നൂറ്റാണ്ടുകൾ നീണ്ട ശക്തമായ ബ്രിട്ടീഷ് ആധിപത്യത്തിനു ശേഷം ഭാഗികമായ സ്വാതന്ത്ര്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ദ്വീപ് രാജ്യമാണ് വടക്കൻ അയർലൻഡ്. നിലവിലുള്ള ഭാഗികമായ സ്വാതന്ത്ര്യത്തിനു മുന്പും അതിനു ശേഷവും വലിയ വംശീയ കലാപങ്ങൾ ഈ രാജ്യത്തു തുടർച്ചയായി നടന്നിട്ടുണ്ട്.
യൂറോപ്യൻ വൻകരയുടെ വടക്കു പടിഞ്ഞാറായി അയർലൻഡ് എന്ന ദ്വീപ് സ്ഥിതി ചെയ്യുന്നു. ദ്വീപിന്റെ ആറിൽ അഞ്ച് ഭാഗം വരുന്ന തെക്കൻ മേഖല അയർലൻഡാണ്. ബാക്കി വടക്കൻ മേഖലയാണ് വടക്കൻ അയർലൻഡ്. വടക്കൻ അയർലൻഡ് ഇപ്പോഴും ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ തന്നെയാണ്. ഈ ആധിപത്യത്തിനെതിരായി ശക്തമായ ചെറുത്തുനിൽപ്പ് അവിടെ നടന്നുവരുകയും ചെയ്യുന്നുണ്ട്.
ബ്രിട്ടനും അയർലൻഡും തമ്മിൽ 1998ൽ ഒപ്പു വച്ച കരാറാണ് ബെൽഫാസ്റ്റ് ഉടന്പടി. വടക്കൻ അയർലൻഡിൽ സമാധാനം പുനഃസ്ഥാപിക്കാൻ രൂപീകരിച്ച കരാർ അനുസരിച്ച് ബ്രിട്ടന്റെ കീഴിലുള്ള വടക്കൻ മേഖലയിൽ നിയമ നിർമാണ അധികാരമുള്ള അസംബ്ലി രൂപീകരിച്ചു. സമാധാന പ്രക്രിയയുടെ മേൽനോട്ടത്തിനായി ബ്രിട്ടീഷ്-ഐറിഷ് കൗണ്സിലും സ്ഥാപിച്ചു. ഐറിഷ് റിപ്പബ്ലിക്കൻ ആർമി പോലുള്ള സംഘടനകൾ വടക്കൻ അയർലൻഡിൽ നടത്തിയിരുന്ന ആക്രമണങ്ങൾക്ക് ഇതോടെ അവസാനമായി. എങ്കിലും മുഴുവൻ അധികാരവും പ്രാദേശിക സർക്കാരിന് ബ്രിട്ടീഷുകാർ അന്നു നൽകിയില്ല. എന്നാൽ 1999ൽ കൂടുതൽ അധികാരം പ്രാദേശിക സർക്കാരിൽ നിക്ഷിപ്തമായി.
വടക്കൻ അയർലൻഡിൽ ഭാഗികമായ സ്വയംഭരണം സ്ഥാപിതമായശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ദേശീയ പാർട്ടി ആയ സിൻഫെയ്ന് തെരഞ്ഞെടുപ്പിൽ വിജയം നേടാൻ കഴിയുന്നത്. 90 അംഗ നിയമസഭയിൽ 27 സീറ്റുകളാണ് സിൻഫെയ്ൻ നേടിയത്. രണ്ടു പതിറ്റാണ്ടായി വടക്കൻ അയർലൻഡിന്റെ മുഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി 24 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തായി. 101 വർഷം മുന്പ് അയർലൻഡ് രൂപപ്പെട്ട ശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് ദേശീയതയ്ക്ക് പകരം ഐറിഷ് ദേശീയവാദം ഉന്നയിക്കുന്ന ഒരു പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.
സായുധ വിഘടനവാദ പ്രസ്ഥാനമായ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ രാഷ്ട്രീയ ശബ്ദമായിരുന്ന സിൻഫെയ്ന് തെരഞ്ഞെടുപ്പു വിജയം ഒരു നാഴികക്കല്ലാണ്. സിൻഫെയ്നിന്റെ വിജയത്തിന്റെ തീവ്രത വടക്കൻ അയർലൻഡിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണുള്ളത്.
വടക്കൻ അയർലൻഡിനെ റിപ്പബ്ലിക്കൻ അയർലൻഡുമായി ഒന്നിപ്പിക്കുകയാണ് സിൻഫെയ്നെ സംബന്ധിച്ചുള്ള ആത്യന്തിക ലക്ഷ്യം. സായുധവിപ്ലവം ഉപേക്ഷിച്ച ശേഷം ഒരു ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായി വികസിച്ച സിൻഫെയ്ൻ ബ്രിട്ടീഷ് ഭരണത്തിനു അറുതി വരുത്തുക എന്ന ലക്ഷ്യത്തിനൊപ്പം സാമൂഹികക്ഷേമപ്രവർത്തനങ്ങളിലൂടെയാണ് ജനപ്രീതി നേടിയത്.
എന്നാൽ, വടക്കൻ അയർലൻഡിലെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ നിന്നു ഫലത്തിൽ പാർട്ടിക്ക് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ല. പ്രൊട്ടസ്റ്റന്റ് ഭൂരിപക്ഷ പിന്തുണയുള്ള മൂന്നു ബ്രിട്ടീഷ് അനുകൂല പാർട്ടികളുടെ ഭിന്നത സിൻഫെയ്നിന്റെ മുന്നേറ്റത്തിന് കാരണമായി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അധികാരത്തിൽ വന്നാൽ ബ്രിട്ടീഷ് യൂണിയനിൽ നിന്നു പുറത്തു പോകാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും ഇല്ലെന്നുമുള്ള വിലയിരുത്തലുകളുമുണ്ട്.
ഇരു അയർലൻഡുകളുടെയും സംയോജനം എന്ന മുദ്രാവാക്യത്തോടൊപ്പം ആ രാജ്യത്തെ ജനകീയ പ്രശ്നങ്ങളും സിൻഫെയ്ൻ ലീഡർ മിഷേൽ നീൽ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കിയിരുന്നു. വിലക്കയറ്റം ഇന്നു രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമാണ്. ഈ പ്രശ്നം തെരഞ്ഞെടുപ്പിൽ ശക്തമായി ഉയർത്തിയിരുന്നു. ഇരു അയർലൻഡുകളും സംയോജിപ്പിക്കുന്നത് സംബന്ധിച്ച റഫറണ്ടം ഉടൻ ഉണ്ടാകില്ലെന്നാണു വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തു വന്ന സെന്ററിസ്റ്റ് അലയൻസ് പാർട്ടി നാഷണലിസ്റ്റുകൾക്കോ യൂണിയനിസ്റ്റുകൾക്കോ പിന്തുണ നൽകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് ഈ പാർട്ടിയുടെ തീരുമാനവും വളരെ പ്രധാനപ്പെട്ടതാണ്. വടക്കൻ അയർലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് സെന്ററിസ്റ്റ് അലയൻസ് പാർട്ടി.
എന്നാൽ ഭൂരിപക്ഷ വിജയത്തിനിടയിലും സിൻഫെയ്ന് സർക്കാർ രൂപീകരിക്കാനാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അധികാരം പങ്കിടൽ നിയമങ്ങൾ പ്രകാരം പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യാനുള്ള അവകാശം സിൻഫെയ്ന് ഉണ്ട്. എന്നാൽ രണ്ടാം സ്ഥാനക്കാരായ പാർട്ടി ഒരു ഉപപ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ വിസമ്മതിച്ചാൽ പ്രധാനമന്ത്രിക്ക് അധികാരമേൽക്കാൻ കഴിയുകയില്ല. സിൻഫെയ്ൻ നേതാവ് മിഷൈൽ നീലിനെ ആകും പാർട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്കു നാമനിർദ്ദേശം ചെയ്യുക.
ബ്രിട്ടനിൽ നിന്നു വടക്കൻ അയർലൻഡിലേക്കു പ്രവേശിക്കുന്ന ചരക്കുകളുടെ ബ്രെക്സിസ്റ്റ് പരിശോധന വ്യവസ്ഥ നീക്കം ചെയ്യുന്നതുവരെ ഉപപ്രധാനമന്ത്രിയെ നിർദ്ദേശിക്കില്ലെന്നാണു യൂണിയനിസ്റ്റുകളുടെ നിലപാട്. വടക്കൻ അയർലൻഡിന്റെ ബ്രെക്സിസ്റ്റ് പ്രോട്ടോകോൾ പരിഹരിക്കുന്നതിന് യുകെ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നിയമ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചിട്ടുണ്ട്. ബ്രെക്സിസ്റ്റ് പരിഹരിക്കുന്നതിൽ വടക്കൻ അയർലൻഡാണ് ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ഒരു വിലങ്ങുതടി. നേരത്തെ തന്നെ ഇതു സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും ഇന്നുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് യാഥാർഥ്യം.
വിദേശാധിപത്യത്തിനെതിരേയും കൊളോണിയൽ വാഴ്ചയ്ക്കെതിരേയുമുള്ള പ്രസ്ഥാനങ്ങൾ ലോകത്തൊട്ടാകെയുള്ള വിവിധരാജ്യങ്ങളിൽ ശക്തമാണ്. വടക്കൻ അയർലൻഡിലും കൊളോണിയൽ ആധിപത്യത്തിനെതിരായ ത്യാഗപൂർണമായ ചെറുത്തുനിൽപ്പാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. വടക്കൻ അയർലൻഡിനെ സംബന്ധിച്ചിടത്തോളം രണ്ടു പതിറ്റാണ്ടിനു മുന്പാണ് കൊളോണിയൽ നുകത്തിൽ നിന്നു രാജ്യം കുറച്ചെങ്കിലും മോചനം നേടിയത്. രാജ്യത്തെ അയർലൻഡും വടക്കൻ അയർലൻഡുമായി വെട്ടിമുറിച്ചത് ബ്രിട്ടീഷ് അധികാരികൾ തന്നെയായിരുന്നു. രാജ്യത്തെ വെട്ടിമുറിക്കുന്നതിൽ ഒരു മനഃസാക്ഷിക്കുത്തും ഇവർക്കുണ്ടായിട്ടില്ല.
ഈ രാജ്യത്തെ ജനങ്ങളുടെ ദേശീയവികാരം കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടു തന്നെയാണ് ദേശീയതയിൽ ഉൗന്നി പ്രവർത്തിക്കുന്ന സിൻഫെയ്ന് ഈ തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിച്ചതും.
യൂറോപ്പിലും ലോകത്തിലെ രാഷ്ട്രീയരംഗത്തും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളുടെ ഭാഗമായി മാത്രമേ വടക്കൻ അയർലൻഡിലെ തെരഞ്ഞെടുപ്പിനേയും കാണാൻ കഴിയുകയുള്ളൂ.
അഡ്വ.ജി. സുഗുണൻ
ദേശീയത ഉയർത്തിപ്പിടിച്ച് വടക്കൻ അയർലൻഡ് തെരഞ്ഞെടുപ്പ്
02:21 AM May 16, 2022 | Deepika.com