ഒരു തൈ നടാം കൊച്ചുമക്കള്‍ക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികള്‍ക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
ഇത് പ്രാണവായുവിനായി നടുന്നു
ഇതു മഴയ്ക്കായി തൊഴുതു നടുന്നു
അഴകിനായ് തണലിനായ് തേന്‍
പഴങ്ങള്‍ക്കായ്
ഒരു നൂറു തൈകള്‍ നിറഞ്ഞു നടുന്നു”
സുഗതകുമാരി ടീച്ചര്‍ വരികളിലൂടെ ഓര്‍മിപ്പിക്കും മുമ്പേ, പതിറ്റാണ്ടുകളായി തങ്ങള്‍ക്കും സഹജീവികള്‍ക്കുമായി ഒന്നല്ല, ഒരായിരം തൈകളും അതുവഴി ജീവിതങ്ങളും നട്ടുപിടിപ്പിച്ച തലമുറകളുണ്ടിവിടെ. കര്‍ഷകര്‍... മലയോരജനത. നമുക്കിടയില്‍ നന്മകളുടെ പൂക്കാലം വിളയിക്കാന്‍ മണ്ണും മനസുമൊരുക്കിയവര്. അവര്‍ വിയര്‍പ്പൊഴുക്കിയത് അവരുടെ നല്ല നാളേകള്ക്കുവേണ്ടി മാത്രമായിരുന്നില്ല; നാടിന്റെ പ്രാണവായുവിനെക്കരുതിയുമായിരുന്നു, അഴകിനായിരുന്നു, തണലിനായിരുന്നു, തേന്പഴങ്ങള്ക്കായിരുന്നു...
നമ്മുടെ നാടിനെ നല്ല നാടാക്കാന്‍ നട്ടും വളര്‍ത്തിയും വിളകൊയ്തും വീണ്ടും വിതച്ചും ജീവിച്ചവര്‍ നാടിന്റെ നീതിയാണ് പകരമായി കൊതിച്ചത്. പക്ഷേ, കാട്ടുനീതിയുടെ വാള് വീശിക്കൊണ്ട്, വിയര്‍പ്പൊഴുക്കിയ മണ്ണ് വിട്ടുപൊയ്ക്കൊള്ളാന്‍ കുറേക്കാലമായി അവരോടു പറയുന്നതാരാണ്?
മലയോരങ്ങളില്‍ കഷ്ടപ്പാടുകളോടു പോരാടി ജീവിക്കുന്ന ജനതയ്ക്ക്, കാലം അനുകൂലസാഹചര്യങ്ങളേക്കാളേറെ പ്രതിബന്ധങ്ങളാണു സമ്മാനിച്ചത്. പരിസ്ഥിതിലോല മേഖല (ഇക്കോ സെന്‍സിറ്റീവ് സോണ്‍- ഇഎസ്ഇസഡ്) എന്നതും മലയോരജനതയുടെ ആകാശങ്ങളില്‍ കാലങ്ങളായി ഉരുണ്ടുകൂടിയ കാര്മേഘമാണ്. അതു സര്‍വസംഹാരിയായ പെരുമഴപ്പെയ്ത്താകുമോ എന്നു കേരളത്തിന്റെ തെക്കുമുതല്‍ വടക്കുവരെയുള്ള മലയോരനിവാസികളുടെ ഇപ്പോഴത്തെ ആകുലതയ്ക്കു പിന്നില്‍, 2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി ഉത്തരവാണ്.
സെന്‍സിറ്റീവാണ് ഇഎസ്ഇസഡ്
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പക്ഷിസങ്കേതങ്ങളുടെയും സുരക്ഷയ്ക്കായി അവയുടെ അതിര്‍ത്തിപ്രദേശങ്ങള്‍ നിശ്ചിത അളവില്‍ പരിസ്ഥിതിലോല മേഖലയായി (ഇക്കോ സെന്‍സിറ്റീവ് സോണ്‍- ഇഎസ്സെഡ്) നിശ്ചയിക്കണമെന്ന വനംവകുപ്പിന്റെയും പരിസ്ഥിതിവാദികളുടെയും ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1927ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട്, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് എന്നിവയെല്ലാം വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിനും വനത്തിന്റെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇത്തരം ബഫര്‍ സോണുകള്‍ക്കായി നിരവധി ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നു.
പല കാലഘട്ടങ്ങളിലായി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും കോടതികളും വനസംരക്ഷണത്തിനായി നിയമനിര്‍മാണങ്ങളും ഇടപെടലുകളും നടത്തിവരുന്നുമുണ്ട്. ഇതിലെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധി. ചെറുതും വലുതുമായ നിയമ, ജനകീയ പോരാട്ടങ്ങളിലൂടെയാണ് ജനാഭിമുഖ്യമല്ലാത്ത ചട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ഇന്നോളം മലയോരജനത പ്രതിരോധിച്ചിട്ടുള്ളത്.
കോടതി പറഞ്ഞത്
സംരക്ഷിത വനമേഖലയില്‍നിന്ന് (ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, പക്ഷിസങ്കേതങ്ങള്‍) പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെയുള്ള ഭാഗത്ത് ഇഎസ്സെഡ് നിര്‍ബന്ധമാക്കണമെന്നാണ് ജസ്റ്റീസുമാരായ എല്‍. നാഗേശ്വരറാവു, ബി.ആര്. ഗവായ്, അനിരുദ്ധ ബോസ് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെ ജൂണ്‍ മൂന്നിലെ ഉത്തരവ്. ഈ മേഖലയില്‍ വ്യക്തികള്‍ക്കോ സര്‍ക്കാരിനോ ഒരുവിധത്തിലുമുള്ള നിര്‍മാണ, വികസനപ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയില്ല. നിലവില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മാത്രം തുടരാം. പുതിയ നിര്‍മാണങ്ങള്‍ക്ക് അനുമതിയുണ്ടാവില്ല. വീടുനിര്മാണങ്ങള്ക്കുപോലും നിയന്ത്രണമുണ്ടാകും.
സംരക്ഷിത വനമേഖലയ്ക്ക് അനുബന്ധമായുള്ള പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിലവിലെ നിര്‍മാണങ്ങളെക്കുറിച്ചു മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതിവിധിയിലുണ്ട്. രാജസ്ഥാനിലെ ജാംവ രാംഗഡ് വന്യജീവി സങ്കേതത്തില്‍ നടത്തിയ ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് (ഐഎ നമ്പര്‍- 1000/2003) രാജ്യം മുഴുവന്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കിയേക്കാവുന്ന സുപ്രീംകോടതി ഉത്തരവ്.
കേരളത്തിന് എന്ത്?
ഇഎസ്ഇസഡ് നിയമം നടപ്പാക്കിയാല്‍ കേരളത്തിലെ ലക്ഷക്കണക്കിനുവരുന്ന മലയോരജനതയെ അതു സാരമായി ബാധിക്കുമെന്നുറപ്പ്. കേരളത്തില്‍ ആകെ 23 വന്യജീവിസങ്കേതങ്ങള്‍. ഇതില്‍ അഞ്ചു ദേശീയോദ്യാനങ്ങളും പറമ്പിക്കുളം, പെരിയാര്‍ കടുവാസങ്കേതങ്ങളും പക്ഷിസങ്കേതങ്ങളും ഉള്‍പ്പെടും. ഇതില്‍ 20ന്റെയും ബഫര്‍ സോണ്‍ നോട്ടിഫിക്കേഷനുള്ള കരട് വിജ്ഞാപനം നേരത്തേതന്നെ പുറത്തുവന്നിട്ടുള്ളതാണ്.
ഏകദേശം 3,211.7372 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിലെ വന്യജീവിസങ്കേതങ്ങളുടെ ആകെ വിസ്തീര്‍ണം. ഇവയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ വിസ്തൃതിയില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിക്കപ്പെട്ടാല്‍, നാലു ലക്ഷം ഏക്കറോളം പ്രദേശം അതിന്റെ പരിധിയിലാകും. കൃഷിയിടങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍, ചെറുകിട കച്ചവടകേന്ദ്രങ്ങള്‍, സംരംഭങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.
കേരളത്തില്‍ ആലപ്പുഴ ഒഴികെയുള്ള ജില്ലകളുടെ വിവിധ പ്രദേശങ്ങള്‍ ബഫര്‍ സോണ്‍ പരിധിയിലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ പ്രദേശത്തു ജീവിക്കുന്നവരുടെ മാത്രമല്ല, അതിനോടു ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിനാളുകളുടെയും ജീവിതവും അതിജീവനവും അക്ഷരാര്‍ഥത്തില്‍ അനിശ്ചിതത്വത്തിലാകുമെന്നു സാരം.
നിര്‍ദിഷ്ട ബഫര്‍ സോണിനുള്ളിലെ ജനവാസ മേഖലകളെ നിലനിര്‍ത്തണമെന്ന നിലപാടാണ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.
ബഫര്‍ സോണ്‍ സംബന്ധിച്ച പുതിയ സാഹചര്യം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളെ എത്തരത്തിലാണ് ബാധിക്കുന്നത്? വനാതിര്‍ത്തികളിലെ ജനങ്ങള്‍ അതിനെ എങ്ങനെയാണു സമീപിക്കുന്നത്്? 344.44 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കേരളത്തിലെ വന്യജീവി സങ്കേതങ്ങളില്‍ ഏറ്റവും വലിയ വയനാടിന്റെ ജീവിതപരിസരങ്ങള്ക്കു പറയാനുള്ളതെന്താണ്? അതേക്കുറിച്ചു നാളെ.
ജോര്‍ജ് ചോദിക്കുന്നു: അന്നു കുടിയേറ്റം; ഇനി കുടിയിറക്കമോ?
“പതിറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിക്കാന്‍വേണ്ടി കുടിയേറിയെത്തിയ ഞങ്ങള്‍ക്ക ്, ജീവിതം വഴിമുട്ടി കുടിയിറങ്ങേണ്ടിവരുമോ എന്ന ആശങ്കയാണിപ്പോള്‍....!!!” പാലക്കാട് മണ്ണാര്‍ക്കാടുനിന്ന് എട്ടു കിലോമീറ്റര്‍ അകലെ കാഞ്ഞിരപ്പുഴ ടൗണിലെ വ്യാപാരസ്ഥാപനത്തില്‍ നിന്ന് ജോര്‍ജ് നമ്പുശേരില്‍ ഇതു പറയുമ്പോള്‍, പുറത്ത് ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു കര്‍ഷകരുടെ പൊതുയോഗം നടക്കുന്നുണ്ട്.
“ഒന്നര വയസുള്ളപ്പോള്‍ കര്‍ഷകരായ മാതാപിതാക്കളുടെ കൈപിടിച്ച് ഇവിടെയെത്തിയതാണ്. കോട്ടയം കുറവിലങ്ങാട്ടുനിന്നു കുടിയേറ്റ കര്‍ഷകരായി ഞങ്ങള്‍ എത്തുമ്പോള്‍ കൃഷി ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്നതു മാത്രമായിരുന്നു ലക്ഷ്യം. റബറും കമുകും തെങ്ങും മറ്റും ഏറെക്കാലം കൃഷി ചെയ്തു. കാലം മാറിയപ്പോള്‍ ജീവിക്കാനുള്ളതു കൃഷിയില്‍നിന്നു കിട്ടില്ലെന്നറിഞ്ഞാണു ചെറിയ കച്ചവടങ്ങളിലേക്കു മാറിയത്. 27 വര്‍ഷമായി ചെറുകിട കച്ചവടം നടത്തിയാണു ജീവിക്കുന്നത്. പ്രളയവും കോവിഡും ഉണ്ടാക്കിയ തകര്‍ച്ചയില്‍നിന്നു പതുക്കെ കരകയറാന്‍ ശ്രമിക്കുമ്പോഴാണ് ബഫര്‍ സോണ്‍ എന്ന ആശങ്ക ഇപ്പോള്‍ ശക്തമായി തലയ്ക്കു മുകളിലേക്കെത്തുന്നത്. കാടിനെയും കാട്ടുജീവികളെയും സംരക്ഷിക്കാന്‍ വലിയ കര്‍ശന നിയമങ്ങളുണ്ടാക്കുന്ന അധികാരികള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യരുടെ ജീവിതങ്ങളെ കാണാത്തതെന്ത്? ഞങ്ങള്‍ക്കും ജീവിക്കേണ്ടേ..?”
സൈലന്റ്വാലി വനമേഖലയോട് അതിര്‍ത്തി പങ്കിടുന്ന കാഞ്ഞിരപ്പുഴ ടൗണ്‍, 2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബഫര്‍ സോണിനുള്ളിലാണ്. ഇവിടെ ചെറുതും വലുതുമായ മുന്നൂറോളം കച്ചവടക്കാര്‍. മലയോര മേഖല എന്ന നിലയില്‍ കൃഷിക്കാരെ ആശ്രയിച്ചുതന്നെയാണ് കച്ചവടങ്ങളും. സൈലന്റ്വാലിയുടെ ഭാഗമായ മങ്കടമലയില്നിന്ന് 500 മീറ്റര്‍ മാത്രം ദൂരത്തുള്ള ഈ പ്രദേശത്തെ ഉള്‍പ്പെടുത്തി ശിരുവാണി- ഭവാനി പ്രത്യേക വനസംരക്ഷണ മേഖല പ്രഖ്യാപനം വന്നേക്കുമെന്ന സൂചനകളുമുണ്ട്. കോഴിക്കോട്- പാലക്കാട് റൂട്ടില്‍നിന്നു പൂഞ്ചോല വഴി അട്ടപ്പാടിക്കുള്ള നിര്‍ദിഷ്ട സമാന്തര റോഡ് കടന്നുപോകുന്നത് കാഞ്ഞിരപ്പുഴ വഴിയാകും.
ബഫര്‍ സോണ്‍ നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ ചെറുകിട കച്ചവടക്കാരുടെയും കര്‍ഷകരുടെയും ഭാവി അനിശ്ചിതത്വത്തിലാകുമെന്നാണു ജോര്‍ജിനെപ്പോലുള്ളവരുടെ ആവലാതി. എന്തിനുമേതിനും ഫോറസ്റ്റ് വകുപ്പില്‍നിന്ന് എന്‍ഒസി കിട്ടണം. അതിനായി അപേക്ഷ കൊടുത്താല്‍ കാത്തിരിപ്പു മാത്രമാകും മിച്ചമെന്നാണ് മുന്‍ അനുഭവങ്ങള്‍. ബാങ്ക് ലോണ്‍ കിട്ടാത്ത സ്ഥിതിയും ഭൂമിക്കു വിലയിടിയുന്നുവെന്ന സങ്കടവും ജോര്‍ജ് പങ്കുവയ്ക്കുന്നു.
കാഞ്ഞിരപ്പുഴ ടൗണില്‍ ചെറിയ ജ്വല്ലറിയും സിമന്റുകടയും നടത്തുന്ന ജോര്‍ജ്, വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് പ്രസിഡന്റുകൂടിയാണ്.
കേരളത്തിലെ വന്യജീവിസങ്കേതങ്ങള്‍
1. വയനാട്
2. ഇടുക്കി
3. മലബാര്‍
4. കൊട്ടിയൂര്‍
5. പേപ്പാറ
6. തട്ടേക്കാട് (പക്ഷിസങ്കേതം)
7. സെന്തുരുണി
8. ചിന്നാര്‍
9. ചിമ്മിണി
10. ആറളം
11. മംഗളവനം (പക്ഷിസങ്കേതം)
12. കരിമ്പുഴ
13. കുറിഞ്ഞിമല
14. നെയ്യാര്‍
15. ചോളന്നൂര്‍
16. പീച്ചി
ദേശീയ ഉദ്യാനങ്ങള്‍
01. ഇരവികുളം
02. സൈലന്റ് വാലി
03. ആനമുടി ചോല
04. മതികെട്ടാന്‍ചോല
05. പാമ്പാടുംചോല
കടുവാസങ്കേതങ്ങള്‍
01. പെരിയാര്‍
02. പറമ്പിക്കുളം
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ-1 / സിജോ പൈനാടത്ത്