ഇന്ന് ലോകപിതൃദിനം
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിൽ ഗൗരവക്കാരനായും കടുംപിടിത്തക്കാരനായും താൻപോരിമക്കാരനായും ഒക്കെ മാറുന്നുണ്ട് പലപ്പോഴും അച്ഛൻ. നമ്മുടെ ശബ്ദം ഒന്നിടറുമ്പോൾ ചേർത്തുപിടിക്കുവാൻ അച്ഛനുണ്ടാവുക ഭാഗ്യം തന്നെ. നമ്മുടെ ജീവിതത്തോണി കരകാണാതെ ഒന്നുലയുമ്പോൾ ദിശ കാണിച്ചുതരുന്നതും അച്ഛൻതന്നെ.
അച്ഛന്റെ ചുമലിൽ കയറി നാം കണ്ട ആകാശങ്ങൾ. അച്ഛന്റെ കൈയിൽ തൂങ്ങി നടന്ന് നാം കണ്ട കാഴ്ചകൾ. അച്ഛൻ പകർന്നുനല്കിയ പ്രത്യാശാപാഠങ്ങൾ. അച്ഛൻ കാട്ടിത്തന്ന ആത്മവിശ്വാസത്തിന്റെ ശീലുകൾ. അച്ഛൻ പകർന്നു നല്കിയ ഈശ്വരവിശ്വാസത്തിന്റെ വിത്തുകൾ. അച്ഛൻ ചൊല്ലിത്തന്ന ആത്മാഭിമാനത്തിന്റെ ആദ്യപാഠങ്ങൾ.
തന്റെ വിയർപ്പിനുപോലും സ്നേഹത്തിന്റെ സുഗന്ധമുണ്ടെന്നു തെളിയിക്കുന്നവനാണ് അച്ഛൻ. കാവലും കരുതലും കോട്ടയുമാകുന്നവൻ. നിലപാടുകളിൽ വെള്ളം ചേർക്കാത്തവൻ. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടുന്നവൻ. ക്രിസ്തുവിനെ മക്കളിൽ രൂപപ്പെടുത്തുന്നവൻ. അഗാധമായ ദൈവാശ്രയ ബോധത്തിൽ പ്രത്യാശ നഷ്ടപ്പെടുത്താത്തവൻ. ഇങ്ങനെ അച്ഛനെ അടയാളപ്പെടുത്താൻ വാക്കുകൾ പോരാ, അച്ഛൻ എന്നും ഒരു പാഠപുസ്തകമാണ്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിൽ ഗൗരവക്കാരനായും കടുംപിടിത്തക്കാരനായും താൻപോരിമക്കാരനായും ഒക്കെ മാറുന്നുണ്ട് പലപ്പോഴും അച്ഛൻ. ടെക്നോളജി ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോൾ അച്ഛൻ എന്ന പാഠപുസ്തകത്തിന്റെ സിലബസ് മാറിയിട്ടുണ്ടോ, അച്ഛന്മാർ കുടുംബത്തിൽ നിശബ്ദരാക്കപ്പെടുന്നുണ്ടോ, അതോ സ്വയം നിശബ്ദരാകുന്നുണ്ടോ എന്നുള്ള ആശങ്കകൾ ഉള്ളപ്പോഴും നിസംശയം പറയാം; അച്ഛൻ എന്നും അച്ഛൻ തന്നെ. അച്ഛന്റെ മഹിമ, പദവി ഒന്നിനും കോട്ടം തട്ടിയിട്ടില്ല.
നമ്മുടെ ശബ്ദം ഒന്നിടറുമ്പോൾ ചേർത്തുപിടിക്കുവാൻ അച്ഛനുണ്ടാവുക ഭാഗ്യംതന്നെ. നമ്മുടെ ജീവിതത്തോണി കരകാണാതെ ഒന്നുലയുമ്പോൾ ദിശ കാണിച്ചുതരുന്നതും അച്ഛൻതന്നെ. മക്കളോടു ചേർന്നു പുതുമകളിലെ നന്മകളെ പുണർന്നു മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ തയാറായാൽ ഒഴിവാക്കാവുന്നതേയുള്ളൂ പലപ്പോഴും അച്ഛന്റെ പിൻനിര അനുഭവങ്ങൾ. അച്ഛൻപദവിയെ ദുരുപയോഗം ചെയ്യുന്ന അച്ഛന്മാർ കൂടിക്കൊണ്ടിരിക്കുന്ന കാലഘട്ടംകൂടിയാണിത് എന്നതും മറന്നുകൂടാ.
മദ്യപനായ അച്ഛനെക്കണ്ട് ഭയന്നോടിയൊളിച്ച കൊച്ചുമകൾ പാമ്പുകടിയേറ്റു മരിച്ച ദാരുണസംഭവം ഓരോ അച്ഛന്റെയും കണ്ണു തുറപ്പിക്കേണ്ടിയിരിക്കുന്നു. ഓർമിക്കാം, ഞാൻ എന്ന അച്ഛൻ നന്നായാൽ ഞാൻ ഇടപെടുന്ന എന്റെ ചുറ്റുമുള്ള ഇടങ്ങളിലെയും അച്ഛന്മാർ നന്നാവും.
മറ്റുള്ളവരെപ്പോലെ ജീവിക്കുവാനാണ് ചെലവു കൂടുന്നതും പിരിമുറുക്കം ഏറുന്നതെന്നും തനിമയിൽ ജീവിക്കുവാൻ അധിക മുതൽമുടക്കോ അമിതാഗ്രഹങ്ങളോ ആവശ്യമില്ലെന്നുമുള്ള സംതൃപ്തിയുടെ വലിയ പാഠവും അച്ഛൻ എന്ന ഭാവത്തെ ദീപ്തമാക്കും.
വെട്ടിപ്പിടിക്കലിന്റെയും മത്സരങ്ങളുടെയും ലോകത്തിനപ്പുറം, എതിർപ്പില്ലാതെ പങ്കുവയ്ക്കുവാൻ, ഖേദങ്ങളില്ലാതെ നഷ്ടപ്പെടുത്തുവാൻ, നേരായ വഴിയിൽ സമ്പാദിക്കാൻ, ദൈവത്തെ ചേർത്തുപിടിച്ച് ജീവിതവഴിയിൽ മുന്നേറുവാൻ മാതൃക നല്കുന്ന അച്ഛന്മാരുടെ കുടുംബങ്ങളിലാണു ഹൃദയം തുറന്നു ചിരിക്കുന്ന, കരയുന്ന, പാടുന്ന ജീവിതഗന്ധിയായ മനുഷ്യരുണ്ടാവൂ.
നന്മയുള്ള മനുഷ്യരുണ്ടാവൂ. കാഴ്ചകൾക്കു മങ്ങലേറ്റാലും കേൾവി കുറഞ്ഞാലും നാം ഇടപെടുന്ന ഏവർക്കും സ്നേഹത്തിന്റെ, കൂട്ടായ്മയുടെ ഉണർത്തുന്ന ഓർമകൾ സമ്മാനിക്കുന്ന അച്ഛന്മാരാവാം നമുക്ക്.
എ. പി. തോമസ്
പ്രസിഡന്റ്, പിതൃവേദി, ചങ്ങനാശേരി അതിരൂപത
അച്ഛൻ എന്നും അച്ഛൻതന്നെ
11:31 PM Jun 18, 2022 | Deepika.com