അനന്തപുരി/ദ്വിജന്
കള്ളക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഓരോ ദിവസവും എന്താണു പറയുന്നതെന്നറിയാൻ കേരളമാകെ കാതോർക്കുന്ന ദിവസങ്ങളാണിവ. സ്വപ്ന തന്നെ പറയുന്നത് - കീഴുദ്യോഗസ്ഥ എന്ന നിലയിൽ താൻ പലതും ചെയ്യാൻ നിർബന്ധിതയായെന്നും തന്നെ സംരക്ഷിക്കാൻ ജോലി ചെയ്യിച്ചവർ ഉണ്ടാകുമെന്നു കരുതിയാണ് എല്ലാം ചെയ്തതെന്നുമാണ്. പക്ഷേ താൻ ചെയ്തതിന്റെ പ്രയോജനം അനുഭവിച്ചവർ തന്നെ തള്ളിപറയുന്നതുകൊണ്ടാണ് താൻ ഈ വഴി തെരഞ്ഞെടുത്തതെന്നുമാണ്.
മുഖ്യമന്ത്രി എന്നെ അറിയില്ലെന്നു പറഞ്ഞില്ലേ? എന്നാൽ മുഖ്യമന്ത്രിയുടെ വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മകൾ എന്നിവരോടൊപ്പം ഒന്നിച്ചിരുന്നു ഞങ്ങൾ നടത്തിയ ചർച്ചയുടെ വിവരങ്ങൾ പുറത്തുവിടാം എന്നു സ്വപ്ന പറഞ്ഞതോടെ, മുഖ്യമന്ത്രി ഇവരെ അറിയില്ല എന്നല്ല പറഞ്ഞതെന്നും മുഖ്യമന്ത്രിയുമായി പേഴ്സണലായ ബന്ധം ഇല്ലെന്നും വിശദീകരണം വന്നു.
ബിരിയാണിച്ചെന്പ് തുടങ്ങിയവ സംബന്ധിച്ച് ശിവശങ്കർ നടത്തിയ പരാമർശങ്ങൾ അടങ്ങിയ വാട്സാപ്പുള്ള ഫോണ്‍ കോടതിയിൽ ഉണ്ടെന്നും സ്വപ്ന പറഞ്ഞു. അതായത്, തെളിവുകൾ സുരക്ഷിതമായി ഉണ്ടെന്ന്. ‘എല്ലാം തള്ളല്ലേ, തള്ള്’ എന്ന് മുഖ്യമന്ത്രിയൂടെ ന്യായീകരണക്കാർ ഉയർത്തുന്ന ചോദ്യം കേൾക്കുന്പോൾ ശരിയല്ലേ എന്ന് തോന്നുമെങ്കിലും ചിന്തിക്കുന്പോൾ അത്ര തള്ളാണോ എന്ന സംശയം ശക്തിപ്പെടുന്നുണ്ട്. ജലീലിനെക്കുറിച്ച് ഒരു ദിവസം വെളിപ്പെടുത്താം എന്ന് അവർ അറിയിച്ചിട്ടുണ്ട്.
സ്വർണ- വജ്ര ആഭരണങ്ങളും
മുഖ്യമന്ത്രിക്ക് വളരെ അപകീർത്തികരമായ കാര്യങ്ങളാണ് ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ ഉള്ളത്. മകൾക്കു വിദേശത്ത് വ്യവസായം തുടങ്ങാൻ അനുവാദത്തിനായി ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ഗൾഫ് ഭരണാധികാരിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയെപ്പോലും മുറിയിൽനിന്നും പുറത്തിറക്കിയ ശേഷമായിരുന്നു ചർച്ച.
ഭരണാധികാരിയുടെ മകളും ഭർത്താവും ഐ.ടി മന്ത്രിയുമായ ഷേക്ക് ഫാഹിമുമായും ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ, എം. ശിവശങ്കർ, നളിനി നെറ്റോ എന്നിവരും ചർച്ചയിൽ ഉണ്ടായിരുന്നു. ഷാർജ ഭരണാധികാരിയുടെ ഭാര്യക്ക് സ്വർണ- വജ്ര ആഭരണങ്ങൾ കൊടുക്കാൻ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യയുടെ പ്രവൃത്തിയിൽ അവർ അതൃപ്തി പ്രകടിപ്പിച്ചുവെന്നും സ്വപ്ന കോടതിയിൽ പറഞ്ഞതായാണ് വാർത്ത. ഇനിയും എന്തൊക്കെയോ വരും എന്ന സൂചനയാണ് ബാക്കി.
ശ്രീരാമകൃഷ്ണനും സംശയത്തിൽ
ഷാർജ ഭരണാധികാരി വരുന്പോൾ അദ്ദേഹവുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് മുൻസ്പീക്കർ ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടെന്നും അതനുസരിച്ച് ലീലാ ഹോട്ടലിൽ അവസരമൊരുക്കി എന്നും സ്വപ്ന കോടതിയിൽ കൊടുത്ത മൊഴിയിൽ ഉണ്ട്. ഇതിന്റെ തുടർച്ചയായി ഷാർജ സന്ദർശിച്ച ശ്രീരാമകൃഷ്ണൻ അവിടെവച്ചു ഷാർജ ഭരണാധികാരിയെ കണ്ടു.
അവിടെ യൂണിവേഴ്സിറ്റി ആരംഭിക്കാൻ സൗജന്യമായി സ്ഥലം ചോദിച്ചു. ശ്രീരാമകൃഷ്ണൻ കൂടുതൽ വിശദീകരണങ്ങൾ നല്‍കിയതായി കണ്ടില്ല. സ്പീക്കറായിരുന്ന കാലത്ത് അദ്ദേഹം നടത്തിയ നിരവധിയായ ഗൾഫ് യാത്രകൾ അക്കാലത്തുതന്നെ സംശയിക്കപ്പെട്ടപ്പോൾ വീട്ടുകാരെ കാണാൻ പോയി എന്നായിരുന്നു വിശദീകരണം. നിയമസഭാ സമ്മേളനത്തിനിടെ സ്വപ്നയുടെ സുഹൃത്തിന്റെ കട ഉദ്ഘാടനത്തിന് പോയ ശ്രീരാമകൃഷ്ണന്റെ ഫോട്ടോയും സമ്മേളനത്തിലെ പെരുമാറ്റവും എല്ലാം അക്കാലത്ത് കൗതുകകരമായിരുന്നു.
ജലീൽ കഥകൾ
വിവാദകാലത്തെ യുഎഇ കോണ്‍സൽ ജനറലുമായി ഏറ്റവും അടുത്ത ബന്ധം ഉണ്ടായിരുന്നത് ജലീലിനാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ലംഘിച്ച് അടച്ചിട്ട മുറിയിൽ ഒട്ടേറെ രഹസ്യ സംഭാഷണങ്ങൾ നടത്തി. മതഗ്രന്ഥങ്ങൾ എന്ന പേരിൽ കോണ്‍സുലേറ്റിൽ എത്തിയ 570 കാർട്ടണുകളിൽ 20 എണ്ണം പ്രത്യേകം തരം തരിച്ചു. ഇവ കോണ്‍സുലിന്റെ ഒൗദ്യോഗിക വാഹനത്തിൽ ജലീലിന്റെ ഒൗദ്യോഗിക വസതിയിൽ എത്തിച്ചു. വലുപ്പമുള്ള കാർട്ടനുകളുടെ ഭാരം വ്യത്യസ്തമായിരുന്നു.
ജലീൽ ബിനാമി വഴി മറ്റു യുഎഇ കോണ്‍സുലേറ്റുകൾ വഴിയും സമാനസ്വഭാവമുള്ള കാർട്ടനുകൾ ഇറക്കിയിട്ടുണ്ടെന്ന് കോണ്‍സൽ ജനറൽ പറഞ്ഞതായും സ്വപ്ന കോടതിയിൽ സത്യവാങ്മൂലത്തിൽ പറയുന്നു.
ഷാർജ ഭരണാധികാരിക്ക് ഡിലിറ്റ് കൊടുക്കാൻ ജലീൽ ചരടു വലിച്ചു. സമർപ്പണച്ചടങ്ങ് തിരുവനന്തപുരത്തേക്ക് മാറ്റാനും ഷാർജ ഭരണാധികാരിയുടെ സന്ദർശനം പരിപാടിയിൽ ഉൾപ്പെടുത്താനുംവേണ്ടി മുഖ്യമന്ത്രിയും ശിവശങ്കറും കോണ്‍സൽ ജനറലിനെ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ക്ലിഫ് ഹൗസിൽ വിളിച്ചു ചർച്ച നടത്തി.
ആ പെട്ടികളിൽ എന്ത്?
അക്കാലത്ത് വന്ന വാർത്തകളിൽ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീലിന്റെ കീഴിലുള്ള സിആപ്റ്റിന്റെ വാഹനത്തിലാണ് പരിശോധന കൂടാതെ മലപ്പുറത്തിനു കൊണ്ടുപോയത് എന്നു കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിൽനിന്നും 32 പെട്ടികൾ ഇങ്ങനെ കൊണ്ടുപോയി. അതിൽ പരിശോധിക്കപ്പെട്ടത് ഒന്നു മാത്രം. അതിലുണ്ടായിരുന്നത് ഖുറാനും മറ്റു മത പ്രസിദ്ധീകരണങ്ങളും. ബാക്കിയുള്ളവയിൽ സ്വർണമടക്കം എന്തെല്ലാം ഉണ്ടായിരുന്നിരിക്കാം എന്നാണ് കസ്റ്റംസും എൻഐഎയും അന്വേഷിക്കുന്നത് എന്നായിരുന്നു അക്കാലത്തെ വാർത്ത.
2020 ജനുവരി 21 ന് കൊച്ചിയിലെ വല്ലാർപാടം തുറമുഖത്ത് ആർക്കും വേണ്ടാതെ കിടന്ന 25 ടണ്‍ ഖുറാൻ പാക്കറ്റുകൾ ഷിപ്പിംഗ് കന്പനിയായ എംഐവി ലോജിസ്റ്റിക്സ് ആരുമറിയാതെ ലേലം ചെയ്തു. ഈ പുസ്തകങ്ങൾ ആരാണ് അയച്ചതെന്നോ ആർക്കാണ് അയച്ചതെന്നോ രേഖ ഉണ്ടായില്ല. 25,000 കിലോഗ്രാം വരുന്ന പുസ്തകങ്ങൾ ലേലത്തിൽ ആരു പിടിച്ചെന്നോ എന്തു ചെയ്തെന്നോ വാർത്തയായില്ല.
മുഖ്യമന്ത്രിയുടെ ഓഫീസ്
മുഖ്യമന്ത്രിക്കെതിരേ സ്വപ്ന പറയുന്ന ആക്ഷേപങ്ങളെക്കുറിച്ച് വളരെ സൂക്ഷിച്ചുള്ള പ്രതികരണങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു വരുന്നുണ്ട്. ബിരിയാണി ചെന്പു പോലുള്ള കാര്യത്തിൽ ഒരു പ്രതികരണവും വരുന്നില്ല. എന്നാൽ മുഖ്യമന്ത്രിക്കു തന്നെ പരിചയമില്ലെന്ന് പറഞ്ഞതല്ലേ എന്നുചോദിച്ചു കൊണ്ട് സ്വപ്ന ഉന്നയിച്ച തെളിവുകൾ ഖണ്ഡിച്ചുകൊണ്ട് പെട്ടെന്നുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് വീഡിയോ ക്ലിപ്പിട്ടു.
കോണ്‍സൽ ജനറലിന്റെ പരിപാടിയിൽ ഇവരും ഉണ്ടായിരുന്നതായി മുഖ്യമന്ത്രി ഒരിക്കൽ വിശദീകരിക്കുന്ന വീഡിയോ ക്ലിപ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും പുറത്തുവിട്ടത്. ഒരു കാര്യത്തിൽ മാത്രം വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്ചാടി വന്നത് സംശയങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്തെ ആദ്യത്തെ വിവാദ ഇടപാടായ സ്പ്രിംഗ്ളർ കരാർ മുഖ്യമന്ത്രിയുടെ മകൾക്കുവേണ്ടി ശിവശങ്കർ നടത്തിയതാണ് എന്ന് അക്കാലത്ത് പി.ടി. തോമസ് ആരോപിച്ചിരുന്നു.
പാഷാണം വർക്കി
എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ പകയ്ക്കുയാണ് സിപിഎം. ഇടതുമുന്നണിയിലെ മറ്റു കക്ഷികൾക്ക് ഒന്നും പറയാനില്ലാത്തതുപോലാണ്. നുണക്കഥ എന്നു മാത്രം അറിയാം. ഇരുവശത്തുമായി ശബരിമല അയ്യപ്പന്റെയും ഗീവർഗിസ് പുണ്യവാളന്റെയും രൂപം വച്ച് ഭിക്ഷാടനം നടത്തുന്ന പാഷാണം വർക്കിയെപ്പോലെയായി സിപിഎം. കോണ്‍ഗ്രസും നയം വ്യക്തമാക്കി. ‘ഇനി മഹാത്മാഗാന്ധിയെപ്പോലെ ആവില്ല ഞങ്ങൾ. അടിച്ചാൽ തിരിച്ചടിച്ചിരിക്കും’.
പറഞ്ഞതു സുധാകരനല്ല, കെ. മുരളീധരനാണ്. സുധാകരന്റെ ശൈലിയുടെ സുചനയാണ് വിമാനത്തിലെ മുദ്രാവാക്യ പ്രകടനം. വിമാനത്തിലെ സംഭവത്തത്തുടർന്ന് ഇന്ദിരാഭവൻ വരെ ആക്രമിക്കുവാൻ സിപിഎം തുനിഞ്ഞത് വല്ലാത്ത സൂചനയായി.
പോലീസ് പിടിവിട്ടു പോകുന്നുവോ?
മുഖ്യമന്ത്രിക്ക് അനുഭവസന്പന്നനായ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി വന്ന ശേഷം ഉണ്ടായ തീരുമാനങ്ങളെല്ലാംതന്നെ സർക്കാരിന് അപകടമായി. ആദ്യത്തെ ഇളക്കിപ്രതിഷ്ഠയിൽ ക്രൈംബ്രഞ്ച് എഡിജിപിക്കുണ്ടായ സ്ഥാനചലനം ഭീകരദുരന്തമായി. അദ്ദേഹം കുപ്രസിദ്ധമായ നടിക്കേസിലെ നായകനടനായിരിക്കുന്പോഴാണ് മാറ്റം.
മൊഴിമാറ്റാൻ പ്രേരിപ്പിച്ച അഭിഭാഷകരെ ചോദ്യംചെയ്യുന്നതു തടയാനാണ് അദ്ദേഹത്തെ മാറ്റിയത് എന്നുവരെ കിംവദന്തിയായി. ജനാധിപത്യമുന്നണിയുടെ മുസ്ലിം പ്രീണനം സഹിക്കാതെ പിണാറായിക്കു വോട്ടു ചെയ്തവർക്കും ഇപ്പോൾ നടക്കുന്നതൊന്നും മനസിലാകുന്നില്ല. ചിലർക്ക് എന്തും പറയാനും ചെയ്യാനും സ്വാതന്ത്ര്യമുള്ള അവസ്ഥ കണ്ട് അന്പരക്കുകയാണ് അവർ.
സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ സമരങ്ങളിൽ പങ്കെടുത്തവരുടെ കറുത്ത മാസ്കും കറുത്ത വസ്ത്രവുമെല്ലാം മാറ്റാൻ പോലീസ് നടത്തിയ നീക്കവും മറുകുറ്റി പാഞ്ഞു. ഡിജിപി നാല് ജില്ലാ മേധാവികളോട് വിശദീകരണം ചോദിച്ചു. അതു പത്രങ്ങളിൽ വരുത്തി. അതോടെ അക്കാര്യം തീർന്നുകാണും. എസ്പിമാർ സ്വമേധയാ അത്തരം ഒരു തീരുമാനമെടുക്കുമെന്ന് ജനം വിശ്വസിക്കുമോ?
ഏറ്റവും ദയനീയമായത് വിജിലൻസ് മേധാവിയുടെ നിഷ്കാസനമായിരുന്നു. സ്വപ്നയുടെ സുഹൃത്ത് സരിത്തിനെ പോലീസ് തട്ടിക്കൊണ്ടുപോയി മൊബൈൽ ഫോണ്‍ പിടിച്ചെടുത്തതിന്റെ അപമാനത്തിൽനിന്നു രക്ഷപ്പെടാനാണ് ആ നീക്കം. എഡിജിപിയായ അജിത് കുമാറിന് ഡിജിപി പദവിയുള്ള വിജിലൻസ് പദവി കൊടുത്തതും പുതിയ ഉപദേശകൻ പറഞ്ഞിട്ടാണത്രെ.
ജോലിസമയത്തെ സമരം
സെക്രട്ടേറിയറ്റിലടക്കം പിണറായി സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിച്ച അച്ചടക്കം ഒറ്റദിവസംകൊണ്ട് തകർക്കാൻ സ്വപ്നയുടെ ആരോപണത്തിനായി. മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കി ജീവനക്കാർ ജോലിസമയത്തു നടത്തിയ പ്രകടനം അതാണ് തെളിയിക്കുന്നത്. കിട്ടാനുള്ള ക്ഷമബത്ത കുടിശികയോ എന്തിന് ആരോഗ്യപദ്ധതി പോലുമോ അല്ലായിരുന്നു അവരുടെ വിഷയം. മുഖ്യമന്ത്രിക്കു പിന്തുണ പ്രഖ്യാപിക്കുക മാത്രമായിരുന്നു.
മണിച്ചന്റെ മോചനം
കല്ലുവാതുക്കൽ മദ്യദുരന്തത്തിലൂടെ 31 പേരുടെ മരണത്തിനും അഞ്ഞുറോളം പേരുടെ കാഴ്ച നഷ്ടപ്പെടാനും ഇടയാക്കിയ കേസിലെ ഏഴാം പ്രതി മണിച്ചനെ ജയിൽവിമുക്തനാക്കാൻ സർക്കാർ തീരുമാനിച്ചു. 2000 ഒക്ടോബർ 21നു നടന്ന സംഭവത്തിൽ പ്രതിയായി കോടതിയിൽ ശിക്ഷിക്കപ്പെട്ട മണിച്ചന് ജീവപര്യന്തം തടവും മറ്റു പല കേസുകളിലായി 43 വർഷത്തെ തടവുമാണ് ശിക്ഷിച്ചിരുന്നത്.
ജയിലിൽ കിടക്കുന്ന കാലത്ത് മദ്യദുരന്തക്കേസ് അന്വേഷിച്ച സിബി മാത്യുവിനെ വധിക്കാൻ അദ്ദേഹം ഗൂഢാലോചന നടത്തിയതായ വിവരം പുറത്താവുകയും ആ കേസ് അന്വേഷിച്ച് തെളിയുകയും ചെയ്തതാണ്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിക്കുന്ന പ്രതികൾക്കു മോചനം കൊടുക്കില്ലെന്ന പതിവുലംഘിച്ചാണ് മണിച്ചന് ഇപ്പോൾ മോചനം കൊടുക്കുന്നത്.
‘തള്ളാണോ, തള്ള് ’?
11:50 PM Jun 18, 2022 | Deepika.com