എല്ലാ ജനങ്ങൾക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതും ദീർഘകാല പരിപ്രേക്ഷ്യത്തോടെയുള്ള വികസന പദ്ധതി നടപ്പാക്കുന്നതുമായ സർക്കാരാണു കേരളത്തിലുള്ളത്. സാന്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകുംവിധം ഉത്പാദന മേഖലകളിൽ ഉണർവുണ്ടാക്കാനും സേവന മേഖലകളെ ആധുനികീകരിക്കാനും വിജ്ഞാനാധിഷ്ഠിത സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാനുമുള്ള പരിശ്രമമാണു നടത്തുന്നത്. ആ നിലയ്ക്ക് വ്യതിരിക്തമായ വ്യക്തിത്വമുള്ള ഒരു സർക്കാരിന്റെ ഒന്നാം വാർഷികമാണ് ഇന്ന്.
ജനകീയവും വികസനോന്മുഖവുമായ കർമപദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിലെ കാര്യക്ഷമതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ ഭരണത്തുടർച്ച. 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണു തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ മുന്നോട്ടുവച്ചിരുന്നത്. 765 ഇനങ്ങളിൽ നടപടികൾ വിവിധ ഘട്ടങ്ങളിൽ എത്തിക്കാൻ ആദ്യവർഷം തന്നെ കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജൂണ് രണ്ടിന് ജനസമക്ഷം അവതരിപ്പിക്കുന്നുണ്ട്.
കൃഷിക്കാരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കാനും പൊതുമേഖലയെയും പരന്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കാനും വ്യവസായ മേഖലയിൽ ചുരുങ്ങിയത് 10,000 കോടി രൂപയുടെ എങ്കിലും സ്വകാര്യ നിക്ഷേപം ആകർഷിക്കാനും കേരളത്തെ ഇലക്ട്രോണിക് ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കി വളർത്താനും ഭക്ഷ്യ സംസ്കരണം ഉൾപ്പെടെയുള്ള മൂല്യവർധിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ടൂറിസം വിപണി ഇരട്ടിയാക്കാനും സഹായകമായ പദ്ധതികളാണു നടപ്പാക്കുന്നത്.
പശ്ചാത്തല സൗകര്യ പദ്ധതികൾ
കൊച്ചി-പാലക്കാട്, കൊച്ചി-മംഗലാപുരം വ്യവസായ ഇടനാഴികൾ, തിരുവനന്തപുരം ക്യാപ്പിറ്റൽ സിറ്റി റീജൻ ഡെവലപ്മെന്റ് പദ്ധതി, സിൽവർലൈൻ എന്നീ നാലു സുപ്രധാന പശ്ചാത്തല സൗകര്യ പദ്ധതികൾ ഈ അഞ്ചു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള ഇടപെടലുകളാണു നടത്തുന്നത്. ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, തെക്കുവടക്ക് ദേശീയ ജലപാത എന്നിവ പൂർത്തീകരിക്കും. വൈദ്യുതി ക്ഷാമം ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റാൻ 10,000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി പൂർത്തീകരിക്കും.
ദാരിദ്ര്യനിർമാർജനം
പൂർണമായ ദാരിദ്ര്യനിർമാർജനം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വയോജനക്ഷേമം ഉറപ്പുവരുത്താനും സാധാരണ കുട്ടികൾക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഭിന്നശേഷിക്കാരായ കുട്ടികൾക്കും ലഭ്യമാക്കാനുള്ള പരിശ്രമങ്ങളും മുന്നേറുന്നു. ‘കാരുണ്യ’ പദ്ധതിയിലൂടെ 20 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെയുള്ള കിടത്തിച്ചികിത്സ സൗജന്യമായി നൽകുകയും ബാക്കിയുള്ളവർക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള ചികിത്സ ഉറപ്പാക്കുകയും ചെയ്യുക, ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രാവർത്തികമാക്കുക, വിശപ്പുരഹിത കേരളം പരിപൂർണ യാഥാർഥ്യമാക്കുക, സാമൂഹ്യ പെൻഷനുകൾ ഘട്ടംഘട്ടമായി ഉയർത്തുക, എല്ലാവർക്കും ഭൂമിയും വീടും കുടിവെള്ളവും ലഭ്യമാക്കുക എന്നീ കാര്യങ്ങൾ ചെയ്ത് സാമൂഹ്യ ക്ഷേമ നടപടികളിൽ കേരളമാതൃകയെ ഉത്തരോത്തരം ഉയർത്താനാണുദ്ദേശിക്കുന്നത്.
40 ലക്ഷം തൊഴിൽ
40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലക്ഷ്യം നേടുന്നതിനു നൈപുണ്യ പരിശീലനം, വ്യവസായ പുനഃസംഘടന, കാർഷിക നവീകരണം എന്നിവയ്ക്കു ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പരിപാടികളുമായാണ് മുന്നോട്ടു പോകുന്നത്.
നാലു ലക്ഷം ചതുരശ്രയടിയിലാണ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഹബ്ബ് ഒരുങ്ങിയത്. കേരള ബാങ്ക്, കെഎഫ്സി, കെഎസ്ഐഡിസി, കെഎസ്എഫ്ഇ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഒരു എയ്ഞ്ചൽ ഫണ്ട് രൂപീകരിക്കുവാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.
കെ-ഫോണ്
ഓരോ വീടും ഇന്റർനെറ്റ് കണക്ടിവിറ്റിയിലൂടെ ബന്ധപ്പെട്ടാൽ മാത്രമേ ലോകവിജ്ഞാനശൃംഖലയുമായി ബന്ധപ്പെടുന്നതിനും ഐടി അധിഷ്ഠിത തൊഴിലുകളിൽ ഏർപ്പെടുന്നതിനും കഴിയുകയുള്ളൂ. ഈ ലക്ഷ്യംവച്ചാണ് ഇന്റർനെറ്റ് അവകാശമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി നമ്മൾ മാറിയത്.
കേരളത്തെയൊന്നാകെ ബന്ധിപ്പിക്കുന്ന ഒാപ്റ്റിക്കൽ ഫൈബർ ശൃംഖല ലക്ഷ്യമിടുന്ന കെ-ഫോണ് പദ്ധതി പൂർത്തീകരണത്തോടടുക്കുകയാണ്.
അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടെ ലഭ്യമാക്കാൻ 52,000 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖലയാണ് നിലവിൽ വരുന്നത്. 1,531 കോടി രൂപ ചെലവഴിക്കുന്ന ഈ പദ്ധതിയുടെ 65 ശതമാനത്തോളം പ്രവൃത്തി പൂർത്തീകരിച്ചു.
ദേശീയപാതാ വികസനം
അനിശ്ചിതമായി നീണ്ട ദേശീയപാതാ വികസനം ഇന്ന് യാഥാർഥ്യമായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി ഏറ്റെടുക്കുന്ന ഭൂമി വിലയുടെ 25 ശതമാനം സംസ്ഥാന സർക്കാരാണു വഹിച്ചത്. ആകെ 21,583 കോടി രൂപയാണ് ഈയിനത്തിൽ ചെലവാക്കിയത്. കാസർഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ നീളുന്ന ദേശീയപാത കേരളത്തിന്റെ ഗതാഗത മേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കും. കൊച്ചി മെട്രോയുടെ വികസനം ഏറ്റെടുക്കാനും കൊച്ചി വാട്ടർ മെട്രോ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്.
സിൽവർലൈൻ
വർധിച്ചുവരുന്ന ഇന്ധനവിലയും കാർബണ് പാദമുദ്രയിലുണ്ടാവുന്ന വർധനവും ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ബദൽ ഗതാഗത മാർഗങ്ങൾ തെരഞ്ഞെടുക്കാൻ നമ്മെ നിർബന്ധിതരാക്കുകയാണ്. അതിന്റെ ഭാഗമാണ് തെക്ക്-വടക്ക് 530 കിലോ മീറ്റർ നീളുന്ന സിൽവർലൈൻ പദ്ധതി.
സിൽവർലൈൻ കടന്നുപോകുന്ന ജില്ലകളിൽ സാമൂഹ്യാഘാത പഠനം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ലാന്റ് അക്വസിഷൻ സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കും. പദ്ധതിയുടെ വിശദ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. ഭാവി കേരളത്തിനുവേണ്ടിയുള്ള ഈടുവയ്പുകൂടിയാണ് സിൽവർലൈൻ പദ്ധതി.
നിക്ഷേപക സൗഹൃദ അന്തരീക്ഷം
അടിസ്ഥാന സൗകര്യ മേഖലയിലെ വികസനവും വ്യവസായങ്ങൾ തുടങ്ങാനും തുടർന്നുകൊണ്ടുപോകാനുമുള്ള നടപടികളുടെ ലഘൂകരണവും നിക്ഷേപക സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിനു തെളിവാണ് ഒരു വർഷംകൊണ്ടു ലഭിച്ച 6,380 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ. ഇക്കാലയളവിൽ 14,403 എംഎസ്എംഇകളാണ് കേരളത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ളത്. ഇതുവഴി 1,451.71 കോടി രൂപയുടെ നിക്ഷേപമാണു ലഭിച്ചത്. 52,992 പേർക്കു പുതുതായി തൊഴിലും ലഭിച്ചു.
നൂറുദിന കർമപരിപാടികൾ
പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകൾ ഉൾപ്പെടുത്തി പ്രത്യേക നൂറുദിന കർമപരിപാടി ആവിഷ്കരിക്കാനും കഴിഞ്ഞു. രണ്ട് നൂറുദിന കർമപരിപാടിയാണ് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ പൂർത്തിയാക്കിയത്. ആദ്യ നൂറുദിന പരിപാടിയിൽ 32 വകുപ്പുകളിലായി 178 പദ്ധതികളാണ് ഉദ്ദേശിച്ചിരുന്നത്. ലൈഫ് മുഖേന 12,067 വീട് നൽകിയതും 13,534 കുടുംബങ്ങൾക്കു പട്ടയം ലഭ്യമാക്കിയതും 1,000 കോടി രൂപയുടെ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പിൽ പൂർത്തീകരിച്ചതും വിദ്യാതരംഗിണി പദ്ധതിയുടെ ഭാഗമായി 89,265 വിദ്യാർഥികൾക്ക് മൊബൈൽഫോണ് ലഭ്യമാക്കിയതും 23,566 ഹെക്ടറിൽ കൃഷിയിറക്കാനായതും 92 സ്കൂൾ കെട്ടിടങ്ങളും 42 ഹയർ സെക്കൻഡറി ലാബുകളും മൂന്ന് ഹയർ സെക്കൻഡറി ലൈബ്രറികളും ഉദ്ഘാടനം ചെയ്തതും 107 പുതിയ സ്കൂൾ കെട്ടിടങ്ങൾക്കു തറക്കല്ലിടാനായതും 3,247 പുതിയ എംഎസ്എംഇ യൂണിറ്റുകൾക്കു തുടക്കം കുറിച്ചതും ആരോഗ്യ വകുപ്പിൽ 158 സ്ഥാപനങ്ങളിലായി 17 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചതുമെല്ലാം ഒന്നാം നൂറുദിന കർമപരിപാടിയുടെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്.
ഇതൊക്കെ സാധ്യമായത് കേരളം സമാധാനവും മതനിരപേക്ഷതയും നിലനിൽക്കുന്ന നാടായതിനാലാണ്. അത്തരമൊരു സമൂഹത്തിലേ രാഷ്ട്രീയ നേതൃത്വത്തിനും സർക്കാർ സംവിധാനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും പൊതുസമൂഹത്തിനാകെയും കൈകോർത്തുകൊണ്ട് അതിജീവനത്തിന്റെയും പുരോഗതിയുടെയും മാതൃക സൃഷ്ടിക്കാൻ സാധിക്കൂ. ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ ഏറ്റെടുത്തുകൊണ്ടുകൂടി മുന്നോട്ടു പോകാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ശ്രമിക്കുന്നത്.
പിണറായി വിജയൻ (മുഖ്യമന്ത്രി)
വാഗ്ദാനങ്ങൾ നിറവേറ്റുന്ന സർക്കാർ
03:03 AM May 20, 2022 | Deepika.com