന്ധിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്. ഇത്തരമൊരു സംഘടനയുടെ തണലിൽ നിൽക്കുന്ന സ്വർണക്കടത്ത്, വ്യാജബിരുദം, വ്യാജമൊഴിയുണ്ടാക്കൽ എന്നിങ്ങനെ നിരവധി കേസിൽ പ്രതിസ്ഥാനത്തുള്ള ഒരു വ്യക്തിയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന് ഇപ്പോൾ വേദവാക്യമാക്കിയിരിക്കുന്നത്.
സുതാര്യമായ ഒരു അന്വേഷണം നടക്കുന്നതിൽ എന്തിനു പ്രതിപക്ഷം വേവലാതിപ്പെടണം. സ്വർണക്കള്ളക്കടത്ത് പോലൊരു കേസിൽ അതിന്റെ സ്രോതസ് മുതൽ അന്തിമ വിനിയോഗം വരെയുള്ള എല്ലാ കണ്ണികളും പുറത്തുകൊണ്ടുവരാൻ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം കേന്ദ്ര ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാവശ്യപ്പെട്ട് 2020 ജൂലൈ എട്ടിന് പ്രധാനമന്ത്രിക്കു സംസ്ഥാന സർക്കാർ കത്തയച്ചു.
സംസ്ഥാനത്തെ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ, ഇടനിലക്കാരനെന്നു പറയുന്ന ഒരാളുമായി ഫോണിൽ സംസാരിച്ചുവെന്നാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിൽ പറയുന്നത്. എന്നാൽ എന്തിനു സംസാരിച്ചുവെന്നതിനെപ്പറ്റി ഒന്നും പറയുന്നില്ല. ഇതിന്റെ ഉത്തരവാദിത്വം സർക്കാരിന്റെമേൽ കെട്ടിവയ്ക്കാനാണു ശ്രമം. ഒരു പ്രശ്നത്തിലും ഇടനിലയായി ഉപയോഗിക്കേണ്ട ആവശ്യം സർക്കാരിനില്ല.
ഇവരുടെ തിരക്കഥയിലെ സൃഷ്ടിയാണ് ‘ഇടനിലക്കാർ’. നാലു കേന്ദ്ര ഏജൻസികൾ ഇവിടമാകെ ഉഴുതുമറിച്ചു നോക്കി. ഒരു കച്ചിത്തുരുമ്പ് എങ്കിലും കിട്ടിയിരുന്നെങ്കിൽ ആ ഏജൻസികളും അവരെ തുറന്നുവിട്ട രാഷ്ട്രീയ അധികാരകേന്ദ്രങ്ങളും, അവർക്കുവേണ്ടി തെളിവുകളുണ്ടാക്കിക്കൊടുക്കാൻ ശ്രമിച്ച കോണ്ഗ്രസ് പാർട്ടിക്കാരും ഇവിടെ ആരെയെങ്കിലും ബാക്കിവച്ചേക്കുമായിരുന്നോ? തീയില്ലാത്തിടത്തു പുക കണ്ടെത്തിയെന്നു വരുത്തിത്തീർക്കൻ ശ്രമിക്കുകയാണ് അവർ. ഒരു പ്രസക്തിയുമില്ല പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന്. സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും അവർ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നവരുടെയും വാക്കുകൾക്കു നിയമസഭാ തലത്തിൽ മുഴക്കം നൽകാൻ കഴിഞ്ഞ തവണ ഒരു ബിജെപി അംഗമുണ്ടായിരുന്നു. ഇപ്പോൾ ബിജെപിക്ക് അംഗമില്ല. അതിന്റെ കുറവ് നികത്താൻ വന്നിരിക്കുകയാണ് പ്രതിപക്ഷത്തെ ചിലർ. സ്വർണം കൊടുത്തയച്ചതാരെന്നോ സ്വർണം കിട്ടിയതാർക്കെന്നോ ഉൾപ്പെടെ ഒരു ചോദ്യവും കോണ്ഗ്രസ് ചോദിക്കുന്നില്ല. ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറയേണ്ടതു ബിജെപിയുടെ കേന്ദ്രവും അതിന്റെ അന്വേഷണ ഏജൻസികളുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരും കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചിട്ടില്ലായെന്ന സത്യം പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനെ രായ്ക്കുരാമാനം സ്ഥലംമാറ്റി.
കേട്ടുകേൾവിയുടെ തരത്തിലുള്ളതു മാത്രമാണ് കറൻസി കടത്തി എന്ന ആരോപണം. കറൻസി കടത്തുന്നതു താൻ കണ്ടു എന്നല്ല, മറ്റൊരാൾ കണ്ടതായി തന്നോടു പറഞ്ഞു എന്നു മാത്രമായിരുന്നു വിവാദപ്രതി അന്നു പറഞ്ഞത്. സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് എന്തോ പങ്കുള്ളതുപോലെ വരുത്തിത്തീർക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഒരു അടുത്ത ഭാഗമാണ് ഇപ്പോൾ അരങ്ങേറുന്നത്. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ചു നയതന്ത്ര ബാഗേജ് വഴി 21 തവണ സ്വർണം കടത്തിയെന്നാണു പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ആളുകളെ അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ കഴിയാത്തത് ആരുടെ കുറ്റമാണ്? അതിൽ കേന്ദ്രസർക്കാരിനു വേണ്ടി രക്ഷാകവചം തീർക്കുന്ന ജോലി എന്തിനുവേണ്ടി കോണ്ഗ്രസ് കേരളത്തിൽ ചെയ്യുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു. ഭരണപക്ഷത്തുനിന്ന് വി. ജോയ്, പി. ബാലചന്ദ്രൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ,എ.എൻ. ഷംസീർ, തോമസ് കെ. തോമസ്, കെ.ബി. ഗണേഷ്കുമാർ, മാത്യു ടി തോമസ്, കെ.ടി. ജലീൽ എന്നിവർ പ്രസംഗിച്ചു.
സ്വപ്നയെ കൊണ്ടുനടക്കുന്നത് സിപിഎമ്മും സംഘപരിവാറും: പ്രതിപക്ഷനേതാവ്
സ്വർണക്കടത്ത് കേസിലെ പ്രതി കോടതിക്കു നൽകിയിരിക്കുന്ന രഹസ്യമൊഴിയിലെ ആരോപണങ്ങൾ സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി നൽകിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വപ്നയ്ക്ക് ചെല്ലും ചെലവും കൊടുത്തുകൊണ്ടു നടക്കുന്നത് സിപിഎമ്മും സംഘപരിവാറുമാണ്. സ്വർണം, ഡോളർ കടത്തു കേസുകളിൽ സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്നും സതീശൻ ചോദിച്ചു. സ്വപ്ന സുരേഷിന് സംഘപരിവാർ സംഘടന ചെല്ലും ചെലവും കൊടുക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നേരത്തെ സ്വപ്നയ്ക്ക് ഒന്നര ലക്ഷം രൂപ ശന്പളം നൽകി ചെല്ലും ചെലവും നൽകിയിരുന്നത് സർക്കാരാണ്.
സിപിഎമ്മും സംഘപരിവാറുമാണ് മാറിമാറി ചെല്ലും ചെലവും കൊടുത്ത് സ്വപ്നയെ കൊണ്ടുനടക്കുന്നത്. സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ശിവശങ്കർ പുസ്തകത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയിട്ടും ഒരു നടപടിയും എടുത്തില്ല. അതേസമയം നിയമപ്രകാരം കോടതിയിൽ 164 സ്റ്റേറ്റ്മെന്റ് നൽകിയ സ്വപ്ന സുരേഷിനെതിരേ കലാപ ആഹ്വാനത്തിന് സർക്കാർ കേസെടുത്തത് എന്തിനാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. മുഖ്യമന്ത്രി നിരപരാധിയാണെങ്കിൽ നിയമപരമായ മാർഗങ്ങൾ തേടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും മറുപടിയില്ല.
നിയമപരമായ മാർഗങ്ങൾ തേടാതെ നിയമവിരുദ്ധമായി സരിത്തിനെ വിജിലൻസ് സംഘം തട്ടിക്കൊണ്ടു പോയി ഫോണ് പിടിച്ചെടുത്തത് വകുപ്പു മന്ത്രിയായ താൻ അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അന്വേഷണത്തിനായി മുഖ്യമന്ത്രി തന്നെ വിളിച്ചുവരുത്തിയ കേന്ദ്ര ഏജൻസികൾക്കെതിരേ രൂപീകരിച്ച ജുഡീഷൽ കമ്മീഷന്റെ കാലാവധി നീട്ടിയത് എന്തിനാണെന്ന ചോദ്യത്തിനും മറുപടിയില്ല. ഷാജ് കിരണ് എന്ന ഇടനിലക്കാരനെ വിട്ടത് എന്തിനാണെന്ന ചോദ്യത്തിനും മറുപടിയില്ല. വിജിലൻസ് ഡയറക്ടറും ഷാജ് കിരണും തമ്മിൽ ഫോണിൽ സംസാരിച്ചത് എന്തിനുവേണ്ടിയാണെന്നത് സംബന്ധിച്ചും ഒരക്ഷരം പറയാൻ മുഖ്യമന്ത്രി തയാറായില്ല.
സ്വർണക്കടത്തിൽ ഒരു വർഷം മുൻപുണ്ടായ വെളിപ്പെടുത്തലിനെത്തുടർന്ന് എല്ലാവർക്കും കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിയിൽ, ദുബായിലേക്കു നയതന്ത്ര ചാനൽ വഴി ബാഗ് കൊണ്ടുപോയിട്ടുണ്ടെന്നു ശിവശങ്കർ മറുപടി നൽകിയിട്ടുണ്ട്. എന്നാൽ ബാഗ് കൊണ്ടുപോകാൻ മറന്നിട്ടില്ലെന്നു നിയമസഭയിൽ മറുപടി നൽകിയ മുഖ്യമന്ത്രി, ഇന്നു പറഞ്ഞത് നയതന്ത്രചാനലിലൂടെ സ്കാനിംഗ് കഴിഞ്ഞ ശേഷമാണ് ബാഗ് കൊണ്ടു പോയതെന്നാണ്. ബാഗ് കൊണ്ടുപോയിട്ടില്ലെന്നു നിയമസഭയിൽ ഉത്തരം നൽകിയ ആളാണ് മാറ്റിപ്പറഞ്ഞത്. കറൻസി ഉണ്ടെന്നു പറയപ്പെടുന്ന ബാഗ് സ്ക്രീനിംഗ് ചെയ്താണ് വിട്ടതെങ്കിൽ എന്തിനാണ് നയതന്ത്രചാനലിനെ ആശ്രയിച്ചത് ?
മുഖ്യമന്ത്രിയുടെ അത്രയും അധികാരങ്ങൾ ഉണ്ടായിരുന്ന ശിവശങ്കറിനൊപ്പമുണ്ടായിരുന്ന സ്വപ്ന സുരേഷാണ് ഇപ്പോൾ മുഖ്യമന്ത്രിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തട്ടിപ്പു കേസിൽ ശിക്ഷിക്കപ്പെട്ട സരിതയിൽനിന്നു പരാതി എഴുതി വാങ്ങിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരേ സിബിഐ അന്വേഷണത്തിന് ഈ സർക്കാർ ശിപാർശ ചെയ്തത്. 57 മിനിട്ട് സംസാരിച്ചിട്ടും പ്രതിപക്ഷം ഉയർത്തിയ ഒരു ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല. അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തുനിന്ന് ഡോ. മാത്യു കുഴൽനാടൻ, എൻ. ഷംസുദ്ദീൻ, കെ.കെ. രമ, മോൻസ് ജോസഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
മകളെക്കുറിച്ചുള്ള പരാമർശത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി
മകളെക്കുറിച്ചുള്ള പരാമർശത്തിൽ നിയമസഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി. അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനാണ് “മുഖ്യമന്ത്രിയുടെ മകൾ പ്രൈസ് വാട്ടേഴ്സ് കൂപ്പറിന്റെ ഡയറക്ടർ ജയ്ക് ബാലകുമാർ തന്റെ മെന്റർ ആണെന്നു വിശേഷിപ്പിച്ചു” എന്നു പരാമർശിച്ചത്. ഇതിനുള്ള മറുപടിയിലാണു മുഖ്യമന്ത്രി ക്ഷുഭിതനായത്.
അടിയന്തരപ്രമേയ ചർച്ചയ്ക്കിടയിൽ തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കാൻ ഒരുപാടുപേർ ശ്രമിച്ചിട്ടുണ്ടെന്നും അതിൽ മാത്യു കുഴൽനാടന്റെ പ്രസ്താവനയുമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി, തുടർന്ന് കടുത്ത ക്ഷോഭം പ്രകടിപ്പിച്ചു. കുഴൽനാടന്റെ വിചാരം എങ്ങനെയും തട്ടിക്കളയാമെന്നാണ്, അതിനു വേറെ ആളെ നോക്കുന്നതാണു നല്ലത്. എന്താണു നിങ്ങൾ വിചാരിച്ചത്.
മകളെക്കുറിച്ചു പറഞ്ഞാൽ കിടുങ്ങിപ്പോകുമെന്നോ? പച്ചക്കള്ളമാണു പറഞ്ഞത്. അത്തരത്തിൽ ഒരു വ്യക്തിയെയും മെന്ററായി മകൾ പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുക. എന്തും പറയാമെന്നാണോ? അത്തരം കാര്യങ്ങൾ മനസിൽ വച്ചാൽ മതി. ആളുകളെ അപകീർത്തിപ്പെടുത്താൻ എന്തും പറയാമെന്ന സ്ഥിതി ഉണ്ടാവരുത്. വേണ്ടാത്ത കാര്യങ്ങൾ പറയാനാണോ ഈ സഭാവേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങൾ പറയണം. വീട്ടിലിരിക്കുന്നവരെ വെറുതേ വലിച്ചിഴച്ച് അസംബന്ധം പറയരുത്- മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിരട്ടൽകൊണ്ടൊന്നും പേടിക്കില്ലെന്നും താൻ നടത്തിയ പ്രസ്താവന സംബന്ധിച്ചുള്ള വിശദമായ രേഖകൾ ഇന്നു പുറത്തുവിടുമെന്നും മാത്യു കുഴൽനാടൻ പിന്നീടു പറഞ്ഞു.
എന്തുകൊണ്ട് മാനനഷ്ടത്തിനു കേസ് ഫയൽ ചെയ്യുന്നില്ല: ഷാഫി പറന്പിൽ
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ കളവെങ്കിൽ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ മടിക്കുന്നതെന്നു ഷാഫി പറമ്പിൽ. സ്വർണക്കടത്ത് കേസ് വിവാദം സംബന്ധിച്ച് നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു ഷാഫി.
സ്വപ്ന നല്കിയ മൊഴിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടെന്നു മാധ്യമങ്ങളിൽ വാർത്തകൾ വന്നു. പാലക്കാട്ടെ ഫ്ളാറ്റിൽനിന്നു സ്വപ്നയുടെ കൂടെയുള്ള സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണു മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യത്തിനു മറുപടി നല്കിയതെന്നും ലോക്കൽ പോലീസിനെ അറിയിക്കാതെ സരിത്തിനെ വിജിലൻസ് കസ്റ്റഡിയിൽ കൊണ്ടുപോകാൻ അനുമതി നല്കിയതാരാണെന്നറിയാൻ ജനത്തിന് ആഗ്രഹമുണ്ടെന്നും ഷാഫി പറഞ്ഞു.
രഹസ്യമൊഴി നല്കിയതിനെത്തുടർന്ന് ഒരാൾക്കെതിരേ ഒരു കേസ് എടുത്ത സംസ്ഥാനമുണ്ടെങ്കിൽ അത് കേരളമാവും. തന്റെ കാലത്ത് അവതാരങ്ങൾ ഉണ്ടാവില്ലെന്നു മുഖ്യമന്ത്രി മുമ്പു പറഞ്ഞിരുന്നു. എന്നാലിപ്പോൾ അവതാരങ്ങളുടെ ചാകരയാണ്. ഗുരുതരമായ ആരോപണം ഉന്നയിച്ച ഷാജ് കിരണ് എന്ന അവതാരത്തിനെതിരേ സർക്കാർ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണം.
ഷാജ് കിരണിന് തമിഴ്നാട്ടിലേക്കു കടക്കാനും മൊബൈൽ ഫോണിലെ തെളിവുകൾ നീക്കം ചെയ്യാനും അവസരമൊരുക്കിയത് ആരാണ്. സ്വപ്നയ്ക്ക് മികച്ച സ്വഭാവ സർട്ടിഫിക്കറ്റ് നല്കിയത് സിപിഎമ്മാണ്. മടിയിൽ കനമില്ല, വഴിയിൽ പേടിയില്ല എന്ന പൊങ്ങച്ചമല്ല; മറിച്ച് സത്യസന്ധമായ മറുപടിയാണ് മുഖ്യമന്ത്രി ജനങ്ങൾക്കു നല്കേണ്ട തെന്നും ഷാഫി കൂട്ടിച്ചേർത്തു.