ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളിലേക്കു നവീകരിച്ച റിക്രൂട്ടിംഗ് പദ്ധതി "അഗ്നിപഥ്’ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രതിഷേധം ഉയർന്നുവന്നു. ബിഹാറിൽ ആരംഭിച്ച് വടക്കേ ഇന്ത്യ മുഴുവൻ പടർന്നിരിക്കുകയാണ് ഈ പ്രതിഷേധം. ഉദ്യോഗാർഥികളായ യുവജനങ്ങൾ പലയിടത്തും അക്രമാസക്തരാകുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു.
യുവജന പ്രക്ഷോഭങ്ങൾ
തൊഴിൽസംബന്ധമായ യുവജന പ്രക്ഷോഭം രാജ്യത്ത് ഇതാദ്യമല്ല. ഈ വർഷാരംഭത്തിൽ തന്നെ റെയിൽവേ റിക്രൂട്ടിംഗ് പരീക്ഷയുമായി ബന്ധപ്പെട്ട് കനത്ത പ്രതിഷേധ സമരം നടന്നിരുന്നു. ആർആർബി-എൻടിപിസി പരീക്ഷ പുതിയ പദ്ധതി പ്രകാരം പ്രിലിംസ്, മെയിൻസ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിൽ നടക്കുന്നതിനെതിരെയായിരുന്നു ജനുവരിയിലെ പ്രക്ഷോഭം. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് തക്കസമയത്ത് ഇടപെടുകയും ഉദ്യോഗാർഥികളുടെ പ്രശ്നം പരിഹരിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അതിനെത്തുടർന്നാണ് ആ പ്രക്ഷോഭം കെട്ടടങ്ങിയത്. ഈ പ്രതിഷേധങ്ങളെല്ലാം ഏതെങ്കിലും പരീക്ഷയുമായി ബന്ധപ്പെട്ട് നടന്ന വിഷയങ്ങളിലാണ് എന്നു ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്.
അടിസ്ഥാന പ്രശ്നം തൊഴിലില്ലായ്മ
കോവിഡ് പ്രതിസന്ധിമൂലം മിക്ക സ്ഥാപനങ്ങളും ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും റിക്രൂട്ട്മെന്റ് പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും ഒട്ടോമേഷൻ, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക സംവിധാനത്തിലേക്കു മാറിയതോടെ താഴെത്തട്ടിലുള്ള ജോലികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു.
വെട്ടിക്കുറയ്ക്കപ്പെട്ട തൊഴിലവസരങ്ങൾ സാധാരണ യുവജനങ്ങളുടെ ജോലിസ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി. ഇന്ത്യൻ ജനസംഖ്യയുടെ 65 ശതമാനത്തിലധികം വരുന്നത് 35 വയസിനു താഴെയുള്ളവരാണ് എന്നത് തൊഴിലില്ലായ്മ രൂക്ഷമാക്കുന്നു. ആർആർബി-എൻടിപിസിയിലെ 35,000 തൊഴിലവസരങ്ങൾക്ക് അപേക്ഷിച്ചത് ഒന്നേകാൽ കോടി ഉദ്യോഗാർഥികളായിരുന്നു. പല പാശ്ചാത്യ രാജ്യങ്ങളുടെയും ആകെ ജനസംഖ്യ ഇതിനേക്കാൾ കുറവാണ്. ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.
ഒപ്പംതന്നെ, മികച്ച ജോലികൾ നേടാനുള്ള നൈപുണ്യം പല ഉദ്യോഗാർഥികൾക്കുമില്ല. അതല്ലെങ്കിൽ അവർ നേടിയ വിദ്യാഭ്യാസം അത്തരം നൈപുണ്യശേഷി വികസിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ് യാഥാർഥ്യം.
വിദ്യാഭ്യാസ സംവിധാനം
ഇന്ത്യയിൽ പിന്തുടർന്നു വരുന്ന മാർക്കധിഷ്ഠിത വിദ്യാഭ്യാസത്തിനു കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഉയർന്നുവരാൻ കഴിയുന്നില്ല. പൊതുവിദ്യാഭ്യാസം കൂടുതലായി ആശ്രയിച്ചിരിക്കുന്നത് കാണാപാഠം പഠിപ്പിക്കുന്നതിലും പരീക്ഷയിലെ മാർക്കുകളിലും റാങ്കുകളിലുമാണ്.
റോബോട്ടിക്സ്, ഡാറ്റ അനലിറ്റിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ അതിനൂതന മേഖലകളിലൂടെ ലോകം പുരോഗമിക്കുന്പോൾ അത്തരം വിജ്ഞാനം പകർന്നുനൽകാൻ ഭാരതത്തിലെ പൊതുവിദ്യാഭ്യാസത്തിനു സാധിക്കുന്നില്ല. ഇംഗ്ലീഷ് കന്പനിക്കു വേണ്ടി ജോലിക്കാരെ സൃഷ്ടിക്കാൻ ബ്രിട്ടീഷുകാർ ആവിഷ്കരിച്ച വിദ്യാഭ്യാസ സിദ്ധാന്തങ്ങളാണ് ഇന്നും ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തെ സ്വാധീനിക്കുന്നത് എന്നതും ഇതിനൊപ്പം ചേർത്തു വായിക്കേണ്ടതാണ്. തങ്ങൾ നേടിയ മാർക്കുകളും ഡിഗ്രികളും ആഗ്രഹിച്ച ജോലി തരുന്നില്ല എന്നു മനസിലാക്കുന്ന ഉദ്യോഗാർഥികൾ അസ്വസ്ഥരാകുക സ്വാഭാവികമാണ്.
സർക്കാർ ജോലിയോടുള്ള അഭിനിവേശം
സർക്കാർ ജോലി തരുന്ന സ്ഥിരതയും ആനുകൂല്യങ്ങളുമാണ് ഏറ്റവും പ്രധാന ആകർഷണം. സ്വകാര്യ മേഖലയിൽ ഇല്ലാത്ത മറ്റൊരു പ്രധാന സവിശേഷത പെൻഷൻ ആണ്. സർവീസിൽ ഇരിക്കുന്പോൾ അവസാനം ലഭിച്ച അടിസ്ഥാന ശന്പളത്തിന്റെ പകുതിയോളം പെൻഷൻ ലഭിക്കും എന്നതു സർക്കാർ ജോലിയെ കൂടുതൽ ആകർഷകമാക്കുന്നു.
ഇതിലെല്ലാമുപരി, കഠിന ജോലിയൊന്നും ചെയ്യാതെ മാസാവസാനം മുറപോലെ കനത്ത ശന്പളം വാങ്ങാം എന്നാണു സർക്കാർ ജോലിയെക്കുറിച്ചുള്ള പൊതുധാരണ. മാത്രമല്ല, ജോലിക്കയറ്റവും മറ്റു ശന്പള വർധനവും സീനിയോറിറ്റി അടിസ്ഥാനത്തിലാണ്. എന്നാൽ, സ്വകാര്യ മേഖലയിൽ ഇതെല്ലാം കഴിവിനെയും പെർഫോമൻസിനെയും ആശ്രയിച്ചിരിക്കും. ഇതെല്ലാംകൊണ്ടു സർക്കാർ ജോലി സ്വകാര്യ മേഖലയെ അപേക്ഷിച്ച് അല്ലലില്ലാത്തതായി മാറുന്നു. ഇതു തന്നെയാണ് സർക്കാർ ജോലിക്കു വേണ്ടിയുള്ള അഭിനിവേശത്തിനു പിന്നിലെ മുഖ്യകാരണം. ഒപ്പം, വിവാഹ മാർക്കറ്റിലും ഗ്രാമീണ സാമൂഹിക ജീവിതത്തിലും സർക്കാർ ഉദ്യോഗസ്ഥർക്ക് ഉയർന്ന സ്വീകാര്യത ലഭിക്കുന്നു.
പരിഹാരം അത്യാവശ്യം
പ്രധാന പൊളിച്ചെഴുത്ത് വേണ്ടത് പൊതുവിദ്യാഭ്യാസ രംഗത്തു തന്നെയാണ്. ഇന്നത് കേവലം മാർക്കുകളും ഫുൾ എ പ്ലസുകളും വാരിക്കൂട്ടാനുള്ള തട്ടകം മാത്രമായി മാറി. നൈപുണ്യ വികസനവും സംരംഭകത്വ ശേഷി ആർജിക്കലും കാര്യമായി നടക്കുന്നില്ല.
ഭാരതീയ വിദ്യാഭ്യാസം അതിന്റെ സ്വത്വം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഇന്ത്യക്ക് ഒപ്പം വികസ്വര രാജ്യങ്ങളായ ചൈന, ജപ്പാൻ, സൗത്ത് കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ വൻ സാന്പത്തിക ശക്തികളായി മാറിയത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അമിത പ്രാധാന്യം നൽകിയല്ല. പുതിയ വിദ്യാഭ്യാസ പദ്ധതി (NEP-2020) ഈ രംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കും എന്ന് പ്രത്യാശിക്കാം.
ഒപ്പം തന്നെ, സർക്കാർ ജോലികൾക്ക് ഉണ്ടെന്നു കരുതുന്ന അനാവശ്യ സുരക്ഷിതത്വം ഇല്ലാതാകണം. പെർഫോമൻസ് അടിസ്ഥാനത്തിലായിരിക്കണം ജോലിക്കയറ്റവും ശന്പള വർധനവും പ്രായംചെന്ന പൗരന്മാർക്ക് എല്ലാം പെൻഷൻ (യൂണിവേഴ്സൽ പെൻഷൻ) നൽകാവുന്നതാണ്. ഇതെല്ലാം സർക്കാർ ജോലിയോടുള്ള അമിത അഭിനിവേശം ഇല്ലാതാക്കും. യുവജനങ്ങൾക്ക് സർക്കാർ ജോലി മാത്രം നൽകി ഒരു രാജ്യവും വികസിച്ചിട്ടില്ല.
ഇന്ത്യയിലെ ഭൂരിപക്ഷമുള്ള യുവജനസംഖ്യയെ ’ഡെമോഗ്രാഫിക് ഡിവിഡന്റ്’ എന്നാണ് സാന്പത്തിക ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെയും മികച്ച സ്റ്റാർട്ട്അപ്പുകൾ കെട്ടിപ്പടുക്കുന്നതിലൂടെയും ഈ യുവജന സന്പത്തിനെ രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കണം. ഇല്ലെങ്കിൽ, ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ ഇത് ഡെമോഗ്രഫിക് ശാപം (Demographic Curse) ആയി മാറും. ഇതിലും കനത്ത യുവജന പ്രതിഷേധങ്ങൾ ഇന്ത്യയെ അഗ്നിയിലാക്കുകയും ചെയ്യും.
ഡോ. ഹിമ സുബിൻ മാത്യു കൂനംതടത്തിൽ
തൊഴിലില്ലായ്മയും പ്രതിഷേധാഗ്നിയും
12:40 AM Jun 21, 2022 | Deepika.com