യുക്രെയ്നിൽ അധിനിവേശം നടത്തിയ റഷ്യയെ ഭയന്ന് കൂടുതൽ രാജ്യങ്ങൾ നാറ്റോയിൽ ചേക്കേറാൻ ഒരുങ്ങുന്നത് യൂറോപ്പിന്റെ മുഖഛായതന്നെ മാറ്റിയേക്കാം. ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ അപേക്ഷ നൽകിക്കഴിഞ്ഞു. വടക്കുപടിഞ്ഞാറൻ അതിർത്തിരാജ്യമായ ഫിൻലൻഡുമായി റഷ്യ 1340 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. മേയ് 15ന് ഫിൻലൻഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോയും പ്രധാനമന്ത്രി സന മരിനും സംയുക്ത വാർത്താസമ്മേളനത്തിലാണ് നാറ്റോയില്‍ ചേരാന്‍ അപേക്ഷിക്കുമെന്നറിയിച്ചത്. 1917ൽ സ്വാതന്ത്ര്യം പ്രാപിക്കുന്നതുവരെ ഒരുനൂറ്റാണ്ടിലേറെക്കാലം ഫിൻലൻഡ് റഷ്യൻസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
200 വർഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലർത്തുന്ന രാജ്യമാണ് സ്വീഡൻ. സ്വീഡിഷ് ജനതയ്ക്ക് ഏറ്റവും നല്ലത് നാറ്റോയിൽ ചേരുകയായിരിക്കുമെന്ന് പ്രധാനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ പറഞ്ഞിരുന്നു. ആക്രമണ ഭീഷണിയുണ്ടായാൽ ഫിൻലൻഡിനും സ്വീഡനുമൊപ്പം നിൽക്കുമെന്നു നാറ്റോയിൽ അംഗത്വമുള്ള നോർട്ടിക് രാജ്യങ്ങളായ നോർവേയും ഡെൻമാർക്കും ഐസ്ലൻഡും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഫിൻലൻഡിന്റെ അപേക്ഷ നാറ്റോ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. ഫിൻലൻഡിന്റെ തീരുമാനം ചരിത്രപരമാണെന്നാണ് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞിരിക്കുന്നത്. റഷ്യ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നു നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സ്വീഡന്റെയും ഫിൻലൻഡിന്റെയും നാറ്റോയിൽ ചേരാനുള്ള ചരിത്രപരമായ ശ്രമത്തെ തുർക്കി സങ്കീർണമാക്കി മാറ്റിയിരിക്കയാണ്. തീവ്രവാദികൾക്ക് അഭയം നൽകുന്ന രാജ്യങ്ങളാണ് സ്വീഡനും ഫിൻലൻഡുമെന്ന് ആരോപിച്ചാണ് ഇരു രാജ്യങ്ങൾക്കുംഅംഗത്വം നൽകുന്നതിനെ തുർക്കി എതിർക്കുന്നത്.
നാറ്റോ സഖ്യത്തിൽ 30 രാഷ്ട്രങ്ങൾ
യുഎസും കാനഡയും വിവിധ യൂറോപ്യൻ രാജ്യങ്ങളും ചേർന്നുള്ള സൈനികസഖ്യമാണ് നാറ്റോ. റഷ്യയുടെ പഴയ രൂപമായ സോവിയറ്റ് യൂണിയനെ പ്രതിരോധിക്കാനായി 1949 ൽ പിറവിയെടുത്ത സഖ്യത്തിൽ നിലവിൽ 30 രാഷ്ട്രങ്ങളുണ്ട്. നാറ്റോ സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യം എതിർപ്പ് പ്രകടിപ്പിച്ചാൽ പുറമേനിന്ന് ഒരു രാജ്യത്തിനും സഖ്യത്തിലേക്കു പ്രവേശിക്കാനാകില്ല. ഇരു രാജ്യങ്ങളിൽനിന്നുള്ള നാറ്റോ അപേക്ഷകൾ തടയുമെന്നു തുർക്കി വ്യക്തമാക്കുന്നു. നാറ്റോയിൽ ചേരാൻ ശ്രമിച്ച യുക്രെയ്നെതിരേ റഷ്യ യുദ്ധം തുടരുകയുമാണ്.
സിറിയ, ഇറാക്ക്, തുർക്കി എന്നിവിടങ്ങളിൽനിന്നുള്ള കുർദുകൾ ഉൾപ്പെടെയുള്ളവരെ സ്വീഡൻ സമീപകാല ദശകങ്ങളിൽ സ്വാഗതം ചെയ്തിട്ടുണ്ട്. ഇതാണ് തുർക്കിയെ പ്രകോപിപ്പിക്കുന്നത്. കുർദിഷ് പോരാളികൾക്ക് അഭയം നൽകാനുള്ള ഇരുരാജ്യങ്ങളുടെയും സന്നദ്ധതയെ തുർക്കി പ്രസിഡന്റ് എർദോഗൻ വിമർശിച്ചുകൊണ്ടിരിക്കയാണ്. സിറിയയിലെ സൈനികനടപടിയിൽ പ്രതിഷേധിച്ച് സ്വീഡൻ തുർക്കിക്കെതിരേ ആയുധ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതാണ് എതിർപ്പിനു മറ്റൊരു കാരണം. തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള കുർദിസ്താൻ വർക്കേഴ്സ് പാർട്ടിക്ക് സ്വീഡനും ഫിൻലൻഡും അഭയം നൽകുന്നുവെന്നാണ് തുർക്കിയുടെ ശക്തമായ ആരോപണം. ഫിൻലൻഡ് യൂറോപ്പിലെ ഏറ്റവുമധികം ആയുധശേഖരമുള്ള രാജ്യങ്ങളിലൊന്നാണ്. അമേരിക്കയെ വെല്ലുന്ന സബ്മറൈനുകൾ സ്വീഡന് സ്വന്തമായുണ്ട്.
ഒരുകാലത്തു പ്രാദേശിക സൈനികശക്തിയായിരുന്ന സ്വീഡൻ നെപ്പോളിയൻ യുദ്ധങ്ങൾ അവസാനിച്ചതിനുശേഷം സൈനികസഖ്യങ്ങൾ ഒഴിവാക്കി വരികയായിരുന്നു. ഫിൻലൻഡിനെപ്പോലെ ശീതയുദ്ധകാലത്തുടനീളം നിഷ്പക്ഷത പാലിച്ചുവെങ്കിലും 1991ലെ സോവിയറ്റ് തകർച്ചയ്ക്കുശേഷം നാറ്റോയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. 1995ൽ യൂറോപ്യൻ യൂണിയനിൽ ചേർന്നതിനു ശേഷം നിഷ്പക്ഷരായി കാണുന്നുമില്ല, എന്നാൽ ഇതുവരെ സൈനികമായി ചേരിചേരാതെ തുടരുകയും ചെയ്യുന്നു.
സ്വിറ്റ്സർലൻഡും സഹകരണത്തിന്
ഏറെക്കാലമായി ഒരു പക്ഷത്തും നിൽക്കാതെ നിലയുറപ്പിച്ചിരുന്ന സ്വിറ്റ്സർലൻഡും അവസാനം അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോയുമായി സഹകരണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. സ്വിറ്റ്സർലൻഡ് പക്ഷേ, അംഗത്വമെടുക്കില്ലെങ്കിലും സജീവ സൈനിക സഹകരണം ഉറപ്പാക്കാനാണ് ഒരുങ്ങുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ഒരു രാഷ്ട്രമായി നിലകൊളുന്ന ആൽപ്സ് പർവതനിരകൾ അതിരിടുന്ന ഈ കൊച്ചുരാജ്യം 1815 മുതൽ ഒരു വഴക്കിനും യുദ്ധത്തിനും പോയിട്ടില്ല. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലും കടുത്ത നിഷ്പക്ഷതയാണ് സ്വിറ്റ്സർലൻഡ് പ്രകടിപ്പിച്ചത്.
ജർമൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകളെ ഒരേപോലെ സ്നേഹിക്കുന്ന ഒരു കോടിയിൽ താഴെ ജനസംഖ്യയുള്ള സ്വിറ്റ്സർലൻഡ് പ്രതിരോധത്തിനായി ഒരു സേനയെയും നിലനിർത്തുന്നില്ല. പ്രായപൂർത്തിയായ എല്ലാ പുരുഷന്മാർക്കും സൈനികവിദ്യാഭ്യാസം നിർബന്ധമാണെങ്കിലും അതു യുദ്ധത്തിനല്ല; തികച്ചും സമാധാന ആവശ്യങ്ങൾക്കു മാത്രമാണ്. എന്നാൽ, സ്വിസ്ഗാർഡ് എന്ന പേരിലുള്ള ചെറു കൂട്ടമുണ്ട്. 200ൽ താഴെ മാത്രമാണ് അംഗങ്ങൾ. അവരുടെ ചുമതലയാകട്ടെ മാർപാപ്പയുടെ സംരക്ഷണവും! യൂറോപ്പിന്റെ ഒത്ത നടുക്കായി കടൽ സാമിപ്യമില്ലാത്ത സ്വിറ്റ്സർലൻഡ് യൂറോപ്യൻ യൂണിയനിലും അംഗമല്ല.
കടുത്ത ഭീഷണിയുമായി റഷ്യ
കൂടുതൽ രാജ്യങ്ങൾ നാറ്റോയുടെ ഭാഗമാകാൻ ശ്രമങ്ങൾ സജീവമാക്കിയതോടെ കടുത്ത ഭീഷണിയുമായി റഷ്യ രംഗത്തുവന്നിട്ടുണ്ട്. സ്വീഡന്റെയും ഫിൻലൻഡിന്റെയും തീരുമാനം ഗുരുതര അബദ്ധമാകുമെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. നാറ്റോയില്‍ ചേരാനുള്ള നീക്കത്തില്‍നിന്നു പിന്തിരിയണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഫിൻലൻഡ് പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. 30 അംഗ നാറ്റോയിൽ അംഗമാകുന്നതോടെ റഷ്യൻ അതിർത്തികളിലേറെയും നാറ്റോയ്ക്ക് നിയന്ത്രണമുണ്ടാകും.
നോർട്ടിക് അഥവാ സ്കാൻഡിനേവിയൻ രാജ്യങ്ങൾ പൊതുവിൽ സമാധാനം ആഗ്രഹിക്കുന്നവരാണ്. ലോകത്തിലെ മിക്കവാറും എല്ലാ വികസന സൂചികകളിലും മുന്നിൽ നിൽക്കുന്നവർ.സുതാര്യ ഭരണത്തിനും അഴിമതി നിർമാർജനത്തിനും പേരുകേട്ടവർ. ലോക ശാക്തിക ബലാബലങ്ങളിൽ പതിറ്റാണ്ടുകളായി നിഷ്പക്ഷത പുലർത്തുന്ന ഇവരെ ആയുധമണിയിക്കുന്നത് ലോകസമാധാനത്തിന് ഒട്ടും ഭൂഷണമല്ല-അത് ആരു തന്നെയായാലും.
ഡോ. സന്തോഷ് വേരനാനി
റഷ്യയെ വളയാൻ നാറ്റോ
02:40 AM May 19, 2022 | Deepika.com