സാബു ജോണ്
ആരുടെയും വഴി തടയുന്ന പ്രശ്നമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം വന്നത് കഴിഞ്ഞദിവസമാണ്. മുഖ്യമന്ത്രി കണ്ണൂരിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തി, ക്ലിഫ് ഹൗസിലേക്കു തിരിക്കുന്പോഴേക്കും നഗരം നിശ്ചലമായി. മുഖ്യമന്ത്രി വരുന്ന വഴിയിൽ ഗതാഗതം പൂർണമായി സ്തംഭിപ്പിച്ചു കൊണ്ടായിരുന്നു പോലീസ് മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയത്. വൈകുന്നേരം ഓഫീസ് വിട്ടിറങ്ങിയ ആയിരങ്ങൾ ഏറെ നേരം പെരുവഴിയിൽ കുടുങ്ങി.
സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി നൽകുകയും പുറത്ത് അതു പരസ്യപ്പെടുത്തുകയും ചെയ്തതു മുതൽ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം സംഘർഷഭരിതമാണ്. സർക്കാരിനെതിരായ പ്രതിപക്ഷ സമരമെന്ന നിലയിൽനിന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള സംഘർഷത്തിലേക്കു കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഒരു വശത്തു സമരവും പ്രതിഷേധവും ശക്തിപ്പെട്ടു വരുന്പോൾ മറുവശത്ത് സിപിഎമ്മുകാർ മുഖ്യമന്ത്രിക്കു പ്രതിരോധമൊരുക്കി തെരുവിലിറങ്ങിത്തുടങ്ങി. ഇതു ക്രമസമാധാന പ്രശ്നമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഒരു മുഴം മുന്പേ സർക്കാർ
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അതേപടി വിശ്വസിക്കാനാകില്ല. ഇതിനകം നടത്തിയ അന്വേഷണങ്ങളിൽ ഒന്നും സംഭവിച്ചിട്ടുമില്ല. എങ്കിലും സ്വപ്നയുടെ ആരോപണങ്ങളെ സർക്കാർ നേരിടുന്ന രീതി കാണുന്പോൾ സംശയം തോന്നും. സ്വപ്നയെ പൂട്ടാൻ സർക്കാർ അത്യാവേശം കാട്ടുന്നതായി തോന്നും. സ്വപ്ന രഹസ്യമൊഴി നൽകിയതിനു തൊട്ടുപിന്നാലെ മുൻ മന്ത്രി കെ.ടി. ജലീൽ ഗൂഢാലോചന ആരോപിച്ചു തിരുവനന്തപുരത്തു പോലീസിൽ പരാതി നൽകുന്നു. ഉടൻ തന്നെ അതിന്റെ അന്വേഷണത്തിന് വന്പൻ സംഘത്തെ നിയോഗിക്കുന്നു. ഇതൊന്നും കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ്.
അന്വേഷണ സംഘം പോലും മറന്നു കിടന്ന ലൈഫ് പദ്ധതിയുടെ വിജിലൻസ് അന്വേഷണം പൊടുന്നനെ പൊടിതട്ടിയെടുത്തു. ലോക്കൽ പോലീസിനെ പോലും അറിയിക്കാതെ വിജിലൻസ് സംഘം പാലക്കാട്ട് എത്തി സ്വപ്നയുടെ സഹായിയായ സരിത്തിനെ നാടകീയമായി പൊക്കി. കേസിൽ മധ്യസ്ഥനായി മുൻ മാധ്യമപ്രവർത്തകൻ രംഗത്തു വരുന്നു. അയാളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നതും പുറത്തുവന്നു. ഒടുവിൽ വിജിലൻസ് മേധാവിയെ പുറത്താക്കി സർക്കാർ തടിതപ്പി.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ കേസിൽ ഇടപെട്ടു എന്നു കരുതാൻ വയ്യ. സർക്കാരിനു വേണ്ടിയുള്ള ഇടപെടൽ തന്നെയാണത്. ഇവിടെയാണ് സംശയങ്ങൾ ഉയരുന്നത്. വിശ്വാസ്യത ഇല്ലാത്ത മൊഴി എന്നു സർക്കാർ, പാർട്ടി സംവിധാനങ്ങൾ ആവർത്തിക്കുന്ന മൊഴി നൽകിയ ആളെ പൂട്ടാൻ ഇത്ര സാഹസങ്ങൾ കാട്ടുന്നത് എന്തിന് എന്ന ചോദ്യം ഉത്തരമില്ലാതെ നിൽക്കുന്നു. സർക്കാരിന്റെ തലപ്പത്തിരിക്കുന്നവർക്ക് എന്തോ ഒളിക്കാനുണ്ടെന്ന സംശയം പൊതുമണ്ഡലത്തിൽ ബലപ്പെട്ടാൽ കുറ്റപ്പെടുത്താനാകില്ല.
എന്തുംചെയ്യാൻ തയാറായി പാർട്ടി
സ്വർണക്കടത്ത് ആരോപണങ്ങളെ നേരിടാനും മറികടക്കാനും സർക്കാർ എല്ലാ നിയമമാർഗങ്ങളും പ്രയോഗിക്കുന്പോൾ പ്രചാരണരംഗത്തും പഴുതില്ലാത്ത പ്രവർത്തനമാണവർ നടത്തുന്നത്. രാഷ്ട്രീയ ഗൂഢാലോചന എന്ന ആരോപണം ഉയർത്തി സ്വർണക്കടത്തു വിഷയത്തെ ഒരിക്കൽ നേരിട്ടതിന്റെ ആത്മവിശ്വാസമാണു പാർട്ടിക്കുള്ളത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും ആരോപണമറയിൽനിന്നു പുറത്തു കടത്താൻ എന്തും ചെയ്യും എന്ന നിലയിലാണ് സിപിഎമ്മും ഇടതുമുന്നണിയും. അതിന്റെ ഭാഗമായാണ് പ്രതിഷേധത്തിനു ബദലായി പിന്തുണയുമായി സിപിഎം അണികൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാനും അവർ മടിക്കുന്നില്ല. കേരളം കണ്ടിട്ടില്ലാത്ത പോലീസ് സന്നാഹങ്ങളും മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളിലെല്ലാം വിന്യസിക്കുന്നു.
തൃക്കാക്കര ആവേശത്തിൽ യുഡിഎഫ്
ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലായിരുന്നു കേരളത്തിലെ കോണ്ഗ്രസ് പാർട്ടിയും യുഡിഎഫും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം അവർക്കു പകർന്നു നൽകിയ ആവേശം ചെറുതല്ല. സ്വർണക്കടത്തു സമരത്തിലും ഈ ആവേശം പ്രകടമാണ്. സ്വപ്ന സുരേഷിനെ കണ്ണുമടച്ചു വിശ്വസിക്കാൻ പ്രതിപക്ഷം തയാറല്ല. എന്നാൽ സ്വർണക്കടത്തു നടന്നു എന്നതു യാഥാർഥ്യമാണെന്നിരിക്കെ ഈ ആരോപണങ്ങളെ വെറുതേ തള്ളിക്കളയാൻ സാധിക്കില്ലെന്ന് അവർ പറയുന്നു. ആരോപണങ്ങളുടെ ഗൗരവം കാരണമാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്നും അവർ പറയുന്നു. ഒരു സ്വതന്ത്ര അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളെ വിശ്വാസമില്ലെന്ന നിലപാടാണു പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് കാടിളക്കിയുള്ള സ്വർണക്കടത്തു കേസ് അന്വേഷണം ആവിയായി പോയതിൽ അവർക്കു ചില സംശയങ്ങളുണ്ട്. അതുകൊണ്ടു തന്നെ കേസ് അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്ന കാര്യത്തിലും അവർക്ക് ഉറപ്പില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ സമരപരിപാടികൾ കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതു രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് അവർക്കറിയാം. സംഘടനയുടെ പുതിയ നേതൃത്വത്തിനു തങ്ങളുടെ സംഘടനാപാടവം തെളിയിച്ച് സംഘടനയിൽ സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിക്കാൻ കിട്ടിയ അവസരം കൂടിയാണിത്.
ഭയപ്പെടാനുണ്ടോ സർക്കാരിന്?
സോളാർ സമരകാലത്തു സരിത എന്നതു പോലെയാണിപ്പോൾ സ്വപ്ന. ദിവസവും മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു കുറേശെയായി വിവരങ്ങൾ പുറത്തുവിടുന്നു. ഇനിയും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കാനുണ്ടെ ന്നു പരസ്യമായി പറയുന്നു. അവർക്കു പിന്നിൽ കരുത്തും സ്വാധീനവുമുള്ളവരുണ്ടെന്നു വ്യക്തം. അതുകൊണ്ടുതന്നെ പോലീസിനെ ഉപയോഗിച്ച് അവരെ മെരുക്കാൻ എളുപ്പമല്ലെന്നും സർക്കാരിന് അറിയാം.
സ്വപ്നയിൽനിന്ന് ഇനിയും കാര്യമായി എന്തെങ്കിലും പുറത്തു വരാനുണ്ടോ എന്ന ആശങ്കയും ആകാംക്ഷയും രാഷ്ട്രീയരംഗത്തുണ്ട്. പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി മാറ്റിമറിക്കാൻ തക്ക ശക്തിയുള്ള ബോംബ് സ്വപ്നയുടെ കൈവശമുണ്ടോ എന്നാണ് ഭരണ- പ്രതിപക്ഷത്തുള്ളവർ ഉറ്റുനോക്കുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികൾ
കഴിഞ്ഞ തവണ കാട്ടിയ അത്യുത്സാഹം ഇത്തവണ കേന്ദ്ര അന്വേഷണ ഏജൻസികൾ കാണിക്കുന്നില്ല. ബിജെപി സംസ്ഥാന നേതൃത്വവും പേരിനുള്ള പ്രതിഷേധവുമൊക്കെ മാത്രമേ കാണിക്കുന്നുള്ളു. കഴിഞ്ഞ തവണ വലിയ വർത്തമാനം പറഞ്ഞെങ്കിലും ഒന്നും നടന്നില്ല എന്നതിൽ അവർക്കു ജാള്യത കാണും.
കേന്ദ്ര ഏജൻസികൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു എന്നും കരുതുന്നവരുണ്ട്. അവർക്കു വേണ്ട വിവരങ്ങൾ ശേഖരിച്ചുവച്ചിട്ടുണ്ടെന്നും അതു പുറത്തുവന്നാൽ കോളിളക്കമുണ്ടാകുമെന്നും സംസാരമുണ്ട്. ഏതായാലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാടും ഉറ്റുനോക്കപ്പെടുന്നു.
പ്രതിഷേധം തലസ്ഥാനത്തേക്ക്
സ്വർണക്കടത്തു കേസിലെ പ്രതിഷേധം ഉടനടി കെട്ടടങ്ങാൻ സാധ്യതയില്ല. ഈ മാസം ഒടുവിൽ നിയമസഭാസമ്മേളനം ആരംഭിക്കുകയാണ്. പ്രതിപക്ഷം ഈ വിഷയം സഭയ്ക്കുള്ളിൽ കത്തിച്ചു നിർത്തും. സന്പൂർണ ബജറ്റ് സമ്മേളനമായതിനാൽ ഒരു മാസത്തിലേറെ നീളുന്ന സമ്മേളനമാണിത്. സ്വാഭാവികമായും പ്രതിഷേധവും പ്രക്ഷോഭവും സഭയ്ക്കകത്തും പുറത്തുമായി തിരുവനന്തപുരത്തേക്കു കേന്ദ്രീകരിക്കും. സമരം സജീവമാക്കി നിർത്താൻ പ്രതിപക്ഷത്തിന് ഇതു സഹായം ചെയ്യും.
റോഡുകൾ അടച്ചുപൂട്ടിയും ഗതാഗതം സ്തംഭിപ്പിച്ചുമുള്ള മുഖ്യമന്ത്രിയുടെ യാത്രകൾ പൊതുസമൂഹത്തിൽ നല്ല പ്രതികരണമല്ല സൃഷ്ടിച്ചിട്ടുള്ളത്. സോളാർ സമരകാലത്തെ കോലാഹലങ്ങൾ ജനങ്ങൾ മറക്കാറായിട്ടില്ല. അന്നു കണ്ണൂരിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു കല്ലേറിൽ പരിക്കേൽക്കുക വരെ ഉണ്ടായി. അന്നു സമരത്തിനു നേതൃത്വം നൽകിയവരാണ് ഇന്നു കലാപം സൃഷ്ടിക്കാനുള്ള പ്രതിപക്ഷ ശ്രമത്തേക്കുറിച്ച് ആരോപണമുന്നയിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് പ്രതിഷേധത്തെ അമർച്ച ചെയ്യാനുള്ള ശ്രമം വിപരീത ഫലമേ ഉണ്ടാക്കൂ എന്നു വ്യക്തമാണ്. ചൂണ്ടിക്കാട്ടാൻ ധാരാളം മുൻകാല ഉദാഹരണങ്ങളുണ്ട്.
രണ്ടാം പിണറായി സർക്കാർ ഒരു വർഷം പിന്നിടുന്പോഴാണ് സ്വർണക്കടത്ത് കേസ് വീണ്ടും സജീവമാകുന്നത്. ഉടനെങ്ങും തെരഞ്ഞെടുപ്പു വരാനില്ലാത്തതിനാൽ സർക്കാരിനു തൽക്കാലം ഭയപ്പെടാനില്ല. എന്നാൽ പ്രതിഷേധവും പ്രക്ഷോഭവുമായി കലുഷിതമായ അന്തരീക്ഷത്തിൽ ആഗ്രഹിക്കുന്നതു പോലെ ഭരണവുമായി മുന്നോട്ടു പോകാൻ എളുപ്പമായിരിക്കില്ല. പ്രക്ഷോഭാന്തരീക്ഷം ദീർഘനാൾ തുടർന്നാൽ ഭരണരംഗം കുത്തഴിഞ്ഞു പോകും. സിൽവർലൈൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ അഭിമാന പദ്ധതികളുടെ ഭാവി എന്താകുമെന്നും സംശയിക്കേണ്ടി വരും.
മുഖ്യമന്ത്രിക്കു ഭയപ്പെടാനുണ്ടോ?
01:15 AM Jun 14, 2022 | Deepika.com