പരിസ്ഥിതിലോല മേഖലാ നിർണയം സംബന്ധിച്ച സുപ്രീംകോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തിൽ, വിഷയത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണവും കേരളത്തിലെ മലയോര, കാർഷിക മേഖലകളുടെ ആശങ്കകളും ജീവിതപ്രശ്നങ്ങളും ഉൾപ്പെടുത്തി ‘കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ’ എന്ന പേരിൽ ദീപിക ആറ് അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ച പരന്പരയ്ക്കു സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ പ്രതികരണം.
എ.കെ. ശശീന്ദ്രന്
വനംവകുപ്പു മന്ത്രി
‘കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ’ എന്ന പേരിൽ ദീപിക പ്രസിദ്ധീകരിച്ച പഠനപരന്പരയിൽ ഉയർത്തിക്കാട്ടുന്ന വിഷയങ്ങളെ വനംവകുപ്പും സർക്കാരും ഗൗരവത്തോടെയാണു കാണുന്നത്. വനാതിർത്തികളെ സംബന്ധിച്ചു കർഷകരോടും മലയോര ജനതയോടും ആഭിമുഖ്യമുള്ള നയസമീപനമാണു സംസ്ഥാന സർക്കാരിന്റേത്. കാലിക പ്രസക്തിയുള്ള വിഷയമാണ് ദീപിക പരന്പരയിലൂടെ വിശദമായി അവതരിപ്പിക്കപ്പെട്ടത്.
ബഫർ സോൺ സംബന്ധിച്ച വിവിധ പ്രശ്നങ്ങൾ ഇതിനകം സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. വിഷയത്തിൽ നിലവിലുള്ള കേന്ദ്രനിയമങ്ങളുടെ പരിമിതി നമുക്കു മുന്നിലുണ്ട്. മതിയായ കൂടിയാലോചനകളിലൂടെ ഉചിതമായ തുടർനടപടികൾ സ്വീകരിക്കും.
22 വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ഇക്കോ സെന്‍സിറ്റീവ് സോണ്‍ ജനവാസ മേഖല പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് നിശ്ചയിച്ചു കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള എല്ലാ നിര്‍ദേശങ്ങളിലും ജനവാസമേഖല പൂര്‍ണമായും ഒഴിവാക്കിയിട്ടുള്ളതാണ്.
സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് കേരളത്തിനു മാത്രം ബാധകമായിട്ടുള്ളതല്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണ്. ജനവാസ മേഖലകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തുകയില്ല എന്നു സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. ഇതിനായി നിയമനടപടികള്‍ ഉള്‍പ്പെടെ ആവശ്യമായ തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.
വീഴ്ചകൾ തിരുത്തണം
സി.ആർ. നീലകണ്ഠൻ
നാഷണൽ അലൈൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ് (എൻഎപിഎം) ദേശീയ കൺവീനർ
ബഫർ സോൺ വിഷയത്തിലുള്ള പുതിയ സുപ്രീംകോടതി വിധി അശാസ്ത്രീയമാണ്. ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ആവശ്യമെങ്കിൽ റിസർവ് ഫോറസ്റ്റിനു പോലും ബഫർ സോൺ വേണമെന്നത് അംഗീകരിക്കുന്നു. വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ടു ബുദ്ധിമുട്ടുന്ന കർഷകർക്കും ബഫർ സോൺ നല്ലതാണ്. എന്നാൽ വനാതിർത്തികളിൽ എല്ലായിടത്തും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്നു കോടതി പറഞ്ഞിട്ടില്ല.
ഇതിനകം ബഫർ സോൺ തീരുമാനിച്ച ഇടങ്ങളിൽ ഒരു കിലോമീറ്റർ നിശ്ചയിക്കണം. മറ്റിടങ്ങളിൽ തീരുമാനമെടുത്ത് അറിയിക്കാനാണ് കോടതി പറഞ്ഞത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് മലയോര മേഖലകളിലുള്ളവരുടെ ആവശ്യങ്ങൾ മനസിലാക്കി തീരുമാനമെടുക്കാൻ സാധിക്കും.
വിഷയത്തിൽ നേരത്തേ സംസ്ഥാന സർക്കാരിനും ചില വീഴ്ചകൾ പറ്റിയിട്ടുണ്ട്. കേരളത്തിൽ ബഫർ സോൺ വേണ്ട എന്ന പിടിവാശിയും തെറ്റാണ്.
നിയമനിർമാണം വേണം
ഡീൻ കുര്യാക്കോസ് എംപി
പരിസ്ഥിതിലോല മേഖലകൾ സംരക്ഷിത വനപ്രദേശത്ത് ഒരു കിലോമീറ്റർ നിർബന്ധമാക്കിയുള്ള സുപ്രീം കോടതി വിധി അപ്രായോഗികവും നീതിരഹിതവുമാണ്. ഇക്കാര്യത്തിൽ ദീപിക ദിനപത്രം പരന്പരയിലൂടെ ഉയർത്തിക്കാട്ടിയ വിഷയങ്ങളിൽ ഗൗരവമായ ചർച്ചകളും നടപടികളും ഉണ്ടാവണം. ഇടുക്കി ജില്ലയിൽ 350 കിലോമീറ്റർ ദൂരമാണ് വനാതിർത്തി പങ്കിടുന്നത്.
വന്യജീവി സങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ തീരുമാനിച്ചതിനു പിന്നിൽ ഇടതു സർക്കാരിന്റെ ശിപാർശ മാത്രമാണ് കാരണമായത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കോടതിവിധി മറികടക്കുന്നതിനായിനിയമ നിർമാണമുൾപ്പെടെയുള്ള പരിഹാരമാർഗങ്ങൾ കേന്ദ്രസർക്കാർ തേടണം.
സാമൂഹിക വ്യവസ്ഥയുടെ നിലനിൽപിനു ഭീഷണി
കെ.പി. ബൈജു
അസോ. പ്രഫസർ, ആർ.ബി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്
സാമൂഹിക വ്യവസ്ഥിതിയിലെ സന്തുലിതാവസ്ഥ അനുദിനം മെച്ചപ്പെടുത്താൻ ശ്രമിക്കേണ്ട സർക്കാരും നീതിന്യായ വ്യവസ്ഥിതികളുംതന്നെ ആ സംതുലിതാവസ്ഥയെ തകിടം മറിക്കുന്ന കാഴ്ചയാണ് കാണുന്നത്. കേരളം പോലുള്ള ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് ഈ ഉത്തരവുകൾ അടിച്ചേൽപ്പിക്കുന്നത് സാമൂഹിക സുരക്ഷിതത്വം എന്ന സങ്കൽപത്തിന് വലിയ വെല്ലുവിളിയാവുകയും വൻ പലായനത്തിന് കാരണമാവുകയും ചെയ്യും.
സൈലന്റ് വാലിയിലെയും അതിരപ്പിള്ളിയിലെയും പോരാട്ടവീര്യം ഉൾകൊള്ളുന്ന, പരിസ്ഥിതി പ്രവർത്തനത്തിൽ ഉത്സുകരായ ഒരു ജനതയെ, മനോഭാവമാറ്റത്തിലേക്കും നിസഹകരണ ചിന്തയിലേക്കും വനംവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റേയും നിരുത്തരവാദപരമായ നിലപാടുകൾ കൊണ്ടെത്തിച്ചേക്കാം. മാത്രമല്ല, സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിൽ ഇപ്പോൾതന്നേ കിതയ്ക്കുന്ന കേരളത്തിന് ഈ നിയമം വൻ തിരിച്ചടിയാവുകയും ചെയ്യും.
പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണം
അഡ്വ. ബിജു പറയന്നിലം
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ
പ്രസിഡന്റ്
കേരളത്തിന്റെ സമൂഹ്യ, സാന്പത്തിക സാഹചര്യങ്ങളെയും മലയോര ജനതയുടെ ജീവിതങ്ങളെ സവിശേഷമായും ബാധിക്കുന്നതാണു പരിസ്ഥിതിലോല മേഖലകളുടെ നിർണയം.
ബഫർ സോൺ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണം. ഇത് ഒരു വിഭാഗം ജനങ്ങളെ മാത്രം ബാധിക്കുന്ന വിഷയമായി കരുതേണ്ടതില്ല. സംസ്ഥാനത്തിന്റെ പൊതു വിഷയമായി കണക്കാക്കി ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.
30 ശതമാനം വനം നിലവിലുള്ള സംസ്ഥാനത്തു, വനത്തിനു ചുറ്റും ഇനിയും ബഫർ സോൺ ആവശ്യമില്ലെന്ന വസ്തുത കോടതിയെ ബോധിപ്പിക്കണം.
ജനജീവിതം ദുഃസഹമാക്കുന്ന സാഹചര്യം
ആന്റണി ജോൺ എംഎൽഎ
വന്യജീവി സാങ്കേതങ്ങളോട് ചേർന്ന് ഒരുകിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാനുള്ള സുപ്രീംകോടതി നിർദേശം മലയോര മേഖലയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ജനവസമേഖലകളെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിലൂടെ ഈ പ്രദേശത്തെ ജനജീവിതം ദുഃസഹമാകുന്ന സാഹചര്യമാണുള്ളത്.
ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി വന്യജീവി സങ്കേതങ്ങൾക്കുള്ളിൽ മാത്രമായി പരിസ്ഥിതി ലോലപ്രദേശങ്ങൾ നിജപ്പെടുത്തണമെന്നുള്ളത് സംസ്ഥാന ഗവൺമെന്റ് നേരത്തെതന്നെ പ്രഖ്യാപിക്കുകയും കേന്ദ്രത്തെ നിലപാട് അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. മുഖ്യമന്ത്രി ഇത് ഇപ്പോൾ ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്.
സമൂഹ മനഃസാക്ഷിയിൽ ചലനങ്ങളുണ്ടാക്കിയ പരന്പര
അഡ്വ. വി.സി. സെബാസ്റ്റ്യൻ
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍
ബഫർസോൺ വിഷയത്തിൽ മലയോര ജനതയെ കുരുതി കൊടുക്കുന്ന ക്രൂരത ദീപിക ഉയർത്തിക്കാട്ടിയത് പൊതുസമൂഹ മനഃസാക്ഷിയിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
വനം-വന്യജീവി വിഷയങ്ങളില്‍ കോടതിയെ സമീപിച്ച് അനുകൂലവിധി നേടി നിയമനിര്‍മാണം നടത്തി വനവല്ക്കരണമെന്ന കുതന്ത്രമാണ് വനം -പരിസ്ഥിതി മന്ത്രാലയം കാലാകാലങ്ങളായി തുടരുന്നത്. ഇത് ഒഴിവാകണമെങ്കില്‍ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ വനനിയമങ്ങളും ഭൂനിയമങ്ങളും റദ്ദാക്കണം. ഇതിന് ശ്രമിക്കാന്‍ ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ യഥാര്‍ഥ വസ്തുതകള്‍ പഠിക്കാതെ ഉദ്യോഗസ്ഥര്‍ക്ക് അടിമപ്പണി ചെയ്യുന്ന ദുര്‍വിധിയും മലയോരസമൂഹം ഇന്ന് നേരിടുന്നു.
സർക്കാരിന്റെ ഇരട്ടത്താപ്പ് നയം പ്രതിഷേധാർഹം
കെസിബിസി ജാഗ്രതാ കമ്മീഷൻ
സംരക്ഷിത ഭൂപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോൺ സംബന്ധമായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാനോ, ക്രിയാത്മകമായി ആ വിഷയത്തിൽ ഇടപെടാനോ സർക്കാർ തയാറാകാത്തത് ദുരൂഹമാണ്.
ഒരു കിലോമീറ്റർ പരിധിയിൽ സംരക്ഷിത മേഖലകൾ നിശ്ചയിച്ചുകൊണ്ടുള്ള കേരള സർക്കാർ ഉത്തരവ് 2019ൽ ഉണ്ടായിരുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ഈ ഉത്തരവ് മറച്ചുവച്ചുകൊണ്ടാണ് ബഫർസോൺ വിഷയത്തിൽ ഭരണപക്ഷ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ നാളുകളിൽ പ്രശ്നപരിഹാരത്തിനെന്ന വ്യാജേന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ രാഷ്ട്രീയ നീക്കങ്ങൾ നടത്തിയത്. ഭരണ - പ്രതിപക്ഷ കക്ഷികൾ ഈ വിഷയത്തിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കുകയും ഒത്തൊരുമിച്ച് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ സന്നദ്ധമാകുകയും വേണം.
ദീപിക ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തോടെ കാണും
11:35 PM Jun 25, 2022 | Deepika.com