വർത്തമാനകാലത്തായാലും ഭൂതകാലത്തായാലും സുവർണകാലം എപ്പോഴും കൗതുകം നിറഞ്ഞ വിഷയമാണ്. ചരിത്രത്തിൽ ഈ വിഷയത്തെ എല്ലായ്പ്പോഴും വിശദമായി പരാമർശിക്കുകയോ, കുറഞ്ഞപക്ഷം സവിശേഷവും രസകരവും ആവേശം നിറഞ്ഞതുമായ കവറേജിനു വിധേയമാക്കുകയോ ചെയ്തിട്ടുണ്ട്. ഇത്തരമൊരു അവിസ്മരണീയമായ പരാമർശം നൽകുന്നതിനു വ്യത്യസ്ത ഘടകങ്ങളും കാരണമായിട്ടുണ്ടാകാം. ആ കാലഘട്ടത്തിലെ ഭരണാധികാരികൾ പ്രദേശത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്കായി നൽകിയ സംഭാവനകളുടെ സ്തുതിപാടലുകളാണിത്.
സ്വര്ണക്കളികള്
കേരളത്തെ സംബന്ധിച്ചിടത്തോളം നമുക്കിന്നൊരു സുവർണ കാലഘട്ടമുണ്ടെന്നു തോന്നുന്നു. പ്രധാനമായും നിയമവിരുദ്ധവും വഞ്ചനാപരവും നിഗൂഢവുമായ വിവിധ സ്വർണ ഇടപാടുകളെക്കുറിച്ചുള്ള തലക്കെട്ടുകളാണ് ഇതിനു കാരണം. തീർച്ചയായും ഈ ‘ബഹുമതി’ക്കു കാരണം ആരോപണവിധേയരായ ഭരണാധികാരികൾ മാത്രമല്ല. പെട്ടെന്നു പണം തേടുന്ന പലരും ചെറുതോ വലുതോ ആയ രീതിയിൽ ഈ ഇടപാടുകളുടെ ഭാഗമാകാൻ തയാറാണ്. ഔദ്യോഗികമായ ഉന്നതസ്ഥാനങ്ങളിൽ സുരക്ഷിതമായി നിൽക്കുന്നവരും തിരശീലയ്ക്കു പിന്നിലിരുന്നു കളിക്കുന്ന സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുമുണ്ട്. അവർക്കൊപ്പം അപകടകരമായ മുൻനിരയിൽ എല്ലാ അനന്തരഫലങ്ങളും ഏറ്റെടുക്കാൻ തയാറായവരുമുണ്ട്.
പല പ്രധാന ചടങ്ങുകളിലും പരിപാടികളിലും സ്വർണം കൊണ്ടുള്ള കളികളുണ്ട്. വിശ്വസ്തരുടെ ചെവികളിലെ മന്ത്രണങ്ങളിലൂടെയാണതു പടരുന്നത്. അതു തീർച്ചയായും ഇന്ത്യയിലുടനീളമുള്ള കഥയാണ്. പങ്കാളികളും അവസരങ്ങളും വിശദാംശങ്ങളും മാറിവന്നേക്കാമെന്നു മാത്രം. സ്വർണം പലർക്കും താത്പര്യമുള്ള വിഷയവുമാണ്.
ഇന്ത്യയിലേക്കു സ്വർണം കടത്തുന്ന ധൈര്യശാലികളുടെ രസിപ്പിക്കുന്ന കഥകൾ പതിവായി തലക്കെട്ടുകളിൽ ഇടം പിടിക്കുന്നു. ചെറിയ പൊതികളോ വലിയ പൊതികളോ എന്ന വ്യത്യാസമൊന്നുമില്ല. ചിലതു ലോഹരൂപത്തിലും ചിലതു ദ്രവരൂപത്തിലുമാണ്. ചിലരാകട്ടെ അതു ശരീരത്തിനുള്ളിൽ മറച്ചുവയ്ക്കുക പോലും ചെയ്യുന്നു. ഷൂ മടന്പുകളിലോ മറ്റേതെങ്കിലും വിധത്തിൽ ആകൃതിമാറ്റിയോ കാരിയർമാർ മഞ്ഞലോഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നു. ആത്യന്തിക ലക്ഷ്യം പണം നേടുക എന്നതാണ്. സ്വർണക്കടത്തു കേസുകൾ വളരെ കൂടുതലാണ്. അവയിൽ പലതും രസകരമാണ്. സ്വർണം കൊണ്ടുപോകാൻ തയാറായി നിരവധിയാളുകളാണുള്ളത് . വിമാനത്താവളങ്ങളിൽ നിന്നോ മറ്റിടങ്ങളിൽനിന്നോ ഈ വിലപിടിപ്പുള്ള വസ്തു ഏറ്റുവാങ്ങാൻ ധാരാളം പേരുണ്ട്. ഈ കളിയിലുൾപ്പെട്ട നിരവധിപേരിൽ ചിലർക്കു നഷ്ടപ്പെടുന്നു. സ്ഥലപരിമിതി കാരണം വാർത്തകൾ ഒരു ഖണ്ഡികയിൽ ഒതുങ്ങുന്നു. എന്നാൽ തുടർച്ചയായി വാർത്തകളെ പിന്തുടരുന്നവർക്കു രസിപ്പിക്കുന്ന കഥകൾക്കു പഞ്ഞമുണ്ടാവില്ല.
ഇതിനുപുറമേയാണു സാധാരണക്കാർക്കു സ്വർണം വിൽക്കുന്നവർ. വിവാഹം, സമ്മാനങ്ങൾ തുടങ്ങിയ സാധാരണ ആവശ്യങ്ങൾക്കായാണീ വില്പന. ഇവരാണു ജനങ്ങൾക്കിടയിലേക്കു സ്വർണമെത്തിക്കുന്ന കാരിയർമാർ. സാമാന്യജനങ്ങൾക്കിടയിലേക്കു സുവർണകാലം വ്യാപിപ്പിക്കുന്നവർ.
കേരളത്തിനുമേൽ മഞ്ഞനിഴൽ
പരന്പരാഗത രീതികളും കുടുംബപിന്തുടർച്ചകളും മികച്ച സ്വർണപ്പണിക്കാരുടെ ശക്തമായ നിരയോടുകൂടിയ ലാഭകരമായ സ്വർണക്കച്ചവടവും കേരളത്തിനുമേലൊരു മഞ്ഞനിഴൽ പടർത്തിയിട്ടുണ്ടെന്നതു നിഷേധിക്കാനാവില്ല. തൊഴിൽതേടി പുറംരാജ്യങ്ങളിലേക്കു പോകുന്ന കേരളീയർ അവധിക്കു വീട്ടിലേക്കു വരുന്പോൾ സ്വന്തക്കാർക്കും ബന്ധുക്കൾക്കുമായി ചെറിയതോതിൽ സ്വർണാഭരണങ്ങൾ കൊണ്ടുവരുന്നതു പതിവാണ്. സംസ്ഥാനത്തെ സ്വർണ വിപണിയിലേക്കു സ്വർണത്തിന്റെ ഒഴുക്കുണ്ട്. കാലക്രമേണ ഇതൊരു മഞ്ഞനിഴലായി കേരളത്തിനുമേൽ വീഴുകയായിരുന്നു.
വിദേശദൗത്യത്തിനിടെ ചില ജീവനക്കാർവഴി നയതന്ത്ര ചാനലുകളിലൂടെ സംസ്ഥാനത്തേക്കുള്ള സ്വർണത്തിന്റെ ഒഴുക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിൽ വിലപിടിപ്പുള്ള സ്വർണക്കട്ടികൾ ഈ വഴി പതിവായി എത്തുന്നതായി കണ്ടെത്തി. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും നേതാക്കളും മറ്റുള്ളവരും ഉൾപ്പെട്ട സംഘം സംസ്ഥാനത്തിന്റെ സ്വർണത്തിളക്കത്തിനു മാറ്റു കൂട്ടുന്നതായും അന്വഷണത്തിൽ വെളിവായി. ഈ നിയമവിരുദ്ധവ്യാപാരത്തിൽ ഉൾപ്പെട്ടവരെ പൂട്ടാൻ ഇനിയുമേറെ അന്വേഷണം വേണ്ടിവരും. എങ്കിലും ആകാശത്തു വിതറിയ മഞ്ഞനിറം കൂടുതൽ തെളിഞ്ഞെന്നതു സത്യം.
ബിരിയാണിക്കപ്പുറം മറ്റെന്തോ?
ആരോപണവിധേയയായ, അല്ലെങ്കിൽ ഈ കച്ചവടവുമായി ബന്ധപ്പെട്ട സ്ത്രീകളിലൊരാൾ ഒരു മുൻനിര നേതാവിന്റെയും കുടുംബത്തിന്റെയും, രണ്ടു മുതിർന്ന ഉദ്യോഗസ്ഥരുടെയും ഇടപെടലിനെക്കുറിച്ചും പ്രത്യേക നയതന്ത്ര വാഹനങ്ങളിൽ പ്രമുഖ നേതാവിന്റെ വീട്ടിലേക്കു വിതരണത്തിനായി എത്തിച്ച ബിരിയാണിയുടെ കാര്യവും വെളിപ്പെടുത്തിയപ്പോൾ സുവർണകാലത്തിനു കൂടുതൽ വ്യക്തത കൈവന്നു. പതിവിലും ഭാരമുള്ള ബിരിയാണിപ്പൊതികളിലൂടെ രുചികരമായ ബിരിയാണിക്കപ്പുറം മറ്റെന്തോ ആണ് ആ മുൻനിര നേതാവിന്റെ വീട്ടിൽ എത്തിയിരുന്നത് എന്നാണ് ആ സ്ത്രീ സംശയിക്കുന്നതും ആരോപിക്കുന്നതും. നേതാവും കുടുംബവും ഒരു ഗൾഫ് രാജ്യത്ത് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ആ സ്ത്രീ ആരോപിച്ചു. മുഴുവൻ ആരോപണങ്ങളും ഉന്നതനേതാവ് തള്ളിക്കളഞ്ഞെങ്കിലും നേതാവു സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടു വിഷയം മുഴുവൻ പ്രതിപക്ഷം ഏറ്റെടുത്തു. വേറെ നേതാക്കൾക്കെതിരേ ഉയർന്ന മറ്റുചില ആരോപണങ്ങൾ കൂടിയായപ്പോൾ പുതിയ ‘സുവർണകാല’ത്തിന്റെ വരവായെങ്കിലും ശക്തമായ തെളിവുകൾ ഇതുവരെ ഹാജരാക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ഈ വിഷയം മുഴുവൻ അന്വേഷിക്കുകയും ജുഡീഷറി നിലപാടെടുക്കുകയും ചെയ്യുംവരെ ഇക്കാര്യത്തിൽ വ്യക്തമായി ഒന്നും ആരോപിക്കാനോ കുറ്റപ്പെടുത്താനോ കഴിയില്ല. എന്നാൽ സംസ്ഥാനം ഭരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ആളുകൾ സത്യസന്ധരായിരിക്കണം എന്നതിൽ തർക്കമില്ല. സംസ്ഥാനത്തിന്റെ പൊതുതാത്പര്യവും ജനങ്ങളുടെ ക്ഷേമവും കണക്കിലെടുത്തുള്ള തീരുമാനങ്ങളാണ് അവരിൽ നിന്നു പ്രതീക്ഷിക്കുന്നത്. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണയ്ക്കായും ജനങ്ങൾ അവരെ ഉറ്റുനോക്കുന്നുണ്ട്.
സുവർണകാലം വരുമോ!
മികച്ച ജീവിതനിലവാരവും ആരോഗ്യസംവിധാനങ്ങളും ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യവും മാന്യമായ വരുമാനം ലഭിക്കുന്ന തൊഴിലവസരങ്ങളും ജനങ്ങൾക്കു ലഭിച്ചാൽ കേരളത്തിലേക്കു സുവർണകാലം വരുമെന്നതാണു യാഥാർഥ്യം. അപ്പോൾ മാത്രമേ കേരളത്തിനു വെട്ടിത്തിളങ്ങുന്ന സുവർണകാലം ഉണ്ടാകൂ. ഇത് അസാധ്യമല്ല. കേരളീയർക്കു പുറത്തുപോയി മറ്റു രാജ്യങ്ങളുടെയും അവിടെയുള്ള തത്തുല്യമായ സമൂഹത്തിന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കാമെങ്കിൽ എന്തുകൊണ്ട് ഇവിടെയും സമാനമായ അന്തരീക്ഷവും സൗകര്യങ്ങളും ഒരുക്കി സംസ്ഥാനത്തെ ഉന്നതിയിലേക്കു നയിച്ചുകൂടാ? അത്തരമൊരു വികസനത്തിനു ഭരണാധികാരികൾ നയരൂപീകരണം നടത്തിയാൽ സുവർണകാലമോ, ഏറ്റവും ചുരുങ്ങിയത് ഒരു രജതകാലമോ എങ്കിലും സാധ്യമാണ്.
കേരളത്തിന്റെ ‘സുവർണ’കാലം
01:38 AM Jun 20, 2022 | Deepika.com