വത്തിക്കാനിൽ ഉന്നത ചുമതലകൾ
1953ൽ പൗരസ്ത്യസഭാകാര്യാലയത്തിന്റെ ഉപദേശകനായി നിയമിക്കപ്പെട്ട പ്ലാസിഡച്ചൻ, 1954 മുതൽ 1980 വരെ റോമിൽതന്നെ താമസിച്ചുകൊണ്ട് തനിക്കേല്പിക്കപ്പെട്ട സുപ്രധാനങ്ങളായ ഉന്നതചുമതലകൾ നിർവഹിക്കുകയുണ്ടായി. 1954ൽ അദ്ദേഹം സിറോ മലബാർ കുർബാന പുനഃസ്ഥാപിക്കാൻ നിയോഗിക്കപ്പെട്ട പൊന്തിഫിക്കൽ കമ്മീഷൻ അംഗമായി. 1955ൽ അദ്ദേഹം പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെയും റോമിലെ ഊർബൻ സർവകലാശാലയിലെയും പ്രഫസറായി നിയമിക്കപ്പെട്ടു; 1958ൽ റോമിലെ മലബാർ കോളജിന്റെ റെക്ടറായി. 1960ൽ രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ അജണ്ട തയാറാക്കാൻ നിയമിതനായ പൊന്തിഫിക്കൽ കമ്മീഷൻ ഉപദേശകനായി; 1963ൽ വത്തിക്കാൻ കൗണ്‍സിലിൽ സംബന്ധിക്കാൻ മാർപാപ്പ തെരഞ്ഞെടുത്ത വിദഗ്ധസമിതിയിൽ അംഗമായി. അതോടൊപ്പം പൗരസ്ത്യസഭയെ സംബന്ധിച്ച സിനഡ് കമ്മീഷന്റെ ഉപദേഷ്ടാവായി. 1974ൽ പൗരസ്ത്യസഭകളുടെ കാനോൻസംഹിത തയാറാക്കാൻ നിയോഗിക്കപ്പെട്ട പൊന്തിഫിക്കൽ കമ്മീഷൻ അംഗമായി.
അധ്യാപകനും ആധികാരിക മല്പാനും
പൗരസ്ത്യസഭാകാര്യാലയത്തിന്റെ അനുസ്മരണക്കുറിപ്പിൽ പ്ലാസിഡച്ചനെ വിശേഷിപ്പിക്കുന്നത് “ജന്മനാ അധ്യാപകനും ആധികാരികമല്പാനും”എന്നാണ്. റോമിൽ ഉപരിപഠനം നടത്തിയ പ്ലാസിഡച്ചൻ തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും സഭാനിയമത്തിലും ഡോക്ടറേറ്റ് നേടിയിരുന്നു. തുടർന്ന് നാട്ടിലെത്തി താൻ അംഗമായിരുന്ന സിഎംഐ കോണ്‍ഗ്രിഗേഷനിൽ സന്യാസാർഥികളുടെ ഗുരുനാഥനായി 24 വർഷം അധ്യാപനം നടത്തി. പ്ലാസിഡച്ചന്റെ അഗാധ പാണ്ഡിത്യവും അധ്യാപനമികവും ഏറെ മതിപ്പോടെയാണ് പൗരസ്ത്യകാര്യാലയം അനുസ്മരിക്കുന്നത്: “ദൈവത്തിലുള്ള ഉറച്ച വിശ്വാസം, ഭക്തി, വിവേകം, സംസ്കാരസന്പന്നത തുടങ്ങിയ ഗുണങ്ങളും മാർത്തോമാനസ്രാണി സഭയുടെ ചരിത്രത്തെക്കുറിച്ചും പാരന്പര്യത്തെക്കുറിച്ചും റീത്തിനെക്കുറിച്ചുമുള്ള അഗാധപാണ്ഡിത്യവും സാർവത്രികമായ ആദരവ് പ്ലാസിഡച്ചന് നേടിക്കൊടുത്തു” എന്ന് കോണ്ഗ്രിഗേഷൻ അനുസ്മരിക്കുന്നു. സീറോമലബാർ രൂപതകളിൽ മാത്രമല്ല, സീറോമലങ്കര, ലത്തീൻ രൂപതകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. വിശ്വാസസത്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്ന തന്റെ പ്രഭാഷണങ്ങളും ധ്യാനപ്രസംഗങ്ങളും അനേകരെ ആധ്യാത്മിക ഉപദേശത്തിനായും കൗണ്‍സലിംഗിനായും പ്ലാസിഡച്ചനിലേക്കാകർഷിച്ചു.
ശാന്തത, വിവേകം, ലാളിത്യം, മിതവ്യയം, ആഴമായ വിശ്വാസത്തിൽ വേരൂന്നിയ പ്രാർത്ഥനാജീവിതം തുടങ്ങിയവയൊക്കെ ആയിരുന്നു പ്ലാസിഡച്ചന്റെ ഗുണങ്ങൾ. തന്റെ സീറോമലബാർ കർമലീത്താ സന്യാസസമൂഹത്തോട് ഗാഢബന്ധമുണ്ടായിരുന്ന പ്ലാസിഡച്ചന് ഈ സമൂഹത്തിന്റെ ചൈതന്യം എന്തെന്നും സാർവത്രിക സഭയിൽ ഈ സമൂഹത്തിന്റെ ദൗത്യം എന്തെന്നും ഉത്തമ ബോധ്യം ഉണ്ടായിരുന്നു.
ഈ ദൗത്യം സീറോമലബാർസഭയുടെ പൗരസ്ത്യ പാരന്പര്യത്തോട് വിശ്വസ്തത ആവശ്യപ്പെടുന്നതും അതുൾക്കൊള്ളുന്നതാണെന്നുള്ള പ്ലാസിഡച്ചന്റെ ഉദ്ബോധനങ്ങൾ അദ്ദേഹത്തിന്റെ പ്രവാചകശബ്ദം തന്നെയായിരുന്നു.
ഈസ്റ്റ് ഇന്ത്യക്കുവേണ്ടിയുള്ള മാർപാപ്പയുടെ പ്രതിനിധികൾ ഇന്ത്യയിലെ പൗരസ്ത്യസഭകളെ സംബന്ധിച്ച് ചരിത്രപരവും ദൈവാരാധനാപരവും സൈദ്ധാന്തികവുമായ പ്രശ്നങ്ങളിൽ വിദഗ്ധാഭിപ്രായം ആരാഞ്ഞിരുന്നത് പ്ലാസിഡച്ചനോടായിരുന്നു. കൽദായ പൊന്തിഫിക്കൽ പരിഷ്കരിക്കുന്നതിനു വേണ്ടിയുള്ള റോമൻ കമ്മീഷനിൽ പങ്കാളിയാകാനും പ്ലാസിഡച്ചൻ ക്ഷണിക്കപ്പെട്ടു. സീറോമലങ്കര കാനോൻനിയമത്തിന്റെ ഉറവിടങ്ങളെക്കുറിച്ച് രണ്ടു പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.
1930 ൽ നടന്ന പുനരൈക്യത്തിനും സീറോമലങ്കരസഭയുടെ രൂപീകരണത്തിനും മുന്‍പും പിന്‍പും പ്രബോധനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയുമൊക്കെ പുനരൈക്യത്തിന് ഉത്തേജനവും ശക്തിയും പകർന്ന പ്ലാസിഡച്ചൻ ക്രൈസ്തവൈക്യത്തിന്റെ മുന്നണിപ്പോരാളിയും മാർഗദർശിയുമായിരുന്നു
ദീർഘമായ റോമൻവാസകാലത്ത് പ്ലാസിഡച്ചൻ റോമിലെ പുരാതന രേഖാലയങ്ങളിൽ ഗവേഷണം നടത്തി ലിറ്റർജിയെക്കുറിച്ചും സഭാചരിത്രത്തെക്കുറിച്ചും നിരവധി ആധികാരിക ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ ഒരുക്കത്തിനായുള്ള കമ്മീഷനിൽ ഒരു പണ്ഡിതൻ എന്ന നിലയിൽ പ്ലാസിഡച്ചനും അംഗമായിരുന്നു. വിവിധ സഭകളെക്കുറിച്ച്, പ്രത്യേകിച്ച് തന്റെ മാതൃസഭയെക്കുറിച്ചുള്ള പ്ലാസിഡച്ചന്റെ വീക്ഷണവും സന്ദേശവും കൗണ്‍സിൽ വീക്ഷണത്തിന്റെയും സന്ദേശത്തിന്റെയും ഭാഗമാക്കാൻ കഴിഞ്ഞപ്പോൾ, പൗരസ്ത്യ കാര്യാലയത്തിന്റെ വാക്കുകളിൽ “ഇപ്പോൾ എന്നെ വിട്ടയച്ചാലും” എന്നുപറഞ്ഞുകൊണ്ട് ദൈവത്തിന് സ്വയം സമർപ്പിക്കാൻ പ്ലാസിഡച്ചനു കഴിഞ്ഞു. പ്ലാസിഡച്ചൻ സഭയിലെ ആധികാരികതയുള്ള മല്പാൻ ആണെന്നതിനെ അന്വർത്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതവും പ്രബോധനങ്ങളും അവയ്ക്കു ലഭിച്ച സാർവത്രികാംഗീകാരവും.
സഭയിലെ പ്രവാചകശബ്ദം
തന്റെ മാതൃസഭയെ ആഴത്തിൽ അറിയുകയും സ്നേഹിക്കുകയും സഭയ്ക്കുവേണ്ടി സ്വയം സമർപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു പ്ലാസിഡച്ചൻ. സഭയുടെ ചരിത്രം അറിഞ്ഞപ്പോൾ, അവളുടെ ആധികാരിക വ്യക്തിത്വം എന്താണെന്നും അതിന് എന്തു സംഭവിച്ചു എന്നും വ്യക്തിത്വ പുനരുദ്ധാരണത്തിന് എന്തു ചെയ്യേണ്ടിയിരിക്കുന്നു എന്നും പ്ലാസിഡച്ചനു ബോധ്യമായി. ആ ബോധ്യം സഭാമക്കൾക്കും ലഭിക്കാൻ അച്ചൻ തന്റെ കഴിവുകളും അവസരങ്ങളും നിരന്തരം ഉപയോഗപ്പെടുത്തി.
പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും അധ്യാപനത്തിലൂടെയും സർവോപരി ജീവിതത്തിലൂടെയും അതിനായി യത്നിച്ചു. സഭയുടെ പുനരുദ്ധാരണത്തിനും നവോത്ഥാനത്തിനും വേണ്ടിയുള്ള ചിന്തകൾ ക്രമേണ ശക്തിപ്രാപിച്ചു. തന്റെ ബോധ്യവും തന്റെ സഭയുടെ അവസ്ഥയും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ പ്ലാസിഡച്ചന് കഴിഞ്ഞു.
പൗരസ്ത്യ സഭകാര്യാലയത്തിലെ സെക്രട്ടറിയായിരുന്ന കർദിനാൾ ടിസറാങ്ങുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ കേരളസന്ദർശനവും ഇന്ത്യയിലെ പൗരസ്ത്യസഭകളുടെ പ്രശ്നങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധതിരിക്കാൻ അവസരമൊരുക്കി.1953ൽ പ്ലാസിഡച്ചൻ കർദിനാൾ ടിസറാങ്ങിനു സമർപ്പിച്ച മെമ്മോറാണ്ടത്തിൽ സഭയുടെ മുഖ്യ പ്രശ്നങ്ങളെല്ലാംതന്നെ വ്യക്തമാക്കിയിരുന്നു.
മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങൾ ഭാരതത്തിലെ മാർത്തോമാനസ്രാണിസഭയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും അനിവാര്യങ്ങളായിരുന്നു. രണ്ടാം വത്തിക്കാൻ കൗണ്‍സിലിൽ പൗരസ്ത്യ നസ്രാണി കത്തോലിക്കസഭയുടെ പുനരുദ്ധാരണത്തിനു ശക്തിയും ഊർജവും പകർന്നു. ക്രമേണ അതു യാഥാർഥ്യമായിത്തീരുന്ന ചരിത്രമാണു നമ്മൾ കാണുന്നത്.
ഇന്ത്യയിലെ പൗരസ്ത്യസഭകൾക്ക് അമൂല്യമായ ഒരു പൈതൃകം ഉണ്ടെന്നും നസ്രാണികൾ നൂറ്റാണ്ടുകളിലൂടെ കാത്തുസൂക്ഷിച്ച ആ പൈതൃകം നഷ്ടപ്പെടുത്തരുതെന്നുമുന്നള്ള ബോധ്യം സഭയിൽ വളർത്തുവാൻ പ്ലാസിഡച്ചന്റെ പ്രവാചക ഇടപെടൽ വഴിതെളിച്ചു. ലത്തീനീകരിക്കപ്പെട്ട വൈദികപരിശീലനത്തിലൂടെ നഷ്ടപ്പെട്ട പൗരസ്ത്യാവബോധം വീണ്ടെടുക്കാൻ, സഭയുടെ പൗരസ്ത്യപാരന്പര്യത്തിൽ അധിഷ്ഠിതമായ വൈദിക പരിശീലനത്തിന് ഉതകുന്ന സെമിനാരി ആവശ്യമാണെന്നുള്ള പ്ലാസിഡച്ചന്റെ നിവേദനം കാലതാമസമില്ലാതെ യാഥാർഥ്യമായി.
ലോകമെങ്ങും സുവിശേഷം അറിയിക്കാൻ ഓരോ വ്യക്തിസഭയ്ക്കും അവകാശവും ചുമതലയും ഉണ്ടെന്ന് രണ്ടാം വത്തിക്കാൻ കൗണ്‍സിൽ പഠിപ്പിച്ചു. അങ്ങനെ സാവധാനമാണെങ്കിലും നസ്രാണിസഭയുടെ പ്രേക്ഷിതസ്വാതന്ത്ര്യം അംഗീകരിക്കപ്പെടുകയും അതിനുള്ള പ്രായോഗിക നടപടികൾ സ്വീകരിച്ചു വരികയുംചെയ്യുന്നു.
ഒരു വ്യക്തിസഭയുടെ നവീകരണവും വ്യക്തിത്വസംരക്ഷണവും മുഖ്യമായി അധിഷ്ഠിതമായിരിക്കുന്നത് സ്വന്തം ആരാധനാപൈതൃകത്തിന്റെ അടിത്തറയിലാണെന്നുള്ള സത്യം ആരാധനക്രമപുനരുദ്ധാരണത്തിലൂടെ ബുദ്ധിമുട്ടുകളിലൂടെയാണെങ്കിലും യാഥാർഥ്യമാകുന്നത് നാം കാണുന്നു.
സീറോ മലബാർ സഭയ്ക്ക് ഇന്നു സ്വന്തമായ സെമിനാരികളുണ്ട്. ലോകമെങ്ങും ചിതറിക്കിടക്കുന്ന വിശ്വാസികളെ മാതൃസഭയോടു ചേർത്തുനിർത്തുവാനുള്ള പുതിയ സംവിധാനങ്ങൾ രൂപതകളിലും മറ്റും രൂപപ്പെട്ടിരിക്കുന്നു. ഇവയെക്കുറിച്ചെല്ലാം കാലേക്കൂട്ടി ചിന്തിക്കുകയും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും പ്രായോഗിക നടപടികൾക്കു വഴിതെളിക്കുകയും ചെയ്ത പ്ലാസിഡച്ചൻ സഭയിലെ ഒരു ആധികാരിക മല്പാനും ആധുനിക സഭാചരിത്രത്തിലെ പ്രവാചക ശബ്ദവും ആണെന്നതിനു സംശയമില്ല.