സദാ തുടിക്കുന്ന, ത്രസിക്കുന്ന ഹൃദയംതന്നെയാണു ശതതന്ത്രീവീണയെന്ന സന്തൂർ. അതിലൊഴുകുന്ന ജീവരക്തമാണു സംഗീതം. രാജ്യത്തിന്റെ ശാസ്ത്രീയസംഗീത പാരന്പര്യത്തിലേക്ക് അങ്ങു വടക്ക് കാശ്മീരിന്റെ ഗ്രാമങ്ങളിൽനിന്നു കൊലുസണിഞ്ഞു കടന്നുവന്ന ഉപകരണം. ഇങ്ങു തെക്കേ അറ്റത്ത്, ഇന്നലെ തൃശൂർ പൂരമെന്ന നാദപ്രപഞ്ചം തെളിഞ്ഞുമിന്നുന്പോൾ, മേളമെന്ന ഹാർമണി പതിനായിരങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങി തുടിച്ചുനിൽക്കുന്പോൾ, സന്തൂർ ഹൃദയമായിരുന്നയാൾ മടങ്ങിയിരിക്കുന്നു.
ശാന്തവും നിഗൂഢവുമായൊരാരണ്യത്തിലൂടെ ഒഴുകി പാറക്കൂട്ടങ്ങളിൽ തട്ടി ചിന്നിച്ചിതറി മുഖത്തു വീഴുന്ന ജലകണങ്ങൾ പോലെയാണു സന്തൂറിന്റെ സ്വരം. കാശ്മീരിസംഗീതത്തിനു പശ്ചാത്തലമൊരുക്കിയിരുന്ന ആ നാടോടി ഉപകരണത്തെ മുഖ്യധാരയിലേക്കു കൈപിടിച്ചു കൊണ്ടുവന്നതു ജമ്മുവിൽ ജനിച്ച പണ്ഡിറ്റ് ശിവ്കുമാർ ശർമയാണ്. അഞ്ചാം വയസിൽ വായ്പാട്ടും തബലയും പഠിച്ചുകൊണ്ടു സംഗീതരംഗത്തേക്കു വന്ന ശർമ പതിമൂന്നാം വയസിലാണു സന്തൂറിലേക്കു തിരിഞ്ഞത്. ആ ഉപകരണത്തിൽ ആദ്യമായി ഇന്ത്യൻ ശാസ്ത്രീയസംഗീതം വായിക്കുന്നതു തന്റെ മകനായിരിക്കണം എന്ന പിതാവ് ഉമാദത്ത് ശർമയുടെ തീരുമാനമായിരുന്നു അതിനു പിന്നിൽ. ഏതാണ്ടു വ്യാഴവട്ടക്കാലത്തെ പരിശീലനത്തിനുശേഷം ശിവ്കുമാർ ആ തീരുമാനം യാഥാർഥ്യമാക്കി. മുംബൈയിലായിരുന്നു ആദ്യ വേദി. വർഷം 1965. ശ്രോതാക്കളെയാകമാനം കുളിരണിയിച്ച കച്ചേരി! ഓപ്പണ് സ്ട്രിംഗ്ഡ് ആയ ഒരുപകരണത്തിൽനിന്ന് ഉണ്ടാക്കാവുന്ന സംഗീതത്തിന്റെ എല്ലാ പരിമിതികളെയും ശർമ അതിന്റെ ശക്തികളാക്കി മാറ്റി. വാദനരീതിക്കു സ്വന്തമായൊരു വ്യാകരണവും തീർത്തു.
രണ്ടുവർഷംകൂടി കഴിഞ്ഞ് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യക്കും (പുല്ലാങ്കുഴൽ) ബ്രിജ്ഭൂഷണ് കബ്രയ്ക്കും (ഗിറ്റാർ) ഒപ്പം ശിവ്കുമാർ ശർമ അവതരിപ്പിച്ച ‘കാൾ ഓഫ് ദ വാലി’ എന്ന ആൽബം ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിലെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായിരുന്നു. ആസ്വാദകർ ഇന്നും ഹൃദയപൂർവം കേൾക്കുന്ന സംഗീതം. തുടർന്നങ്ങോട്ട് സഫലസ്വപ്നങ്ങളായ ഒട്ടേറെ ആൽബങ്ങൾ, ഹരിപ്രസാദ് ചൗരസ്യയുമായി ചേർന്ന് ശിവ്-ഹരി എന്ന പേരിൽ സുന്ദരങ്ങളായ ചലച്ചിത്രഗാനങ്ങൾ, പ്രശസ്ത സംഗീതജ്ഞർക്കൊപ്പവും ഒറ്റയ്ക്കുമായി ലോകമെന്പാടുമായി കച്ചേരികൾ... സന്തൂർ അതിന്റെ പൂർണത തേടുകയായിരുന്നു ശിവ്കുമാർ ശർമയിലൂടെ.
മായില്ല, ആ വെളിച്ചം
കാൾ ഓഫ് ദ വാലിയിലെ സ്വരം കേട്ട് സന്തൂർ പഠിക്കാനിറങ്ങിയയാളാണു ഹരി ആലങ്കോട്. നേരത്തേ വയലിനിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിരുന്ന അദ്ദേഹം അവിചാരിതമായി മഹാഗുരുവിനു മുന്നിൽ ചെന്നുപെട്ടു. സംഗീതത്തിൽ മാത്രമല്ല, ജീവിതത്തിലും ശിവ്കുമാർ ശർമ അദ്ദേഹത്തിനു ഗുരുവായിമാറി. ഇപ്പോൾ ഹരി സന്തൂർ എന്ന പേരിൽ പ്രശസ്തനായ വാദകനാണ് അദ്ദേഹം.
ഡൽഹിയിൽ പോയി സന്തൂർ വാങ്ങി ഹരി സ്വയം പഠിച്ചുകൊണ്ടിരുന്ന സമയത്താണു കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്രത്തിൽ പണ്ഡിറ്റ് ശിവ്കുമാർ ശർമ കച്ചേരിക്കു വന്നത്. വിവരമറിഞ്ഞ് സുഹൃത്തും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണനൊപ്പം അദ്ദേഹത്തെ കാണാൻ പോയി. സന്തൂർ പഠിക്കുന്നയാളെന്ന നിലയിൽ പരിചയപ്പെടുത്തിയപ്പോൾ ശർമ ഏറെ കൗതുകത്തോടെ കാര്യങ്ങൾ ആരാഞ്ഞു. ശിഷ്യനാകാൻ താത്പര്യമുണ്ടെന്നറിയിച്ചത് ആശങ്കയോടെയാണ്. എന്നാൽ പിറ്റേന്നുതന്നെ സന്തൂറുമായി വരാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.
അങ്ങനെ കോട്ടയ്ക്കലിൽവച്ച് ആദ്യത്തെ ക്ലാസ്. ജീവിതത്തിലെ ഏറ്റവും വലിയ കരുണാർദ്ര സംഭവമായി കാണുന്നു ഹരി അതിനെ. അല്ലെങ്കിൽ അദ്ദേഹത്തിന് എന്നെപ്പോലൊരാൾക്കുനേരേ നോക്കുകപോലും വേണ്ട. സ്റ്റിക്ക് എങ്ങനെ പിടിക്കണമെന്ന് എന്റെ കൈകൾ ചേർത്തുപിടിച്ച് പഠിപ്പിച്ചു. ആ അനുഗ്രഹം അന്നുമുതൽ തുടർന്നു- ഹരി പറയുന്നു.
കൂടുതൽ പഠനത്തിനായി നിരന്തരം മുംബൈയിലേക്കു യാത്രചെയ്തു. അദ്ദേഹത്തിനു സമയമുള്ളപ്പോഴെല്ലാം നേരിൽ കണ്ടു. പറഞ്ഞുതരുന്നത് അതേപടി ചെയ്യാതെ സ്വന്തം ക്രിയേറ്റിവിറ്റിക്കു പ്രാധാന്യം നൽകണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു.
കേരളത്തിൽ കച്ചേരിക്കു വരുന്പോഴെല്ലാം കൂടെ വേദിയിൽ തംബുരുമീട്ടാൻ അവസരം തരുമായിരുന്നു. അതുതന്നെ വലിയ പഠനമാണെന്ന് അദ്ദേഹം പറയും. തംബുരുമീട്ടാൻ പോലും മറന്നുപോകുംവിധം സ്വർഗീയസംഗീതം കേട്ട് അങ്ങനെ ഇരുന്നുപോകും. അപ്പോഴും കാരുണ്യപൂർവം ഒന്നു നോക്കി, തുടരാൻ ആംഗ്യം കാണിക്കും.
എഴുപത്തിരണ്ടാം പിറന്നാൾ ദിനത്തിൽ അദ്ദേഹം പാലക്കാട്ടായിരുന്നു. അന്നാണ് ആദ്യമായി അദ്ദേഹത്തിന്റെ മുന്നിൽ കച്ചേരി അവതരിപ്പിക്കാൻ ഹരിക്ക് അവസരം കിട്ടിയത്.
ശിഷ്യരെല്ലാം ചേർന്ന് പൂനയിലെ ചിന്മയ നാദ ബിന്ദു എന്ന ആശ്രമത്തിൽ മൂന്നു ദിവസം ഗുരുജിക്കൊപ്പം താമസിക്കാറുണ്ട്. കോവിഡ് കാലം വരെ ഇതു തുടർന്നു. സംഗീതത്തെക്കുറിച്ചുള്ള പാഠങ്ങൾ മാത്രമല്ല, ജീവിതത്തിലെ ചിട്ടകളെക്കുറിച്ചും മറ്റു മനുഷ്യരോടു പെരുമാറുന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം അറിവുകൾ പകർന്നു. ഗുരുനാഥൻ മാത്രമല്ല, അച്ഛന്റെ സ്ഥാനത്തുനിന്നു കുടുംബത്തിലെ കാര്യങ്ങൾ മുഴുവൻ തിരക്കുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ സാർഥകതയെക്കുറിച്ച് എപ്പോഴും സംസാരിക്കാറുള്ള അദ്ദേഹം അതേ സഫലതയോടെയാണ് യാത്രയാകുന്നത്. ഗുരു ഒരിക്കലും വെളിച്ചം കെടുത്താറില്ല. അദ്ദേഹത്തിന്റെ സംഗീതം മനുഷ്യരെ എക്കാലവും മോഹിപ്പിച്ചുകൊണ്ടിരിക്കും- ഹരി സന്തൂർ പറഞ്ഞു.
സംഗീതമാന്ത്രികരുടെ ഓർമയിൽ
പണ്ഡിറ്റ് ശിവ്കുമാർ ശർമയുടെ വേർപാട് ഒരു യുഗാന്ത്യത്തെ അടയാളപ്പെടുത്തുന്നു. സന്തൂർ വാദകരിലെ മുൻനിരക്കാരനായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകൾ അദ്വിതീയമാണ്. ഈ വേർപാട് എനിക്ക് വ്യക്തിപരമായും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ സംഗീതത്തിനു മരണമില്ല
- ഉസ്താദ് അംജദ് അലി ഖാൻ (സരോദ് മാന്ത്രികൻ)
നമുക്കു നഷ്ടമായത് ഒരു മുത്തിനെയാണ്. കാഷ്മീരിന്റെ സൂഫി സംഗീതവഴികളിൽനിന്നു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ മുൻനിരയിലേക്ക് സന്തൂറിനെ കൊണ്ടുവന്നത് അദ്ദേഹമാണ്. ഇന്ത്യൻ സംഗീതത്തിന് വലിയ നഷ്ടമാണ് ഈ വേർപാട്
- പങ്കജ് ഉദാസ് (ഗസൽ ഗായകൻ)
പതിറ്റാണ്ടുകൾ ശ്രോതാക്കൾക്കു സ്വര സാഗരം സമ്മാനിച്ച പണ്ഡിറ്റ് ശിവ്കുമാർ ശർമയ്ക്കു ഹൃദയപൂർവം പ്രണാമം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു
-പാർവതി ബാവുൾ (ബാവുൾ ഗായിക)
ഈ വേർപാട് മനസിനെ തകർത്തുകളയുന്നതാണ്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് അങ്ങു നൽകിയ മഹത്തായ സംഭാവനകൾക്കും, മാന്ത്രികസന്തൂറിലൂടെ ആ സംഗീതം ലോകമെങ്ങും എത്തിച്ചതിനും നന്ദി, പണ്ഡിറ്റ് ശിവ്കുമാർ ശർമ. അങ്ങയുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത ഞങ്ങളിൽ എന്നുമുണ്ടാകും
- ശങ്കർ മഹാദേവൻ (ഗായകൻ, സംഗീതസംവിധായകൻ)
വി.ആർ. ഹരിപ്രസാദ്
സന്തൂറിന്റെ പര്യായം!
01:09 AM May 11, 2022 | Deepika.com