ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ചേരിമാറ്റങ്ങളും കുതിരക്കച്ചവടങ്ങളും വിമതനീക്കങ്ങളും പിളര്‍പ്പുകളും അധികാരക്കളികളും രാഷ്ട്രീയത്തില്‍ പുതുമയുള്ളതല്ല. നേതാക്കളുടെ മിത, തീവ്ര, അതിതീവ്ര, അഴകൊഴമ്പന്‍ നിലപാടുകളും പലതവണ ജനങ്ങള്‍ കണ്ടു. മണി-മസില് പവറിനും കുറവില്ല. ഏച്ചുകെട്ടു മുന്നണികളും അട്ടിമറി നാടകങ്ങളും പതിവായി. ജനവിധികള്‍ മറയില്ലാതെ തകിടം മറിക്കപ്പെടുന്നു.
മന്ത്രിസഭകളെ വലിച്ചിറക്കാനും അധികാരം പിടിക്കാനും എന്തും ചെയ്യുമെന്ന നില! അധികാരവും പണവും പ്രലോഭനങ്ങളും ഭീഷണികളും മുതല്‍ അന്വേഷണ ഏജന്‍സികളും പോലീസും മതവും ജാതിയും വര്‍ഗീയതയും പ്രാദേശികത്വവും നിരത്തി കള്ളക്കളികള്‍ നടത്തുന്നു. സ്ത്രീകളെ വരെ ഇതിനായി ദുരുപയോഗിക്കുന്നു. ജനാധിപത്യത്തിന്റെ മറവിലുള്ള തെമ്മാടിത്തങ്ങളും തോന്ന്യാസങ്ങളും ആവര്‍ത്തിക്കപ്പെടുകയാണ്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാലുള്ള ജനകീയ ഭരണം എന്ന മഹത്തായ ജനാധിപത്യ ദര്‍ശനം ഇല്ലാതായി.
പരിഹാരം എളുപ്പമാകില്ല
നിങ്ങളുടെ കോഴിക്കുഞ്ഞുങ്ങള്‍ വിരിയുന്നതിനുമുമ്പ് അവയെ എണ്ണരുത് എന്ന് ആംഗലേയത്തില്‍ ഒരു പഴമൊഴിയുണ്ട്. (ഡോണ്ട് കൗണ്ട് യുവര്‍ ചിക്കന്‍സ് ബിഫോര്‍ ദെയ് ആര് ഹാച്ച്ഡ്). മഹാനാടകം നടക്കുന്ന മഹാരാഷ്ട്രയിലെ സ്ഥിതിയും വ്യത്യസ്തമല്ല. നാണംകെട്ടു പുറത്തു പോകാന്‍ തയാറെടുക്കുന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുതല്‍ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയും മന്ത്രിമാരും ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഇരുപക്ഷത്തെയും എംഎല്‍എമാരും വരെയുള്ളവരുടെ സ്ഥിതി വ്യത്യസ്തമല്ല. ശരദ് പവാറിന്റെയും കോണ്‍ഗ്രസിന്റെയും നിലയും ശുഭകരമല്ല.
ഭൂരിപക്ഷം നഷ്ടമായിട്ടും രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തയാറായിട്ടില്ല. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന സാങ്കേതികത്വമാണു മഹാ വികാസ് അഗാഡി സഖ്യത്തിനു തുണ. വിമത എംഎല്‍എമാരില്‍ 16 പേരെ അയോഗ്യരാക്കാന്‍ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ഉദ്ധവിന്റെ പാര്‍ട്ടി കത്ത് നല്കി. അയോഗ്യതാ നോട്ടീസു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് ഏക്നാഥിന്റെ മറുചോദ്യം.
നിലവിലെ സാഹചര്യത്തില്‍ 16 വിമത എംഎല്‍എമാരെ ഡെപ്യൂട്ടി സ്പീക്കര്‍ അയോഗര്യാക്കിയേക്കാം. നടപടിക്കെതിരേ കോടതിയില്‍ പോകുകയേ തരമുള്ളൂ എന്നു ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടുന്നു. ഇത്രയും പേരെ അയോഗ്യരാക്കിയാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിമതര്‍ക്കും ബിജെപിക്കും കഴിഞ്ഞേക്കില്ല. മന്ത്രിസഭയുടെ ഭൂരിപക്ഷം നിയമസഭയിലാണു തെളിയിക്കേണ്ടതെന്നു സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. നിയമസഭയിലെ വോട്ടെടുപ്പും കോടതി കയറാനാണു സാധ്യത.
നിയമയുദ്ധത്തിലേക്കു തിരിയും
മഹാരാഷ്ട്രയിലെ മഹാനാടകം ഏതായാലും ഉടനെ അവസാനിക്കില്ല. പോരാട്ടം നിയമനിര്‍മാണ സഭയില്‍ ഒതുങ്ങുകയുമില്ല. നിയമസഭയും ഡെപ്യൂട്ടി സ്പീക്കറും ഗവര്‍ണറും തുടങ്ങി തെരഞ്ഞെടുപ്പു കമ്മീഷന് വരെ നീളുന്ന രാഷ്ട്രീയക്കളികള്ക്കാണു തുടക്കമാകുന്നത്. മഹാരാഷ്ട്രയിലെ തീരുമാനങ്ങളും നടപടികളും കീഴ്ക്കോടതികളിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ചോദ്യംചെയ്യപ്പെടും. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രിപദവികള്ക്കുവേണ്ടിയുള്ള വിലപേശലുകള്‍ വിമതനീക്കം പരസ്യമാകുന്നതിനു മുമ്പേ തുടങ്ങിയതാണ്. നിയമസഭയിലെ പദവികളുടെ പേരിലും ഇരുപക്ഷവും വടംവലി നടത്തും.
ശിവസേനയുടെ പേര്, ചിഹ്നം, കൊടി എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടവും രൂക്ഷമാകും. ബിജെപി പിന്തുണയുള്ളതിനാല്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഏക്നാഥ് ഷിന്‍ഡെ. പക്ഷേ പാര്‍ട്ടിയുടെ സംസ്ഥാന, ജില്ലാ സമിതികളില്‍ അടക്കം പിടിമുറുക്കി പോരു മൂപ്പിക്കാനാകും താക്കറെ പക്ഷത്തിന്റെ ശ്രമം. മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉള്ളതുകൊണ്ടു മാത്രം പാര്‍ട്ടി കൈയിലാകുമെന്നു വിമതര്‍ക്ക് ഉറപ്പിക്കാനാകില്ലെന്ന് പി.ഡി.ടി. ആചാരി അഭിപ്രായപ്പെട്ടു.
ഓട്ടോറിക്ഷ ഡ്രൈവറായി തുടങ്ങി ബാല്‍ താക്കറേയുടെ വിശ്വസ്തനും താനെയിലെ മുടിചൂടാ മന്നനും മന്ത്രിയുമായി വളര്‍ന്ന ഏക്നാഥ് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടിയാലും ലോട്ടറിയാണ്. ശിവസേന പോലൊരു കേഡര്‍, ഏകാധിപത്യ പാര്‍ട്ടിയില്‍ ഇത്രയേറെ പേരെ വിമതപക്ഷത്തു കൂട്ടാനായതു തന്നെ അധികാര, അവസരവാദ രാഷ്ട്രീയത്തിന്റെ ഭീഷണി വെളിവാക്കുന്നു.
നിസഹായനായി ഉദ്ധവ്
പ്രാദേശികവാദവും തീവ്ര ഹിന്ദുത്വവും ഉയര്‍ത്തി ബാല്‍ താക്കറെ വളര്‍ത്തിയെടുത്ത പാര്‍ട്ടിയുടെ വലിയ വിഭാഗം നേതാക്കളും സാമാജികരും അണികളും വിട്ടുപോകുന്നതു നോക്കി നില്‍ക്കാനേ ഉദ്ധവിനു കഴിയുന്നുള്ളൂ. ആകെയുള്ള 55 എംഎല്‍എമാരില്‍ 40 പേര് ഒപ്പമുണ്ടെന്നാണ് വിമതനേതാവ് ഏക്നാഥ് പറയുന്നത്. ഔദ്യോഗികമായ പിളര്‍പ്പിനു വേണ്ട മൂന്നില്‍ രണ്ട് എംഎല്‍എമാരായ 37 പേര് ഉറപ്പായും ഏക്നാഥിനൊപ്പം ഉണ്ടെന്ന് വ്യക്തം. ഉദ്ധവ് താക്കറെയോടൊപ്പം 18 എംഎല്‍എമാര്‍ മാത്രമേയുള്ളൂവെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വസതി വിട്ട് താക്കറെയുടെ മാതോശ്രീയിലേക്കു മടങ്ങിയതിലൂടെ ഉദ്ധവിന്റെ വീഴ്ച വ്യക്തമായിരുന്നു.
സ്വന്തം കസേരയുടെ കാലുകള്‍ ഊരിമാറ്റുന്നതുവരെ ഇത്രവലിയ വിമതനീക്കം മുഖ്യമന്ത്രി അറിഞ്ഞില്ല. സഹമന്ത്രിമാരില്നിന്നും നേതാക്കളിൽനിന്നും പ്രവര്‍ത്തകരില്‍നിന്നും അകന്ന നേതാവിന്റെ സ്വാഭാവിക തകര്‍ച്ച, ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള എന്‍സിപിയുടെ ഉപമുഖ്യമന്ത്രി അജിത് പവാറും മഹാരാഷ്ട്ര സര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഏജന്‍സികളും അറിഞ്ഞില്ലെന്നതു ദയനീയമായി.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടിയിരുന്ന ശിവസേനാ സ്ഥാനാര്‍ഥിയെ തോല്പിച്ചു ബിജെപി ജയം നേടിയപ്പോഴും നിയമസഭാ കൗണ്‍സിലില്‍ ഇതേ ജയം ബിജെപി ആവര്‍ത്തിച്ചപ്പോഴും മഹാസഖ്യവും ശിവസേനയും ഉറക്കം വിട്ടുണര്‍ന്നില്ല. ബിജെപി ഭരണ സംസ്ഥാനങ്ങളായ ഗുജറാത്തിലെ സൂററ്റിലേക്കും പിന്നീട് ആസാമിലെ ഗോഹട്ടിയിലേക്കും വിമത എംഎല്‍എമാരെ കടത്തിയപ്പോഴും ദയനീയമായി കണ്ടുനില്ക്കാനേ മുഖ്യമന്ത്രിക്കു കഴിഞ്ഞുള്ളൂ.
സഖ്യകക്ഷി സര്‍ക്കാര്‍ വീഴുന്ന ഘട്ടത്തിലെത്തിയപ്പോള്‍ രാഷ്ട്രീയ ചാണക്യന്മാരായ എന്‍സിപി നേതാവ് ശരദ് പവാറും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ആണ് മുന്നിലും പിന്നിലും നിന്നു കളി നിയന്ത്രിക്കുന്നത്. മറുപക്ഷത്താകട്ടെ ഗാലറിയിലിരുന്നു ശിവസേനയിലെ കളി കാണുക മാത്രമാണു ചെയ്യുന്നതെന്ന് അവകാശപ്പെടുന്ന ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഫലത്തില്‍ ചരടുവലിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പിന്തുണയും പ്രോത്സാഹനവും ഉണ്ടെന്നതിലും സംശയിക്കാനില്ല. ശക്തമായ ദേശീയ പാര്‍ട്ടിയുടെ വലിയ പിന്തുണയുണ്ടെന്ന് ഏക്നാഥ് തുറന്നുപറഞ്ഞതില്നിന്നു കാര്യം വ്യക്തം.
അരങ്ങില്‍ ബിജെപി തന്നെ
ബിജെപിയുടെ ഓപ്പറേഷന് കമല്‍ ചെറിയ പദ്ധതിയല്ല. 2008ല്‍ കര്‍ണാടകയില്‍ വിജയകരമായി തുടങ്ങിയതാണിത്. മുന്‍ കേന്ദമന്ത്രി ജി. ജനാര്‍ദന റെഡ്ഡിയെ കൂറുമാറ്റ നിരോധന നിയമം മറികടന്ന് ബിജെപിയിലെത്തിച്ചു മന്ത്രിസഭയ്ക്കു ഭൂരിപക്ഷം ഒപ്പിച്ചെടുത്തതായിരുന്നു ആദ്യ ഓപ്പറേഷന്. 2019ല്‍ കര്‍ണാടകയില്‍ രമേശ് ജാര്‍ഖിഹോളിയുടെ നേതൃത്വത്തില്‍ 14 കോണ്‍ഗ്രസ് എംഎല്‍എമാരെയും രണ്ട് ജെഡിഎസ് എംഎല്‍എമാരെയും രാജിവയ്പിച്ച് കുമാരസ്വാമിയുടെ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ താഴെയിറിക്കി. എംഎല്‍എമാരെ അയോഗ്യരാക്കിയതു സുപ്രീംകോടതി ശരിവച്ചെങ്കിലും യെദിയൂരപ്പയുടെ ബിജെപി സര്‍ക്കാരിന് അധികാരത്തില്‍ തുടരാനായി.
മധ്യപ്രദേശില്‍ കമല്‍നാഥിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനും മാധവറാവു സിന്ധ്യായുടെ പക്ഷക്കാരായ 17 പേരെയും വേറെ നാല് എംഎല്‍എമാരെയും രാജിവയ്പിക്കാന്‍ ബിജെപിക്കായി. ശിവരാജ് സിംഗ് ചൗഹാന്റെ ബിജെപി സര്‍ക്കാരിനെ മധ്യപ്രദേശില്‍ വീണ്ടും അധികാരത്തിലേറ്റിയത് 2010ലാണ്. മണിപ്പൂര്‍, ഗോവ, അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങി പല സംസ്ഥാനങ്ങളിലും ജനവിധിയെ തകിടം മറിച്ചാണു ന്യൂനപക്ഷമായിരുന്ന ബിജെപി ഭരണം പിടിച്ചത്.
ഓപ്പറേഷന് കമലിന്റെ ഒടുവിലത്തേതാണു മഹാരാഷ്ട്രയിലേത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ചു ജയിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ ശിവസേന ഉടക്കി. ബിജെപിയേക്കാള്‍ തീവ്രഹിന്ദുത്വ നിലപാടുള്ള ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ മതേതര പാര്‍ട്ടികളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസും എന്‍സിപിയും മടിച്ചില്ല. ബിജെപിയെ അധികാരത്തില്നിന്നകറ്റാനാണ് ശിവസേനയുമായി കിടക്ക പങ്കിട്ടതെന്ന തൊടുന്യായം നിരത്തി. ജനവിധി അട്ടിമറിക്കുന്നതിനെക്കുറിച്ചു വാതോരാതെ പരാതിപ്പെടുന്ന കോണ്‍ഗ്രസും പ്രതിപക്ഷവും മഹാ വികാസ് അഗാഡിയെന്ന അവസരവാദസഖ്യം തട്ടിക്കൂട്ടിയതിനെക്കുറിച്ചു മിണ്ടിയില്ല.
കരുത്തു ചോര്‍ന്ന് കോണ്‍ഗ്രസ്
മഹാരാഷ്ട്രയിലെ കലങ്ങിയ രാഷ്ട്രീയത്തില്‍ ശിവസേനയ്ക്കും കോണ്ഗ്രസിനുമാകും ഏറ്റവും ക്ഷീണം. ശരദ് പവാറിനു ശേഷം എന്‍സിപിയും ശോഷിക്കും. 1991ല്‍ ഛഗന്‍ ഭൂജ്ബലും 2005ല്‍ നാരായണ്‍ റാണെയും ഇതേ വര്‍ഷം ഉദ്ധവിന്റെ ബന്ധുവായ രാജ് താക്കറെയും പാര്‍ട്ടി വിട്ടപ്പോഴും പിടിച്ചു നിന്ന ശിവസേനയ്ക്കും ഉദ്ധവിനുമാണ് ഇക്കുറി കാലിടറിയത്. നേതൃത്വ വീഴ്ചകൊണ്ടും സംഘടനാപരമായ പോരായ്മ കൊണ്ടുമാണ് കോണ്‍ഗ്രസും ശിവസേനയും വലിയ തകര്‍ച്ചയിലേക്കു നീങ്ങിയത്.
മഹാരാഷ്ട്രകൂടി പോകുന്നതോടെ രാജസ്ഥാനും ഛത്തീസ്ഗഡും മാത്രം ഭരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് ഒതുങ്ങും. അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും പരസ്പരം പോരടിക്കുന്ന രാജസ്ഥാനില്‍ നവംബറിലെ തെരഞ്ഞെടുപ്പില്‍ ജയിക്കുക കോണ്‍ഗ്രസിനു പ്രയാസകരമാകും. ഉദയ്പുര്‍ ചിന്തന്‍ ശിബരത്തിനു ശേഷവും നേതൃകാര്യത്തിലും താഴെത്തട്ടില്‍ സംഘടന കെട്ടിപ്പടുക്കുന്നതിൽ പോലും നടപടികളെടുക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല.
കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും പാഠങ്ങള്‍ പഠിച്ചു തിരുത്തിയില്ലെങ്കില്‍ തകര്‍ച്ചയുടെ വേഗം ഇനിയും കൂടും. മുന്നണി ഉണ്ടാക്കിയാണു ബിജെപി കേന്ദ്രഭരണം പിടിച്ചത്. ഇന്നിപ്പോള്‍ ബിജെപിയുടെ സഹായമില്ലാതെ സഖ്യകക്ഷികള്‍ക്കു പിടിച്ചുനില്‍ക്കാനാകാത്ത നിലയായി തിരിഞ്ഞു. കോണ്‍ഗ്രസിന്റെ ഗതി നേരെമറിച്ചാണ്. രണ്ടും നല്ലതല്ല. ശക്തമായ സര്‍ക്കാരുകളും പ്രതിപക്ഷവും ഇല്ലെങ്കില്‍ ജനാധിപത്യത്തിന് അര്‍ഥമില്ല.
ജനരോഷത്തിനു വളമിടരുത്
ജനാധിപത്യത്തിന്റെ മറവില്‍ അധികാരവും പണവും സമ്പാദിച്ച് ജനങ്ങളെ വിഡ്ഡികളാക്കുന്ന രാഷ്ട്രീയനേതാക്കളോടുള്ള അമര്‍ഷം കൂടിവരികയാണ്. തെരഞ്ഞെടുപ്പുകളിലെ കുറഞ്ഞുവരുന്ന വോട്ടിംഗ് ശതമാനത്തില്‍നിന്ന് ഇതു വ്യക്തമാണ്. ഡല്‍ഹിയില്‍ വ്യാഴാഴ്ച നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പകുതി വോട്ടര്‍മാര്‍ പോലും ബൂത്തിലെത്തിയില്ല. വെറും 43.75 ശതമാനമാണ് പോളിംഗ്. കേരളത്തിലും വോട്ടര്‍മാരുടെ താത്പര്യം കുറഞ്ഞിട്ടുണ്ട്. ജനാധിപത്യത്തോടു പുതുതലമുറ നോ പറയുന്ന നിലയിലേക്കു വഷളാക്കാതെ രാഷ്ട്രീയം മെച്ചപ്പെടുത്താനാകട്ടെ ശ്രമങ്ങള്‍.
പണക്കരുത്തിന്റെ മഹാനാടകം
10:54 PM Jun 24, 2022 | Deepika.com