സിപിഎം നേതൃത്വം ജ്ഞാനികളും രാഷ്ട്രീയവകതിരിവുമുള്ളവരായി മാറുന്നു. പാർട്ടി പ്രവർത്തകർ ഉൾപ്പെട്ട അക്രമ സംഭവങ്ങളിൽ അവരുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിനും ഔദ്യോഗികമായി പ്രതികരിക്കുന്നതിനും പകരം നേതാക്കൾ അക്രമത്തെ അപലപിക്കുകയും അതിനെക്കുറിച്ച് അറിഞ്ഞില്ലെന്നു നടിക്കുകയും ചെയ്യുകയാണ്. അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ ചില ഭാരവാഹികൾക്കെതിരേ നടപടിയെടുക്കുകയും ചെയ്തു.
ചില സമീപകാല സംഭവങ്ങളിൽ പാർട്ടി നേതാക്കളുടെ ഭാഷ്യം വികൃതമായിരുന്നു . അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ആഴ്ചകൾക്കു മുന്പു മുഖ്യമന്ത്രി പിണറായി വിജയനും ചില യുവ കോൺഗ്രസ് നേതാക്കളും ഒരുമിച്ച് കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്തത്.
കോൺഗ്രസ് നേതാക്കൾ പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണമുയർന്നു. വിമാനത്തിലുണ്ടായിരുന്ന പ്രമുഖ സിപിഎം നേതാവ് ഇവരിലൊരാളെ തള്ളിയ സംഭവത്തിനു ശേഷം പറഞ്ഞ കാര്യം പിന്നീടു പുറത്തു വന്ന കഥകളിൽ നിന്നു വ്യത്യസ്തമായിരുന്നു. അതോ നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണോ എൽഡിഎഫ് നേതാക്കൾ പ്രവർത്തിക്കുന്നത്? ഉറപ്പിച്ചു പറയാനാവില്ല. പിന്നെ ചെയ്യാവുന്ന മികച്ച കാര്യം പാർട്ടിയുടെ നിലപാടു വ്യക്തമാക്കാതെ മൊത്തം കാര്യങ്ങളും അന്വേഷണത്തിനു വിട്ട് പിന്നീടു സൗകര്യപ്രദമായ സമയത്തു വരുന്ന അന്വേഷണറിപ്പോർട്ട് കാത്തിരിക്കലാണ്.
കഴിഞ്ഞയാഴ്ച അവസാനം സിപിഎമ്മിന്റെ വിദ്യാർഥി വിഭാഗമായ എസ്എഫ്ഐയുടെ നേതാക്കളും അനുയായികളും പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി മുൻകൈയെടുത്തില്ലെന്നു പറഞ്ഞു നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. മുന്നൂറോളം വരുന്ന പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്ന എസ്ഐയും എട്ടുപേരുമടങ്ങുന്ന പോലീസ് സംഘത്തെ മറികടന്ന് എംപിയുടെ ഓഫീസിൽ കയറി ജനാലകളും വാതിലുകളും അടിച്ചു തകർക്കുകയും ഫർണിച്ചർ നശിപ്പിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ഗാന്ധിജിയുടേതടക്കം മുതിർന്ന നേതാക്കളുടെ ചിത്രങ്ങൾ വലിച്ചു താഴെയിട്ടെന്നും പറയുന്നു.
സമരക്കാരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപണവിധേയരായ പോലീസ് ശനിയാഴ്ച ഉച്ചയോടെ എസ്എഫ്ഐയുടെ ചില പ്രവർത്തകർ ഉൾപ്പെടെ 19 പേരെ പിടികൂടി. പിണറായിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗം പോലും സമരത്തിന്റെ ഭാഗമായിരുന്നു! ഇയാളുടെ പങ്കാളിത്തം നിഷേധിച്ചുകൊണ്ടുള്ള പ്രസ്താവനകളും വളരെ വേഗം വന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാതിരിക്കാനുള്ള സമ്മർദ്ദങ്ങളുമുണ്ടായി. എസ്എഫ്ഐ അക്രമത്തിനെതിരേ വലിയ പ്രതിഷേധമാണ് കേരളത്തിലുടനീളം ഉണ്ടായത്.
സർക്കാരിനെയായിരുന്നു സമീപിക്കേണ്ടത്
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്ററിനുള്ളിൽ ബഫർ സോൺ നിർമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവവിപ്ലവകാരികൾ കേരള സർക്കാരിനെയായിരുന്നു സമീപിക്കേണ്ടത്. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയുടെ കാലത്ത് 2019 ഒക്ടോബർ 10-നാണ് ബഫർ സോൺ സംബന്ധിച്ച തീരുമാനമെടുത്തത്. സുപ്രീം കോടതി വിധിയിൽ ആവശ്യമെങ്കിൽ ഇളവുകൾ നല്കുന്നതിനുള്ള മാർഗനിർദേശങ്ങളുമുണ്ടായിരുന്നു. ഇതിനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കാണ്. ഇതുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ നടപടികൾ കൈക്കൊള്ളണമെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോടും കേരള മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഇതാണോ രാഹുൽ ഗാന്ധിയെ നേരിടാൻ എസ്എഫ്ഐയിലെ വിപ്ലവതുർക്കികളെ പ്രകോപിപ്പിച്ചത്?
വനമേഖലയുടെ പുറത്തേക്കു വന്യമൃഗങ്ങൾ കടക്കുന്നത് കൂടിവരുന്നത് ഇവിടുത്തെ താമസക്കാർക്കും കൃഷിക്കും വീട്ടുമൃഗങ്ങൾക്കും ദോഷകരമായ സാഹചര്യത്തിൽ ഇത്തരം മേഖലകളുടെ നിർമാണത്തിന് വിദഗ്ധരുടെ വിപുലമായ പഠനം ആവശ്യമാണ്. വന്യജീവികൾക്കു വനത്തിനുള്ളിൽ സുഗമമായി സഞ്ചരിക്കുന്നതിനും ഭക്ഷണവും വെള്ളവും ലഭിക്കുന്നതിനുമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുകയാണു വേണ്ടത്. ജനപ്രതിനിധികളുടെ ഓഫീസ് തകർക്കുന്നത് ഇതിനൊരുത്തരമാവില്ല. മനുഷ്യ-മൃഗ സംഘർഷങ്ങളൊഴിവാക്കി പ്രശ്നം നേരിടാനും പരിഹാരം നിർദേശിക്കാനും പ്രതിജ്ഞാബദ്ധരായ ആൾക്കാരുടെ കൂട്ടായ്മ ആവശ്യമാണ്.
ഉന്നതനേതാവും മറ്റു പ്രധാനപ്പെട്ട ആൾക്കാരും സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന, കേസിലെ കുറ്റാരോപിത സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു ശേഷം ഈയിടെയായി കേരളത്തിലെ ഓരോ വിവാദവും കൂടുതൽ സങ്കീർണമാവുകയാണ്. ഷാർജയിൽ പിണറായിയുടെ മകൾക്കു വ്യവസായം തുടങ്ങാൻ ശ്രമം നടന്നതായും തെറ്റായി കൈകാര്യം ചെയ്തതിനാൽ പരാജയപ്പെട്ടതായും സ്വപ്ന ആരോപിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ പിന്നീടു വെളിപ്പെടുത്തുമെന്ന ഭീഷണിയാവട്ടെ അവസ്ഥ കൂടുതൽ വഷളാക്കി. ഇതെല്ലാം കേരള ഭരണത്തിന്റെയും സിപിഎമ്മിന്റേയും ഉന്നതതലങ്ങളിൽ ആഘാതമുണ്ടാക്കുകയും ചെയ്തു.
രാഷ്ട്രീയ പക്വതയില്ലായ്മ
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും അദ്ദേഹത്തെ വെല്ലുവിളിച്ചതും രാഷ്ട്രീയ പക്വതയില്ലായ്മയായെന്നു മാത്രമല്ല, തനി ബുദ്ധിശൂന്യമായ തന്ത്രവുമായി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോളം പോന്ന നേതാവ് കടുത്ത വിമർശമുയർത്തുകയും ചെയ്തു. പിണറായി വിജയനും എസ്എഫ്ഐയെ വിമർശിച്ചു പ്രസ്താവനയിറക്കുകയും ഉന്നത നേതൃത്വത്തിന്റെ അറിവോടെയല്ല കാര്യങ്ങൾ നടന്നതെന്നു വ്യക്തമാക്കുകയും ചെയ്തു. പാർട്ടിയിലെ പ്രമുഖ നേതാവായ ഇ.പി. ജയരാജനും അക്രമത്തിനെതിരേ രംഗത്തുവന്നു. ഇതെല്ലാം നടന്നത് ചില ഇടപാടുകളുടെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ 60 മണിക്കൂറിലേറെ ചോദ്യം ചെയ്ത സമയത്താണ്. കേന്ദ്രം ഭരിച്ചിരുന്ന കക്ഷിയെ ദുർബലപ്പെടുത്താനും വലിയ പാരന്പര്യമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തലപ്പത്ത് നെഹ്റു കുടുംബവാഴ്ച തിരിച്ചുവരുന്നതു തടയാനുമുള്ള രാഷ്ട്രീയനീക്കമായാണ് പലരും ഈ ചോദ്യം ചെയ്യലിനെ കാണുന്നത്.
വയനാട് സംഭവങ്ങളിൽ അജ്ഞത നടിച്ച് അകലാനുള്ള സിപിഎം നേതൃത്വത്തിന്റെ ചടുലനീക്കത്തെ ദോഷൈകദൃക്കുകളായ ചില നിരീക്ഷകർ, 1742-ലെ തോമസ് ഗ്രേയുടെ ‘ഓഡ് ഓൺ എ ഡിസ്റ്റന്റ് പ്രോസ്പെക്ട് ഓഫ് എറ്റൻ കോളജ്’ എന്ന കവിത അടുത്തിടെ വായിച്ച കോൺഗ്രസിലെ ചിലരുടെ വിശിഷ്ടാശയങ്ങളുമായി ബന്ധപ്പെടുത്തുന്നു. അതിൽ ‘അജ്ഞത പരമാനന്ദമാകുന്നിടത്ത്, ജ്ഞാനിയാകുന്നത് വിഡ്ഢിത്തമാണ്’ എന്ന ചൊല്ലിന് നിരവധി വ്യാഖ്യാനങ്ങളുണ്ട്. തൽക്ഷണം വിവേകശൂന്യമായ ന്യായവാദം നൽകാൻ ശ്രമിക്കുന്നതിനുപകരം, ഒരാൾക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെങ്കിൽ, അല്ലെങ്കിൽ വിവേകശൂന്യമായ തീരുമാനവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ, അന്വേഷണത്തിന് ഉത്തരവിടുന്നത് മികച്ച പരിഹാരമായിരിക്കും.
ഒരു ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു നടത്തുന്ന അന്വേഷണം ലളിതമായ ഉത്തരവും, അന്തിമ റിപ്പോർട്ടും ഡിവൈഎസ്പിയെ പിന്നീട് പുനരധിവസിപ്പിക്കുന്നതും പ്രായം ചെന്ന സിപിഎം നേതാവിനെ സംബന്ധിച്ചുപോലും ചാണക്യതന്ത്രവുമാകും. രാജ്യമാസകലം ആഞ്ഞടിക്കുന്ന വന്യവും സങ്കീർണവുമായ രാഷ്ട്രീയതരംഗവും പ്രായവും തങ്ങൾക്കുള്ള ഇടവും കണക്കിലെടുത്തു പല മുതിർന്ന സിപിഎം നേതാക്കളും ഇത്തരമൊരു മാർഗമാണു സ്വീകരിച്ചിരിക്കുന്നത്.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
അജ്ഞത പരമാനന്ദമാകുന്നിടത്ത് ജ്ഞാനിയാകുന്നതു വിഡ്ഢിത്തം
12:47 AM Jun 27, 2022 | Deepika.com