അബോധാവസ്ഥയിലുള്ളവരുടെ ബോധവും അന്ധരുടെ കണ്ണുകളും കേൾവി ഇല്ലാത്തവരുടെ കാതുകളും അംഗവൈകല്യം ഉള്ളവരുടെ കൈകാലുകളും നിസഹായാവസ്ഥയിലും നിരാശയിലുമൊക്കെ മുങ്ങിത്താഴുന്നവരുടെ പ്രത്യാശയുമാണ് ഓരോ നഴ്സും. ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. ഫ്ലോറന്സ് നൈറ്റിൻഗേലിന്റെ 202-ാം ജന്മദിനം.
ലോകമെമ്പാടും നഴ്സസ് ദിനമായി ആചരിക്കുന്നതും ഇതേ ദിവസമാണ്. “A Voice to Lead - Invest in Nursing and respect rights to secure global health’’ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. വിശ്വ പ്രസിദ്ധ കവി രവീന്ദ്രനാഥ ടാഗോർ പറയുന്നു: രാത്രിയുടെ അഗാധതയിൽ രോഗക്കിടക്കയുടെ മായപ്രകാശത്തിൽ നിന്റെ ജാഗരൂകമായ സാന്നിധ്യം പ്രത്യക്ഷപ്പെടുമ്പോൾ എനിക്കു തോന്നുന്നു എണ്ണമറ്റ സൂര്യതാരകങ്ങൾ എന്റെ എളിയ ജീവിതത്തിന് ഉറപ്പുകൊടുത്തിരിക്കുന്നുവെന്ന്.
ഏതു മഹാമാരിക്കാലത്തും പകൽ സൂര്യനായും രാത്രിയിൽ താരകങ്ങളായും ഇരുട്ടിൽ തപ്പുന്ന രോഗികൾക്കു പ്രകാശം ചൊരിയുന്ന മാലാഖയാണ് ഓരോ നഴ്സും എന്നു നിസംശയം പറയാം.
നഴ്സായ ട്രീസ ജോസഫിന്റെ ഓർമക്കുറിപ്പുകൾ ഒരിക്കൽ വായിക്കാനിടയായി. അതിൽ അവർ ഒരു ചോദ്യമുന്നയിക്കുന്നു: മക്കൾ വളർന്നു വലുതായിക്കഴിഞ്ഞാൽ ആ മക്കളുടെ വിസർജ്യം വൃത്തിയാക്കാൻ സ്വന്തം അമ്മപോലും മടിക്കുന്ന ഇക്കാലത്ത് ഒന്നു മുഖം ചുളിക്കുകപോലും ചെയ്യാതെ നിങ്ങളുടെ വിസർജ്യങ്ങൾ അളന്നുകുറിച്ച്, സ്രവങ്ങൾ വൃത്തിയാക്കി പരിചരിക്കുന്ന നഴ്സിന് നിങ്ങൾ എന്തു വിലയാണിടുക? ട്രീസയുടെ ചോദ്യത്തിന് ഉത്തരംനൽകാൻ ആർക്കാണു കഴിയുക. കോവിഡ് മഹാമാരിയെത്തുടർന്ന് നഴ്സിംഗ് മേഖലയ്ക്ക് അടിസ്ഥാനജീവിതത്തിലുള്ള പ്രാധാന്യം ലോകം വീണ്ടും തിരിച്ചറിഞ്ഞു. അത്യന്തം അപകടകരമായ സാഹചര്യത്തിൽ വൈറസ് ബാധിതരെ പരിചരിക്കാനും സഹായിക്കാനും ആരോഗ്യപ്രവർത്തകരും നഴ്സുമാരും കാണിച്ച അസാമാന്യമായ ധൈര്യം ലോകം അനുഭവിച്ചറിഞ്ഞു.
ആരോഗ്യരംഗത്ത് മർമപ്രധാനമായ ദൗത്യമാണ് നഴ്സുമാർ നിർവഹിക്കുന്നത്. തന്റെ മുന്നിലെത്തുന്ന ഓരോ മനുഷ്യന്റെയും സഹനം അവർ അറിയുന്നു. അതിനിർണായകമായ സാഹചര്യങ്ങളിൽ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടാൻ തെരഞ്ഞെടുക്കപ്പെട്ടവരാണു നഴ്സുമാർ. മറ്റുള്ളവരുടെ ജീവിതത്തിനും സഹനത്തിനും വിലകല്പിക്കുന്ന നല്ല സമരിയക്കാർ. അവർ ജീവന്റെ സംരക്ഷകരും ജീവിതത്തിന്റെ പരിപാലകരുമാണ്. ധർമനിഷ്ഠയാണ് നഴ്സുമാരുടെ സേവനത്തിന്റെ മുഖമുദ്ര. ശാസ്ത്രീയമായ അറിവുകൾക്കൊണ്ടു മാത്രമല്ല, രോഗികളോടുള്ള മനുഷ്യത്വപരമായ ഇടപെടൽക്കൊണ്ടുകൂടിയാണ് നഴ്സിംഗിന് പൂർണത കൈവരുന്നത്.
നവജാതശിശുവിനെ മുതൽ വൃദ്ധരെ വരെ, സ്ത്രീ-പുരുഷ ഭേദമെന്യേ ശുശ്രുഷിക്കുന്നവരാണ് നഴ്സുമാർ. ജനനം മുതൽ മരണം വരെ ഓരോ ഘട്ടത്തിലും വേണ്ടതെന്താണെന്ന് അറിയാനും മനസിലാക്കാനും നിയോഗിക്കപ്പെട്ടവർ. ഓരോ വ്യക്തിക്കും ആവശ്യപ്പെടുന്ന ശ്രദ്ധ നൽകുന്ന അവർ ഓരോ സാഹചര്യത്തിനും അനുയോജ്യമായ വിവേചനബുദ്ധിയോടെ പെരുമാറുന്നു.
മഹാമാരിയുടെ ദിവസങ്ങളിൽ ആരോഗ്യരംഗത്ത് ലോകമാകെ നിലനിൽക്കുന്ന അപര്യാപ്തതകൾ വെളിപ്പെട്ടു. ആരോഗ്യമേഖലയ്ക്കു പ്രഥമ സ്ഥാനം നൽകി കൂടുതൽ നിക്ഷേപങ്ങൾ അനുവദിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമായി. എല്ലാ മനുഷ്യർക്കും തുല്യവും മാന്യവുമായ പരിഗണന കിട്ടുന്നതിന് കൂടുതൽ നഴ്സുമാർ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും മഹാമാരി ബോധ്യപ്പെടുത്തി.
രോഗീപരിചരണം, പ്രാദേശിക തലത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ, രോഗപ്രതിരോധം, ആരോഗ്യ പരിപാലനം, കുടുംബത്തിലും സമൂഹത്തിലും സ്കൂളുകളിലുമുള്ള സഹായം എന്നിവയിൽ നഴ്സുമാർ നിറവേറ്റുന്ന വലിയ ദൗത്യങ്ങളും കോവിഡ് കാലത്ത് കൂടുതൽ വ്യക്തമായി.
നിലവിലെ സാഹചര്യത്തിൽ ആരോഗ്യസംഘടനകൾക്കും നിർണായകമായ ദൗത്യങ്ങൾ നിറവേറ്റാനുണ്ട്. നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും പരിശീലനം നല്കുന്നതിനപ്പുറം വലിയൊരു സംഘം ഒപ്പമുണ്ടെന്ന് അവർക്കു ബോധ്യപ്പെടുത്തിക്കൊടുക്കണം. ഒറ്റയ്ക്കാണെന്ന തോന്നൽ സൃഷ്ടിക്കാതെ ധാർമികവും സാമ്പത്തികവും മാനുഷികവുമായ പ്രതിസന്ധികളിൽ കൂടെ നിൽക്കണം.
ജോബി ബേബി
ചിറകുവിരിച്ച് പ്രതിരോധ ശലഭങ്ങൾ
11:24 PM May 11, 2022 | Deepika.com