പ്രശസ്ത സാന്പത്തിക ശാസ്ത്രജ്ഞൻ മിൽട്ടണ് ഫ്രീഡ്മാൻ വിലക്കയറ്റത്തെക്കുറിച്ച് അഥവാ നാണ്യപ്പെരുപ്പത്തെക്കുറിച്ചു പറഞ്ഞത് ‘നിയമനിർമാണം നടത്താതെയുള്ള നികുതിചുമത്തല്' എന്നാണ്. വർധിക്കുന്ന വിലയ്ക്കനുസരിച്ചു നികുതിയേർപ്പെടുത്തുന്ന രീതിയാണ് ഇന്ന് പല ഗവണ്മെന്റുകളും സ്വീകരിച്ചിട്ടുള്ളത്. സർക്കാർ നയങ്ങളും സമീപനങ്ങളും നികുതിഘടനയും വലിയതോതിൽ നാണ്യപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാകാറുണ്ട്. ആധുനിക സന്പദ്വ്യവസ്ഥകളുടെ വളർച്ചയുടെയും പുരോഗതിയുടെയും അളവുകോൽ ഊർജത്തിന്റെ ലഭ്യതയും പ്രതിശീർഷ ഊർജ ഉപയോഗവുമാണെന്നു പറയുന്ന ധനശാസ്ത്രജ്ഞരുമുണ്ട്. ഊർജവിലയിൽ ഉണ്ടാകുന്ന ചെറിയൊരു മാറ്റം പോലും സാന്പത്തിക പ്രവൃത്തികളെ അടിമുടി ബാധിക്കാറുണ്ട്.
ഓയിൽ ഷോക്ക്
1970കളിൽ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കോണ്ഫെഡറേഷനായ ‘ഒപെക്’ ഒറ്റയടിക്ക് അസംസ്കൃത എണ്ണയുടെ വില പലമടങ്ങ് വർധിപ്പിച്ചത് ‘ഓയിൽ ഷോക്ക് 70’ എന്നാണ് അറിയപ്പെടുന്നത്. ഇത് മൂന്നാം ലോകരാജ്യങ്ങളിലെ സാന്പത്തിക ക്രമങ്ങളുടെ താളംതെറ്റിക്കുകയും അവരെ ലോകബാങ്ക് അന്തർദേശീയ നാണ്യനിധി എന്നിവയുടെ കൃപാകടാക്ഷത്തിനുവേണ്ടി കാത്തുനിൽക്കേണ്ട ഗതികേടിലേക്കു കൊണ്ടെത്തിക്കുകയും ചെയ്തു. ഓയിൽ ഷോക്കിന് ശേഷവും, കൂടിയും കുറഞ്ഞുമുള്ള തോതില് എണ്ണ ഉത്പാദകരാജ്യങ്ങൾ ലോകസന്പദ്വ്യവസ്ഥകളെ സ്വാധീനിക്കാൻ ശ്രമിച്ചുവരുന്നുണ്ട്. അന്തർദേശീയ തലത്തിലുള്ള പല തർക്കങ്ങൾക്കും യുദ്ധങ്ങൾക്കും വരെ അടിയാധാരമായി പ്രവർത്തിക്കുന്നത് എണ്ണയും എണ്ണയുടെ വിലനിർണയവുമാണ്.
അസംസ്കൃത-പ്രകൃതിവാതക എണ്ണ ഇറക്കുമതിയിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തര എണ്ണ ഉപയോഗത്തിൽ 80 ശതമാനവും നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്. ദേശീയ വിഷയങ്ങളും അന്തർദേശീയ പ്രശ്നങ്ങളും രൂപയുടെ വിനിമയനിരക്കും നമ്മുടെ രാജ്യവുമായി നേരിട്ടു ബന്ധമില്ലാത്ത രാജ്യങ്ങളുട എണ്ണ ഉത്പാദനമോ ഉപഭോഗമോവരെ നമ്മുടെ ഇന്ധനവിലയെ സ്വാധീനിക്കാറുണ്ട്.
ഉത്പാദനച്ചെലവും ലാഭവും ചേർത്ത് വില്പനവില കണക്കാക്കുന്ന രീതിയിലല്ല ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. 2002ൽ വിലനിർണയത്തിനുള്ള ഓയിൽപൂൾ അക്കൗണ്ടിംഗ് സംവിധാനം എടുത്തുകളഞ്ഞശേഷം, തുടക്കത്തിൽ പ്രതിമാസവിലയും പിന്നീട് പ്രതിദിന വിലയുമൊക്കെ അടിസ്ഥാനപ്പെടുത്തി എണ്ണവില കണക്കാക്കുന്നു എന്നാണു പറയാറുള്ളത്. അത് പൂർണമായും ശരിയാണെന്നു പറയാനാവില്ല. എണ്ണവില നിർണയം ലളിതവുമല്ല.
വിലനിർണയ രീതി
പെട്രോളിനും ഡീസലിനും ഭരണകൂടം വിലനിർണയിക്കുന്ന സംവിധാനം ഒഴിവാക്കിയത് 2014ലാണ്. ‘ട്രേഡ് പാരിറ്റി പ്രൈസ്’ എന്ന പേരിലും, ഗ്യാസിനും മണ്ണെണ്ണയ്ക്കും ‘അണ്ടർ റിക്കവറി’ എന്ന പേരിലുമാണ് ഇവിടെ വില കണക്കാക്കുന്നത്. നമ്മുടെ ആഭ്യന്തര ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നുവെന്നും 20 ശതമാനം കയറ്റുമതി ചെയ്യുന്നുവെന്നുമുള്ള അനുമാനത്തിലാണ് ട്രേഡ് പാരിറ്റി വില നടപ്പാക്കിയത്. അന്താരാഷ്ട്ര വിപണിയിൽനിന്നു ബ്രെന്റ് ഓയിൽ ഇറക്കുമതി ചെയ്യാൻ വേണ്ടിവരുന്ന തുകയാണിത്. വില നിർണയത്തിലെ അസ്വാഭാവികത ഇവിടെ തുടങ്ങുന്നു. ബ്രെന്റ് ഓയിലല്ല മറിച്ച് അസംസ്കൃത എണ്ണയാണ് നമ്മൾ ഇറക്കുമതി ചെയ്യുന്നത്. ഇവ രണ്ടും തമ്മിൽ വിലയിൽ വലിയ അന്തരമുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച എണ്ണശുദ്ധീകരണ-സംഭരണശാലകൾ ഇന്ത്യയ്ക്കുണ്ട്. അതിനാൽ കുറഞ്ഞ വിലയ്ക്ക് എണ്ണ ശുദ്ധീകരിക്കാനും സംഭരിച്ചുവയ്ക്കാനും നമുക്കു കഴിയും. ഇന്ത്യയിൽ ഖനനം ചെയ്തു ശുദ്ധീകരിച്ചെടുക്കുന്ന എണ്ണയ്ക്കും ഈ അന്താരാഷ്ട്രവില ലഭിക്കും. ഇന്ത്യയുടെ ഓഹരി മൊത്തം എണ്ണവിപണിയുടെ 10 ശതമാനത്തിൽ താഴെ മാത്രമേ ഉള്ളുവെങ്കിലും റിലയൻസിനും റെയോണ് ഇന്ത്യക്കും നയാരാ ഇന്ത്യയുടെ എസ്.ആർ. ഓയിലിനും അതിന്റെ ഗുണം കിട്ടുമെന്നു സാരം.
ഇതിലും വിചിത്രമാണ് അണ്ടർ റിക്കവറീസ് എന്ന സാങ്കല്പിക നഷ്ടം. ഇന്ത്യയിൽ ഘനനം ചെയ്തെടുക്കുന്ന പെട്രോളിന്റെ ലാഭമുൾപ്പെടെയുള്ള വില്പന വില 80 രൂപയും അന്താരാഷ്ട്ര വിപണിയിലെ പെട്രോൾ വില 100 രൂപയുമെന്നു കരുതുക. അണ്ടർ റിക്കവറീസ് സംവിധാനം അനുസരിച്ച് നഷ്ടം 20 രൂപയാണ്. ഈ രൂപ സർക്കാർ കന്പനികൾക്ക് നഷ്ടം നികത്താനെന്ന പേരിൽ നൽകുകയും ചെയ്യുന്നു. 2006 മുതൽ 2010 വരെ പെട്രോളിനും 2014 വരെ ഡീസലിനും ഈ രീതിയിലായിരുന്നു വില നിർണയം. ഈ നിരക്കിനൊപ്പം എക്സൈസ് നികുതി, മൂല്യവർധന നികുതി- അത് ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത നിരക്കിലാണ്, വില്പനക്കാർക്കുള്ള കമ്മീഷൻ എന്നിവ ഉൾപ്പെടെയുള്ളവയുടെ ആകെ തുകയാണ് പെട്രോൾ ഉത്പന്നങ്ങളുടെ വില.
ചോദനനിയമം ബാധകമല്ല
പെട്രോളിയം ഉത്പന്നങ്ങളുടെ വില ആനുപാതികമല്ലാതെ നമ്മുടെ രാജ്യത്ത് വർധിക്കുന്നതിനു കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉയർന്ന നികുതിനിരക്കാണ്. തുറന്ന വിപണിയിൽ ഡിമാൻഡിന്റെയും സപ്ലൈയുടെയും അടിസ്ഥാനത്തിലാണ് ഒരു ഉത്പന്നത്തിന്റെ വില നിർണയിക്കപ്പെടുന്നത്. വില കൂടുന്പോൾ ഡിമാൻഡ് കുറയുകയും കുറഞ്ഞു കഴിയുന്പോൾ ഡിമാൻഡ് കൂടുകയും ചെയ്യും.
ഒരു ഉത്പന്നത്തിന്റെ വില കൂടിയാൽ ഉപയോക്താക്കൾ ആനുപാതികമായി വാങ്ങുന്നതിന്റെ അളവ് കുറക്കാറുണ്ട്. ഇത്തരം പ്രവണതകളെ ധനശാസ്ത്രത്തിൽ ഇലാസ്തികത എന്നാണ് അറിയപ്പെടുന്നത്. പെട്രോളിയം ഉത്പന്നങ്ങൾക്ക് കാര്യമായ ബദൽ ഇല്ലാത്തതുകൊണ്ട് പെട്രോളിയം അനുബന്ധ ഉത്പന്നങ്ങൾക്ക് ഇലാസ്തികത വളരെ കുറവാണ്. എത്ര വില വർധിപ്പിച്ചാലും ഡിമാൻഡിൽ വർധനയല്ലാതെ കുറവുണ്ടാകാറില്ല. അതുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത്തരം ഉത്പന്നങ്ങളുടെ വിലയും നികുതിയും വർധിപ്പിച്ച് ഖജനാവിലേക്കു കൂടുതൽ വരുമാനം ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്.
എണ്ണവിലയുടെ 60 ശതമാനത്തോളം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതിമൂലമാണ്. വിലയിലുണ്ടാകുന്ന വർധനയ്ക്ക് ആനുപാതികമായി ഡിമാൻഡിൽ കാര്യമായ മാറ്റം ഉണ്ടാകാത്ത, ഇലാസ്തികത വളരെക്കുറഞ്ഞ ഉത്പന്നങ്ങളിൽപ്പെട്ട മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ നികുതി വർധിപ്പിക്കുന്നതിന്റെ പ്രധാന ഘടകം ഇതാണ്.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചാൽ അതിന്റെ അനുരണനങ്ങൾ സന്പദ്വ്യവസ്ഥയുടെ സമസ്ത മേഖലകളിലും പണപ്പെരുപ്പമായും വിലക്കയറ്റമായും പ്രതിഫലിക്കും. ഇന്ധനവില വർധനയുടെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പെട്രോളിയം ഉത്പന്നങ്ങൾ നേരിട്ട് ഉപയോഗിക്കാൻ ക്രയശക്തിയില്ലാത്ത, സന്പദ്വ്യവസ്ഥയുടെ പിന്നാന്പുറങ്ങളിൽ കഴിയുന്ന ജനവിഭാഗങ്ങളാണ്. എണ്ണവില ലിറ്ററിന് 100 രൂപയിൽ അധികമായെങ്കിലും എണ്ണ ഇറക്കുമതിയിലോ വാഹനവിപണിയിലോ കാര്യമായൊരു പ്രത്യാഘാതവും ഉണ്ടായിട്ടില്ല. എണ്ണ ഇറക്കുമതിയും വാഹനവില്പനയും അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. 1980ൽ കേവലം രണ്ടു ലക്ഷം വാഹനങ്ങൾ ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ അവയുടെ എണ്ണം 1.48 കോടി കഴിഞ്ഞിരിക്കുന്നു. എണ്ണവില കുറച്ചാലുള്ള പൂരം പിന്നെ പറയേണ്ടതില്ലല്ലോ.
കഴിഞ്ഞ നവംബറിൽ പെട്രോളിനും ഡീസലിനും കേന്ദ്ര എക്സൈസ് നികുതി യഥാക്രമം അഞ്ചും പത്തും രൂപ വീതം കേന്ദ്രസർക്കാർ കുറച്ചിരുന്നു. കേന്ദ്രമാതൃകയിൽ ജനക്ഷേമം മുൻനിറുത്തി സംസ്ഥാന സർക്കാരുകളും നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നിർദേശിക്കുകയും ചെയ്തു. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമാണ് നികുതി കുറയ്ക്കാൻ തയാറായത്. രാജ്യ താത്പര്യം മാനിച്ച് നികുതി കുറയ്ക്കാൻ മറ്റു സംസ്ഥാനങ്ങളും തയാറാകണമെന്നും കോവിഡ് അവലോകനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി ഏപ്രിൽ 27ന് നടത്തിയ വീഡിയോ കോണ്ഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചത് സമ്മിശ്രപ്രതികരണമാണ് ഉളവാക്കിയിട്ടുള്ളത്. കേരളം നികുതി കുറയ്ക്കാൻ സാധിക്കുന്ന സാഹചര്യത്തിലല്ലെന്നും കേന്ദ്രം പിരിക്കുന്ന നികുതി സംസ്ഥാനവുമായി പങ്കുവയ്ക്കണമെന്നുമാണ് കേരള ധനമന്ത്രി ആവശ്യപ്പെട്ടത്.
എണ്ണനികുതി മുഖ്യ വരുമാനമാർഗം
എണ്ണയുടെമേൽ ചുമത്തിയിരിക്കുന്ന നികുതി ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുഖ്യ വരുമാനമാർഗമാണ്. കേന്ദ്രവും സംസ്ഥാനങ്ങളും എക്സൈസ്- വാറ്റ് നികുതികൾ ക്രമമായി കൂട്ടിക്കൊണ്ടിരിക്കുന്നു. ഇതുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടാകുന്നതിന്റെ ഏറ്റക്കുറച്ചിൽ നമ്മുടെ രാജ്യത്തെ ഉപയോക്താക്കൾക്ക് കിട്ടാതിരിക്കാനുള്ള മുഖ്യകാരണം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വർധിച്ചു വരുന്ന പൊതുചെലവുകൾക്ക് അനുസൃതമായി വരുമാനം വർധിക്കാത്ത സാഹചര്യമാണ് പൊതുവിൽ നമ്മുടെ രാജ്യത്തുള്ളത്. ചരക്ക് - സേവന നികുതി ചുമത്തുന്ന ഉത്പന്നപ്പട്ടികയിൽനിന്ന് എണ്ണയെ ഒഴിവാക്കിയത് പ്രധാനമായും സംസ്ഥാന സർക്കാരുകളുടെ സമ്മർദം മൂലമാണ്. ജിഎസ്ടി പ്രകാരം ഏറ്റവും കൂടിയ നികുതി നിരക്ക് 28 ശതമാനമാണ്. പെട്രോളിയം ഉത്പന്നങ്ങൾക്ക് കേന്ദ്രവും സംസ്ഥാനങ്ങളുംകൂടി സെസ് ഉൾപ്പെടെ ഇപ്പോൾ 60 ശതമാനത്തോളം നികുതി ചുമത്തുന്നുണ്ട്.
വിലക്കയറ്റവും നാണ്യപെരുപ്പവും നിയന്ത്രണവിധേയമാക്കേണ്ടത് ഒരു സന്പദ്വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും മുന്നോട്ടുള്ള പ്രയാണത്തിനും അനിവാര്യമാണ്. എണ്ണവിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ ആഭ്യന്തര സന്പദ്വ്യവസ്ഥയെ ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് ജനക്ഷേമ സർക്കാരിന്റെ കടമയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ധനവിലയിൽ ഉണ്ടായിരിക്കുന്ന ഏറ്റക്കുറച്ചിലുകളിലെ ഏകോപനമില്ലായ്മ അവസാനിപ്പിക്കുവാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.
എണ്ണവിലയുടെ ഭാവി
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നതും താഴുന്നതും പ്രവചിക്കുക എളുപ്പമല്ല. എണ്ണ ഉത്പാദക രാജ്യങ്ങൾ (ഒപെക്) എണ്ണ ഉത്പാദനം വർധിപ്പിച്ചാൽ വില കുറയും. അമേരിക്കയുടെ സമ്മർദത്തിനു വഴങ്ങി ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ഒഴിവാക്കിയിരുന്നെങ്കിൽ എണ്ണവില ഇതിലും വർധിക്കുമായിരുന്നു.
രാജ്യങ്ങൾ തമ്മിൽ പ്രത്യേകിച്ചും, അമേരിക്കയും ചൈനയും ലോകവ്യാപാര രംഗത്ത് മേൽക്കൈ നേടുന്നതിനും നിലനിർത്തുന്നതിനു വേണ്ടി നടത്തുന്ന വ്യാപാരയുദ്ധത്തിന്റെ അലയൊലികൾ ലോക സന്പദ്വ്യവസ്ഥയിൽ പ്രതിഫലിക്കുന്നുണ്ട്. എണ്ണവില നിർണയത്തിൽ രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്കിന് വലിയ പ്രാധാന്യമുണ്ട്. നിലവിൽ രൂപയുടെ വിനിമയനിരക്ക് 75-76 രൂപയ്ക്കിടയിലാണ്. ഡോളറിന്റെ വില കൂടുന്ന ഓരോ രൂപയ്ക്കും ബാരലിന് ഓരോ രൂപവച്ച് വർധിക്കുന്പോൾ 900 കോടി രൂപയുടെ ബാധ്യതയാണ് ഇന്ത്യക്ക് ഉണ്ടാകുന്നത്.
കേന്ദ്രവും സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ടു നടത്തുന്ന ചില സൂത്രപ്പണികൾ ഒഴിച്ചുനിർത്തിയാൽ ആഭ്യന്തരവിപണിയിൽ ഇനിയും ഇന്ധനവില ഉയരാനാണ് സാധ്യത.
സാന്പത്തികവളർച്ചാ നിരക്ക് വർധിക്കുന്പോൾ ആനുപാതികമായി സാധനങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ ആവശ്യവും തന്മൂലം വിലയും വർധിക്കുന്നത് സ്വാഭാവികമാണ്.
ജനസംഖ്യയോടൊപ്പം വരുമാനമാർഗങ്ങളും ഉയരുന്നതിനാൽ സ്വകാര്യ ഉപയോഗത്തിനുള്ള ഇന്ധനവില കുറയാനുള്ള സാധ്യത പരിമിതമാണ്.
എണ്ണവില വർധന: കാണാപ്പുറങ്ങൾ
02:05 AM May 04, 2022 | Deepika.com