മലകളാണിന്നെന്റെ വര്‍ഗശത്രു...
അവയിലൂടണമുറിയാതെ വീണൊഴുകുന്ന
ജലധാര മറ്റൊരു മുഖ്യശത്രു...
അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു കവി റഫീക്ക് അഹമ്മദ് 2016ല്‍ കുറിച്ച വരികളാണിത്. എഴുത്തിന്റെ പശ്ചാത്തലവും പ്രമേയവും വ്യത്യസ്തമെങ്കിലും അതിരപ്പിള്ളി വെള്ളച്ചാട്ടത്തോടും പരിസ്ഥിതിയോടും പരിസരങ്ങളിലുള്ളവര്ക്കു പ്രിയം തന്നെയെങ്കിലും, വനപാലനത്തിന്റെ പേരില്‍ നടപ്പാക്കുന്ന നിയമങ്ങള്‍ തങ്ങള്‍ക്കു ദുരിതമാകുമോ എന്ന ആശങ്ക പ്രധാനമാണ്. കേരളത്തിലെ പ്രമുഖ പക്ഷിസങ്കേതമായ എറണാകുളം ജില്ലയിലെ തട്ടേക്കാടിന്റെ പരിസരങ്ങളിലുള്ള ആയിരക്കണക്കിനു സാധാരണക്കാരായ ജനങ്ങളുടെ നെഞ്ചകങ്ങളിലും സമാനമായ ആശങ്ക അലയടിക്കുന്നുണ്ട്.
അതിരപ്പിള്ളി പൂര്‍ണം
രാജ്യത്തെ തന്നെ അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമായ തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഉള്‍പ്പെടുന്ന അതിരപ്പിള്ളി പഞ്ചായത്ത് പൂര്‍ണമായും പരിസ്ഥിതിലോല മേഖലയുടെ പരിധിക്കുള്ളിലാണ്. മലക്കപ്പാറ മുതല്‍ തുമ്പൂര്‍മുഴി വെട്ടിക്കുഴി വരെ പതിമൂന്നു വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. വനത്തിനുള്ളിലെ ആദിവാസി ഊരുകളും പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. ആകെ 3790 കുടുംബങ്ങള്‍. 8810 ആണ് നിലവിലെ ജനസംഖ്യ. ഇതില്‍ പട്ടികജാതിക്കാര്‍ 2404, പട്ടികവര്‍ഗക്കാര്‍ 1045.
അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെ ബഫര്സോണിനുള്ളിലാകും. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി മാത്രമേ പരിസ്ഥിതിലോല മേഖല നിര്‍ണയിക്കാവൂ എന്നു ചൂണ്ടിക്കാട്ടി അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് ഐകണ്ഠ്യേന പ്രമേയം പാസാക്കി സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്.
ടൂറിസവും പ്രതിസന്ധിയിലാകുമോ?
അതിരപ്പിള്ളി ബഫര്സോണാകുന്നത് ജനജീവിതത്തെ മാത്രമാകില്ല, ടൂറിസത്തെയും ബാധിക്കുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ പരിസരങ്ങളില്‍ നിര്‍മാണ, അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഉണ്ടാകും. സഞ്ചാരികള്‍ക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും വിപുലീകരണത്തിനും ബഫര്‍ സോണ്‍ നിയമങ്ങള്‍ വിലങ്ങുതടിയാകുമെന്നും കണക്കാക്കപ്പെടുന്നു.
സമീപ പഞ്ചായത്തുകളായ കോടശേരി, പരിയാരം, മറ്റത്തൂര്‍ എന്നിവിടങ്ങളിലെ വനാതിര്‍ത്തി പങ്കിടുന്ന വിവിധ പ്രദേശങ്ങളും ബഫര്‍ സോണ്‍ നിയമങ്ങള്‍ക്കു വിധേയമാകും.
കാലങ്ങളായി കൃഷി ചെയ്തു ജീവിക്കുന്ന ഈ മേഖലയിലെ സാധാരണക്കാര്‍, സുപ്രീം കോടതി ഉത്തരവു പ്രകാരമുള്ള ബഫര്‍സോണ്‍ പ്രഖ്യാപനത്തെ കടുത്ത ആശങ്കയോടെയാണു കാണുന്നതെന്നു ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും യുവഗ്രാമം ചെയര്‍മാനുമായ ഡെന്നീസ് കെ. ആന്റണി പറഞ്ഞു.
പീച്ചി-വാഴാനി-ചിമ്മിനി-ഷോളയാര്‍
വിവിധ ഡാമുകള്‍ ഉള്‍പ്പെടുന്ന തൃശൂര്‍ ജില്ലയിലെ ചിമ്മിനി, പീച്ചി-വാഴാനി, ഷോളയാര്‍ മേഖലകളും പരിസ്ഥിതി ലോല മേഖലയെന്ന വലയത്തിനുള്ളിലേക്കാവുകയാണ്. ഷോളയാറും ചിമ്മിനിയും കാര്യമായ ജനവാസ മേഖലയല്ലെങ്കിലും പീച്ചി, വാഴാനി മേഖലകളിലെ കര്‍ഷകരുള്‍പ്പെടെ നൂറുകണക്കിനു കുടുംബങ്ങളെ ബഫര്‍സോണ്‍ ഉത്തരവ് ബാധിക്കും.
തട്ടുകേടാവുമോ തട്ടേക്കാട് !
‘’കുട്ടമ്പുഴ പഞ്ചായത്തു നിവാസികളുടെ തലയ്ക്കു മുകളിലെ വാള്’’ എന്നാണ് തട്ടേക്കാട് പക്ഷിസങ്കേതത്തോടനുബന്ധിച്ചുള്ള ബഫര്‍സോണ്‍ നിര്‍ണയത്തെ, കോതമംഗലം രൂപത വൈദികനും ജനസംരക്ഷണ സമിതി പ്രവര്‍ത്തകനുമായ ഫാ. കുര്യാക്കോസ് കണ്ണമ്പിള്ളി വിശേഷിപ്പിച്ചത്. തട്ടേക്കാട് പാലം മുതല്‍ കുട്ടമ്പുഴ ടൗണ്‍ ഉള്‍പ്പെടെ നൂറേക്കര്‍ പാലം വരെയുള്ള ജനവാസ മേഖലകളും കൃഷി ഭൂമികളും പൂര്‍ണമായി തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ നിലവില്‍ പ്രഖ്യാപിക്കപ്പെട്ട യഥാര്‍ഥ അതിര്‍ത്തിക്കുള്ളിലാണ്. ഇവിടുത്തെ 12000 ഓളം ആളുകള്‍ വന്യജീവി സങ്കേതത്തിന്റെ നിയമങ്ങള്‍ പാലിച്ചു ജീവിക്കേണ്ട ഗതികേടാണു കാത്തിരിക്കുന്നത്.
1983 ല്‍ മാത്രം പ്രഖ്യാപിക്കപ്പെട്ട പക്ഷിസങ്കേതത്തിന്റെ പേരിലാണ്, ഒരു നൂറ്റാണ്ടോളമായി പട്ടയമുള്ള ഭൂമിയില്‍ നികുതി നല്‍കിയും റവന്യൂ നിയമങ്ങള്‍ പാലിച്ചും കൃഷി ചെയ്തു ജീവിക്കുന്ന ഒരു ജനതയ്ക്കു മേല്‍ വനനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഫാ. കണ്ണമ്പിള്ളി ഉന്നയിക്കുന്ന വിഷയം അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതു തന്നെയാണ്.
28.444 ചതുരശ്ര കിലോമീറ്റര്‍
25.16 ചതുരശ്ര കിലോമീറ്ററാണു തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ആകെ വിസ്തീര്‍ണം. ഇതിനോടനുബന്ധിച്ചു പ്രഖ്യാപിക്കപ്പെട്ട ബഫര്‍ സോണ്‍ 28.444 ചതുരശ്ര കിലോമീറ്ററാണ്.
സുപ്രീം കോടതി ഉത്തരവു പ്രകാരം കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ ബഫര്‍ സോണിന്റെ പരിധിക്കുള്ളിലാകും. കുട്ടമ്പുഴയിലെ ആനക്കയം, നൂറേക്കര്‍, അട്ടിക്കളം, കുറ്റിയംചാല്‍, ഒന്നാംപാറ, നാലാംമൈല്‍, ഉരുളംതണ്ണി, കിണാശേരി, ഇഞ്ചത്തൊട്ടി പ്രദേശങ്ങളാണ് ഇഎസ്ഇസഡിന്റെ ഉള്ളില്‍ വരുന്നത്. കീരംപാറ പഞ്ചായത്തിലെ കളപ്പാറ, പുന്നേക്കാട്, വെളിയേച്ചേല് പ്രദേശങ്ങളും ബഫര്‍സോണിന്റെ പരിധിക്കുള്ളിലാകുന്നു.
അതിര്‍ത്തിനിര്‍ണയം തെറ്റിയോ?
തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ചിട്ടുള്ളതില്‍ പാകപ്പിഴകളുണ്ടെന്നും അതു പുനര്നിര്ണയിക്കണമെന്നുമുള്ള ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. അതു കണക്കിലെടുക്കാതെയാണു തട്ടേക്കാടിന്റെ പരിസരങ്ങളിലെ ബഫര്‍ സോണ്‍ നിര്‍ണയിച്ചുള്ള സുപ്രീം കോടതി ഉത്തരവെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോന്‍ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.
1983ല്‍ പക്ഷിസങ്കേതം നിലവില്‍ വന്നപ്പോള്‍ മതിയായ വെരിഫിക്കേഷന് നടത്താതെ ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സങ്കേതത്തിന്റെ അതിര്‍ത്തി സ്വാഭാവിക അതിര്‍ത്തികളായ തോടും, പുഴയും കണക്കാക്കി തീരുമാനിച്ചതാണ് കല്ലുകടിയായത്. ദിവാന്റെ ഭരണകാലത്ത് പട്ടയം കിട്ടി അനുഭവിച്ചുപോന്നിരുന്ന റവന്യു ഭൂമി ഉള്‍പ്പെടെ ഒമ്പതു സ്ക്വയര്‍ കിലോമീറ്റര്‍ ജനവാസമേഖലയും അങ്ങനെ അതിര്‍ത്തിക്കുള്ളിലായി. അതിന്നും അങ്ങനെതന്നെ തുടരുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ സബ്കളക്ടറുടെ റാങ്കില്‍ കുറയാത്ത റവന്യു ഉദ്യോഗസ്ഥനെ സെറ്റില്‍മെന്റ് ഓഫീസറായി നിയമിക്കണമെന്നും സങ്കേതത്തിനുള്ളില്‍ അകപ്പെട്ടുപോയിട്ടുള്ള സ്വകാര്യ വ്യക്തികളുടെ പരാതികള്‍ പരിഹരിക്കണമെന്നും പക്ഷിസങ്കേതത്തിന്റെ ആദ്യ നോട്ടിഫിക്കേഷനില്‍ തന്നെ നിര്‍ദേശിച്ചിരുന്നു.
നാലു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും യാതൊരു നടപടികളും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യം പരിഗണിക്കാതെ വന്ന സുപ്രീം കോടതി ഉത്തരവ് വിഷയം സങ്കീര്‍ണമാക്കുകയാണ്.
മംഗളവനത്തിലെ മംഗള കാര്യങ്ങള്‍?
കൊച്ചി നഗരമധ്യത്തിലെ മംഗളവനം പക്ഷിസങ്കേതം സംരക്ഷിത വനമേഖലയാണ്. എന്നാല്‍ മലയോര ജനത വിയര്‍പ്പൊഴുക്കുന്ന വനാതിര്‍ത്തികളിലെ ജനവാസ കേന്ദ്രങ്ങളോടുള്ള സമീപനമല്ല, നഗരത്തിനുള്ളിലെ മംഗളവനത്തിനു ചുറ്റുമുള്ള പ്രദേശങ്ങളോടെന്നത് കൗതുകകരമാണ്.
2020 സെപ്റ്റംബര്‍ ഏഴിനാണു മംഗളവനത്തിന്റെ ബഫര്‍ സോണ്‍ കരടു വിജ്ഞാപനം പുറത്തുവന്നത്. ഇതു പ്രകാരം ആറ് ഏക്കര്‍ വിസ്തീര്‍ണമുള്ള മംഗളവനത്തിന്റെ പരിസരങ്ങളിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന ജനവാസ മേഖലകളെ ഒഴിവാക്കിയാണ് ബഫര്‍സോണ്‍ നിര്‍ണയം ഉണ്ടായത്.
സുപ്രീം കോടതിയുടെ ജൂണ്‍ മൂന്നിലെ ഉത്തരവ് മംഗളവനത്തിന്റെ കാര്യത്തില്‍ എങ്ങനെ ബാധിക്കുമെന്നതു വരുംനാളുകളില്‍ അറിയാം.
വീട്ടിലേക്കു ചാഞ്ഞുനില്ക്കുന്ന സ്വന്തം മരം വെട്ടാനാകാതെ വല്സന്!
കുട്ടമ്പുഴ കൂവപ്പാറ പാലക്കുന്നേല്‍ വല്സന് കുഞ്ഞന്‍ ഇന്നു വയസ് 75. അഞ്ചാം വയസില്‍ അച്ഛന്റെ തോളിലിരുന്നു വന്നതാണ് കുട്ടമ്പുഴയിലേക്ക്. കോതമംഗലം ഇഞ്ചിയൂരില് നിന്നു കാല്‍നടയായാണ് അന്നത്തെ വരവ്. കുട്ടമ്പുഴയിലേക്ക് അന്നു വാഹന സൗകര്യമില്ല.
പതിറ്റാണ്ടുകളായി കൃഷി ചെയ്തു ജീവിതം പുലര്‍ത്തിവന്ന വല്‍സനും മക്കള്‍ക്കും ഇന്നു കൃഷിയും ജീവിതവും വല്ലാത്ത പ്രതിസന്ധിയിലാണ്. ഒരു വശത്തു കാട്ടാനകളും മറ്റു വന്യമൃഗങ്ങളും കൃഷി നശിപ്പിക്കുന്നതു പതിവാകുമ്പോള്‍ മറുവശത്ത് ബഫര്‍ സോണിന്റെ നിയമങ്ങള്‍ കൂച്ചുവിലങ്ങുമായി തലയ്ക്കു മീതെ വട്ടമിട്ടു പറക്കുകയാണ്. കൃഷി കൊണ്ടു മാത്രം ജീവിക്കാനാവില്ലെന്നറിഞ്ഞു മകന് ബിനു സമീപത്തെ ചെറിയ കമ്പനിയില്‍ ജോലിക്കു പോവുകയാണ്.
വീടിനു മുകളിലേക്കു വീഴാറായി നില്ക്കുന്ന സ്വന്തം ഭൂമിയിലെ ആഞ്ഞിലിയും തേക്കും വെട്ടിമാറ്റാന്‍ ഇന്നു വല്സന് അനുവാദമില്ല. വനംവകുപ്പിന്റെ അനുവാദത്തിനായി പലവട്ടം ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. വീട്ടിലേക്കു ചാഞ്ഞുനില്‍ക്കുന്നതു കൊണ്ടാണു മരം വെട്ടാന്‍ തയാറാവുന്നതെന്നു ബോധ്യപ്പെടുത്തിയിട്ടും നിയമത്തിന്റെ ഇഴകീറി വിശദീകരിച്ച് ഇദ്ദേഹത്തെ പലവട്ടം ഉദ്യോഗസ്ഥര്‍ മടക്കി.
പട്ടയമുള്ള, നികുതിയൊടുക്കുന്ന സ്വന്തം ഭൂമിയില്‍ സ്വയരക്ഷയ്ക്കായി ഒരു മരം മുറിക്കാന്‍ പോലുമാകാത്ത ഈ വയോധികന്റെ സങ്കടത്തിന് ആര് ഉത്തരം പറയും? കാര്‍ഷികമേഖലയിലെ നീറുന്ന പ്രശ്നങ്ങള്‍ നിരന്തരമായി അലട്ടുന്ന ഹൈറേഞ്ചിന്റെ ഹൃദയത്തിലേക്കു പരിസ്ഥിതിലോല മേഖലയുടെ കര്‍ശന നിയമങ്ങള്‍ ഇരട്ടി ആഘാതമായി വട്ടമിട്ടെത്തുകയാണ്. അതേക്കുറിച്ചു നാളെ.
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ-4 / സിജോ പൈനാടത്ത്