കെ.ആർ. പ്രമോദ്
അതിരാവിലെ തോമസുകുട്ടി നല്ല ഉറക്കത്തിലായിരുന്നു. അപ്പോഴാണ് ഫോൺ ശബ്ദിച്ചത്. മൂപ്പർ തലയണയ്ക്കടിയിൽനിന്ന് യന്ത്രമെടുത്ത് ഓണാക്കി.
“സാറേ! ഔസേപ്പാണ്! ഒരു കാര്യം പറയാനുണ്ടു സാറേ! ഞാൻ ഇന്നുമുതൽ റബർ വെട്ടുന്നില്ല. വെട്ടു നിർത്തി! ഇനി അറിഞ്ഞില്ലെന്നു പറയരുത്!”
തോമസുകുട്ടിക്ക് ആദ്യം ഒന്നും മനസിലായില്ല. ഉറക്കച്ചടവു മാറിയപ്പോൾ കാര്യം പിടികിട്ടി. പത്തുപതിനാലു വർഷമായി സേവനം ചെയ്യുന്ന വെട്ടുകാരൻ ഔസേപ്പ് പിണങ്ങിയിരിക്കുന്നു! അയാളിനി ടാപ്പു ചെയ്യാനില്ലെന്ന്!
ഇനിയെന്തു ചെയ്യും?
“ഔസേപ്പേ! ഈ വിധം പിണങ്ങരുത്. വെട്ടുകൂലി തരാൻ പോലും കാശില്ല!
തനിക്കും കാര്യങ്ങൾ അറിയാമല്ലോ!’’- തോമസുകുട്ടിയുടെ ശബ്ദമിടറി. മുഖം ചുവന്നു. കണ്ണകൾ നിറഞ്ഞു.
“ഞാനും അതുതന്നെയാണു പറയുന്നത്. സാറു കഴിക്കുന്ന അരിതന്നെയാണ് എന്റെ അടുപ്പത്തും തിളയ്ക്കുന്നത്. എനിക്കും പിള്ളേരെ പഠിപ്പിക്കണം. സാറിനെപ്പോലെ ജീവിക്കണം. റബറുവെട്ടിനു പകരം വേറെ പണിക്കു പോയാൽ ഇതിലും കൂലി കിട്ടും!”- പുലിമുരുകനെപ്പോലെ ഔസേപ്പ് ചീറി.
കാടു വെട്ടിത്തെളിക്കാത്തതിനാൽ കുറുക്കനും മുള്ളൻപന്നിയും തോട്ടത്തിൽ ധാരാളമുണ്ടെന്നും പുലർകാലത്ത് റബർ വെട്ടാൻ സാധിക്കുന്നില്ലെന്നുമായിരുന്നു ഔസേപ്പിന്റെ മറ്റൊരു പരാതി. റബറിന്റെ ചുവടുഭാഗം മുഴുവൻ മുള്ളൻപന്നി കുത്തിക്കീറുകയുമാണത്രെ.
വെട്ടുകാരൻ പറഞ്ഞെതെല്ലാം തോമസുകുട്ടി ശ്രദ്ധിച്ചു കേട്ടു.
കാട്ടുപന്നിയെ വെടിവച്ചു നിഗ്രഹിക്കാൻ സർക്കാരും ഗാഡ്ഗിലും കഷ്ടിച്ചു സമ്മതിച്ചിട്ടുണ്ട്. പക്ഷേ, മുള്ളനെയും കുറുക്കനെയും എന്തു ചെയ്യും? മേനകയോടെന്തു പറയും?
ഫോൺ താഴെവച്ചിട്ട് തോമസുകുട്ടി പായിലേക്കു ചെരിഞ്ഞു. പ്രഭാതനിദ്രയിൽ അദ്ദേഹം ഔസേപ്പിനെയും റബർ ബോർഡിനെയും മുള്ളനെയും മേനകയെയും സ്വപ്നത്തിൽ ദർശിച്ചു.
“നിങ്ങൾ റബർ വെട്ടിക്കേണ്ട! അതാണു ലാഭം!” - തോമസുകുട്ടിയുടെ വെപ്രാളംകണ്ട് ഭാര്യ മേരിക്കുഞ്ഞു പറഞ്ഞു.
ഒരു കർഷകന്റെ പരിഷ്കാരങ്ങൾ
സംഗതി ഇതാണ്:
തോമസുകുട്ടിക്കു മൂന്നേക്കർ റബർത്തോട്ടമുണ്ട്. പണ്ടായിരുന്നെങ്കിൽ നാലു പേരുള്ള കുടുംബത്തിന് ഒരു വിധം സുഖമായി ജീവിക്കാനുള്ള വരുമാനം ഇതിൽനിന്നു കിട്ടുമായിരുന്നു. ഇപ്പോൾ അതുപറഞ്ഞിട്ടു കാര്യമില്ല. കഷ്ടിച്ചു തട്ടിയും മുട്ടിയും പോകാമെന്നു മാത്രം! അതുകൊണ്ട്, കൃഷിച്ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ചില കാർഷിക പരിഷ്കാരങ്ങൾ കുറച്ചുനാൾ മുമ്പ് തോമസുകുട്ടി നടപ്പാക്കിയിരുന്നു. തോട്ടത്തിലെ കാടു തെളിക്കൽ വേണ്ടെന്നുവച്ചു. വളപ്രയോഗം നിർത്തി. തുരിശടിക്കുന്ന പരിപാടിയും ഉപേക്ഷിച്ചു. മാസംതോറും വെട്ടുകാരനു നൽകിയിരുന്ന ചെലവുകാശ് അയ്യായിരത്തിൽനിന്നു നാലായിരം രൂപയാക്കുകയും ചെയ്തു.
റബർ വെട്ടു നിർത്തുകയാണെന്ന് ഔസേപ്പച്ചൻ ഫോണിൽ വിളിച്ച് വാണിംഗ് കൊടുത്തത് വെറുതെയല്ല!
ചിന്താവിഷ്ടനായ തോമസുകുട്ടി
ചാരുകസേരയിൽക്കിടന്ന് മുകളിലേക്കു നോക്കി തോമസുകുട്ടി പലതും ആലോചിച്ചു.
വെട്ടുകാരനെ കുറ്റം പറയാൻ വയ്യ.
തോട്ടത്തിൽ കാടു വളർന്നിട്ടുണ്ട്. പക്ഷേ, അതു വെട്ടിത്തെളിക്കണമെങ്കിൽ എത്ര രൂപ വേണ്ടിവരും? പിന്നെ, പുതിയ മരങ്ങൾക്ക് പട്ടയിടണം, ചില്ലും വള്ളിയും ചിരട്ടയും മാറണം, പ്ലാസ്റ്റിക് ഒട്ടിക്കണം, അതിന്റെ കൂലി കൊടുക്കണം, വളപ്രയോഗം നടത്തണം, തുരിശടിക്കണം, വെട്ടുകൂലി കൊടുക്കണം. എന്തു ചെയ്യും?
എന്തായാലും സമർഥനായ റബർ വെട്ടുകാരനും സർവോപരി അയൽക്കാരനുമായ ഔസപ്പച്ചനെ പിണക്കുന്നതു ബുദ്ധിയല്ല. നല്ല വെട്ടുകാരെ കിട്ടാനില്ലന്നു മാത്രമല്ല, പറമ്പു തരിശിടാനും സാധ്യമല്ല.
തോമസുകുട്ടി ഒരു പാവം കുട്ടി!
ഔസേപ്പ് പറഞ്ഞ കാര്യങ്ങളെല്ലാം അതേപടി അംഗീകരിക്കാൻ തോമസുകുട്ടി തീരുമാനിച്ചു. ഭൂമിയോളം ക്ഷമിക്കുന്നവനേ സ്വർഗരാജ്യം കിട്ടുകയുള്ളൂ. ക്ഷമ, ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുന്ന മരുന്നുകൂടിയാണ്.
തോമസുകുട്ടി ഉടൻ കർമനിരതനായി.
റബർത്തോട്ടത്തിലെ കാടു വെട്ടി. വളപ്രയോഗം നടത്തി. തുരിശടിയും നടത്തി. ഔസേപ്പച്ചന് മാസം തോറും അയ്യായിരം രൂപ ചെലവുകാശും കൊടുക്കാൻ തുടങ്ങി.
സംതൃപ്തനായ ഔസേപ്പച്ചൻ ടാപ്പിംഗ് വീണ്ടും ആരംഭിച്ചു. മുള്ളനും കുറുക്കനും സ്ഥലം വിട്ടു. റബർ മരങ്ങൾ പാൽ ചുരത്തി വശം കെട്ടു.
റബറിന്റെ മാത്തമാറ്റിക്സ്!
ഒരു വർഷം കഴിഞ്ഞു.
ഔസേപ്പിന്റെ വെട്ടുകൂലി മുഴവൻ കൊടുത്ത ശേഷം ആ വർഷത്തെ വരവുചെലവു കണക്കുകൾ തോമസുകുട്ടി പരിശോധിച്ചു. മൂന്നേക്കർ ഭൂമിയിൽനിന്ന് റബർ പാലും ഒട്ടുപാലും വിറ്റ വകയിൽ ആകെ കിട്ടിയത് രണ്ടു ലക്ഷത്തി അയ്യായിരം രൂപ.
വെട്ടുകൂലി, കാടുവെട്ടു കൂലി, റെയിൻ ഗാർഡ്, വളം എന്നിവയുടെ ചെലവ് തുടങ്ങിയവ കൂട്ടി നോക്കിയപ്പോൾ ഒരുലക്ഷത്തി ഇരുപത്താറായിരം രൂപ! ബാക്കിയുള്ള വരുമാനം: എഴുപത്തൊമ്പതിനായിരം രൂപ!
മൂന്നേക്കർ റബർത്തോട്ടത്തിൽനിന്ന് മാസം പതിനായിരം രൂപ പോലും കിട്ടുന്നില്ല എന്നർഥം!
തോമസുകുട്ടി കണക്കുപുസ്തകം അടച്ചു വച്ചു.
ഇക്കണ്ട വാഹനങ്ങളുടെ ടയറുകൾക്ക് റബർ വേണ്ടേ? കോവിഡ് സീസണായതിനാൽ ആശുപത്രികളിൽ റബർ കൈയുറകൾ വേണ്ടേ? റബർ ബാന്റും റബർ ചെരിപ്പും വേണ്ടേ? റബർ നട്ടെല്ലുകൾ വേണ്ടേ? എന്നിട്ടും റബർപ്പാലിനും ഷീറ്റിനും വില കൂടാത്തതെന്താണ്? - തോമസുകുട്ടി ചിന്തയിൽ മുഴുകി.
“വിഷമിക്കാതെ! ഒന്നുമില്ലെങ്കിലും നിങ്ങളൊരു ഫ്യൂഡൽ റബർ മുതലാളിയല്ലേ?” - മേരിക്കുഞ്ഞ് പുഞ്ചിരിയോടെ പ്രിയതമനെ ആശ്വസിപ്പിച്ചു.
തോമസുകുട്ടി ഒരു റബർ മുതലാളിയാണ്!
10:57 PM Jun 06, 2022 | Deepika.com