എന്തിനും ഏതിനും അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുകയും അവിടുത്തെ വികസനമാതൃകകളെ സ്വായത്തമാക്കുകയും ചെയ്യുന്ന കേരളം എന്തുകൊണ്ടാണു കാർഷികനയത്തിൽ മാത്രം അവിടുത്തെ മാതൃക പിന്തുടരാത്തത്. പച്ചക്കറി സംഭരണത്തിനായി വിഎഫ്പിസികെയും ഹോർട്ടി കോർപ്പും കരാറുണ്ടാക്കിയത് തമിഴ്നാട്ടിലെ കർഷകരുമായാണ്. അത്രയും മോശപ്പെട്ടവരാണോ കേരളത്തിലെ കർഷകർ. കേരളത്തിലെ കർഷകർക്ക് ഉല്പാദനത്തിന് പരിമിതിയുണ്ടെങ്കിൽ അതിനു കാരണക്കാർ സർക്കാരാണ്. കർഷകപ്രതിസന്ധി മാറ്റിയെടുത്തു കരകയറ്റാനുള്ള നടപടിയാണു വേണ്ടത്. അല്ലാതെ അവരുടെ പ്രതീക്ഷകളെ തകർത്ത് മറ്റു സംസ്ഥാനങ്ങളിലെ കർഷകരെ പരിപോഷിപ്പിക്കുകയല്ല.
എന്തുകൊണ്ടാണു കേരളത്തിലെ കർഷകർ പച്ചപിടിക്കാത്തത്? പ്രധാന ഉത്തരവാദി ഹോർട്ടികോർപ്പാണ്. വെള്ളാനയായ ഹോർട്ടി കോർപ് രണ്ടുവർഷം മുമ്പു ശേഖരിച്ച പച്ചക്കറിയുടെ വില കർഷകർക്ക് ഇനിയും നല്കാനുണ്ട്. സംഭരിച്ച പച്ചക്കറി വിറ്റഴിക്കാനാകാതെ നശിപ്പിച്ച ഇൗ പ്രസ്ഥാനമാണ് തമിഴ്നാട്ടിലെ കർഷകരിൽ നിന്നു പച്ചക്കറി സംഭരിക്കാനായി കരാറുണ്ടാക്കുന്നതെന്നത് വിചിത്രമാണ്.സംഭരിച്ചവ വിറ്റഴിക്കാൻ പോലും സംവിധാനമില്ലാതെ പച്ചക്കറികൾ നശിപ്പിച്ചു കളയുന്ന സ്ഥാപനമാണ് അയൽ സംസ്ഥാനങ്ങളിലെ കർഷകരെ പ്രോത്സാഹിപ്പിക്കാനായി തയ്യാറെടുക്കുന്നത്.
ഇന്ധന വിലവർധനയുടെ ആഘാതം ഏറ്റവും ബാധിച്ചത് കാർഷിക മേഖലയെയാണ്. കാർഷിക യന്ത്രങ്ങളുടെ വാടക കുത്തനെ ഉയർത്തിയതോടെ കർഷകർ കൂടുതൽ ദുരിതത്തിലായി. വളം കൊണ്ടുവരുന്നതിനും ഉല്പന്നം വിപണയിലെത്തിക്കുന്നതിനുമുള്ള വാഹനവാടകയും ഇരട്ടിയോളമായി.
ഏറെ സൗജന്യങ്ങളും ആനുകുല്യങ്ങളും കർഷകർക്കു കിട്ടുകയും പരിമിതമായ കൂലി കാരണം ഉല്പാദനച്ചെലവ് കുറവുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് കാർഷികഇനങ്ങൾ കേരളത്തിലേക്കു മിതമായ നിരക്കിൽ ഒഴുകുന്പോൾ കേരളത്തിലെ കർഷകർ പ്രതിസന്ധിയിലാകുക തന്നെ ചെയ്യും. ഇവരെ രക്ഷിക്കാനുത്തരവാദിത്വമുള്ള സർക്കാർ അതിനു തയാറാകാതെ അയൽസംസ്ഥാന കർഷകരേയും കുത്തകകളേയും സംരംക്ഷിക്കുന്പോൾ പ്രതിസന്ധി ഇരട്ടിയാകുമെന്നതിൽ തർക്കമില്ല.
രാസവളങ്ങളുടേയും കീടനാശിനിയുടേയും വില ദിനംപ്രതി ഉയരുകയാണ്. ഇതിനുത്തരവാദി കേന്ദ്രമാണ്. വിലക്കയറ്റത്തോടൊപ്പം ക്ഷാമവും രൂക്ഷമാണ്. കേരളത്തിലെ കർഷകരെ വിലക്കയറ്റം എത്രമേൽ ബാധിച്ചു എന്നറിയണമെങ്കിൽ കേരളത്തിൽ ഒരു വർഷം എത്ര രാസവളം ഉപയോഗിക്കുന്നു എന്നറിയണം.കേരളത്തിൽ കഴിഞ്ഞ വർഷം ഉപയോഗിച്ചത് 2,06,936 ടൺ രാസവളമാണ്. രാസവളത്തിന് ഒരു വർഷത്തിൽ ഭീമമായ വർധനയാണ് ഉണ്ടായത്.
പൊട്ടാഷിന് ഒരു ചാക്കിന് 900 രൂപയിൽ നിന്ന് 1700 ആയി ഉയർന്നു. ഫാക്ടംഫോസിന് 980 ഉണ്ടായിരുന്നത് 1380 ആയി. ജൈവവളത്തിനു കാര്യമായി വില കൂടിയില്ലെങ്കിലും ഒരു ലോഡ് കടത്തുന്നതിനു കൂലി 400 രൂപ വരെ കൂടി.
കേരളത്തിലെ കാലാവസ്ഥയും കൃഷിരീതിയും കണക്കിലെടുക്കുമ്പോൾ ഒരു ഹെക്ടറിന് 34 കിലോ നൈട്രജനും 16 കിലോ ഫോസ്ഫറസും 29 കിലോ പൊട്ടാഷും ഉപയോഗിക്കണം.കൃഷി വകുപ്പിന്റെ കണക്കാണിത്.
ഏറിവരുന്ന വന്യമൃഗശല്യവും കർഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി വന്യമൃഗശല്യം. കാട്ടുപന്നിയെ പോലും തുരത്താൻ നൂറു നൂലാമാലകളുണ്ടെന്നതിനാൽ കാട്ടാനയെയും കാട്ടുപോത്തിനെയും മാനിനെയും മയിലിനെയും എങ്ങനെ നേരിടാനാകും. വിള നശിപ്പിക്കുന്നതു കണ്ടു കൺ നിറയ്ക്കാനേ കർഷകനെ നിയമം അനുവദിക്കുന്നുള്ളൂ. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഒരു വർഷത്തിനിടെ 18 ജീവനാണ് പൊലിഞ്ഞത്.
അയൽസംസ്ഥാനങ്ങളിൽ നിന്നു വിലക്കുറവിൽ പച്ചക്കറിയും ഭക്ഷ്യ ഇനങ്ങളും എത്തുന്നതിനാൽ കേരളത്തിലെ കർഷകർക്കു ന്യായവില പോലും കിട്ടുന്നില്ല. കേരളത്തിൽ കൂലി കൂടുതലാണ്. കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. നിയമങ്ങളും നയങ്ങളും കർഷകർക്ക് പ്രതികൂലമാണ്. കർഷകരെ സഹായിക്കാനായി സർക്കാർ പ്രഖ്യാപിച്ച താങ്ങുവില പദ്ധതി പ്രാവർത്തികമായതുമില്ല. കേരളത്തിലെ കാലാവസ്ഥാ മാറ്റം ഉല്പാദനത്തെ സാരമായി ബാധിച്ചു. ഇന്ധന വിലവർധന കാരണം കടത്തുകൂലിയും ഇരട്ടിയോളമായി.
ആറുമാസത്തിനിടെ കാർഷിക യന്ത്രങ്ങളുടെ വാടകയിലും വളം-കീടനാശിനി വിലയിലും ഭീമമായ വർധനയാണുണ്ടായത്.
കള-കീടനാശിനിയുടെ വിലയിലുണ്ടായ വർധന കേരളത്തിലെ കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്നതിൽ സംശയമില്ല.അതിനു ഇത്രമാത്രം കള-കീടനാശിനി കേരളത്തിൽ ഉപയോഗിക്കുന്നുണ്ടോ എന്നാകും സംശയം. കേരളത്തിൽ കഴിഞ്ഞ വർഷം ഉപയോഗിച്ച കീടനാശിനി 429.89 ടണ്ണാണ്. വലക്കയറ്റം കർഷകരെ എത്രമാത്രം ബാധിച്ചു എന്നറിയണമെങ്കിൽ ആറ് മാസത്തിനിടെയുണ്ടായ വില വ്യത്യാസമറിയണം.
കേരളത്തിലെ കർഷകർക്കു വേണ്ടി ഇത്ര കണ്ണീരൊഴുക്കേണ്ടതുണ്ടോ എന്നു ചോദിക്കുന്നവർ കേരളത്തിലെ കൃഷിയുടെ കണക്കുമറിയണം.
* കേരളത്തിൽ 20.35 ലക്ഷം ഹെക്ടറിൽ കൃഷിയുണ്ട്
* കേരളത്തിലെ പച്ചക്കറി കൃഷി 1.02 ലക്ഷം ഹെക്ടറിൽ
* കേരളത്തിൽ കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ച പച്ചക്കറി 15.7 ലക്ഷം ടൺ
* കേരളത്തിൽ നെല്ലുൽപ്പാദനം 2.02 ലക്ഷം ഹെക്ടർ
* കേരളത്തിൽ കഴിഞ്ഞ വർഷം കിട്ടിയ നെല്ല് 6.27 ലക്ഷം ടൺ.
പ്രളയവും കോവിഡും സാമ്പത്തികപ്രതിസന്ധിയും അതിജീവിച്ച് കൃഷിയെ ജീവനായി കൊണ്ടുനടക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരുടെ അതിജീവനത്തിന് ആഘാതമായി വന്നിരിക്കുകയാണ് ബാങ്കുകളുടെ സർഫാസി നടപടി. ശമ്പളക്കാർക്കു പോലും തിരിച്ചടവു മുടങ്ങുന്ന ഇൗ കാലത്ത് കർഷകരുടെ സ്ഥിതി പറയേണ്ടതുണ്ടോ. സർഫാസിക്കു കേന്ദ്രം നല്കിയ പച്ചക്കൊടി കേരളം കുറച്ചു കൂടി ഉയർത്തിക്കാണിക്കുകയാണ് ചെയ്യുന്നത്.
ആരു തീർക്കും കർഷകരുടെ ദുരിതം?
12:52 AM May 02, 2022 | Deepika.com