കേരളം ചരിത്രത്തിൽ ഒരിക്കലും വന്നു പെടാത്ത കടക്കെണിയിലായിരിക്കുകയാണ്. കേരളത്തിന്റെ പൊതുക്കടം 3.02 ലക്ഷം കോടി കടന്നു. അതു നാലു ലക്ഷം കോടിയിലേക്ക് കുതിക്കുകയാണ്. കിഫ്ബി വഴി ഉണ്ടാക്കുന്ന കോടികളുടെ കടങ്ങൾ വേറെയും ഉണ്ട്. 2003 ൽ കേരള നിയമസഭ പാസാക്കിയ ഫിസ്ക്കൽ റെസ്പോണ്സിബിലിറ്റി നിയമം അനുസരിച്ച് കടപരിധി മൊത്തം വരുമാനത്തിന്റെ 29.67 ശതമാനമായിരിക്കേണ്ടതുണ്ട്. എന്നാൽ അതു 40 ശതമാനത്തിന് അപ്പുറമായി എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.
കടം തിരിച്ചടയ്ക്കാൻ കൂടുതൽ കടം എടുക്കേണ്ടി വരുന്ന നിലയാണുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന്റെ അനുമതി കിട്ടേണ്ടതുണ്ട്. അതു കിട്ടാതെ വരുന്ന സാഹചര്യത്തിൽ സർക്കാറിന്റെ ചെലവുകൾ കുറയ്ക്കേണ്ടി വരും. കോണ്ട്രാക്ടർമാരുടെ ബില്ലുകൾ മാത്രമല്ല, ജീവനക്കാരുടെ ശന്പളം പോലും ക്രമമായി കൊടുക്കാനാവാത്ത നില വരും. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ ശന്പളം പതിവായി മുടങ്ങുന്നു. വൈദ്യുതിബോർഡിലും അതുണ്ടാകാം. പല പെൻഷനുകളും കുടിശികയായി.
ഈ പശ്ചാത്തലത്തിലാണ് ഒരു ലക്ഷം കോടിയിലധികം വിദേശനാണ്യ കടമുണ്ടാക്കുന്ന സിൽവർ ലൈൻ പദ്ധതി നടപ്പാക്കണം എന്ന നിർബന്ധബുദ്ധിയോടെ സർക്കാർ പ്രവർത്തിക്കുന്നത്. 60,000 കോടി കൊണ്ടു നിർമാണം പൂർത്തിയാകുമെന്നാണ് കെ-റെയിൽ അധികൃതർ പറയുന്നതെങ്കിലും നിതി ആയോഗ് പറയുന്നത് 2,27,000 കോടി എങ്കിലും ചെലവു വരുമെന്നാണ്. അത് 2025 ൽ പണി പൂർത്തിയായാലാണ്. അല്ലെങ്കിൽ വർഷം 3500 കോടി വീതം അധികച്ചെലവുണ്ടാകും. അത് 4000 കോടിയോ 5000 കോടിയോ ഒക്കെ ആയി ഉയരാം. പണിപൂർത്തിയായാലോ മെട്രോ പോലെ ഓരോ വർഷവും ഉണ്ടാകുന്ന നഷ്ടത്തിന്റെ ഭാരവും വഹിക്കേണ്ടി വരും. ഈ പണമെല്ലാം പലതരം നികുതികളായി സംസ്ഥാനം കണ്ടെത്തേണ്ടി വരും.
കൊച്ചി മെട്രോ തരുന്ന പാഠങ്ങൾ
വികസനം എന്ന പേരിൽ നടപ്പാക്കി നാടിനെ ആകെ വെള്ളം കുടിപ്പിക്കുവാൻ പോകുന്ന സിൽവർലൈനിന്റെ വെറും പത്തു ശതമാനം പോലും വലിപ്പമില്ലാത്ത കൊച്ചിയിലെ മെട്രോ നാലു വർഷം കൊണ്ടുണ്ടാക്കിയത് ഭീകരമായ നഷ്ടമാണ്. കോടികൾ വിദേശകടമെടുത്തും ആഭ്യന്തരവായ്പകൾ സമാഹരിച്ചും നിർമിച്ച മെട്രോ എല്ലാ കണക്കു കൂട്ടലുകളെയും ലംഘിച്ച് ഓരോ വർഷവും നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തുകയാണ്.
2017 ൽ ഓടിത്തുടങ്ങിയ മെട്രോയുടെ ആ വർഷത്തെ 2017-18 ലെ നഷ്ടം 167 കോടിയായിരുന്നു. 2019-20 ൽ 310 കോടിയായി. ആകെ വരുമാനം 134.95 കോടിയായപ്പോൾ ചെലവ് 445 കോടിയായി. നഷ്ടം 310. 60 കോടി.
20-21 ലെ വരുമാനം 167.46 കോടി. ചെലവ് 501.63 കോടി. നഷ്ടം 334.17 കോടി. രണ്ടു വർഷത്തെ ആകെ നഷ്ടം 644.77കോടി. തുടക്കവർഷമായ 2017 ലെ നഷ്ടമായ 167 കോടി കൂടി ചേരുന്പോൾ മൊത്തം നഷ്ടം 811.77 കോടി.
മെട്രോയുമായി സഹകരിച്ചിരുന്ന സർക്കാർ സംവിധാനങ്ങൾ പോലും പിൻവാങ്ങുകയാണ്.സംസ്ഥാന വ്യവസായ സുരക്ഷാസേന സേവനം അവസാനിപ്പിച്ചു പിൻവാങ്ങിത്തുടങ്ങി.
ഇതോ വികസനം?
തൃക്കാക്കരയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വിഷയം സിൽവർലൈനും വികസനവും ആണെന്നു പറയുന്പോഴും ഇടതുസർക്കാർ ഏതാനും ദിവസങ്ങളായി സിൽവർലൈൻ പദ്ധതിക്കായി വീടിനുള്ളിൽ വരെ കയറി മഞ്ഞക്കല്ലു പാകുന്നത് നിർത്തലാക്കിയില്ലേ? മോദിയുടെ പെട്രോൾ വില പോലെ. ഇനി തെരഞ്ഞെടുപ്പു കഴിഞ്ഞാവും അതെല്ലാം ജനങ്ങളിൽ എത്തുന്നത്.
എല്ലാം വികസനത്തിനു വേണ്ടി എന്നാണു പറയുന്നത്. എന്തു വികസനം? ആരുടെ വികസനം? എന്ന ചോദ്യത്തിന് ആരും ഉത്തരം തരുന്നില്ല. കോണ്ഗ്രസ് പാർട്ടികൊണ്ട് നേടാവുന്നതെല്ലാം നേടിയ ഒരു നേതാവ് ഇപ്പോൾ വികസനത്വര മൂലം ഇടതു ക്യാന്പിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തെ കെ-റെയിൽ ചെയർമാനാക്കും എന്നാണ് ഓഫർ എന്ന് ചെറിയാൻ ഫിലിപ് പറയുന്നു. അതു ശരിയാണെങ്കിൽ അദ്ദേഹത്തിന്റെ വികസനം ഉറപ്പായി. പദ്ധതി നടപ്പാക്കുന്നതോടെ കമ്മീഷൻ കിട്ടുന്നവർക്ക് അവരുടെ വികസനവും ഉറപ്പാകും.
തൃക്കാക്കര വിജയം
കോണ്ഗ്രസിന്റെ സിറ്റിംഗ് സീറ്റായ തൃക്കാക്കരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇടതുമുന്നണിയുടെ സ്വപ്നപദ്ധതിയായ സിൽവർ ലൈനിന്റെ ലിറ്റ്മസ് ടെസ്റ്റാവുകയാണ്. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ ആവർത്തിച്ചുള്ള ജനവിധിയായി കണക്കാക്കപ്പെടും എന്നു തീർച്ചയാണ്. ഈ നിലപാടും അതുണ്ടാക്കുന്ന ഭീതിയും ജനാധിപത്യമുന്നണിയെ സഹായിക്കാതിരിക്കില്ല.
ഇടതുമുന്നണി എല്ലാ ആദർശവാദങ്ങളും ബലി കഴിച്ചാണ് സ്ഥാനാർഥി നിർണയം അടക്കമുള്ള തീരുമാനങ്ങൾ എടുത്തത്. സമുദായിക നേതാക്കളുമായി ചങ്ങാത്തം ഇല്ലെന്നു പരസ്യമായി പറയാറുള്ള ഇടതുപക്ഷം എല്ലാ സമുദായ കേന്ദ്രങ്ങളിലും പോയി നേർച്ചയിട്ടുകഴിഞ്ഞു. സ്ഥാനാർഥി ജോ ജോസഫാണ് പോകുന്നത്. കണിച്ചുകുളങ്ങരയിലും പെരുന്നയിലും പോയി. ജോ ആദ്യം പോയത് കണിച്ചുകുളങ്ങരയായതുകൊണ്ട് പെരുന്നയിലെ നേതാവിന് എന്തെങ്കിലും ഇഷ്ടക്കുറവുണ്ടാകുമോ എന്ന ഭീതി ഇല്ലാതില്ല.
ഉമ കണിച്ചുകുളങ്ങരയിൽ ഇതുവരെ പോയിട്ടില്ല. ശ്രീനാരായണ സന്ദേശങ്ങൾക്കു ദേശീയപ്രസക്തി ഉണ്ടാക്കുവാൻ ലോക്സഭാംഗമായിരിക്കെ പി.ടി. തോമസ് ചെയ്ത സേവനം നാരായണീയർ മറക്കില്ല എന്ന് ഉമയും കൂട്ടരും വിശ്വസിക്കുന്നു.
ജോയെ സഭയുടെ സ്ഥാനാർഥിയായി ചിത്രീകരിക്കാൻ നടത്തിയ നീക്കം വലിയ തിരിച്ചടി ആവുന്നതിനു മുന്പ് അവസാനിപ്പിക്കാനായത് ജനാധിപത്യമുന്നണിക്കു ഗുണമായി. തങ്ങൾക്ക് ഉമയോട് പ്രത്യേക എതിർപ്പൊന്നും ഇല്ലെന്ന് സഭ പറയുകയും ചെയ്തു.
ഇരുപക്ഷത്തെയും സ്ഥാനാർഥികൾ ഉയർത്തുന്ന തെരഞ്ഞെടുപ്പു വിഷയങ്ങൾ തിരിച്ചടി ഉണ്ടാക്കുമോ എന്നു നിരീക്ഷകർക്കു സന്ദേഹമുണ്ട്.
സഹതാപതരംഗം വിഷയമാക്കിയാണ് കോണ്ഗ്രസ് സ്ഥാനാർഥിയെ നിശ്ചയിച്ചത്. അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനാണത്രെ മത്സരിക്കുന്നത്. ആവർത്തിക്കും തോറും ആ ന്യായം മടുപ്പുണ്ടാക്കുന്നുണ്ട്. പാലായിൽ മാണിയാണ് സ്ഥാനാർഥി എന്ന് പറഞ്ഞ് മത്സരിച്ച കേരള കോണ്ഗ്രസുകാരുടെ ഓർമയും അതുണർത്തുന്നു. രാഷ്ട്രീയത്തിൽ കുടുംബവാഴ്ച പാടില്ലെന്ന തോമസിന്റെ സ്വപ്നം മറന്നുകൊണ്ടാണ് ഈ സങ്കടഹർജി എന്ന് കെ.വി. തോമസിനു പറയാൻ അതു കാരണമായി. ഉത്തരമില്ലാത്ത ഒരു ചോദ്യം തന്നെയാണത്.
ജോ ജോസഫ് ഉറച്ച കമ്യൂണിസ്റ്റുകാരനായി സിൽവർലൈന് വേണ്ടിയാണ് വോട്ടു ചോദിക്കുന്നത്. സിൽവർലൈനിന്റെ ഓർമകളാവും ജോയ്ക്ക് വോട്ടു ചെയ്യുന്നതിനു പലർക്കും വരുന്ന ഏറ്റവും വലിയ തടസങ്ങളിൽ ഒന്ന്.
കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്: വെള്ളാപ്പള്ളി
കേരളത്തിൽ ഇന്നും ലൗ ജിഹാദുകൾ നടക്കുന്നു എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏതാനും ദിവസം മുന്പു പ്രസ്താവിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായി അദ്ദേഹത്തെ കാണുവാൻ ബിജെപി നേതാവ് രാധാകൃഷ്ണൻ എത്തിയപ്പോഴായിരുന്നു ഈ പ്രസ്താവന.
കേരളത്തിൽ ഇത്തരം വിവാഹങ്ങളെക്കുറിച്ച് ഏതാനും വർഷംമുന്പ് ശക്തമായി പരാതി പറഞ്ഞവരിൽ പ്രമുഖനായിരുന്നു വെള്ളാപ്പള്ളി. മുസ്ലിം തീവ്രവാദികളുണ്ടാക്കുന്ന ഇത്തരം കെണിയിൽ നിപതിക്കുന്നവരിൽ ഏറെയും ക്രൈസ്തവരായതുകൊണ്ടും കത്തോലിക്കാ സഭ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തിയതുകൊണ്ടും അദ്ദേഹം നിശബ്ദനായി.
വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവന ഇടതു-വലതു മുന്നണികൾക്കും ലൗ ജിഹാദ് ഇല്ലെന്നു നിർത്താതെ പുലന്പുന്ന മാധ്യമങ്ങൾക്കും ഒന്നു പോലെ മുഖത്തു കിട്ടിയ അടിയായി. ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ക്രൈസ്തവർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതകാണിക്കുന്നതു കൊണ്ട് അവരുടെ പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ കൂടുതൽ പൊതുജനശ്രദ്ധയിൽ വരുന്നു.
ഉസ്താദും നവാസും പറഞ്ഞ സത്യം
ഇസ്ലാംമതത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനത്തെക്കുറിച്ച് എം.ടി ഉസ്താദ് പറഞ്ഞതാണ് സത്യം. അതാണ് സത്യമെന്ന് ലീഗ് നേതാവ് നവാസ് മാത്രമല്ല മുസ്ലിം സുന്നി യുവജന സംഘടനാ പ്രസിഡന്റ് സത്താർ പന്തല്ലൂരും വ്യക്തമാക്കുന്നു.
ഇസ്ലാംമതത്തിലെ നിയമം എന്തെന്നു പറയേണ്ടത് അവരുടെ ഉസ്താദുമാരും വിശ്വാസികളും അല്ലേ എന്ന ചോദ്യം പ്രസക്തമാണ്. അവർ അല്ലാതെ നിരീശ്വരരായ ഇടതുപക്ഷക്കാരും ഇസ്ലാമിക വിശ്വാസജീവിതം എന്നാൽ തങ്ങൾ പറയുന്നതാണെന്നവകാശപ്പെട്ട് തോന്ന്യാസം ജിവിക്കുന്നവരുമാണോ ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടത്? ഇത്തരക്കാർ സമുഹത്തിൽ എത്ര ഉന്നതപദവി വഹിക്കുന്നവരായാലും അവർ പറയുന്നവ കേൾക്കാൻ എത്ര ഇന്പകരവും പുരോഗമനപരവും ആയാലും അതാണ് യഥാർത്ഥ ഇസ്ലാമിക നിലപാട്.
കാലത്തിനും നാടിനും അനുസരിച്ച് രൂപാന്തരങ്ങൾക്കു തയ്യാറായ ഇസ്ലാംമതം ഇന്ന് ഏഴാം നൂറ്റാണ്ടിലെ ഖലീഫമാരുടെ കാലത്തേക്കു മടങ്ങുന്നതിന്റെ സൂചനകളാണ് ലോകത്താകമാനം കാണുന്നത്.
അനന്തപുരി / ദ്വിജൻ
കഴിയുമോ ഇത്തരം വികസനഭാരങ്ങൾ?
01:21 AM May 15, 2022 | Deepika.com