കാലം: 2002
രാവിലെ നടക്കാനിറങ്ങിയ മാത്തുക്കുട്ടി ചായക്കടയിലേക്കു കയറിയപ്പോൾ ചായ കുടിക്കുന്നവരിൽ ആരോ ചോദിച്ചു: “മാത്തുക്കുട്ടി വാനില വച്ചോ?”
രാവിലെ വീട്ടിൽ വന്ന പാൽക്കാരൻ ചോദിച്ചു: “കുഞ്ഞേ, വാനില നട്ടോ?’’
മറ്റൊരു ദിവസം പഞ്ചായത്തു മെമ്പർ ചോദിച്ചു: “വാനില വള്ളി വാങ്ങിയില്ലേ?’’
വേറൊരു രാത്രി കഞ്ഞി വിളമ്പുമ്പോൾ ഭാര്യ മേരി ക്കുട്ടിയും പറഞ്ഞു: “എന്റെ അനിയൻ പുതിയൊരു കൃഷി തുടങ്ങിയിരിക്കുന്നു. വാനിലയെന്നോമറ്റോ പറഞ്ഞു. ഒന്നന്വേഷിച്ചേക്കണേ!’’
മാത്തുക്കുട്ടി ഒന്നു മൂളി.
നാട്ടിലെല്ലാം വാനിലയക്കുറിച്ചുള്ള വാർത്തകളേ കേൾക്കാനുള്ളൂ എന്നായി സ്ഥിതി. ദേവാലയങ്ങളിൽ, വായനശാലകളിൽ, കൃഷിയിടങ്ങളിൽ - എല്ലായിടത്തും വാനിലയുടെ അപദാനങ്ങൾ നിറഞ്ഞു. പത്രമാസികകളിൽ ചിത്രങ്ങളും വാർത്തകളും നിരന്നു. മൂന്നാലു ചുവട് വാനിലയെങ്കിലും വച്ചില്ലെങ്കിൽ നാണക്കേടാകുമെന്ന സ്ഥിതി വന്നു.
വീടിനു ചുറ്റും ഒരേക്കർ സ്ഥലം മാത്തുക്കുട്ടിക്കുണ്ട്. തെങ്ങും കവുങ്ങും നിറഞ്ഞ പുരയിടം. പക്ഷേ പലതിനും കായ്ഫലമില്ല. തെങ്ങിനും കവുങ്ങിനുമിടയിൽ എന്തു കൃഷി ചെയ്യാനാണെന്ന് ഖേദിച്ചിരിക്കുമ്പോഴാണ് വാനിലയുടെ ആഗമനം!
പൊൻമുട്ടയിടുന്ന മാത്തുക്കുട്ടി!
മാത്തുക്കുട്ടി പത്രങ്ങൾ വായിച്ച് വാനിലയെക്കുറിച്ച് മനസിലാക്കാൻ ശ്രമിച്ചു.
ഓർക്കിഡ് വംശത്തിൽപ്പിറന്ന മെക്സിക്കൻ സുഗന്ധവിളയാണ് വാനില. ഇതിന്റെ വള്ളി മുറിച്ച് കഷണങ്ങളാക്കിയാണു നടുന്നത്. പടർന്നു കയറാൻ പറ്റിയ താങ്ങുമരങ്ങൾ നട്ടുപിടിപ്പിക്കുകയും ആഴ്ചയിലൊരിക്കൽ വെള്ളമൊഴിക്കുകയും വേണം. വാനിലയിൽ പരാഗണം കൃത്രിമമായി ചെയ്യണമെന്നതാണ് മറ്റൊരു കാര്യം. വാനിലയുടെ വിലയാണ് ഏറ്റവും വലിയ സംഗതി - പച്ച വാനില കിലോയ്ക്ക് രണ്ടായിരം മുതൽ നാലായിരം രൂപവരെയും ഉണക്ക ബീൻസിന് പതിനായിരങ്ങളും ലഭിക്കും!
വാനില ബീൻസിന്റെ വില കേട്ടപ്പോൾ കൃഷി തുടങ്ങണമെന്ന് ഭാര്യ നിർബന്ധം തുടങ്ങി.
“വീടിനു ചുറ്റുമുള്ള പറമ്പിൽ വാനില നട്ടാൽ നിങ്ങൾ പൊൻമുട്ടയിടുന്ന മാത്തുക്കുട്ടിയായി മാറും!’’ - ഭാര്യ പറഞ്ഞു.
“മുട്ടയിടാതിരുന്നാൽ മതിയായിരുന്നു’’ - മാത്തുക്കുട്ടി മനസിലോർത്തു.
ഒരു വള്ളിക്ക് ആയിരം രൂപ!
ഭാര്യയുടെ വാക്കു കേട്ടു മാത്തുക്കുട്ടി വാനില വള്ളിയെന്ന സൗഗന്ധിക പുഷ്പം അന്വേഷിച്ചിറങ്ങി.
വള്ളി പലരും വിൽക്കുന്നില്ല. വിൽക്കുന്നവരാകട്ടെ, തോന്നിയ വിലയും ഈടാക്കും! ഒരു മീറ്റർ വള്ളിക്ക് എണ്ണൂറു മുതൽ ആയിരം രൂപ വരെ കൊടുക്കണം!
മാത്തുക്കുട്ടി ഒരു കർഷകന്റെ വീട്ടിൽ ചെന്നു വില പേശി മീറ്ററിന് എണ്ണൂറു രൂപയ്ക്ക് വള്ളി തരമാക്കി. പിന്നെ, ശീമക്കൊന്നക്കാലുകൾ അന്വഷിച്ചുള്ള യാത്രയായിരുന്നു. വള്ളികൾക്കു പടർന്നു കയറാൻ താങ്ങുകാലുകൾ വേണമല്ലോ.
വാനില കൃഷി വ്യാപകമായതോടെ ആർക്കും വേണ്ടാതെ നിന്നിരുന്ന ശിമക്കാന്നക്കാലിന് ഒരെണ്ണത്തിന് ഇരുപതു രൂപ വരെ വിലയായി! അതുകൊണ്ടു മാത്രമായില്ല! വില കൂടിയ വള്ളികൾ കള്ളന്മാർ മുറിച്ചു കൊണ്ടു പോകാതെ മുള്ളുവേലി കെട്ടണം തണലൊരുക്കണം ചാണകപ്പൊടിയിടണം സ്യൂഡോമൊണാസ് ഒഴിക്കണം. തുരിശടിക്കണം നനയ്ക്കണം ചുവട് അഴുകിപ്പോകാതെ നോക്കണം.
വാനില നടാൻ സർക്കാർ പറഞ്ഞോ?
സ്വന്തം കുഞ്ഞുങ്ങളെ നോക്കിയപോലെ വാനിലയ്ക്ക് ശുശ്രൂഷകൾ നൽകി മാത്തുക്കുട്ടിയും ഭാര്യയും വലഞ്ഞു. എന്തു ചെയ്തിട്ടും ചില ചെടികൾ വാടുകയും കരിയുകയും ചെയ്യുന്നു! മാത്തുക്കുട്ടി ചില തോട്ടങ്ങൾ സന്ദർശിച്ചു കൃഷി രീതികൾ കണ്ടു നോക്കി. ഒന്നും പിടികിട്ടിയില്ല.
വാനിലയുടെ പിന്നാലെ പോയതുകൊണ്ട് യാത്രകൾ, വിവാഹച്ചടങ്ങുകൾ എന്നിവയിൽ നിന്നൊക്കെ ഈ കർഷക ദമ്പതികൾക്ക് ഒഴിഞ്ഞു നിൽക്കേണ്ടി വന്നു. ബന്ധുക്കൾ ശത്രുക്കളായതു മിച്ചം! ഇതിനിടയിൽ, കുറച്ചു തൈകൾ വളരുകയും ചിലതിൽ പൂക്കൾ വിരിയുകയും ചെയ്യാതിരുന്നില്ല. അത് മറ്റൊരു കുരിശായെന്നു പറഞ്ഞാൽ മതിയല്ലോ. പൂവിന്റെ പരാഗണം നടത്താൻ വിദഗ്ധരായ ആളുകളെ അകലെനിന്നു കൊണ്ടുവരേണ്ടി വന്നു. സംഗതി വിജയിച്ചതുമില്ല!
മാത്തുക്കുട്ടി എന്നിട്ടും തളർന്നില്ല. നേരേ കൃഷി ഓഫീസറെ ചെന്നു കണ്ടു. വാനില കൃഷിയുമായി വകുപ്പിന് ഒരു ബന്ധവുമില്ലെന്നു പറഞ്ഞ് ഓഫീസർ ഒഴിഞ്ഞുമാറി. “വാനില നടാൻ സർക്കാർ പറഞ്ഞോ?’’- എന്ന ഓഫീസറുടെ ചോദ്യം കേട്ട് മാത്തുക്കുട്ടി കരയുകയും ചിരിക്കുകയും ചെയ്തു.
ആറേഴു മാസം കഴിഞ്ഞപ്പോൾ മറ്റൊരു വാർത്ത കേട്ടു. വാനില ബീൻസിന്റെ വില കുത്തനെ ഇടിയുന്നു! പച്ച ബീൻസിന് മൂവായിരത്തി അഞ്ഞൂറിൽനിന്ന് ഇരുനൂറ്റിയമ്പതു രൂപയാകുന്നു! : വാനിലയുടെ വസന്ത ഭൂമിയായ മഡഗാസ്ക്കറിലും മറ്റും ഉത്പാദനം ആറിരട്ടിയായത്രെ! സപ്ലൈ കൂടിയപ്പോൾ ഡിമാൻഡ് കുറഞ്ഞു. നാട്ടിലും വിദേശത്തും ഡിമാൻഡില്ലാത്ത ഒരു സാധനത്തോട് സ്പൈസസ് ബോർഡിനും താത്പര്യമില്ലാതായി!
ഈ സമയത്ത് കുറച്ചു വാനില വള്ളി വെട്ടി വിറ്റു കുറച്ചു കാശുണ്ടാക്കിയാലോ എന്ന് മാത്തുക്കുട്ടി പ്ലാനിട്ടു. ആ സമയത്താണ് നാട്ടിലെ വാനിലത്തോട്ടത്തിലെല്ലാം ഫംഗസ് രോഗം ബാധിച്ചത്. അതോടെ വള്ളിയും ആർക്കും വേണ്ടാതായി.
ഇനിയെന്തു ചെയ്യും നമ്മൾ? - മാത്തുക്കുട്ടിയും മേരിക്കുട്ടിയും പരസ്പരം നോക്കി. അവരുടെ ഗദ്ഗദം ചക്രവാളമാകെ മുഴങ്ങി. റബർ വെട്ടിക്കളഞ്ഞ് വാനില വച്ചവരും മനമുരുകി കണ്ണീർ വാർത്തു.
ഒരേക്കറിനു പത്തും ഇരുപതും ലക്ഷം രൂപ വരുമാനം കിട്ടുമെന്ന ആർത്തി മൂലം മണ്ണിനും മനസിനും പാകമാകാത്ത വിള തേടിപ്പോയി പ്രകൃതിയുടെ നെഞ്ചു കീറിയതിന്റെ അനന്തര ഫലം!
മാത്തുക്കുട്ടിയും കൂട്ടരും വാനിലച്ചെടികൾ വെട്ടി തീയിലിട്ടു. വാനിലയുടെ ആത്മശാന്തിക്കായി തീ കാഞ്ഞുകൊണ്ട് അവർ പ്രാർത്ഥിച്ചു.
കാലം: 2022
ഉച്ചമയക്കത്തിലായിരുന്നു മാത്തുക്കുട്ടി. ഫോൺ ശബ്ദിച്ചു. അദ്ദേഹം ഉണർന്ന് കട്ടിലിലിരുന്ന് ഫോണെടുത്തു. വയനാട്ടിലെ പഴയൊരു കർഷക സുഹൃത്താണ്. വാനില ബീൻസിന് പെട്ടന്ന് വില കൂടിയെന്നും വാനില കൃഷി വീണ്ടും തുടങ്ങാൻ വള്ളി കിട്ടുമോയെന്നറിയാനുമായിരുന്നു ആ ഫോൺ കോൾ!
“വാനില’’ എന്നു ശ്രവിച്ച മാത്രയിൽ മാത്തുക്കുട്ടി ഞെട്ടി. ഇരുന്നയിരുപ്പിൽ പുറകോട്ടു മറിഞ്ഞു.
മാത്തുക്കുട്ടി ഒടുവിൽ മുട്ടയിട്ടു!
11:11 PM Apr 26, 2022 | Deepika.com