ഫ്രാൻസിലെ ലിയോൺസ് നഗരത്തിൽവച്ച് ഇന്ന് ‘വാഴ്ത്തപ്പെട്ടവൾ’ എന്നു നാമകരണം ചെയ്യപ്പെടുന്ന അല്മായ വനിതയാണ് പൗളിൻ ജാരിക്കോട്ട് (1799-1862). കത്തോലിക്കാ സഭാ ചരിത്രത്തിൽ അവർ അവശേഷിപ്പിച്ച പാദമുദ്രകൾ ഇന്നും പ്രചോദനാത്മകവും അനുകരണാർഹവുമാണ്. പത്തൊന്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഫ്രാൻസിൽ ജീവിച്ച അവരെ ഇന്നു സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്പോൾ ആഗോളസഭയിൽ അല്മായർക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്കുള്ള സ്ഥാനവും പദവിയും ഒരിക്കൽക്കൂടി വ്യക്തമാവുകയാണ്. സ്വീഡനിലെ ബ്രിജിത്ത (1303-1373), സീയന്നയിലെ കാതറൈൻ (1347-1380), ലിസ്യുവിലെ കൊച്ചുത്രേസ്യ (1873-1897) മുതലായ വിശുദ്ധ വനിതകളുടെ നിരയിലാണ് ജാരിക്കോട്ടിന്റെ സ്ഥാനം. അല്മായർക്ക് സഭയിൽ എന്തുചെയ്യാൻ സാധിക്കുമെന്നു പ്രവർത്തിച്ചു കാണിച്ചുകൊടുത്ത മഹതിയാണ് അവർ. ആഗോളസഭയുടെ പ്രേഷിത പ്രവർത്തനങ്ങൾക്കു ദിശാബോധം നല്കിയ അതുല്യ വ്യക്തിത്വം.
വി. ജോൺ മരിയ വിയാനിയുടെ ആത്മീയ ശിക്ഷണത്തിലാണ് ജാരിക്കോട്ട് വളർന്നത്. ആർസിലേക്കു വികാരിയായി പോകുംവരെ അദ്ദേഹം പ്രവർത്തിച്ച ദാർദില്ലി ഇടവകയിലെ അംഗമായിരുന്നു അവർ. അദ്ദേഹം മരിച്ച വർഷം (1859) വിയാനി ജാരിക്കോട്ടിന് ഒരു കുരിശുരൂപം നൽകിക്കൊണ്ടു പറഞ്ഞു: ‘ദൈവം മാത്രമാകണം സാക്ഷി, ഈശോ മാത്രമാകണം മാതൃക, മറിയം മാത്രമാകണം തുണ. പിന്നെ സ്നേഹവും ത്യാഗവുമല്ലാതെ മറ്റൊന്നും വേണ്ട.’ ഈ കുരിശുരൂപം ലിയോൺസിലെ ‘ലൊറേറ്റോ ഭവന’ത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്; ഈ മ്യൂസിയത്തിൽ കാൽകുത്തുന്ന സന്ദർശകരെ സ്നേഹത്തിനും ത്യാഗത്തിനും ആഹ്വാനംചെയ്തുകൊണ്ട് ജാരിക്കോട്ടിന്റെ ആത്മീയ ജീവിതത്തിന്റെ അടയാളമായി.
ഫ്രഞ്ചുവിപ്ലവത്തിന്റെ അവസാന ദിനങ്ങളിലാണ് ജാരിക്കോട്ടിന്റെ ജനനം. വിപ്ലവത്തെ ചെറുത്തുനിന്ന ചെറുപട്ടണമായിരുന്നു ലിയോൺസ്. ഫാക്ടറി ഉടമയായിരുന്നു അച്ഛൻ. താരതമ്യേന നല്ല നിലയിൽ കഴിഞ്ഞിരുന്ന കുടുംബം. പതിനേഴാം വയസിൽ പള്ളിയിൽവച്ചുകേട്ട ഒരു സുവിശേഷ പ്രസംഗമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് ജാരിക്കോട്ട് എഴുതിയിട്ടുണ്ട്. അതുവരെ മിഥ്യാഭിമാനിയായ ‘നഗരത്തിലെ യുവതി’യായിരുന്നു അവൾ. അക്കൊല്ലത്തെ ക്രിസ്മസ് ദിനത്തിൽ അവൾ കന്യകാത്വം പാലിച്ചുകൊണ്ടു ജീവിക്കുമെന്നു പ്രതിജ്ഞ ചെയ്തു. താമസിയാതെ അവൾ സാധാരണ ജോലിക്കാരുടെ വേഷം ധരിച്ചുകൊണ്ട് ദരിദ്രരോടു പക്ഷംചേർന്നു ജീവിക്കാൻ തുടങ്ങുകയും ചെയ്തു. നേതൃത്വശേഷികൊണ്ട് അനുഗൃഹീതയായിരുന്ന ജാരിക്കോട്ട് സിൽക്ക് ഫാക്ടറികളിൽ ജോലിചെയ്യുന്നവരുടെ ഒരു സംഘടന സ്ഥാപിച്ചു. പ്രേഷിതപ്രവർത്തനത്തിന്റെ സാമൂഹ്യമാനം ആദ്യം മനസിലാക്കിയവരിൽ ഒരാളാണ് അവർ.
ഏഷ്യയിൽ പ്രേഷിത പ്രവർത്തനം നടത്തിയിരുന്ന പാരീസ് ഫോറിൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സാന്പത്തിക പ്രയാസം അനുഭവിക്കുന്നതായി ജാരിക്കോട്ടും സ്നേഹിതരും മനസിലാക്കി. 1663-ൽ സ്ഥാപിതമായ ഈ പ്രേഷിത വൈദികസംഘം ഏഷ്യയിലും ആഫ്രിക്കയിലും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണു നടത്തിയിരുന്നത്. അവരെ സഹായിക്കാൻവേണ്ടി ജാരിക്കോട്ടിന്റെ നേതൃത്വത്തിൽ ഒരു സംഘം ലിയോൺസിന്റെ തെരുവുകളിൽ ഇറങ്ങി. അവർ സമാഹരിച്ച തുക വിദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പ്രേഷിത പ്രവർത്തകർക്കു വലിയ സഹായമായി. ജാരിക്കോട്ടിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രവർത്തനമാണ് ‘സൊസൈറ്റി ഓഫ് ദി പ്രൊപ്പഗേഷൻ ഓഫ് ഫെയ്ത്ത്’ എന്ന പ്രസ്ഥാനത്തിന്റെ തുടക്കം. പ്രേഷിതപ്രവർത്തനത്തിനു ചൈനയിലേക്കു പോകാൻ ഒരുങ്ങിയ ജാരിക്കോട്ടിനെ സഹോദരൻ തടഞ്ഞു കൊണ്ടു പറഞ്ഞു: ""നീയൊരു പെൺകുട്ടിയാണ്. '' പെൺകുട്ടികൾക്ക് എന്തു ചെയ്യാനാവുമെന്ന് അവൾ പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്തു.
ഇന്നു മാർപാപ്പയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആഗോളവ്യാപകമായ പ്രേഷിത സംഘടനകളുടെ തുടക്കക്കാരി എന്ന നിലയിൽ ജാരിക്കോട്ടിന്റെ സ്ഥാനം അദ്വിതീയമാണ്. പ്രവൃത്തികൊണ്ടു മാത്രം തൃപ്തയാകരുതെന്ന് വിശുദ്ധ വിയാനി ജാരിക്കോട്ടിനെ ഉപദേശിച്ചു. തീക്ഷ്ണവും വ്യക്തിഗതവുമായ പ്രാർഥനക്കായി അവർ കൂടുതൽ സമയം മാറ്റിവച്ചു. പ്രത്യേകിച്ചും വിശുദ്ധ കുർബാനയുടെ ആരാധന ജാരിക്കോട്ടിന്റെ ആത്മീയജീവിതത്തിന്റെ ശക്തികേന്ദ്രമായി മാറി. ‘വിശുദ്ധ കുർബാനയിലെ അനന്ത സ്നേഹം’എന്ന അവരുടെ പുസ്തകം ദിവ്യകാരുണ്യ ഭക്തിയുടെ ക്ലാസിക് ആയിട്ടാണു പരിഗണിക്കപ്പെടുന്നത്.
1825ലെ ജൂബിലിവത്സരത്തിൽ ലെയോ പന്ത്രണ്ടാമൻ മാർപാപ്പ പ്രാർഥനയിൽ കൂടുതൽ തല്പരരാകുവാൻ സഭാംഗങ്ങളെ ആഹ്വാനംചെയ്തു. ജപമാല പ്രാർഥനയുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതെതുടർന്ന് ജാരിക്കോട്ട് സ്ഥാപിച്ച ‘ജപമാലസഖ്യം’ എന്ന ആത്മീയ സംഘടന ഫ്രാൻസിലും അയൽരാജ്യങ്ങളിലും വളരെ വ്യാപകമായി പ്രചരിച്ചു. ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. അല്മായ വനിതകളുടെ ഒരു കൂട്ടായ്മ സ്ഥാപിച്ച് അവർ ലിയോൺസിൽ ‘മറിയത്തിന്റെ പുത്രിമാർ’ എന്ന പ്രസ്ഥാനത്തിനും രൂപം നൽകി.
ജാരിക്കോട്ട് സ്ഥാപിച്ച സൊസൈറ്റിയെക്കുറിച്ച് ഇതിനകം കത്തോലിക്കാ ലോകമാകെ അറിഞ്ഞിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള പ്രേഷിത പ്രവർത്തകരെ സഹായിക്കാനുള്ള ദൗത്യം സൊസൈറ്റി ഏറ്റെടുത്തു. സുവിശേഷ പ്രഘോഷണമെന്നാൽ മനുഷ്യോചിതമായി ജീവിക്കാൻ ഏവർക്കും സാധ്യമാകുന്ന തരത്തിൽ ഉത്തമ മാനുഷിക മൂല്യങ്ങൾ കൈമാറ്റം ചെയ്യുകയാണ്. പാവപ്പെട്ട രാജ്യങ്ങളിലെ ദരിദ്രലക്ഷങ്ങളാണ് ജാരിക്കോട്ടിന്റെ പ്രവർത്തനങ്ങളുടെ സദ്ഫലങ്ങൾ ഇന്നും അനുഭവിക്കുന്നത്. രണ്ടു നൂറ്റാണ്ടുകൊണ്ട് ഈ സൊസൈറ്റി ജാതിക്കും മതത്തിനും രാജ്യത്തിനും അപ്പുറമായി മനുഷ്യരാശിക്കു ചെയ്ത മഹത്തായ സേവനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്.
ലിയോൺസിലെ തൊഴിലാളികളുടെ ദയനീയാവസ്ഥ പരിഹരിക്കാൻ 1845ൽ അവർ ഒരു ഫാക്ടറി വിലയ്ക്കുവാങ്ങാൻ മുന്പിൽനിന്നു. സഹപ്രവർത്തകർ അവരെപ്പോലെ നേർബുദ്ധികൾ അല്ലാതിരുന്നതുകൊണ്ട് പദ്ധതി പരാജയപ്പെട്ടു. അതിന്റെ ബാധ്യതകൾ തീർക്കാൻ 1862ൽ മരിക്കുന്നതുവരെ ജാരിക്കോട്ടിനു ശ്രമിക്കേണ്ടിവന്നു. ദരിദ്രയും നിസ്വയുമായിട്ടായിരുന്നു അവരുടെ മരണം. മരണശേഷമാണ് ജാരിക്കോട്ടിന്റെ അഗാധമായ ആത്മീയ ജീവിതത്തെക്കുറിച്ച് അറിഞ്ഞുതുടങ്ങിയത്. “ലോകമാണ് എന്റെ ആശ്രമം” എന്ന പ്രസ്താവിച്ച അവർ സദാ പ്രവർത്തനനിരതയായിരുന്നപ്പോഴും ദൈവവുമായി ഗാഢബന്ധം പുലർത്തിയിരുന്നു. വിശുദ്ധ കുർബാനയോടും കുരിശിനോടുമുള്ള ഭക്തി, ദൈവഹിതത്തിനുള്ള കീഴ്്വഴങ്ങൾ, ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശ- ഇവയാണ് ജാരിക്കോട്ടിന്റെ ആധ്യാത്മികതയുടെ അടിസ്ഥാനശിലകൾ. സീയന്നായിലെ വിശുദ്ധ കാതറൈനോടാണ് ചില ജീവചരിത്രകാരന്മാർ ജാരിക്കോട്ടിനെ ഉപമിക്കുന്നത്. ജാരിക്കോട്ടിന്റെ മിസ്റ്റിക് രചനകളുടെ ആർജവത്തിനു സമാനമായി മറ്റൊന്നു ചൂണ്ടിക്കാണിക്കാനില്ല.
ഡോ. വർഗീസ് പുളിമരം
ലോകത്തെ ആശ്്രശമമാക്കിയ പൗളിൻ ജാരിക്കോട്ട്
02:46 AM May 22, 2022 | Deepika.com