നിലവിലെ വന്യജീവി (സംരക്ഷണ) നിയമം റദ്ദാക്കേണ്ടതിന്റെ ആവശ്യകതയെയും വന്യജീവികളെ വിളവെടുക്കാവുന്ന വിഭവമായി കാണേണ്ടതിന്റെ അനിവാര്യതയെയുംകുറിച്ച് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ ‘ദ ഹിന്ദു’ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:
നിലവിലെ വന്യജീവി (സംരക്ഷണ) നിയമം ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. ഇതു ഭേദഗതി ചെയ്യുകയല്ല, റദ്ദാക്കുകതന്നെ വേണം. കാരണം വന്യജീവികൾ പുനരുത്പാദിപ്പിക്കാവുന്ന പ്രകൃതിവിഭവമാണ്. അത് ഇടയ്ക്കു വിളവെടുക്കേണ്ടതുണ്ട്. നഗരങ്ങളിൽ ജീവിക്കുന്ന വന്യജീവി ലോബി ഒരിക്കലും സാധാരണ മനുഷ്യന്റെ ശബ്ദം കേൾക്കാനാഗ്രഹിക്കുന്നില്ല. ഗ്രാമീണജനതയുടെ വികാരം മാനിക്കാതെയും കാണാതെയും വന്യജീവികൾക്കുവേണ്ടി വാദിക്കുന്നവർ യാഥാർഥ്യം ഉൾക്കൊള്ളുന്നില്ല.
വന്യജീവികളുടെ എണ്ണം കുറയുന്നുവെന്നതിന് എവിടെയാണു തെളിവ്? 1975 മുതൽ ഇന്നുവരെയുള്ള കണക്ക് പരിശോധിച്ചാൽ രാജ്യത്തെ വനങ്ങളിൽ ആനകളുടെ എണ്ണം മൂന്നിരട്ടിയായതായി കാണാം. ടൈഗർ ടാസ്ക് ഫോഴ്സ് റിപ്പോർട്ടിൽ രാജ്യത്തു കടുവകളുടെ എണ്ണം വർധിച്ചതായും വ്യക്തമാക്കുന്നു. എണ്ണം കൂടിയതോടെ അവ സംരക്ഷണമേഖലയിൽനിന്നു ജനവാസകേന്ദ്രങ്ങളിലേക്കു വരുന്നു. ആളുകളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. അതിനാൽ വന്യജീവികൾക്കു ഭീഷണിയുണ്ടെന്ന ധാരണ അനുഭവപരമായി അടിസ്ഥാനമില്ലാത്തതാണ്.
സിബിഐ നടത്തിയ ഒരന്വേഷണത്തിൽ വന്യജീവികളെ വേട്ടയാടുന്നതിനു പിന്നിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നാണ് കണ്ടെത്തിയത്. വനംവകുപ്പുകാരാകട്ടെ ഗ്രാമവാസികളുടെമേൽ കുറ്റം ചുമത്താനാണു ശ്രമം നടത്തിയത്. ഇതുപോലെയാണ് നഗരപരിസ്ഥിതിവാദികൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്.
ഒരു വന്യമൃഗം മനുഷ്യനെ ആക്രമിക്കുമ്പോൾ അതു ഭരണഘടനാവിരുദ്ധമാണ്. വന്യമൃഗ ആക്രമണത്തെ നിങ്ങൾ ചെറുക്കുമ്പോൾ നിങ്ങൾ കുറ്റവാളിയാണെന്നു വരുന്നത് എന്തടിസ്ഥാനത്തിലാണ്? കൊള്ളക്കാർ ആക്രമിച്ചാൽ നിങ്ങൾ ചെറുത്തുനിൽക്കും. പ്രാണരക്ഷാർഥം ചിലപ്പോൾ കൊള്ളക്കാരനെ കൊന്നെന്നും വരാം. എന്നാൽ, ഒരു കാട്ടുപന്നി നിങ്ങളുടെ വയലിൽ വന്ന് നിങ്ങളുടെ ഉപജീവനമാർഗം കവർന്നാലോ?
വനംവകുപ്പ് അഴിമതി നിറഞ്ഞതും ജനവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണെന്നു വ്യക്തമാണ്. ഉദാഹരണമായി, ഗോവയിലെ മോളെം നാഷണൽ പാർക്കിലെ സംഭവംതന്നെ. മോളെം നാഷണൽ പാർക്കിലൂടെ കൽക്കരി കൊണ്ടുപോകാൻ ഖനന കമ്പനികൾ തീരുമാനിച്ചു. രഹസ്യമായി വനംവകുപ്പും അതിനെ പിന്തുണച്ചു. എന്നാൽ, മോളെം നാഷണൽ പാർക്കിലെ നാശം തടയാൻ അവിടുത്തെ സാധാരണ ജനങ്ങൾ രംഗത്തെത്തി. ജനകീയസമരം വിജയിക്കുകയും ചെയ്തു. അതിനാൽത്തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ വനങ്ങൾ സംരക്ഷിക്കുമെന്ന് കരുതുന്നത് അസംബന്ധമാണ്.
വനവിഭവങ്ങളുടെ കാര്യത്തിൽ യുക്തിസഹമായ ഒരു നയമാണ് നമ്മളും സ്വീകരിക്കേണ്ടത്. സ്വീഡനും നോർവേയും യൂറോപ്യൻ സാമ്പത്തിക സമൂഹം മുഴുവനും സ്വീകരിച്ചിരിക്കുന്നതുപോലൊരു നയം. അവരുടെ നയമനുസരിച്ച് വന്യജീവികൾ പുനരുപയോഗിപ്പെടേണ്ട വിഭവമാണ്.
തീർച്ചയായും ഇതൊരു പുനരുപയോഗിക്കപ്പെടേണ്ട വിഭവംതന്നെയാണ്. ഇത് പുനരുത്പാദിപ്പിക്കാവുന്ന വിധം വിളവെടുക്കണം. നിയന്ത്രിത രീതിയിൽ വിളവെടുക്കണം. വന്യജീവികളുടെ മാംസം വിൽക്കാൻ കഴിയുമെന്നു സ്കാൻഡിനേവിയക്കാർ പറഞ്ഞുതരുന്നു. എനിക്ക് സ്വീഡനിലും നോർവെയിലും ധാരാളം സുഹൃത്തുക്കളുണ്ട്. അവർക്കൊപ്പമിരുന്ന് ഞാൻ മൂസ് സ്റ്റീക്സ് (മാൻ വർഗത്തിൽപ്പെട്ട വന്യജീവിയുടെ മാംസംകൊണ്ടുള്ള വിഭവം) ആസ്വദിച്ചിട്ടുണ്ട്.
പരിസ്ഥിതിയുടെ അവസ്ഥ ദയനീയമാണിപ്പോൾ. മഹാരാഷ്ട്രയിലെ കൊയ്ന ജലവൈദ്യുത പദ്ധതിതന്നെ ഉദാഹരണം. വൻതോതിൽ വനം നശിപ്പിച്ചുകൊണ്ടാണ് 1956ൽ ഈ പദ്ധതി നടപ്പാക്കിയത്. പദ്ധതിക്കായി ഏറ്റെടുത്ത കൃഷിഭൂമിക്ക് ഇനിയും മതിയായ നഷ്ടപരിഹാരം നൽകിയിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ടവർ ഇന്നും അഭയാർഥികളായി കഴിയുന്നു.
ആഴമേറിയ ജനാധിപത്യ വികേന്ദ്രീകരണമുണ്ടായാൽ ജനം എല്ലായിടവും സംരക്ഷിക്കും. അടിസ്ഥാനവികസന പദ്ധതികൾ വഴി പ്രകൃതിവിഭങ്ങൾ നശിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ട്. സാധാരണ ജനത്തിന് ഈ നശീകരണം തടയാൻ കഴിയും. അടിസ്ഥാനവികസന പദ്ധതികൾ കൃഷിയെയും ജലസംരക്ഷണത്തെയും ബാധിക്കുന്നുണ്ട്. വേണ്ടവിധം ശക്തീകൃതരായാൽ എല്ലാത്തരം പ്രകൃതിനശീകരണത്തെയും ഇല്ലാതാക്കാൻ ജനത്തിനു കഴിയും.
വന്യജീവി നിയമം ജനവിരുദ്ധം: മാധവ് ഗാഡ്ഗിൽ
02:01 AM May 04, 2022 | Deepika.com