ഗോദവർമൻ തിരുമുൽപ്പാട് കേസിന്റെ (WPC No 202/1995) തുടർച്ചയായി രാജസ്ഥാനിലെ ജമുവാ രാംഗർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട കേസിൽ (IA No 1000/2003) ഇക്കഴിഞ്ഞ മൂന്നിന് വന്ന വിധിയിലാണ് ഇന്ത്യയിലെ എല്ലാ വന്യജീവി സങ്കേതങ്ങൾക്കും നാഷണൽ പാർക്കുകൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ നിർബന്ധിത ഇഎസ്ഇസഡ് അല്ലെങ്കിൽ ബഫർസോൺ വേണമെന്ന് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ഇതു കേരളത്തിൽ ഗുരുതരമായ ഭവിഷ്യത്തുകൾക്കു വഴിവയ്ക്കും.
കേരളത്തിലെ 24 വന്യജീവിസങ്കേതങ്ങളുടെ ആകെ വിസ്തൃതി ഏകദേശം എട്ടു ലക്ഷം ഏക്കർ ആണ്. ഇവയുടെ ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർസോൺ വന്നാൽ അത് ഏകദേശം നാല് ലക്ഷം ഏക്കറോളം വരും. കൊച്ചി പട്ടണത്തിനു നടുവിലുള്ള മംഗളവനം, പക്ഷിസങ്കേതത്തിനു ചുറ്റുമുള്ള പട്ടണ പ്രദേശങ്ങളും മറ്റു മലയോര മേഖലകളിലെ കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ചെറുകിട പട്ടണങ്ങളും അങ്ങാടികളും അടക്കം ലക്ഷക്കണക്കിന് മനുഷ്യരുടെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രശ്നമായി ഈ വിഷയം മാറുകയാണ്.
കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങളിൽ 20 എണ്ണത്തിന്റെയും ഇഎസ്ഇസഡ് ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ വരികയും അത് പൂർത്തീകരണത്തിന്റെ പല ഘട്ടങ്ങളിൽ നിൽക്കുുകയുമാണ്. അതിശക്തമായ ജനരോഷത്തിന്റെ ഭാഗമായി കേരളത്തിലെ ബഫർ സോണുകളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ അതിനെയൊക്കെ റദ്ദു ചെയ്യുന്ന വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
സ്വന്തം പറമ്പിൽ നിൽക്കുന്ന മരം മുറിക്കാനും വേണം അനുമതി
നിലവിലെ നോട്ടിഫിക്കേഷനിൽ തന്നെ കർഷകർ സ്വന്തം ആവശ്യത്തിന് മാത്രമേ കൃഷി ചെയ്യാൻ പാടുള്ളൂ എന്നും സ്വന്തം പറമ്പിൽ നിൽക്കുന്ന ഏതുതരം മരങ്ങൾ മുറിക്കുന്നതിനും മുൻകൂർ അനുമതി വേണം, ഒരുതരത്തിലുമുള്ള കൊമേർഷ്യൽ കെട്ടിടങ്ങൾ പണിയാൻ പാടില്ല, റോഡും മറ്റ് അടിസ്ഥാന സൗകര്യ വികസനം അടക്കം എല്ലാ കാര്യങ്ങൾക്കും കടുത്ത നിയന്ത്രണം തുടങ്ങിയ നിബന്ധനകളാണ് ഉണ്ടായിരുന്നത്. ഇത്തരം നിബന്ധനകൾക്കെതിരേ ആണ് കർഷകർ സമരം ചെയ്യുകയ്യും ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർ സോണിൽ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തത്. ജൂൺ മൂന്നിന് വന്നിരിക്കുന്ന സുപ്രീം കോടതി വിധി ഒരു പടി കൂടി കടന്ന്, ബഫർ സോണിനുള്ളിൽ താമസത്തിനുള്ള വീടടക്കം ഒരു നിർമ്മാണ പ്രവർത്തനവും അനുവദിക്കില്ല എന്ന നിലപാടാണ് എടുത്തിരിക്കുന്നത്. ഇത് തികച്ചും അപലപനീയവും താഴെതട്ടിലുള്ള യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയും ഇറക്കിയിരിക്കുന്ന ഉത്തരവാണ്.
ഗോദവർമൻ തിരുമുൽപാട് കേസും ജുഡീഷൽ ആക്ടിവിസവും
ഗോദവർമൻ തിരുമുൽപാട് കേസിൽ 1996 ഡിസംബറിൽ വന്ന വിധി മുതൽ ഇങ്ങോട്ടു പ്രസ്തുത കേസുമായി ബന്ധപെട്ടു വന്നിരിക്കുന്ന ഏകദേശം എണ്ണൂറോളം അപേക്ഷകളിലടക്കം സുപ്രീം കോടതി പറഞ്ഞിരിക്കുന്ന പല വിധികളും ഇന്ത്യൻ ഭരണഘടനാ വിഭാവനം ചെയ്യുന്ന പാർലമെന്റിന്റെയും, എക്സിക്യൂട്ടീവ്സിന്റെയും, ജുഡിഷറിയുടെയും അധികാര വിഭജനത്തിന്റെ നഗ്നമായ ലംഘനമാണ്. നിയമം നിർമിക്കാൻ അധികാരമുള്ള പാർലമെന്റിനെയും, നിയമം നടപ്പാക്കാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥ സംവിധാനത്തെയും നോക്ക് കുത്തിയാക്കി നിയമ നിർമാണവും , നടപ്പാക്കലും സുപ്രീംകോടതി ഏറ്റെടുത്തു ഇന്ത്യയുടെ വനനിയമനിർമാണവും നടപ്പാക്കലും സുപ്രീംകോടതിയുടെ മേല്നോട്ടത്തിലാക്കി ദയനീയമായി പരിചയപ്പെട്ട ചരിത്രമാണ് നമ്മുടെ മുന്നിൽ ഉള്ളത് .
ചരിത്രം ആവർത്തിക്കുന്നു, ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും എന്ന കാൾ മാർക്സിന്റെ വാക്കുകൾ പോലെ സുപ്രീംകോടതി ചരിത്രം പ്രഹസനമായി വീണ്ടും ആവർത്തിക്കുകയാണ്. 1996 ലെ വിധിയിൽ വനത്തിനു സ്വന്തമായി നിർവചനം നൽകുകയും ( വന സ്വാഭാവമുള്ള എല്ലാ സ്ഥലങ്ങളും വനമാണ് എന്നും വനത്തിനു നിഘണ്ടുവിലുള്ള അർത്ഥമാണുള്ളതെന്നും) ആ നിർവചനത്തിന്റെ അടിസ്ഥാനത്തിൽ വനനിയമം മാറ്റി എഴുതാൻ ശ്രമിക്കുകയും, ഇന്ത്യ മുഴുവനായും വനത്തിനുള്ളിലോ വന സമാനമായ സ്ഥലങ്ങളിലെ മരം വെട്ടും തടിമില്ലുകളും അടക്കമുള്ള മുഴുവൻ വനേതര സ്വഭാവമുള്ള പ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തു.
ഇന്ത്യയിലെ മൊത്തം വനത്തിന്റെ നാലിൽ ഒന്ന് സംഭാവന ചെയ്യുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയൊരു വിഭാഗം ജനങ്ങളുടെ ഉപജീവന മാർഗമായിരുന്നു ഒറ്റയടിക്ക് നിന്നുപോയത്. ഉപജീവന മാർഗ്ഗം നഷ്ടപെട്ട ജനങ്ങൾ തെരുവിലിറങ്ങുകയും കലാപമുണ്ടാക്കുകയും തീവ്രവാദ സംഘടനകളിലേക്ക് ചേക്കേറുകയും ചെയ്യുന്ന സാഹചര്യം വരെയുണ്ടായി. 2004 ഇൽ മാത്രം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം 40-ൽ അധികം ആളുകൾ ഈ പ്രശ്നങ്ങൾ മൂലം കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ.
തിയറിയുടെ അടിസ്ഥാനത്തിൽ മാത്രം വിധി
അതുപോലെ തന്നെ 1980 നു മുൻപ് വനത്തിനുള്ളിൽ താമസിക്കുന്നുണ്ട് എന്നു തെളിയിക്കാൻ രേഖകളില്ലാത്തവരെ ഒഴിപ്പിക്കണം എന്ന ഉത്തരവും ഗോദവർമാൻ കേസുമായി ബന്ധപ്പെട്ടു സുപ്രീം കോടതി ഇറക്കിയിരുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയിലെ വനത്തിനുള്ളിൽ ജീവിക്കുകയും ആധാരം, പട്ടയം, നികുതി ചീട്ടു എന്നൊക്കെ കേട്ടിട്ടു പോലും ഇല്ലാത്ത ആദിവാസികളെ ആനയും വേട്ടപ്പട്ടികളെയും ഉപയോഗിച്ചു സ്വന്തം ആവാസ വ്യവസ്ഥയിൽ നിന്ന് ആട്ടിപ്പായിക്കുന്ന ദയനീയമായ അവസ്ഥയും ഈ വിധി കൊണ്ടുണ്ടായി. ആയിരക്കണക്കിന് വർഷങ്ങളായി വനത്തിൽ താമസിച്ചു വനത്തെ പരിപാലിച്ചു വന്നിരുന്ന ആദിവാസികൾക്കാണ് ഈ ദുര്യോഗം ഉണ്ടായതു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
എത്ര നല്ല ഉദ്ദേശത്തോടു കൂടി ആണെങ്കിലും, പ്രാദേശികമായ സാഹചര്യങ്ങളും ജനവികാരവും മനസിലാക്കാതെ ചില്ലുമേടകളിൽ ഇരുന്നുകൊണ്ട് തിയറിയുടെ അടിസ്ഥാനത്തിൽ മാത്രം വിധികൾ പുറപ്പെടുവിച്ചാൽ എന്താണോ ഉദ്ദേശിച്ചത് അതിന്റെ നേർ വിപരീതമായിരിക്കും സംഭവിക്കുക എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗോദവർമൻ തിരുമുൽപാട് കേസും അനുബന്ധ വിധികളും. ചരിതത്തിൽ നിന്നും നാം പഠിക്കുന്ന ഒരേയൊരു കാര്യം ചരിത്രത്തിൽ നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്ന ആപ്തവാക്യം പോലെ സുപ്രീംകോടതി വീണ്ടും അബദ്ധങ്ങൾ ആവർത്തിക്കുന്നു എന്നുള്ളത് തികച്ചും ദൗർഭാഗ്യകരമാണ്.
ഇന്നത്തെ ബഫർ സോൺ നാളത്തെ റിസേർവ് ഫോറസ്റ്റ്
ജനങ്ങൾ ജനവാസ കേന്ദ്രങ്ങളിലെയും കൃഷിയിടങ്ങളിലെയും ബഫർ സോണുകളെ എതിർക്കുന്നത് പ്രസ്തുതത ബഫർ സോൺ അവരുടെ മരണ മണിയായി മാറും എന്നുള്ളതുകൊണ്ടാണ്. ഇന്നത്തെ ബഫർ സോൺ നാളത്തെ റിസേർവ് ഫോറെസ്റ്റും നാളെ കഴിഞ്ഞത്തെ വന്യജീവി സംരക്ഷണ കേന്ദ്രവും ആണ്. നീലഗിരിയിൽ 10 വർഷം മുൻപ് പ്രഖ്യാപിച്ച ബഫർ സോണിലെ ജനങ്ങളുടെ അവസ്ഥ എല്ലാവർക്കും പാഠമാകേണ്ടതാണ്. ബഫർ സോണിനുള്ളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമങ്ങളും മനുഷ്യനെ അവിടുന്ന് സ്വയം കുടിയൊഴിഞ്ഞു പോകാൻ നിർബന്ധിതരാക്കുക എന്ന ഒറ്റ ഉദ്ദേശ്യം വച്ചാണ് എന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്.
അലക്സ് ഒഴുകയിൽ(ചെയർമാൻ, കിഫ)
ബഫർ സോൺ എന്ന മരണമണി
02:01 AM Jun 06, 2022 | Deepika.com