ലോകജനസംഖ്യയുടെ 41ശതമാനം, ലോക ജി ഡി പി യുടെ 24ശതമാനം, ലോക വ്യാപാരത്തിന്റെ 16ശതമാനം എന്നിവ ഉൾക്കൊള്ളുന്ന ഉയർന്നു വരുന്ന അഞ്ചു സമ്പത് വ്യവസ്ഥകളുടെ കൂട്ടായ്മ-അതാണ് ബ്രിക്സ്. ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.
ഒട്ടേറെ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ബ്രിക്സ് രാഷ്ട്ര നേതാക്കളായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ എന്നിവർ ചൈന ആതിഥേയത്വം വഹിച്ച പതിനാലാമത് വിർച്വൽ ഉച്ചകോടിയിൽ സജീവമായി പങ്കെടുക്കുകയുണ്ടായി. മാനവരാശിയുടെ മൂന്നില്‍ രണ്ടു ഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരുടെ സമ്മേളനമാണ് ഓൺലൈനായി നടന്നത്. തീവ്രവാദം, കള്ളപ്പണം എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികളോടു പ്രതികരിക്കാനുള്ള ശേഷി ശക്തിപ്പെടുത്താൻ ഇവർ ഒന്നിച്ചു സമ്മതിച്ചു-ഇതാണ് ഇത്തവണ നടന്ന ഓൺലൈൻ ഉച്ചകോടിയുടെ ബാക്കിപത്രം.
2001ല്‍ ആഗോള സാമ്പത്തിക പഠനസ്ഥാപനമായ ഗോള്‍ഡ് മാന്‍ സാക്സിലെ ജിം ഒനീല്‍ പ്രസിദ്ധീകരിച്ച ‘ബില്‍ഡിംഗ് ബെറ്റര്‍ ഗ്ളോബല്‍ ഇക്കണോമിക് ബ്രിക്സ്’ എന്ന പഠനത്തില്‍, വരാന്‍പോകുന്ന നാളുകളില്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ ചൈന, ഇന്ത്യ, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ സ്വാധീനത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെന്നത് നേരാണ്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ 2030നകം ലോകസാമ്പത്തിക ശക്തികളാവുമെന്നു പ്രവചിക്കുന്ന പഠനം ആണ് അവർ നടത്തിയത്. ഗോള്‍ഡ് മാന്‍ സാക്സിലെ ജിം ഒനീലീനിനൊപ്പം കേരളത്തിൽ വേരുകളുള്ള രൂപ പുരുഷോത്തമനും ചേർന്നാണ് ബ്രിക് എന്ന ആശയം മുൻപോട്ട് വയ്ക്കുന്നത്. ബ്രിക്സ് എന്ന പേരും അതില്‍നിന്നു വന്നതാണെങ്കിലും, വളര്‍ന്നുവരുന്ന നാലു രാജ്യത്തിന്റെ കേവലമായ സാമ്പത്തിക കൂട്ടായ്മയായിരുന്നില്ല ‘ബ്രിക്സ്’. അതിന് ഒരു ശരിയായ രാഷ്ട്രീയമുണ്ടായിരുന്നു. അത് അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ മൂന്നാംലോക രാജ്യങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയ- സാമ്പത്തിക മേധാവിത്വത്തിനെതിരേയുള്ള ഒരു ചുവടുവയ്പായിരുന്നു; ഒരു ബദല്മാര്ഗത്തിന്റെ അന്വേഷണമായിരുന്നു.
1998ല്‍ ഇന്ത്യാ സന്ദര്‍ശനവേളയില്‍ റഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന യെവ്ജെനി പ്രിമക്കോവ് റഷ്യയും ചൈനയും ഇന്ത്യയും ചേര്‍ന്നുള്ള ഒരു സഖ്യം രൂപീകരിക്കുകയെന്ന ആശയം മുന്നോട്ടുവച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം അമേരിക്കയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഏകധ്രുവ ലോകത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക മേധാവിത്വത്തിനെതിരായി ഒരു ബഹുധ്രുവലോകമെന്ന ചിന്തയുടെ തുടക്കമായിരുന്നു റഷ്യ- ഇന്ത്യ- ചൈന ത്രിരാഷ്ട്ര കൂട്ടായ്മ എന്ന ആശയം. 2001ല്‍ നിലവില്‍വന്ന ഈ ത്രിരാഷ്ട്ര കൂട്ടായ്മയുടെ കുറച്ചുകൂടി വിപുലീകൃത സഖ്യമായാണ് ചൈന, റഷ്യ, ഇന്ത്യ, ബ്രസീല്‍ ചതുര്‍രാഷ്ട്ര സഖ്യമായി 2006ല്‍ ‘ബ്രിക്’ രൂപീകൃതമായത്. 2010ല്‍ ദക്ഷിണാഫ്രിക്കകൂടി അംഗമായപ്പോള്‍ ‘ബ്രിക്’, ‘ബ്രിക്സ്’ എന്ന ശക്തമായ രാഷ്ട്രീയ- സാമ്പത്തിക സഖ്യമായിമാറി.
അവഗണിക്കാനാകാത്ത സാമ്പത്തിക- രാഷ്ട്രീയ ശക്തിയായി ബ്രിക്സ് ഉയര്‍ന്നെങ്കിലും പാശ്ചാത്യരാജ്യങ്ങളുടെ നയസമീപനങ്ങളില്‍ മാറ്റമുണ്ടായില്ല. അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിലെ പാശ്ചാത്യരാജ്യങ്ങളുടെ മേധാവിത്വത്തെയും ജനാധിപത്യവിരുദ്ധതയെയും മൂന്നാംലോക രാജ്യങ്ങളോടുള്ള വിവേചനത്തെയും ബ്രിക്സ് രാജ്യങ്ങള്‍ ചോദ്യംചെയ്തെന്നുമാത്രമല്ല, പരിഷ്കാരങ്ങള്‍ക്കെതിരേ മുഖംതിരിച്ചുനില്‍ക്കുന്ന അത്തരം സ്ഥാപനങ്ങള്‍ക്കു ബദലായി പുതിയവ രൂപീകരിക്കാനും തീരുമാനിച്ചു.100 ബില്യണ്‍ ഡോളര്‍ ഫണ്ട് സ്വരൂപിച്ചുകൊണ്ട് 2014ലെ ഫോര്ട്ടാലേസാ (ബ്രസീല്‍) സമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ബ്രിക്സ് ബാങ്ക് എന്നറിയപ്പെടുന്ന ന്യൂ ഡെവലപ്മെന്റ് ബാങ്ക് (എന്‍ഡിബി) ഈ രംഗത്തുള്ള ഏറ്റവും ശക്തമായ ചുവടുവയ്പാണ്. അംഗരാജ്യങ്ങളിലെ അടിസ്ഥാനസൗകര്യവികസനത്തിനായി എന്‍ഡിബി 2016ല്‍ 1.5 ബില്യണ്‍ ഡോളറും 2017ലേക്ക് 2.5 ബില്യണ്‍ ഡോളറും അനുവദിച്ചു.
2015ല്‍ ചൈനയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കും ഈ ദിശയിലുള്ള നീക്കത്തെ ശക്തിപ്പെടുത്തുന്നതാണ്. അഞ്ച് രാജ്യങ്ങൾക്കു മാത്രമായൊരു ബാങ്കാണിത്.ആസ്ഥാനം ചൈനയിലെ ഷാങ്ഹായിൽ ആണ്. കെ.വി. കമ്മത്തിനെ ബ്രിക്സ് ബാങ്ക് അതിന്റെ ആദ്യ ചെയർമാനുമാക്കി.
റഷ്യ നടത്തുന്ന യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി എന്ന പ്രത്യേകത കൂടിയുണ്ട്. ഐക്യരാഷ്ട്ര സംഘടനയിൽ റഷ്യൻ അധിനിവേശത്തെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തിൽ നിന്ന് ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക എന്നിവർ വിട്ടുനില്കുകയുമാണ് ഉണ്ടായത്. റഷ്യയെ ആയുധങ്ങൾക്കും, എണ്ണയ്ക്കും പ്രകൃതി വാതകങ്ങൾക്കുമായി ധാരാളമായി ആശ്രയിക്കുന്നവരാണ് മറ്റ് അംഗരാജ്യങ്ങളും.അതുകൊണ്ടു തന്നെ അമേരിക്കയുടെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെയും താളത്തിന് തുള്ളാൻ ആവില്ല എന്ന പ്രഖ്യാപനം കൂടിയായി മാറി ബ്രിക്സിന്റെ പതിനാലാമത് ഉച്ചകോടി.
ഡോ. സന്തോഷ് വേരനാനി
ഒന്നിച്ചുപ്രവർത്തിക്കാൻ ബ്രിക്സ് രാജ്യങ്ങൾ
12:41 AM Jun 27, 2022 | Deepika.com