സർക്കാർ തലത്തിൽ കാർഷികോത്പന്ന സംഭരണം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനം കർഷകന് നിശ്ചിത തുകയെങ്കിലും ഉത്പന്നത്തിന് ലഭിക്കണമെന്നതാണല്ലോ. അതായത് ഉത്പാദന ചെലവും തുടർ ഉത്പാദനം നടത്താൻ കർഷകരെ പ്രേരിപ്പിക്കുന്ന തരത്തിൽ ചുരുങ്ങിയ ലാഭമെങ്കിലും കർഷകന് കിട്ടണം.
കാർഷിക മേഖലയിൽ പഠനം നടത്തുന്ന സർക്കാർതല ഏജൻസികൾ കാലാകാലങ്ങളിൽ ശിപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുത്തിട്ടുള്ളത് ഉത്പാദന ചെലവും ഒന്നരയിരട്ടിയും കർഷകന് അടിസ്ഥാനവിലയായി ലഭിക്കണമെന്നതാണ്. എന്നാൽ യഥാർഥത്തിലുള്ള ഉത്പാദന ചെലവു പരിഗണിക്കാതെയുള്ള തുകയാണ് പല കാർഷികോത്പന്നങ്ങൾക്കും ഇപ്പോൾ അടിസ്ഥാന വിലയായി തീരുമാനിച്ചിട്ടുള്ളത്.
പാട്ടത്തുക, രാസവള വിലവർധന, കൂലി ചെലവ്, അപ്രതീക്ഷിതമായ പ്രകൃതി പ്രതിഭാസങ്ങൾ ഒക്കെ കർഷകന്റെ ഉത്പാദന ചെലവ് ക്രമാതീതമായി ഉയർത്തുകയാണ്. ഇത് കർഷകരെ വളരെ പ്രതികൂലമായി ബാധിക്കുന്നു. ഉത്പാദന ചെലവ് അതതു സമയത്ത് പുനഃപരിശോധിച്ച് അടിസ്ഥാന വില നിശ്ചയിക്കണം.
സർക്കാർതല സംഭരണ സംവിധാനം കാര്യക്ഷമമാക്കണം. സ്വകാര്യ സംഭരണം അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാത്രം വിലയിൽ വ്യതിയാനം വരുത്തുന്നതിനാൽ കർഷകന് പ്രയോജനം ഉണ്ടാകുന്നില്ല. സർക്കാർ നേരിട്ട് ശേഖരിച്ച് സംഭരിച്ച് വയ്ക്കുന്ന സംവിധാനമേ കർഷകന് ന്യായവില ഉറപ്പു വരുത്തൂ. സമയബന്ധിതമായി സംഭരണമേർപ്പെടുത്താൻ കഴിയണം. ഭക്ഷ്യോത്പന്നങ്ങൾക്കും നാണ്യവിളകൾക്കും ഇത് ബാധകമാണ്.
കർഷകർക്ക് തങ്ങളുടെ ഉത്പന്നം അധികമായി സംഭരിച്ച് ഉയർന്ന വില ലഭിക്കും വരെ സൂക്ഷിക്കാനാവില്ല. സീസണനുസരിച്ച് അപ്പപ്പോൾ തന്നെ ഉത്പന്നങ്ങൾ ശേഖരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാകണം.
കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ മതിയായ സംഭരണകേന്ദ്രങ്ങൾ പ്രധാന കാർഷിക കേന്ദ്രങ്ങളിലെങ്കിലും ലഭ്യമാകണം. ഇതോടൊപ്പം കർഷകർ സംഭരിച്ച ഉത്പന്നങ്ങളുടെ വിലയും സബ്സിഡിയുൾപ്പെടെയുള്ള ആനുകൂല്യവും ഉടൻ തന്നെ നല്കുന്നതും കർഷകർക്ക് പ്രയോജനപ്രദമാണ്.
കാർഷികോത്പന്ന സംഭരണത്തിലെ അപാകതകൾ
1. സംസ്ഥാനത്ത് നിലവിൽ കാർഷികോത്പന്നങ്ങൾ സംഭരിക്കാനും വിപണനം ചെയ്യുവാനും ഉള്ള സംവിധാനം ഇല്ല.
2. കാർഷികോത്പന്നങ്ങൾക്ക് സർക്കാർ സംഭരണസംവിധാനം ഇല്ലാത്തതിനാൽ സ്വകാര്യ വ്യക്തികൾ സംഭരിക്കുന്പോൾ കർഷകന് മതിയായ വില ലഭിക്കുന്നില്ല.
3. കാർഷിക ഉത്പന്നങ്ങൾ സമയാസമയങ്ങളിൽ സംഭരിക്കുന്നില്ല. സംഭരിച്ചാൽ തന്നെ തുകയും കൃത്യമായി ലഭിക്കുന്നില്ല.
4. കാർഷിക വിളകൾ മുഴുവനായി ഇൻഷ്വറൻസ് ചെയ്യുന്നില്ല. ചെയ്താൽ തന്നെ മതിയായ നഷ്ടപരിഹാരം കിട്ടുന്നില്ല.
5. യഥാർഥത്തിലുള്ള ഉത്പാദന ചെലവ് പരിഗണിക്കാതെയുള്ള തുകയാണ് പല കാർഷികോത്പന്നങ്ങൾക്കും ഇപ്പോൾ അടിസ്ഥാന വിലയായി തീരുമാനിച്ചിട്ടുള്ളത്.
6. ഹോർട്ടികോർപ്പ് പോലുള്ള സംവിധാനം വഴി സർക്കാർ കൂടുതൽ ഉത്പന്നങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് സംഭരിക്കുന്പോൾ ഇവിടുത്തെ കാർഷികോത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നില്ല.
7. കർഷകർക്ക് തങ്ങളുടെ ഉത്പന്നം അധികമായി സംഭരിച്ച് ഉയർന്ന വില ലഭിക്കും വരെ സൂക്ഷിക്കാനാവില്ല.
8. സർക്കാർ കൃഷിയെ പ്രോത്സാഹിപ്പിക്കും പോലെ സംഭരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
ജോസ് എടപ്പാട്ട്സംസ്ഥാന പ്രസിഡന്റ്, ഇൻഫാം
കാർഷികോത്പന്ന സംഭരണം കാര്യക്ഷമമാക്കണം
11:24 PM Jun 08, 2022 | Deepika.com